അബുദാബി: അബുദാബി കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന 24-ാം ജിമ്മി ജോർജ് സ്മാരക അന്താരാഷ്ട്ര വോളിബോൾ ടൂർണമന്റ് ബുധനാഴ്ച മുതൽ ഞായറാഴ്ച വരെ നടക്കും. എല്ലാ ദിവസവും രാത്രി എട്ടിന് മത്സരങ്ങൾ ആരംഭിക്കും.
പ്രവേശനം സൗജന്യമായിരിക്കും. അബുദാബി എയർപോർട്ട് റോഡിൽ എമിഗ്രേഷൻ ബ്രിഡ്ജിന് പിറക് വശത്തുള്ള ലിവ ഇന്റർനാഷണൽ സ്കൂൾ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം നടക്കുക.
ബുർജീൽ ഹോൾഡിംഗ്സിന്റെ എൽഎൽഎച്ച് ഹോസ്പിറ്റൽ ഗ്രൂപ്പുമായി സഹകരിച്ചാണ് വോളി ബോൾ ടൂർണമന്റ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ബുധനാഴ്ച രാത്രി എട്ടിന് ബുർജീൽ ഹോൾഡിംഗ്സ് ചെയർമാൻ ഡോ. ഷംസീർ വയലിൽ ടൂർണമന്റ് ഉദ്ഘാടനം ചെയ്യും. ഒട്ടേറെ വിശിഷ്ട വ്യക്തികളും ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി കേരള സോഷ്യൽ സെന്റർ കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.
ഇന്ത്യ, യുഎസ്എ, യുഎഇ, ഇറാൻ, പാക്കിസ്ഥാൻ, ഈജിപ്ത്, ബ്രസീൽ , കൊളംബിയ, ലെബനോൺ , ക്യൂബ, റഷ്യ, സെർബിയ തുടങ്ങിയ രാജ്യങ്ങളിലെ ദേശീയ അന്തർദേശീയ താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും.
എൽഎൽഎച്ച് ഹോസ്പിറ്റൽ, ഓൺലി ഫ്രഷ് ദുബായി, പാലാ സിക്സ് മദിന ദുബായി, ശ്രീലങ്കൻ ഇന്റർനാഷണൽ ടീം, ലിറ്റിൽ സ്കോളർ നഴ്സറി ദുബായി, ഖാൻ ക്ലബ് എന്നീ ആറ് ടീമുകളാണ് കളിക്കളത്തിൽ മാറ്റുരയ്ക്കുന്നത്.
എൽഎൽഎച്ച് ഹോസ്പിറ്റൽ എവർ റോളിംഗ് ട്രോഫിയും 20,000 ദിര്‍ഹവുമാണ് വിജയികള്‍ക്ക് സമ്മാനിക്കുക. അയൂബ് മാസ്റ്റര്‍ സ്മാരക ട്രോഫിയും 15,000 ദിര്‍ഹവും രണ്ടാം സ്ഥാനക്കാർക്ക് ലഭിക്കും.
ടൂർണമന്റിലെ മികച്ച കളിക്കാരൻ, ഒഫെന്ഡര്, ബ്ലോക്കർ, സെറ്റർ, ലിബറോ, ഭാവി വാഗ്ദാനമായ കളിക്കാരൻ എന്നിവർക്കും പ്രത്യേക സമ്മാനങ്ങളുണ്ട്. ഇത് കൂടാതെ വോളിബോളിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചുകൊണ്ട് ലൈഫ് അച്ചീവ്മെന്റ് അവാർഡും നൽകിവരുന്നുണ്ട്.
വോളിബാൾ ഇതിഹാസം ജിമ്മിജോർജിന്റെ സ്മരണാർഥം 1989ലാണ് അബുദാബി കേരള സോഷ്യൽ സെന്റർ ജിമ്മി ജോർജ് മെമ്മോറിയൽ വോളിബാൾ ടൂർണമന്റ് ആരംഭിച്ചത്. ഓരോവർഷം കഴിയുന്തോറും സെന്റർ നടത്തുന്ന ജിമ്മി ജോർജ് സ്മാരക വോളിബോള്‍ ടൂർണമെന്റിന്റെ പ്രശസ്തി വർധിച്ചുകൊണ്ടിരിക്കുകയാണ്.
വാർത്താസമ്മേളനത്തിൽ കേരള സോഷ്യൽ സെന്റർ പ്രസിഡന്റ എ. കെ. ബീരാൻകുട്ടി, ബുർജീൽ ഹോൾഡിംഗ്സ് സിഒഒ സഫീർ അഹമ്മദ്, ടൂർണമെന്റ് കോഓർഡിനേറ്റർ ടി. എം. സലിം, കേരള സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി കെ. സത്യൻ, ഫൈനാൻസ് കൺവീനർ അഡ്വ. അൻസാരി സൈനുദ്ദീൻ, കായിക വിഭാഗം സെക്രട്ടറി റഷീദ് അയിരൂർ എന്നിവർ പങ്കെടുത്തു.
അനില്‍ സി. ഇടിക്കുള