മധ്യപ്രദേശിൽ ബിജെപി നേതാവിനെ കൊലപ്പെടുത്താൻ ശ്രമം; മൂന്നുപേർ അറസ്റ്റിൽ
Tuesday, April 30, 2024 12:56 AM IST
ഭോപ്പാൽ: മധ്യപ്രദേശിൽ ബിജെപി നേതാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. മംഗൾ സിദ്ദിഖ് (42) എന്നയാൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇയാളുടെ കഴുത്തിലാണ് പരിക്ക്.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മംഗൾ സിദ്ധിഖിന്റെ ആരോഗ്യനില തൃപ്തികരമാണ്. മധ്യപ്രദേശിലെ ജബൽപൂർ നഗരത്തിലെ അധാർതാൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ച അർധരാത്രിയോടെയാണ് സംഭവം നടന്നത്.
30 നും 35 നും ഇടയിൽ പ്രായമുള്ള വസീം അലി, വസീം ബംഗാർ, മോനു അൻസാരി എന്നിവരെ ആക്രമണം നടന്ന് മണിക്കൂറുകൾക്ക് ശേഷം അറസ്റ്റ് ചെയ്തു. പരിക്കേറ്റയാളെ ഉടൻ തന്നെ പ്രാദേശിക ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ജബൽപൂർ ആസ്ഥാനമായുള്ള മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പഴയ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നുവെങ്കിലും എല്ലാ കോണുകളിൽ നിന്നും അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കൊലപാതകശ്രമവുമായി ബന്ധപ്പെട്ട ഇന്ത്യൻ ശിക്ഷാനിയമത്തിലെ 307-ാം വകുപ്പ് പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
അതേസമയം, സിദ്ദിഖ് മയക്കുമരുന്ന് വ്യാപാരത്തിനെതിരെ നഗരത്തിൽ പ്രതിഷേധം നടത്തിയിട്ടുണ്ടെന്ന് ജബൽപൂർ സിറ്റി ബിജെപി മുൻ പ്രസിഡന്റ് ജി.എസ്. താക്കൂർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മയക്കുമരുന്ന് കടത്തുകാരാണ് അക്രമണത്തിന് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.