വിദേശി നഴ്സുമാരുടെ നിയമനത്തിൽ സമൂല മാറ്റവുമായി കുവൈറ്റ് ആരോഗ്യവകുപ്പ്
Friday, July 14, 2017 6:21 AM IST
കുവൈറ്റ് സിറ്റി: രാജ്യത്തിനകത്ത് നിന്നും വിദേശി നഴ്സുമാരെ നിയമനം നൽകുന്നത് നിർത്തിവച്ചതായി കുവൈറ്റ് ആരോഗ്യവകുപ്പ് അറിയിച്ചു. കുവൈറ്റിൽ നിന്നും പഠനം പൂർത്തിയാക്കുകയോ സർട്ടിഫിക്കറ്റ് നേടുകയോ ചെയ്ത വിദേശികളെ പുതിയ തീരുമാനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. സർക്കാർ ആശുപത്രികളിലേക്കും പ്രാദേശിക ക്ലിനിക്കുകളിലേക്കും വിദേശ രാഷ്ട്രങ്ങളിൽ നിന്നും നേരിട്ട് അഭിമുഖം നടത്തി നഴ്സുമാരെ തെരഞ്ഞെടുക്കും.

ആരോഗ്യ മേഖലയിലെ വികസന പദ്ധതികൾ പൂർത്തിയായാൽ നിരവധി നഴ്സുമാരെ ആവശ്യമുണ്ടന്നും നിയമനങ്ങൾ നടത്തുന്നതിനു വേണ്ടി ആരോഗ്യ വകുപ്പിന്‍റെ കീഴിൽ പ്രത്യേക സമിതികൾക്കു രൂപം നൽകിയതായും അധികൃതർ അറിയിച്ചു. കുവൈറ്റിൽനിന്നു നഴ്സിംഗ് സർട്ടിഫിക്കറ്റ് സന്പാദിക്കുന്ന ബിദൂനികളെയും ചിൽ അറബ് രാജ്യങ്ങളിൽ നിന്നുള്ളവരെയും പ്രാദേശിക റിക്രൂട്ട്മെന്‍റിനു പരിഗണിക്കും. പ്രാദേശിക റിക്രൂട്ട്മെന്‍റിനു പകരം വിദേശരാജ്യങ്ങളിൽനിന്നു നേരിട്ടുള്ള റിക്രൂട്ട്മെന്‍റ് തുടരുമെന്നു മന്ത്രാലയം വ്യക്തമാക്കി

മലയാളികൾ ഏറെയുള്ള തൊഴിൽ രംഗമായ ആരോഗ്യ മേഖലയിൽ സന്ദർശക വിസകളിൽ കുവൈറ്റിലെത്തി നഴ്സിംഗ് ജോലിക്ക് അപേക്ഷ നൽകുന്ന വിദേശികൾക്ക് നിയമനം നൽകാറുണ്ടായിരുന്നു. പുതിയ തീരുമാനം അത്തരക്കാരെ ബാധിക്കുമെന്നാണ് കരുതുന്നത്. അതേസമയം ലക്ഷങ്ങൾ ഈടാക്കി നഴ്സ് നിയമനം നടത്തുന്ന മാഫിയ സംഘത്തിനു പുതിയ തീരുമാനം വൻ തിരിച്ചടിയാണ്. വളഞ്ഞ വഴിയിലൂടെ എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തി അനധികൃത റിക്രൂട്ട്മെന്‍റ് നടത്തുന്നവരുടെ ഇടപെടലുകൾ കാരണം അർഹരായവർ പോലും തള്ളപ്പെടുന്ന അവസ്ഥയായിരുന്നു നിലവിലുണ്ടായിരുന്നത്. പുതിയ തീരുമാനത്തിലൂടെ കാര്യക്ഷമതയും ഉയർന്ന യോഗ്യതയുമുള്ളവരെ അതുവഴി കണ്ടെത്താനാകുമെന്നും അധികൃതർ അഭിപ്രായപ്പെട്ടു.

റിപ്പോർട്ട്: സലിം കോട്ടയിൽ