ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്പേ ഞാൻ കുറിച്ചതുപോലെ ഒന്പതു മക്കളിൽ മൂത്തവനാണ് ഞാൻ. അഞ്ചാണും നാലു പെണ്ണും. പുറമേ എന്റെ സഹധർമിണിയും മൂന്നു കൊച്ചുമക്കളും. അപ്പൻ അന്പത്താറാം വയസിൽ നേരത്തേ മരിച്ചുപോയി. കുറിക്കന്പനിയിൽനിന്ന് എനിക്കു ലഭിക്കുന്ന ശന്പളം എന്റെ ഭാരിച്ച കുടുംബത്തിന് ആനവായിലെ അന്പഴങ്ങ പോലെയായിരുന്നു.
കുടുംബഭാരത്തിന്റെ എടുത്താൽ പൊങ്ങാത്ത ചുമടാണ് എന്റെ ചുമലിൽ. നേരാനേരങ്ങളിൽ ആഹാരം കഴിക്കാമെന്നല്ലാതെ വീട്ടിൽ സമൃദ്ധിയോ സൗകര്യങ്ങളോ ഇല്ല. പക്ഷേ, ആരെയും അറിയിച്ചില്ല. ആരോടും പരാതിപ്പെട്ടില്ല. ‘തവിടു തിന്നാലും തകൃതം കളയരുത്’ എന്ന് അപ്പൻ മുന്പേ ഞങ്ങളോടു പറയുമായിരുന്നു. സന്പത്തിൽ ദരിദ്രനായിരുന്നെങ്കിലും സൽഗുണങ്ങളിലും ദൈവഭക്തിയിലും സന്പന്നനായിരുന്നു അദ്ദേഹം.
അദ്ഭുതകരം ആ ഇടപെടൽ
സഹോദരികളെ കെട്ടിച്ചയച്ച വകയിലും മറ്റുമായി വലിയൊരു സംഖ്യ കടംവീട്ടാനുണ്ട്. കൊടുത്തു തീർക്കാൻ വഴി കാണുന്നില്ല. നാടക പുസ്തക വില്പനയിൽനിന്ന് എനിക്കു ലഭിക്കുന്ന റോയൽറ്റി സംഖ്യ കുടുംബച്ചെലവിൽ അലിഞ്ഞുപോയി. കടം പലിശയടക്കം വീർത്തുവീർത്തു വന്നു. ഇങ്ങനെ എല്ലാംകൊണ്ടും ശ്വാസംമുട്ടുന്ന സന്ദർഭത്തിലാണ് ദൈവം എന്റെ ജീവിതത്തിൽ അദ്ഭുതകരമായ ഒരിടപെടൽ നടത്തിയത്.
തൃശൂർ സെന്റ് തോമസ് കോളജിലെ മലയാള വിഭാഗം മേധാവിയും സംസ്കൃത പണ്ഡിതനുമായ പ്രഫ.കെ.പി. ഉറുമീസ് ഒരു ദിവസം എന്നെ കണ്ടപ്പോൾ പറഞ്ഞു : ""ജോസിന്റെ ഏതെങ്കിലുമൊരു നാടകം കോളജിൽ പാഠ്യപുസ്തകമാക്കാനായി യൂണിവേഴ്സിറ്റിക്ക് അയച്ചുകൊടുക്കൂ.'' എന്നെ ഒരനുജനെപ്പോലെ സ്നേഹിക്കുന്ന അദ്ദേഹം അതു പറഞ്ഞെങ്കിലും എനിക്കു തെല്ലും പ്രതീക്ഷയില്ല. ഒരു ഗ്രന്ഥം പാഠ്യപുസ്തകമായി അംഗീകരിച്ചുകിട്ടാൻ വേണ്ടി ശിപാർശയും സ്വാധീനവും മറ്റു പലതുമൊക്കെയായി പലരും നെട്ടോട്ടമോടുന്ന കഥകൾ ധാരാളം കേട്ടിട്ടുണ്ട്.
നാടകം അയയ്ക്കുന്നു
എന്തായാലും കേരള യൂണിവേഴ്സിറ്റിയുടെ ബോർഡ് ഓഫ് സ്റ്റഡീസിലെ മെംബർമാരുടെ ലിസ്റ്റ് അദ്ദേഹം തന്നു. മെംബർമാരെ ആരെയും നേരിട്ടോ അല്ലാതെയോ എനിക്കു പരിചയമില്ല. ബോർഡ് ഓഫ് സ്റ്റഡീസിന്റെ ചെയർമാൻ പ്രഫ.എം.പി. മന്മഥനാണ്. തിരുവനന്തപുരം മഹാത്മാഗാന്ധി കോളജിന്റെ പ്രിൻസിപ്പലാണദ്ദേഹം.
