അമാനുള്ള വടക്കാങ്ങരക്ക് ഡിലിറ്റ് ബിരുദം
Monday, June 26, 2017 4:22 AM IST
ദോഹ: ഗ്രന്ഥകാരനും മാധ്യമ പ്രവർത്തകനും ഖത്തറിലെ മീഡിയ പ്ലസ് സിഇഒയുമായ അമാനുള്ള വടക്കാങ്ങരക്ക് അമേരിക്കയിലെ കിംഗ്സ് യൂണിവേഴ്സിറ്റിയുടെ ഡിലിറ്റ് ബിരുദം.

അറബി ഭാഷയുമായി ബന്ധപ്പെട്ട് അമാനുള്ള തയാറാക്കിയ നാൽപതോളം പുസ്തകങ്ങളും സ്പോക്കണ്‍ അറബിക്കുമായി ബന്ധപ്പെട്ട് ഒരു ഡസനോളം പുസ്തകങ്ങളും തയാറാക്കിയത് പരിഗണിച്ചാണ് അമാനുള്ളയെ ഡോ. ഓഫ് ലെറ്റേർസ് എന്ന പുരസ്കാരം നൽകി ആദരിക്കുന്നതെന്ന് സർവകലാശാല പ്രസിഡന്‍റ് ഡോ. എസ്. സൽവിൻ കുമാർ പറഞ്ഞു.

മധുര പോപ്പീസ് ഹോട്ടലിൽ നടന്ന കോണ്‍വോക്കേഷണിൽ അമാനുള്ളയെ ഡി ലിറ്റ് ബിരുദം നൽകി സർവ്വകലാശാല ആദരിച്ചു.

അമേരിക്കയിലും യൂറോപ്പിലും ഏറെ പ്രചാരമുള്ള സ്പോക്കണ്‍ അറബിക് മെയിഡ് ഈസി, അറബിക് ഫോർ എവരിഡേ എന്നിവ ഉൾപ്പടെ നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ് അമാനുള്ള. അറബി ഭാഷയുടെ പ്രചാരണത്തിനും അധ്യാപനത്തിനും നൽകുന്ന സേവനങ്ങൾ പരിഗണിച്ച് ഒരു അമേരിക്കൻ സർവകലാശാല ഡി ലിറ്റ് ബിരുദം നൽകുന്നത് ഇതാദ്യാമാണ്. സമകാലിക ലോകത്ത് അറബി ഭാഷയുടെ പ്രാധാന്യവും പ്രസക്തിയുമാണ് ഇത് അടിവരയിടുന്നത്. കിംഗ്സ് യൂണിവേഴ്സിറ്റിയുടെ സ്പോക്കണ്‍ അറബിക് വിഭാഗം വിസിറ്റിംഗ് പ്രഫസറായും അമാനുള്ള സേവനമനുഷ്ഠിക്കുമെന്ന് മധുര പോപ്പീസ് ഹോട്ടലിൽ നടന്ന കോണ്‍വോക്കേഷണിൽ അവാർഡ് സമ്മാനിച്ചുകൊണ്ട് സർവകലാശാല അധികൃതർ വ്യക്തമാക്കി.

മലപ്പുറം ജില്ലയിലെ വടക്കാങ്ങര പരേതനായ തങ്കയത്തിൽ മുഹമ്മദ് കുഞ്ഞിപ്പ ഹാജിയുടേയും ഹലീമ ഹജ്ജുമ്മയുടേയും മകനായ അമാനുള്ള അറബി ഭാഷയുമായി ബന്ധപ്പെട്ട് മാത്രം നാൽപതോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. സിബിഎസ്ഇ. വിദ്യാർഥികൾക്ക് അറബി ഭാഷ പഠിക്കുന്നതിനുള്ള പാഠപുസ്തകങ്ങൾ തയാറാക്കിയ അമാനുള്ളയുടെ പുസ്തകങ്ങൾ ഇന്ത്യക്കകത്തും പുറത്തും നിരവധി സ്ക്കൂളുകളിൽ പഠിപ്പിക്കപ്പെടുന്നു. സാമൂഹ്യ പ്രാധാന്യമുള്ള ഒരു ഡസനോളം പുസ്തകങ്ങളും അദ്ദേഹത്തിന്േ‍റതായുണ്ട്. പെരുന്പിലാവ് അൻസാർ ഇംഗ്ളീഷ് സ്കൂൾ, ഖത്തറിലെ ഐഡിയൽ ഇന്ത്യൻ സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ച അമാനുള്ള സ്പോക്കണ്‍ അറബിക് പരിശീലന രംഗത്തും ശ്രദ്ധേയനാണ്.

വിദ്യാഭ്യാസ വിചക്ഷണനും പെരുന്പിലാവ് അൻസാരി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായിരുന്ന പി. മുഹമ്മദ് അബുൽ ജലാൽ മൗലവിയുടെ മകൾ റഷീദയാണ് ഭാര്യ. റഷാദ് മുബാറക്, ഹംദ, സഅദ് എന്നിവർ മക്കളാണ്.