അര നൂറ്റാണ്ടിലേറെ, തുടർച്ചയായ 12 തെരഞ്ഞെടുപ്പുകളിൽ പാലാ നിയോജകമണ്ഡലത്തിൽ തോൽവിയറിയാതെ വിജയിച്ച കെ.എം. മാണിയുടെ രാഷ്ട്രീയ പാരന്പര്യമാണ് ജോസ് കെ. മാണിയുടെ കരുത്തും കരുതലും. കെ.എം. മാണിയുടെ വിയോഗശേഷം 2019ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ പാലാ പിടിച്ചു പുതിയ ചരിത്രമെഴുതിയ മാണി സി. കാപ്പൻ വീണ്ടും ഗോദയിലുണ്ട്. ജോസ് കെ. മാണിയും മാണി സി. കാപ്പനും പോരാടുന്ന പാലായിലെ 1.85 ലക്ഷം വോട്ടുകളിൽ ഓരോന്നും നിർണായകമാണ്. ഇരുവർക്കും പാലാ പോരാട്ടം രാഷ്ട്രീയ നിലനിൽപ്പിനുള്ള ജനവിധിയായിരിക്കെ അപ്പാടെ മാറിയ പുതിയ മുന്നണി സംവിധാനവും ബിജെപിയും സ്വതന്ത്രരും പെട്ടിയിലാക്കുന്ന വോട്ടുകളും വിധി നിർണയിക്കുന്നതിൽ പ്രധാനമാണ്. കോണ്‍ഗ്രസിൽനിന്നു ബിജെപിയിലെത്തി സംസ്ഥാന ഉപാധ്യക്ഷയായ ജെ. പ്രമീളാദേവിയാണ് ഇവിടെ എൻഡിഎ സ്ഥാനാർഥി.
കേരളത്തിലെ മുന്നണി രാഷ്ട്രീയം പൊളിച്ചെഴുതിയയോടെ ജോസ് കെ. മാണി എൽഡിഎഫിലും, എക്കാലവും ഇടതുചേർന്നുനടന്ന മാണി സി. കാപ്പൻ യുഡിഎഫിലും നിലയുറപ്പിച്ചിരിക്കുന്നു. എൻസിപി ബന്ധം പിരിച്ച് നാഷണൽ കോണ്‍ഗ്രസ് കേരള രൂപീകരിച്ച് യുഡിഎഫിലെത്തിയ കാപ്പന്റെ ബലം കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫുമാണ്. ജോസ് കെ. മാണിക്കു സിപിഎം ഉൾപ്പെടുന്ന എൽഡിഎഫാണ് കരുത്ത്. മീനച്ചിലാറിന്റെ ഓരത്ത് ഏതു മാണി നേടുമെന്നറിയാനുള്ള പാലാ പോരാട്ടത്തിൽ ജനവിധി ആർക്കെന്നറിയാൻ ലോകകേരളം കണ്ണും കാതും കൂർപ്പിച്ചിരിക്കുന്നു.
ജോസ് ഒരുവട്ടം മണ്ഡലം പര്യടനം പൂർത്തിയാക്കിയപ്പോൾ എല്ലാ വാർഡുകളിലും കണ്വൻഷൻ നടത്തി കാപ്പൻ വോട്ടുതേടി. വരും ദിവസങ്ങളിൽ കുടുംബസദസുകളും തുടർന്ന് മണ്ഡലം കണ്‍വൻഷനുകളുമായി ഇരുസ്ഥാനാർഥികളും മണ്ഡലത്തിന്റെ രാഷ്ട്രീയ താപനില ഉയർത്തും. പാലായുടെ രാഷ്ട്രീയഭൂമികയിലെ ഏറ്റവും നിർണായകവും ആവേശഭരിതവുമായ തെരഞ്ഞെടുപ്പിന്റെ ആളാരവം പാലായിൽ കാണാനും കേൾക്കാനുമുണ്ട്. പാലാക്കാരുടെ ഭാഷ കടമെടുത്താൽ, ജൂബിലിപ്പെരുന്നാളും മലയുന്തും പോലെ ആവേശകരമാണ് ഈ അങ്കവും.
കേരള കോണ്‍ഗ്രസ്-എം ചെയർമാൻ, രണ്ടു തവണ ലോക്സഭയിലും ഒരു വേള രാജ്യസഭയിലും അംഗം, എൽഡിഎഫിൽ 12 സീറ്റ് ലഭിച്ച മൂന്നാം കക്ഷിയുടെ നേതാവ് എന്നിങ്ങനെയാണ് ജോസ് കെ. മാണിയുടെ പദവികൾ. 2004ൽ മൂവാറ്റുപുഴ ലോക്സഭാ മണ്ഡലത്തിലെ ആദ്യമത്സരത്തിൽ ജോസ് കെ. മാണി എൻഡിഎയുടെ പിന്തുണയോടെ മത്സരിച്ച പി.സി. തോമസിനോടു
പരാജയപ്പെട്ടിട്ടുണ്ട്. കെ.എം. മാണിക്കെതിരേ മൂന്നു തോൽവിക്കു പിന്നാലെയാണ് കെ.എം. മാണിയുടെ വിയോഗശേഷം മാണി സി. കാപ്പൻ പാലാക്കൊടി പാറിച്ചത്. എൻസിപി വിട്ട് യുഡിഎഫിലെത്തിയ കാപ്പന് ഇത് ജീവന്മരണ പോരാട്ടമാണ്.