ഒരു ദിവസം പ്രഭാതത്തിൽ മണൽക്കാട് നാടകത്തിന്റെ പ്രതികൾ വീട്ടിലെ തിരുഹൃദയ രൂപത്തിനു മുന്പിൽ സമർപ്പിച്ചുകൊണ്ട് മൗനമായി അല്പനേരം പ്രാർഥിച്ച ശേഷം ബോർഡ് ഓഫ് സ്റ്റഡീസിലെ എല്ലാ അംഗങ്ങൾക്കും അയച്ചുകൊടുത്തു. ഒപ്പം മനസറിഞ്ഞു സഹായിക്കണമെന്ന അഭ്യർഥനയോടെ കത്തുകളും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലാണ് അവർ താമസിക്കുന്നത്. ആരെയും ഞാൻ നേരിൽ പോയി കണ്ടില്ല.
1950കളുടെ ആദ്യത്തിൽ, ഒരു ഞായറാഴ്ച സായാഹ്നത്തിൽ ഞാനും എന്റെ സുഹൃത്തുക്കളും ടൗണിലേക്കു നടക്കാനിറങ്ങി മടങ്ങുന്ന സമയത്തു തൃശൂർ പാറമേക്കാവ് ക്ഷേത്ര നടയിൽ ഒരു കഥാപ്രസംഗം നടക്കുന്നു. നല്ല ഭാഷ, നല്ല അവതരണം, ഹൃദയസ്പർശിയായ വിവരണം, ഉള്ളിൽ അള്ളിപ്പിടിക്കുന്ന മാന്ത്രികസ്വരം, കേൾക്കാൻ നല്ലൊരു ജനക്കൂട്ടം. കൂട്ടുകാരെ പറഞ്ഞയച്ച ശേഷം ഞാനാ കഥാപ്രസംഗത്തിൽ രസിച്ചു ലയിച്ചു നിന്നുപോയി.
കാഥികൻ ആരെന്നു ചോദിച്ചപ്പോൾ ഒരാൾ പറഞ്ഞു എം.പി. മന്മഥൻ നായർ! പിൽക്കാലത്ത് അദ്ദേഹം കഥാപ്രസംഗ പരിപാടി ഉപേക്ഷിച്ചത്രെ. ഏറെ വർഷങ്ങൾക്കു മുന്പുണ്ടായ ഹൃദ്യമായ ഈ അനുഭവം മന്മഥൻ സാറിന് അയച്ച കത്തിൽ ഞാൻ അനുസ്മരിച്ചിരുന്നു. അങ്ങനെയാണ് ഞാനദ്ദേഹത്തെ ആദ്യമായി കണ്ടത്. പക്ഷേ, അദ്ദേഹം എന്നെ അറിയില്ല.
ആ ഫോൺ കോൾ
ഏതാനും ആഴ്ചകൾ കടന്നുപോയി. ഒരു ദിവസം എന്റെ ഓഫീസിലേക്കു കോട്ടയത്തെ സാഹിത്യപ്രവർത്തക സഹകരണ സംഘത്തിൽനിന്നു പബ്ലിക്കേഷൻ മാനേജരായ എം.കെ. മാധവൻ നായരുടെ ഒരു ട്രങ്ക് കോൾ. ജോസേ! കോളടിച്ചല്ലോ. "മണൽക്കാട്' കേരള യൂണിവേഴ്സിറ്റി പ്രീഡിഗ്രിക്ക് ടെക്സ്റ്റായി തെരഞ്ഞെടുത്തിരിക്കുന്നു. അനുമോദനങ്ങൾ.
ഞാൻ അദ്ഭുതസ്തബ്ധനായി. നിമിഷങ്ങളോളം പുളകം പുതച്ചുനിന്നു. എന്റെ നയനങ്ങൾ നീരണിഞ്ഞു. അതിശയം ഇങ്ങനെയും സംഭവിക്കുമോ? മനസു നന്ദി പറയാനായി ദൈവസന്നിധിയിലേക്കു പാഞ്ഞു. എല്ലാമറിയുന്ന അവിടന്ന് ഈ എളിയവനോടു കരുണ കാട്ടിയിരിക്കുന്നു. സർവശക്തനായ ദൈവത്തിനു നന്ദിയർപ്പിച്ചുകൊണ്ടായിരുന്നു എന്റെ വീട്ടിലെ അന്നത്തെ സന്ധ്യാപ്രാർഥന.
മന്മഥൻ സാറിനും മറ്റു മെംബർമാർക്കും അകമഴിഞ്ഞ കൃതജ്ഞതയർപ്പിച്ചുകൊണ്ട് ഞാൻ കത്തുകളയച്ചു. എന്നെ അറിയാത്ത, എന്നെ കാണാത്ത മന്മഥൻ സാർ എന്റെ കൃതിക്കുവേണ്ടി വാദിച്ചുവെന്നും ഭൂരിപക്ഷം മെംബർമാരെക്കൊണ്ടും സമ്മതിപ്പിച്ചുവെന്നും പിന്നീടെനിക്ക് അറിയാൻ കഴിഞ്ഞു. എന്തായിരുന്നു അതിനുള്ള കാരണം?
