പൈനാപ്പിൾ എറണാകുളം, കോട്ടയം അടക്കമുള്ള ജില്ലകളിൽ കൃഷി ചെയ്തുവരുന്ന വിളയാണ്. വിപണിസാധ്യതയും കയറ്റുമതിസാധ്യതയും ഏറെ ഉള്ളതിനാൽ പൈനാപ്പിൾ കൃഷിക്ക് സമീപകാലത്തു പ്രചാരം കൂടി. റബറിന്റെയും മറ്റു കാർഷിക വിളകളുടെയും വിലയിടിവും ഇറക്കുമതിയും ഒരു പരിധിവരെ പൈനാപ്പിൾ കൃഷിയിലേക്ക് ആളുകളെ ആകർഷിക്കുന്നു. എറണാകുളം ജില്ലയിലെ വാഴക്കുളം ഏഷ്യയിലെതന്നെ ഏറ്റവും വലിയ പൈനാപ്പിൾ മാർക്കറ്റാണ്. ഗൾഫ് നാടുകൾ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ എന്നിവയിലേക്ക് വലിയ തോതിൽ പൈനാപ്പിൾ കയറ്റിയയച്ചു വരുന്നു.
എന്നാൽ, സമീപകാലത്തായി പൈനാപ്പിൾ കൃഷിക്കെതിരേ വ്യാപകമായ പ്രചാരണങ്ങളാണ് പല ഭാഗത്തുനിന്നുമുണ്ടാകുന്നത്. ഡെങ്കിപ്പനി അടക്കമുള്ള കൊതുകുജന്യ രോഗങ്ങൾ പൈനാപ്പിൾ കൃഷി ചെയ്യുന്നതിലൂടെ ഉണ്ടാവുന്നു, എൻഡോസൾഫാൻ പോലുള്ള വിനാശകാരികളായ കീടനാശിനികൾ കൈതക്കുഴിയിൽ പ്രയോഗിക്കുന്നു എന്നിങ്ങനെ പോകുന്നു പ്രചാരണങ്ങൾ. ഇതു വിശ്വസിച്ച് പലരും പൈനാപ്പിൾ കൃഷിക്കെതിരേ തിരിയുകയും വ്യാപകമായ എതിർപ്പുകൾ ഈ കൃഷിക്കെതിരേ പല സ്ഥലങ്ങളിലും ഉണ്ടാവുകയും ചെയ്യുന്നു. അതിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് അടക്കമുള്ള പല പഞ്ചായത്തുകളിലും പൈനാപ്പിൾ കൃഷി നിരോധിച്ചിരിക്കുകയാണ്.
പൈനാപ്പിൾ കൃഷിയേപ്പറ്റിയുള്ള അജ്ഞതയാണ് പലരുടെയും എതിർപ്പിന് കാരണമെന്നു തോന്നുന്നു. രോഗബാധയോ കീടബാധയോ ഒന്നുംതന്നെ ഉണ്ടായിക്കാണാത്ത ഒരു ഫലവർഗമാണ് പൈനാപ്പിൾ. അതുകൊണ്ടുതന്നെ കീടനാശിനികൾ ഒന്നുംതന്നെ ഈ കൃഷിക്ക് ഉപയോഗിക്കേണ്ടതായ ഒരു ആവശ്യവും വരുന്നില്ല. കളയെടുപ്പ് ഈ കൃഷിക്ക് ഒരു പ്രധാന കാര്യമാണ്. കളകളെ നശിപ്പിക്കാൻ ഡൈയുറോൺ, ഡൈയുറക്സ് തുടങ്ങിയ കളനാശിനികൾ ഉപയോഗിക്കുന്നുണ്ട്. ഇത് നിരോധിക്കപ്പെട്ടിട്ടുള്ളതോ, അത്ര അപകടകാരിയായിട്ടുള്ളതോ അല്ല.
മറ്റൊന്ന്, പൈനാപ്പിൾ ചെടി പുഷ്പിക്കുന്നതിന് പ്രയോഗിക്കുന്ന എത്തിപ്പോണാണ്. എത്തിപ്പോൺ ഒരു ഹോർമോൺ ആണ്. അതു യൂറിയയും ചുണ്ണാന്പുലായനിയുമായി ചേർത്ത് വളർച്ചയെത്തിയ പൈനാപ്പിൾ ചെടിയുടെ കൂന്പിൽ ഒഴിച്ചുകൊടുത്താൽ ഒരേസമയം പുഷ്പിച്ച് ഒരുമിച്ച് വിളവെടുക്കാൻ കഴിയുന്നു. ഇതു പുഷ്പിക്കുന്ന മറ്റു വിളകളിലും പൊതുവേ ചെയ്യുന്നതാണ്. കാർഷിക സർവകലാശാലകളും കൃഷി ഡിപ്പാർട്ട്മെന്റും ഇത് അംഗീകരിച്ചിട്ടുള്ളതാണ്.
