തൊടുപുഴ: കേന്ദ്രവിഹിതത്തിലും പവർ പർച്ചേസ് എഗ്രിമെന്റ് പ്രകാരമുള്ള വൈദ്യുതിയിലും കുറവു വന്നതിനാൽ സംസ്ഥാനത്തെ ആഭ്യന്തര ഉത്പാദനം ഉയർത്തി. എന്നാൽ, പ്രതിദിന ഉപയോഗത്തിലെ വൻകുറവ് വന്നിട്ടുണ്ട്. ഉത്തരേന്ത്യയിൽ കനത്ത ചൂടും കൽക്കരിക്ഷാമവുമാണ് കേന്ദ്രവൈദ്യുതിയിൽ കുറവുണ്ടാകാൻ കാരണം. ചത്തീസ്ഗഡിലെ ജിൻഡാൽ പവർ പ്ലാന്റിൽ അടക്കം ഉത്പാദനം ഇടിഞ്ഞിട്ടുണ്ട്.
43.346 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ കേരളത്തിൽ പുറത്തുനിന്ന് എത്തിയത്. ആഭ്യന്തര ഉത്പാദനം ഇന്നലെ 20.1378 ദശലക്ഷം യൂണിറ്റായിരുന്നു. 62 ദശലക്ഷം യൂണിറ്റുവരെ വൈദ്യുതി പുറത്തുനിന്ന് എത്തിക്കാൻ നിലവിൽ ഗ്രിഡുകൾക്കു ശേഷിയുണ്ട്.
എന്നാൽ, പ്രതിദിന വൈദ്യുതി ഉപയോഗം കുത്തനെ താഴ്ന്നതു കെഎസ്ഇബിക്കു നേട്ടമായി. 63.484 ദശലക്ഷം യൂണിറ്റായിരുന്നു ഇന്നലത്തെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം. അപ്രതീക്ഷിതമായി വേനൽ മഴ നീണ്ടതാണ് ഉപയോഗം കുറയാൻ സഹായിച്ചത്. ഇടിമിന്നൽ മൂലം ഫീഡറുകൾക്കു വ്യാപകമായി തകരാർ സംഭവിച്ചതും ഉപയോഗം കുറച്ചു. കഴിഞ്ഞ മാസം 79 ദശലക്ഷം യൂണിറ്റ് വരെ പ്രതിദിന ഉപയോഗം ഉയർന്നിരുന്നു. 2016ൽ പ്രതിദിന ഉപയോഗം 80 ദശലക്ഷം യൂണിറ്റ് കടന്നിരുന്നു.
യൂണിറ്റിന് ശരാശരി രണ്ടര - മൂന്നര രൂപ നിരക്കിൽ കേരളത്തിനു കേന്ദ്രവിഹിതമായി ദിവസവും 35 ദശലക്ഷം യൂണിറ്റ് വരെ വൈദ്യുതി ലഭിക്കേണ്ടതാണ്. ഇതിനു പുറമെയാണു ശരാശരി നാലു രൂപ നിരക്കിൽ പവർ പർച്ചേസ് എഗ്രിമെന്റ് പ്രകാരം ലഭിക്കുന്ന 25 ദശലക്ഷം യൂണിറ്റ്. കരാർ ലംഘിച്ചാൽ നഷ്ടപരിഹാരം കിട്ടാൻ വ്യവസ്ഥയുണ്ട്.
ഇടുക്കി പദ്ധതിയുടെ മൂലമറ്റം പവർ ഹൗസിലാണ് ഇന്നലെ കൂടുതൽ വൈദ്യുതി ഉത്പാദിപ്പിച്ചത്, 7.622 ദശലക്ഷം യൂണിറ്റ് ഉത്പാദിപ്പിച്ചു. ശബരിഗിരി 5.0725, ഇടമലയാർ 0.9512, ഷോളയാർ 0.5842, പള്ളിവാസൽ 0.5301, കുറ്റ്യാടി 1.0709, പന്നിയാർ 0.5267, നേര്യമംഗലം 0.7133, ലോവർപെരിയാർ 0.568, ചെങ്കുളം 0.313, കക്കാട് 0.7056, കല്ലട 0.0869, മലങ്കര 0.1242 ദശലക്ഷം യൂണിറ്റ് എന്നിങ്ങനെയായിരുന്നു മറ്റു പദ്ധതികളിൽനിന്നുള്ള ഉത്പാദനം. 1067.085 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം എല്ലാ സംഭരണികളിലുമായുണ്ട്. കഴിഞ്ഞ വർഷം ഇതേദിവസത്തേക്കാൾ 497.018 ദശലക്ഷം യൂണിറ്റ് അധികമാണിത്.
ജോണ്സണ് വേങ്ങത്തടം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.