1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക്ക് പരിചയം കാണില്ല. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ മഹാത്മാഗാന്ധിയോടൊപ്പം പ്രവർത്തിച്ച മഹാനായ നേതാവ്, ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ അതിർത്തിപ്രവിശ്യയിലെ പത്താൻവർഗത്തിൽ ജനിച്ചവൻ. ഇന്ത്യൻ ദേശീയസമരത്തിൽ ആകൃഷ്ടനായി തന്റെ സകലസ്വത്തും ഉപേക്ഷിച്ച് ഗാന്ധിയുടെ യഥാർഥ അനുയായി ആയിത്തീർന്ന വ്യക്തിയാണദ്ദേഹം.
അങ്ങനെയുള്ള സമരസിംഹവും അഹിംസാമൂർത്തിയുമായ ഗാഫർഖാനാണ് 1969-ൽ ഇന്ത്യാഗവൺമെന്റിന്റെ ക്ഷണം സ്വീകരിച്ച് ഇന്ത്യയിൽ വന്നത്. മഹാത്മജിയുടെ ജന്മശതാബ്ദി ആഘോഷങ്ങളിൽ പങ്കുകൊള്ളാനും 1969-ലെ നെഹ്റു അവാർഡ് സ്വീകരിക്കാനുമാണ് അദ്ദേഹമെത്തിയത്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളും സന്ദർശിച്ച അദ്ദേഹത്തിന് അഭൂതപൂർവവും ആവേശഭരിതവുമായ വരവേൽപ്പാണ് എല്ലായിടത്തുനിന്നും ലഭിച്ചത്.
അക്കൂട്ടത്തിൽ അദ്ദേഹം തൃശൂർ പട്ടണവും സന്ദർശിച്ചു. കാലത്ത് 11ന് തേക്കിൻകാട് മെതാനിയിലെ വിദ്യാർഥികോർണറിലായിരുന്നു സ്വീകരണവും പ്രസംഗവും. അദ്ദേഹത്തെ കാണാനും കേൾക്കാനും തേക്കിൻകാട് മൈതാനിയിലേക്ക് പൊതുജനങ്ങളും വിദ്യാർഥികളും ഒഴുകിയെത്തി. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ധാരാളം പോലീസുകാരും പോലീസ് ഓഫീസർമാരും ഉണ്ടായിരുന്നു. നിയന്ത്രിക്കലിന്റെ ഭാഗമായി ഒരു എസ്ഐ അധികാരത്തിന്റെ ശൗര്യം കാട്ടി. തിരക്കിട്ടുവന്ന ഏതോ കാരണവരെ പിടിച്ചൊരു തള്ള്. ആ പാവം വേച്ചു നിലത്തുവീണുപോയി. ഇതുകണ്ടുനിന്ന സെന്റ് തോമസ് കോളജിലെ ഇംഗ്ലീഷ് പ്രഫസറും എന്റെ സുഹൃത്തുമായ ഡോ. ജോസഫ് കോളേങ്ങാടൻ എസ്ഐയുടെ നടപടിയിൽ പ്രതിഷേധിച്ചു.
"നിങ്ങളെന്തുപണിയാണീ ചെയ്യുന്നത്'ഇങ്ങനെയാണോ പ്രായമായൊരു മനുഷ്യനോട് പെരുമാറുന്നത്?
"നീ ആരാ ചോദിക്കാൻ' നാലുപേര് കേൾക്കേത്തന്നെ ചോദ്യംചെയ്തതിൽ എസ്ഐക്ക് അമർഷം.
"നിനക്കിതിലെന്താ കാര്യം?'
"കണ്ടതിന്റെ കാര്യം പറഞ്ഞതാ.'
"കൂടുതൽ കാര്യങ്ങളൊന്നും അന്വേഷിക്കേണ്ട.'
"ഒരു പ്രകോപനവുമില്ലാതെ ഈ മനുഷ്യനെ പിടിച്ച് തള്ളിയതു തെറ്റല്ലേ? അല്പം മര്യാദയൊക്കെ വേണ്ടേ?'
എസ്ഐ പെട്ടെന്നു ചൂടായി. കണ്ണുകൾ ജ്വലിച്ചു. ഭീഷണിമുഴക്കി.
"മര്യാദ ഞാൻ പഠിപ്പിക്കും. ഏറെ കളിച്ചാൽ ആ വാനിൽ കേറ്റും.'
