ചങ്ങനാശേരി: അതിരൂപതയുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ചങ്ങനാശേരിയിൽ ഊർജിത ദുരിതാശ്വാസ പ്രവർത്തനങ്ങൾ . അതിരൂപത നേതൃത്വം ബോട്ടുജെട്ടിയിലും പെരുന്നയിലുമെത്തി രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നല്‍കുന്നുണ്ട്.
വിവിധ സ്കൂളുകൾ, കോളജുകൾ തുടങ്ങിയ സ്ഥാപനങ്ങളെല്ലാം ദുരിതാശ്വാസ ക്യാന്പുകളായി തുറന്നു നൽകിക്കഴിഞ്ഞു. ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, സഹായ മെത്രാൻ മാർ തോമസ് തറയിൽ, വികാരി ജനറാൾമാരായ മോണ്‍.ജോസഫ് മുണ്ടകത്തിൽ, മോണ്‍.തോമസ് പാടിയത്ത്, പ്രൊക്യുറേറ്റർ ഫാ.ഫിലിപ്പ് തയ്യിൽ, കത്തീഡ്രൽ വികാരി ഫാ.കുര്യൻ പുത്തൻപുര എന്നിവരുടെ നേതൃത്വത്തിൽ വിവിധ ഇടവകകളിലെ വൈദികരും സന്യാസിനികളും സജീവമായി രംഗത്തുണ്ട്. കെഎൽഎം, യുവദീപ്തി, കത്തോലിക്കാ കോണ്‍ഗ്രസ്, മാതൃപിതൃവേദി, ഡിസിഎംഎസ്, ഡിഎഫ്സി, മിഷൻലീഗ്, വിൻസെന്റ് ഡിപോൾ, ഫ്രാൻസിസ്ക്കൻ അൽമായ സഭ, വിവിധ കോണ്‍ഗ്രിഗേഷനുകൾ തുടങ്ങിയെല്ലാവരും രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നുണ്ട്.
കുട്ടനാടിന്റെ വിവിധ മേഖലകളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ അതാത് ഇടവകകളിലെ വികാരിമാരുടേയും ചാസ് ഡയറക്ടർ ഫാ.ജോസഫ് കളരിക്കലിന്റെയും നേതൃത്വത്തിൽ തീവ്രനടപടി തുടരുകയാണ്. ചങ്ങനാശേരി മേഖലയിൽ മതിയാകാതെ വന്നാൽ സമീപ ഇടവകകളിലേക്കും ക്യാന്പുകൾ വ്യാപിപ്പിക്കാനും തീരുമാനമുണ്ട്. കൊടിക്കുന്നിൽ സുരേഷ് എംപി, സി.എഫ്.തോമസ് എംഎൽഎ, മുനിസിപ്പൽ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറന്പിൽ എന്നിവർ വിവിധ ദുരിതമേഖലകളിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. ചങ്ങനാശേരി അതിരൂപതയുടെ കീഴിലിള്ള റേഡിയോ മീഡിയാ വില്ലേജിന്റെ ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പുന്നശേരി, സിഎംഐ സഭയുടെ കീഴിലുള്ള സർഗക്ഷേത്ര ഡയറക്ടർ ഫാ.അലക്സ് പ്രായിക്കളം എന്നിവരുടെ നേതൃത്വത്തിലാണ് ടോറസ് ലോറികളിലുള്ള രക്ഷാപ്രവർത്തനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.