ജെഎൻയു വിദ്യാർഥി ഉമർ ഖാലിദിനു നേരെയുള്ള ആക്രമണം രാജ്യത്തിനു കളങ്കം
Thursday, August 16, 2018 7:03 PM IST
കുവൈത്ത് സിറ്റി: സ്വാതന്ത്ര്യ ദിനാഘോഷത്തിന് തലേന്നാൾ ഡൽഹിയിലെ അതീവ സുരക്ഷാ മേഖലയിൽ ജെഎൻയു വിദ്യാർഥി ഉമർ ഖാലിദിന് നേരെയുള്ള ആക്രമണം ദുരൂഹമാണെന്നും ഇന്ത്യയെ വീണ്ടും അപമാനിതമാക്കുന്ന ഈ ചെയ്തിക്ക് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ടു വരണമെന്നും കലാലയം സാംസ്കാരിക വേദി, കുവൈത്ത് ആവശ്യപ്പെട്ടു.

കൈത്തോക്കുമായി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിനു മുന്നിൽ വരാൻ മാത്രം അക്രമിക്ക് ധൈര്യം പകർന്നവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടതുണ്ട്. ഉമർ ’ഖൗഫ് സെ ആസാദി’ (ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം) എന്ന പരിപാടിയിൽ പങ്കെടുക്കുന്നത് ആരെയാണ് ഭയപ്പെടുത്തുന്നത്? ഫാസിസ്റ്റ് ശക്തികളുടെ മനുഷ്യത്വ വിരുദ്ധ നിലപാടുകൾക്കെതിരെ വിയോജിപ്പിന്‍റെ ശബ്ദമുയർത്തുന്നവരെ നിറയൊഴിച്ച് പേടിപ്പിക്കുന്നത് രാജ്യത്ത് വിലപ്പോകില്ല. രാജ്യത്തെ മുഴുവൻ പൗരന്മാരും ജനാധിപത്യ വിശ്വാസികളും ഇത്തരം ഭീകരതക്കെതിരെ രംഗത്ത് വരണമെന്നും രാജ്യത്തിന്‍റെ അഖണ്ഡത കാത്ത് സൂക്ഷിക്കുന്നതിനുവേണ്ടിയുള്ള ഏത് പ്രവർത്തനങ്ങൾക്കും പിന്തുണ നൽകണമെന്നും കലാലയം സാംസ്കാരിക വേദി അഭ്യർഥിച്ചു.

ജാഫർ ചപ്പാരപ്പടവ്, എൻജിനിയർ അബൂബക്കർ സിദ്ദീഖ് കൂട്ടായി, ഷിഹാബ് വാണിയന്നൂർ, സലീം കൊച്ചന്നൂർ, എൻജിനിയർ റാശിദ് ചെറുശോല തുടങ്ങിയവർ സംബന്ധിച്ചു.

റിപ്പോർട്ട് :സലിം കോട്ടയിൽ