മുഴപ്പിലങ്ങാട് ഫ്ളോട്ടിംഗ് ബ്രിഡ്ജ് തകർന്നുവെന്ന വാർത്ത അടിസ്ഥാനരഹിതം
Tuesday, April 2, 2024 6:17 AM IST
തിരുവനന്തപുരം: മുഴപ്പിലങ്ങാട് ഫ്ളോട്ടിംഗ് ബ്രിഡ്ജ് തകർന്നുവെന്ന് ചില മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ടൂറിസം വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് കടൽക്ഷോഭം രൂക്ഷമായതിനാൽ ബീച്ചുകളിലെ ഫ്ളോട്ടിംഗ് ബ്രിഡ്ജുകൾ താത്കാലികമായി അഴിച്ചുമാറ്റാൻ ഞായറാഴ്ച വൈകുന്നേരംതന്നെ ടൂറിസം വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലു(ഡിടിപിസി)കൾക്കു നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് സംസ്ഥാനത്തെ വിവിധ ബീച്ചുകളിലുള്ള ഫ്ളോട്ടിംഗ് ബ്രിഡ്ജുകൾ ഞായറാഴ്ച വൈകുന്നേരവും തിങ്കളാഴ്ച രാവിലെയോടെയുമായി അഴിച്ചുമാറ്റി.
മണ്‍സൂണിന് മുന്‍പ് വേനൽക്കാലത്ത് ഉണ്ടാകുന്ന ’കള്ളക്കടൽ’ എന്ന പ്രതിഭാസത്തെത്തുടർന്ന് ഞായറാഴ്ച മുതൽ ശക്തമായ തിരയടിയും കടലേറ്റവും രൂപപ്പെട്ടിരുന്നു. തിരയടിയിൽ ഫ്ളോട്ടിംഗ് ബ്രിഡ്ജുകൾക്ക് കേടുപാട് ഉണ്ടാക്കാൻ സാധ്യതയുള്ളതിനാലാണ് അഴിച്ചുമാറ്റാൻ നിർദേശം നൽകിയത്.
വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഹൈ ഡെൻസിറ്റി ഫ്ളോട്ടിംഗ് പോളി എത്തിലീൻ ബ്ലോക്കുകൾ ഉപയോഗിച്ചാണു ബ്രിഡ്ജ് നിർമിച്ചിട്ടുള്ളത്. കാസർഗോട്ടെ ബേക്കൽ, കോഴിക്കോട്ടെ ബേപ്പൂർ, കണ്ണൂരിലെ മുഴപ്പിലങ്ങാട്, മലപ്പുറത്തെ താനൂർ തൂവൽ, തൃശൂരിലെ ചാവക്കാട്, എറണാകുളത്തെ കുഴുപ്പിള്ളി, എന്നിവിടങ്ങളിലെ ഫ്ളോട്ടിംഗ് ബ്രിഡ്ജുകളുടെ പ്രവർത്തനം ആണ് താത്കാലികമായി നിർത്തിവച്ചിരിക്കുന്നത്.
കടലിനു മുകളിൽ പൊങ്ങിക്കിടക്കുന്ന പാലത്തിലൂടെ തിരമാലകളുടെ ചലനത്തിനൊപ്പം സഞ്ചരിക്കാനും കടൽക്കാഴ്ച ആസ്വദിക്കാനുമാകുമെന്നതാണ് 100 മീറ്റർ നീളത്തിലുള്ള ഫ്ളോട്ടിംഗ് ബ്രിഡ്ജിന്റെ സവിശേഷത. ബീച്ചുകളിലെ മറ്റു ടൂറിസം പ്രവർത്തനങ്ങളും താത്ക്കാലികമായി നിർത്തിവച്ചിട്ടുണ്ട്.