തിരുവനന്തപുരം: ഈ വർഷം ആദ്യ മൂന്നു മാസം കേരളത്തിലെത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധന. 2018ലെ ആദ്യ മൂന്നു മാസം സംസ്ഥാനത്ത് എത്തിയ വിദേശ, ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 17.87 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. ഈ മൂന്നു മാസങ്ങളിൽ 6,54,854 വിനോദ സഞ്ചാരികളാണ് കഴിഞ്ഞ വർഷത്തെക്കാൾ അധികമായി സംസ്ഥാനത്തെത്തിയത്.
കഴിഞ്ഞ 10 വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. 2017 ലെ ആദ്യ മൂന്നു മാസത്തിൽ 36,63,552 സഞ്ചാരികളെത്തിയപ്പോൾ 2018ൽ ഇതേ കാലഘട്ടത്തിൽ 43,18,406 സഞ്ചാരികളാണ് എത്തിയത്.
ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 18. 57 ശതമാനം വർധന രേഖപ്പെടുത്തി. 2017ൽ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 15 ലക്ഷത്തിന്റെ വർധന ഉണ്ടായപ്പോൾ 2018 ലെ ആദ്യ മൂന്നു മാസങ്ങളിൽ മാത്രം ആറു ലക്ഷത്തിന്റെ വർധന ഉണ്ടായി. ഏറ്റവും കൂടുതൽ ശതമാന വർധന ഉണ്ടായത് മൂന്നാർ ഉൾപ്പെടുന്ന ഇടുക്കി ജില്ലയിലാണ്, 38.89 ശതമാനം. 37. 28 ശതമാനം വർധനയുമായി ആലപ്പുഴയാണ് രണ്ടാം സ്ഥാനത്ത്.
ഏറ്റവും കൂടുതൽ ആഭ്യന്തര വിനോദ സഞ്ചാരികൾ എത്തിയത് എറണാകുളം ജില്ലയിലാണ്. ഇവിടെ 8.88 ലക്ഷം പേർ ഇക്കാലയളവിൽ എത്തി. തിരുവനന്തപുരത്ത് 6.93 ലക്ഷം പേർ എത്തി. എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തിരുവനന്തപുരത്ത് 1.3 ലക്ഷം സഞ്ചാരികളുടെ വർധനവ് ഉണ്ടായി. ഏറ്റവും കുറവ് വർധനവ് രേഖപ്പെടുത്തിയത് കൊല്ലത്താണ്. 4.36 ശതമാനം.
ഈ കാലയളവിൽ വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 12.13 ശതമാനം വർധനയാണ് ഉണ്ടായത്. ആദ്യ മൂന്നു മാസം കൊണ്ട് 47,656 വിദേശ ടൂറിസ്റ്റുകൾ അധികമായി സംസ്ഥാനത്തെത്തി. 2017ൽ 12 മാസം കൊണ്ട് അധികമായി എത്തിയത് 53,451 പേരാണ്. ഏറ്റവും കൂടുതൽ വിദേശികൾ എത്തിയതും എറണാകുളം ജില്ലയിലാണ്, 1,92,000 സഞ്ചാരികൾ. അധികമായി എത്തിയത് 22,186 പേർ. ഇടുക്കി (60.91 ശതമാനം), കോട്ടയം (44.14 ശതമാനം), ആലപ്പുഴ (34.02 ശതമാനം) എന്നിവിടങ്ങളിൽ കൂടുതൽ വളർച്ചയും രേഖപ്പെടുത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.