രാമപുരം: മുതിർന്ന കോൺഗ്രസ് നേതാവും മേഘാലയ മുൻ ഗവർണറുമായിരുന്ന എം.എം.ജേക്കബിനു നാടു വിടചൊല്ലി. സംസ്കാരച്ചടങ്ങ് പൂർണ ഔദ്യോഗിക ബഹുമതികളോടെ ഇന്നലെ രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ നടത്തി.
വീട്ടിൽ നടന്ന പ്രാർഥനാ ശുശ്രൂഷകൾക്കു പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ നേതൃത്വം നല്കി. തുടർന്ന് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോനപള്ളിയിൽ നടന്ന സംസ്കാര ശുശ്രൂഷകൾക്കു സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ കാർമികത്വം വഹിച്ചു. പത്നി അന്ത്യവിശ്രമം കൊള്ളുന്ന കുടുംബക്കല്ലറയിലാണ് എം.എം. ജേക്കബിന്റെ മൃതദേഹവും സംസ്കരിച്ചത്.
ജലവിഭവമന്ത്രി മാത്യു ടി. തോമസ്, എംപിമാരായ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, ജോസ് കെ. മാണി, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രാജ്യസഭ മുൻ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ, എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, എംഎൽഎമാരായ കെ.എം. മാണി, പി.ജെ. ജോസഫ്, എൻ.ജയരാജ്, കെ. മുരളീധരൻ, കെ.സി. ജോസഫ്, പി.ടി. തോമസ്, അടൂർ പ്രകാശ്, വി.എസ്. ശിവകുമാർ, വി.ഡി. സതീശൻ, കെ.എസ്. ശബരീനാഥൻ, കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, എൽഡിഎഫ് മുൻ കണ്വീനർ വൈക്കം വിശ്വൻ, മഹിള കോണ്ഗ്രസ് നേതാവ് ലതിക സുഭാഷ്, കോണ്ഗ്രസ് നേതാക്കളായ കെ.സുധാകരൻ, പി.സി. വിഷ്ണുനാഥ്, ആര്യാടൻ മുഹമ്മദ്, പി.സി. ചാക്കോ, യുഡിഎഫ് കണ്വീനർ പി.പി.തങ്കച്ചൻ, സിപിഎം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ, എൻസിപി നേതാവ് പീതാംബരൻ മാസ്റ്റർ, ടി.എച്ച്. മുസ്തഫ, മുൻ എംപി പി.സി. തോമസ് തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
വീട്ടിലും പള്ളിയിലും പോലീസിന്റെ ഔദ്യോഗിക ആചാര ചടങ്ങുകൾ നടത്തി. സംസ്കാര ശുശ്രൂഷകൾക്കു ശേഷം രാമപുരം സെന്റ് അഗസ്റ്റിൻസ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന അനുശോചന സമ്മേളനത്തിൽ കെപിസിസി പ്രസിഡന്റ് എം.എം. ഹസന് അധ്യക്ഷത വഹിച്ചു. എം.എം. ജേക്കബിന്റെ വിയോഗവിവരം അറിഞ്ഞതു മുതൽ പ്രവർത്തകരും നേതാക്കളും അദ്ദേഹത്തിന് അന്തിമോപചാരമർപ്പിക്കാൻ വീട്ടിലെത്തിക്കൊണ്ടിരുന്നു. സീറോ മലങ്കരസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവ, ചങ്ങനാശേ രി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, ബിഷപ്പുമാരായ മാർ മാത്യു അറയ്ക്കൽ, ജോഷ്വാ മാർ ഇഗ്നാത്തിയോസ്, സാമുവൽ മാർ ഐറേനിയസ് തുടങ്ങിയവർ ഭവനത്തിലെത്തി അന്തിമോപചാരമർപ്പിച്ചു.
മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ മഹനീയ മാതൃക: മാർ ആലഞ്ചേരി
രാമപുരം: മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ മഹനീയ മാതൃക രാജ്യത്തിനു നൽകിയ ഭരണകർത്താവായിരുന്നു അന്തരിച്ച മേഘാലയ മുൻ ഗവർണർ എം.എം. ജേക്കബ് എന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. എം.എം.ജേക്കബിന്റെ മൃതസംസ്കാരത്തിന്റെ ഭാഗമായി രാമപുരം പള്ളിയിൽ നടന്ന ശുശ്രൂഷകളിൽ മുഖ്യ കാർമികത്വം വഹിക്കുകയായിരുന്നു കർദിനാൾ മാർ ജോർജ് ആലഞ്ചേരി.
മതനിരപേക്ഷ രാഷ്ട്രീയ പ്രവർത്തനത്തിനും ഭരണശൈലിക്കും പ്രാധാന്യം കൊടുത്ത എം.എം.ജേക്കബ് 12 വർഷക്കാലം മേഘാലയ ഗവർണറായി രാഷ്ട്രതന്ത്രജ്ഞതയുടെ മികവു കാട്ടുകയും ചെയ്തു. പാർലമെന്ററി കാര്യം, ജലവിഭവം എന്നിവയുടെ മന്ത്രിയായി രാജീവ് ഗാന്ധിയുടെ കൂടെയും ആഭ്യന്തരമന്ത്രിയായി നരസിംഹറാവുവിനൊപ്പം പ്രവർത്തിച്ചു ഭരണനിപുണത പ്രകടമാക്കാനും എം.എം. ജേക്കബിനു കഴിഞ്ഞെന്ന് കർദിനാൾ അനുസ്മരിച്ചു.
മലയാളിയായ ആദ്യത്തെ രാജ്യസഭ ഉപാധ്യക്ഷനെന്ന നിലയിൽ അദ്ദേഹത്തിന്റെ സൗമ്യതയും അവധാനതയും വിളങ്ങി പ്രകാശിച്ചു. ക്രൈസ്തവ സഭകളും മതസമൂഹങ്ങളും മുറുകെപ്പിടിക്കുന്ന മൂല്യങ്ങൾ അംഗീകരിച്ചുകൊണ്ടുതന്നെ രാഷ്ട്രീയ പ്രവർത്തനത്തെ മനുഷ്യസേവനമാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞുവെന്നും മാർ ആലഞ്ചേരി അനുസ്മരണ പ്രസംഗത്തിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.