കെ.എം. മാണിയെന്ന നേതാവിന്റെ മകനും സ്വാതന്ത്ര്യസമരസേനാനി ചെറിയാൻ സി. കാപ്പൻ എംപിയുടെ മകനും നേർക്കുനേർ പോരാടുന്പോൾ ഇരുവർക്കും അവകാശപ്പെടാനുണ്ട് പാരന്പര്യ പ്രാമാണിത്തം. പാലാ നഗരസഭയിൽ മാണി സി. കാപ്പനും രണ്ടു സഹോദരന്മാരും ഒരേ സമയം അംഗങ്ങളായിരുന്നിട്ടുണ്ട്. വോളിബോളും സിനിമയും അഭിനയവും കൃഷിയും ഒരേ പോലെ പോഷിപ്പിച്ച പാന്പര്യം കാപ്പനുണ്ട്. രാഷ്ട്രീയം കലയാക്കി വളർത്തിയ കെ.എം. മാണിയുടെ മകനും, കലയുടെ കളരിയിൽനിന്നു രാഷ്ട്രീയത്തിലെത്തിയ താരവും തമ്മിലുള്ള പോരാട്ടമാണ് ഇത്തവണ. കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തെ മുന്നോട്ടു നയിക്കുകയും അതിനു സൈദ്ധാന്തിക നിർവചനം നൽകുകയും ചെയ്ത കെ.എം. മാണിയുടെ മകൻ എന്ന പെരുമ ജോസ് കെ. മാണിക്കുണ്ട്.
മുൻ എംപിയും സിറ്റിംഗ് എംഎൽഎയും തമ്മിലുള്ള ബലാബലം കൂടിയാണു പാലായിൽ. കോട്ടയത്തുനിന്നു ലോക്സഭയിലേക്ക് ഒന്നേകാൽ ലക്ഷം വോട്ടിന്റെ മേൽക്കൈ യുഡിഎഫിലായിരിക്കെ ജോസ് കെ. മാണി നേടിയിരുന്നു. അതേസമയം 2006, 2011, 2016 തെരഞ്ഞെടുപ്പുകളിൽ പാലായിൽ തുടരെ മത്സരിച്ചു കെ.എം. മാണിയുടെ ഭൂരിപക്ഷം 7759, 5259, 4703 എന്നീ നിലയിലേക്ക് കുറച്ചുകൊണ്ടുവന്ന മാണി സി. കാപ്പൻ കെ.എം. മാണിയുടെ വിയോഗത്തിനുശേഷം 2019ൽ നടന്ന ഉപതെരഞ്ഞടുപ്പിൽ കേരള കോണ്‍ഗ്രസ് എമ്മിലെ ജോസ് ടോമിനെ 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തോൽപ്പിക്കുകയും ചെയ്തു. 2019ൽ കോട്ടയം ലോക്സഭാ സീറ്റിൽ ജയിച്ച തോമസ് ചാഴികാടന് പാലാ നിയോജകമണ്ഡലത്തിൽ 33,472 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നു.
പാലാ നഗരസഭയും ഭരണങ്ങാനം, കടനാട്, കരൂർ, കൊഴുവനാൽ, മീനച്ചിൽ, മേലുകാവ്, മൂന്നിലവ്, മുത്തോലി, രാമപുരം, തലനാട്, തലപ്പലം, എലിക്കുളം പഞ്ചായത്തുകളും ചേർന്നതാണു പാലാ നിയോജകമണ്ഡലം. 2020ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പാലാ നഗരസഭയും കരൂർ, കടനാട്, മീനച്ചിൽ, തലനാട്, എലിക്കുളം, കൊഴുവനാൽ ഗ്രാമപഞ്ചായത്തുകളും ളാലം ബ്ലോക്കും എൽഡിഎഫ് നേടി. ഭരണങ്ങാനം, മേലുകാവ്, മൂന്നിലവ്, രാമപുരം, തലപ്പലം പഞ്ചായത്തുകളും ഈരാറ്റുപേട്ട ബ്ലോക്കും യുഡിഎഫിന് ലഭിച്ചു. മുന്‍പ് കേരള കോണ്‍ഗ്രസ്-എം തനിച്ച് ഭൂരിപക്ഷത്തോടെ ഭരിച്ചിട്ടുള്ള മുത്തോലി പഞ്ചായത്തിൽ ബിജെപി ഭരണം പിടിച്ച് ഇരുമുന്നണികളെയും ഞെട്ടിക്കുകയും ചെയ്തു.
ബിജെപിയുടെ ബലത്തിൽ എൻഡിഎ പിടിക്കുന്ന വോട്ടുകൾ നിർണായകമായിരിക്കും.
പാലായിൽ 2006ൽ 3566 വോട്ടും 2011ൽ 6359 വോട്ടുമായിരുന്നു ബിജെപി നേടിയത്. 2016ൽ ബിജെപിയുടെ എൻ. ഹരി 24,821 വോട്ടും 2019 ഉപതെരഞ്ഞടുപ്പിൽ 18,044 വോട്ടും സ്വന്തമാക്കി. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയിലെ പി.സി. തോമസിന് 26,533 വോട്ട് ലഭിച്ചു. വനിതാ കമ്മീഷൻ മുൻ അംഗവും എഴുത്തുകാരിയും വിവിധ കോളജുകളിൽ അധ്യാപികയുമായിരുന്ന ഡോ. ജെ. പ്രമീളാദേവിയുടെ വരവുകൂടി ആയതോടെ പാലാ ത്രികോണ മത്സരപ്രതീതിയിലാണ്.
റെജി ജോസഫ്