വേണ്ടത്ര ഹാജരില്ലാത്തതിന്റെ പേരിൽ ഏതാനും "തലതെറിച്ച' വിദ്യാർഥികളെ പ്രിൻസിപ്പൽ മന്മഥൻ സാർ പരീക്ഷയ്ക്ക് അയച്ചില്ല. എന്നാൽ, അവർ ചില രാഷ്ട്രീയകക്ഷികളുടെയും സമുദായ പ്രമാണികളുടെയും പൊന്നോമനകളായിരുന്നതുകൊണ്ട് ഹാജരില്ലെങ്കിലും അവരെ പരീക്ഷയ്ക്കിരുത്താൻ രാഷ്ട്രീയക്കാർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറെ നിർബന്ധിച്ചു.
പഠിക്കേണ്ട സമയത്തു പഠിക്കാതെ ക്ലാസുകൾ കട്ട് ചെയ്തും സമരം നടത്തിയും ചട്ടന്പി ചമഞ്ഞും ഉഴപ്പിനടന്ന കുട്ടി നേതാക്കൾക്കുവേണ്ടി, നാണം പണയംവച്ച രാഷ്ട്രീയ പ്രമാണികളും ചില സമുദായ തന്പുരാക്കൻമാരും വാദിച്ചു. പരീക്ഷയ്ക്കിരുന്നില്ലെങ്കിൽ "ധൂർത്തപുത്ര'ൻമാരായ തങ്ങളുടെ മക്കളുടെ ഒരു വർഷം നഷ്ടപ്പെടുമല്ലോ എന്ന വെപ്രാളവും വേവലാതിയും പൂണ്ട രക്ഷാകർത്താക്കൾ തീ പിടിച്ച മനസുമായി ഓടി നടന്നു.
അഭിമാനം കൈവിടാതെ
എല്ലാ ഭാഗത്തുനിന്നും വീർപ്പുമുട്ടിക്കുന്ന നിർബന്ധം വന്നപ്പോൾ, ആ ദുഷ്ടശക്തികളുടെ സമ്മർദത്തിനു വഴങ്ങി, പ്രിൻസിപ്പലിന്റെ കർക്കശമായ നടപടിയെ അവഗണിച്ചുകൊണ്ടു വൈസ് ചാൻസലർ ആ കുട്ടികളെ മറ്റൊരു കോളജിൽ പരീക്ഷയ്ക്കിരുത്തി. അങ്ങനെ, ഗുരുതരമായ ഈ പ്രശ്നം മറ്റൊരു രീതിയിൽ പരിഹരിച്ചു.
സത്യത്തിൽ മന്മഥൻ സാറിനു മുഖത്തടി കിട്ടിയ പോലെയായി ഈ നടപടി. പ്രഗത്ഭനായ പ്രിൻസിപ്പൽ, സമർഥനായ ഭരണാധിപൻ, ശ്രേഷ്ഠനായ അധ്യാപകൻ, സമൂഹം ഏറെ ബഹുമാനിക്കുന്ന മാതൃകാ പുരുഷൻ - ഇങ്ങനെയൊക്കെ പ്രശോഭിച്ചു നിൽക്കുന്ന മഹത് വ്യക്തിയാണ് അപമാനിക്കപ്പെട്ടത്. ആത്മാഭിമാനം മുറിപ്പെട്ട മന്മഥൻ സാർ ഇതിൽ പ്രതിഷേധിച്ചു പ്രിൻസിപ്പൽസ്ഥാനം ധീരതയോടെ രാജിവച്ചു ഇറങ്ങിപ്പോന്നു.
ആദർശത്തിന്റെയും തത്വദീക്ഷയുടെയും പേരിൽ ധർമത്തെ മുറുകെപ്പിടിച്ചുകൊണ്ട് ഉന്നത പദവിയും ഉയർന്ന ശന്പളവും അധികാരവും പുല്ലുപോലെ വലിച്ചെറിഞ്ഞു വീട്ടിലിരിക്കുന്ന സമയത്താണ് എന്റെ "മണൽക്കാട്' അദ്ദേഹത്തിന്റെ കൈയിൽ കിട്ടുന്നത്. അദ്ദേഹം അതു വായിച്ചപ്പോൾ അതിലെ ഡിസ്ട്രിക്ട് ജഡ്ജി ലൂയിസിൽ തന്റെ തന്നെ സ്വത്വം മന്മഥൻസാർ ദർശിച്ചുകാണും. സത്യം പറഞ്ഞാൽ ഞാൻ പുസ്തകമയച്ച പ്രത്യേക സന്ദർഭമാണ്, എനിക്കുള്ള ദൈവാനുഗ്രഹമായി പരിണമിച്ചത്.
സി.എൽ.ജോസ്