തരിശിട്ടിരിക്കുന്ന നെൽപ്പാടങ്ങൾ ഇപ്പോൾ സർക്കാർതന്നെ മുൻകൈയെടുത്ത് നെൽകൃഷി ചെയ്യിപ്പിക്കുന്നുണ്ടല്ലോ. നെൽകൃഷിക്കുതന്നെ കളനാശിനിയും കീടനാശിനിയും പ്രയോഗിക്കുന്നുമുണ്ടല്ലോ. അതിലൊന്നും ആരുടെയും എതിർപ്പുകൾ ഉണ്ടായിക്കാണുന്നില്ലല്ലോ. ആരോഗ്യപരമായ കാരണങ്ങളാലാണ് ഹോർമോൺ ഉപയോഗത്തോട് എതിർപ്പെങ്കിൽ തമിഴ്നാട്ടിൽ ഉത്പാദിപ്പിച്ച് കേരളത്തിലെ മുഴുവൻ ഗ്രാമങ്ങളിലും എത്തി നമ്മുടെ നിത്യജീവിതത്തിലെ ഏറ്റവും അവശ്യഭക്ഷണവസ്തുവായി മാറിയ ഇറച്ചിക്കോഴികൾ 40 ദിവസങ്ങൾകൊണ്ട് നാലു കിലോ തൂക്കം വരെ എത്തുന്നത് ഹോർമോൺ ചേർത്ത കോഴിത്തീറ്റ കൊടുത്തിട്ടാണ്.
തമിഴ്നാട്ടിലെ രാമക്കൽമേട്ടിലെ മുട്ടക്കോഴികൾ ഹോർമോൺ ചേർത്ത കോഴിത്തീറ്റ തിന്ന് ഇടുന്ന മുട്ടകളാണ് കേരളത്തിലെ ജനങ്ങളുടെ മുട്ട ഉപയോഗത്തിന്റെ 90 ശതമാനവും. അതിലൊന്നും ഹോർമോൺ പ്രയോഗത്തിന്റെ വിപത്തിനേപ്പറ്റി അധികമാരും പറഞ്ഞുകേൾക്കുന്നില്ല.
മുന്തിരി, ഓറഞ്ച്, ആപ്പിൾ തുടങ്ങിയ പഴവർഗ വിളകളിൽ പ്രയോഗിക്കുന്ന മാരക വിഷങ്ങൾ ഒന്നുംതന്നെ പൈനാപ്പിൾ കൃഷിക്ക് ഉപയോഗിക്കേണ്ടിവരുന്നില്ല. പിന്നെന്തിനീ നിരോധനം?
കൈതക്കൂന്പിലും പോളകളിലും തങ്ങിനിൽക്കുന്ന ജലത്തിൽ മുട്ടയിട്ടാണ് കൊതുകുകൾ പെരുകി ഡെങ്കിപ്പനി പരത്തുന്നത് എന്ന പ്രചാരണവും ബാലിശമാണ്. മഴക്കാലങ്ങളിൽ പൈനാപ്പിൾ ചെടിയുടെ കൂന്പുകളിലോ പോളകളിലോ മാത്രമല്ലല്ലോ ജലം കെട്ടിക്കിടക്കുന്നത്. പൈനാപ്പിൾ കൃഷി ചെയ്യാത്ത ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ കൊതുകുശല്യം കൂടുതലുണ്ടാകുന്നത് പൈനാപ്പിൾ കൃഷികൊണ്ടല്ലല്ലോ.
എന്തുകൊണ്ടാണ് പൈനാപ്പിൾ കൃഷിക്കെതിരേ ഇത്തരമൊരു പ്രചാരണമെന്ന് പരിശോധിക്കപ്പെടേണ്ടതാണ്. ഒരിടയ്ക്കു വെളിച്ചെണ്ണയ്ക്കെതിരേപോലും പ്രചാരണമുണ്ടായല്ലോ. വെളിച്ചെണ്ണ ഹൃദ്രോഗമുണ്ടാക്കും, കൊളസ്ട്രോൾ വർധിപ്പിക്കും എന്നൊക്കെ ആയിരുന്നു പ്രചാരണം. പിന്നെ അല്ലേ അറിയുന്നത് അത് ഇറക്കുമതി ചെയ്യുന്ന പാം ഓയിലിനു വേണ്ടിയായിരുന്നുവെന്ന്.
ഇപ്പോൾ കൊതുകിനെ കൂട്ടുപിടിച്ച് പൈനാപ്പിൾ കൃഷിയുടെ വ്യാപനത്തെ പ്രതിരോധിക്കാനുള്ള ശ്രമം എന്തിന്റെ പേരിലാണെന്ന് അന്വേഷിക്കേണ്ടതാണ്. കൃഷിവകുപ്പിന്റെയോ കാർഷിക മന്ത്രാലയത്തിന്റെയോ അറിവോ അനുമതിയോ ഇല്ലാത്ത കൃഷിനിരോധനം തികഞ്ഞ കർഷകദ്രോഹമാണ്.
ടി.എം. ജോർജ്, തുപ്പലഞ്ഞിയിൽ, കൂരോപ്പട.