"എങ്കിൽ കയറാം.' എന്നായി പ്രഫസർ. ഇതിനകം വിദ്യാർഥികൾ ഒച്ചവച്ച് എസ്ഐയെ വളഞ്ഞു. അന്തരീക്ഷം വഷളാകുമെന്ന മട്ടായി. അപ്പോഴേക്കും ലോക്കൽ സർക്കിൾ ഇൻസ്പെക്ടർ രംഗത്തെത്തി. പ്രഫസറെ മുന്പേ പരിചയമുള്ള സിഐ ക്ഷമാപണം നടത്തി. രംഗം ശാന്തമായി. എസ്ഐക്ക് ഒരു ചമ്മൽ. ഇതാണ് തേക്കിൻകാട്ടിൽ സംഭവിച്ചത്.
ഈ സംഭവമാണ് "പ്രതികാരം' എന്ന എകാങ്കമെഴുതാൻ എനിക്ക് പ്രചോദനം തന്നത്. ചിന്തയുടെ ലോകത്തു ഭാവനയുടെ ചിറകുവിരിച്ച് ഞാൻ പറന്നു. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഇതിവൃത്തം വാർന്നുവീണു. കഥാപാത്രങ്ങൾ മനസിൽ വിരിഞ്ഞു. സംഭവത്തിന് സ്വാഭാവികതയുടെ നിറംകൊടുത്തു. ഏകാങ്കത്തിന്റെ പശ്ചാത്തലം ഹോസ്പിറ്റലിന്റെ പേവാർഡാണ്. അതിലെ ഒരു മുറിയിലാണ് ആദ്യന്തം നാടകം നടക്കുന്നത്. ബാബു, ഭാരതി, ഡോക്ടർ, വിക്രമൻ, ദാമു എന്നിങ്ങനെ അഞ്ചുകഥാപാത്രങ്ങൾ.
പതിനഞ്ചുവയസുള്ള ബാബു അവശനായി ബെഡ്ഡിൽ കിടക്കുകയാണ്. അമ്മ ഭാരതി അരികെയുണ്ട്. തലേദിവസമുണ്ടായ അത്യാഹിതത്തിൽ മരണത്തിൽനിന്ന് രക്ഷപ്പെട്ടതാണ് ബാബു. ഇൻസ്പെക്ടർ വിക്രമന്റെ ഒരേയൊരു മകനാണ് ആ കുട്ടി. സ്ഥലത്തില്ലാതിരുന്ന വിക്രമൻ ഉത്കണ്ഠയോടെ പേവാർഡിലേക്ക് ഓടിയെത്തി, ഭാരതി സംഭവം വിവരിച്ചു.
ഭാരതി: (നിറഞ്ഞുതുളുന്പിയ കണ്ണുകളോടെ) നമ്മുടെ മോൻ മരിച്ചുപോകേണ്ടതായിരുന്നു. ഇന്നലെ കുളത്തിൽ കളിക്കാനിറങ്ങിയതാ. നീന്തിനീന്തി ക്ഷീണിച്ചിരിക്കേ അറിയാതെ കാൽ ചണ്ടിക്കൂട്ടത്തിൽ കുടുങ്ങിപ്പോയി. രക്ഷപ്പെടാൻ മാർഗമില്ലാതെയായി. ഇവൻ മുറവിളികൂട്ടി. കുളക്കടവിൽ ആ നേരത്ത് ആരുമില്ലായിരുന്നു. വെള്ളംകുറെ കുടിച്ചു. ഒരുവട്ടം മുങ്ങിപ്പൊങ്ങി. വീണ്ടും മുങ്ങിപ്പോകുന്പോഴേക്കും ഈശ്വരാനുഗ്രഹംകൊണ്ട് ഇവന്റെ സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടി ആ വഴി വന്നു. കണ്ടയുടനെ എടുത്തുചാടി നമ്മുടെ മോനെ കരയ്ക്കു കയറ്റി. (വർധിച്ച സങ്കടത്തോടെ) ഒരുമിനിറ്റുകൂടി വൈകിയിരുന്നെങ്കിൽ...
സംഭാഷണം ഇങ്ങനെ നീണ്ടുപോയി. പതിനാറുവയസുള്ള ദാമു എന്ന വിദ്യാർഥിയാണ് രക്ഷിച്ചത്. സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷിച്ച ആ കുട്ടിയുടെ ധീരതയും ആത്മധൈര്യവും വിക്രമനെ അദ്ഭുതപ്പെടുത്തി. അവനെ കാണാനും നന്ദിപറയാനും ആ ഹൃദയം വെന്പി. അപ്പോഴേക്കും അതാ ദാമു അവിടേക്കു കടന്നുവന്നു. ബാബുവിന്റെ സുഖവിവരമറിയാൻ ഭാരതിയും പ്രത്യേകിച്ച് വിക്രമനും സ്നേഹവാത്സല്യങ്ങളോടെ ദാമുവിനോട് പെരുമാറി. അതിലൊന്നും താത്പര്യമില്ലാതെ ദാമു ബാബുവിന്റെ കാര്യം മാത്രം അന്വേഷിച്ച് നിസംഗനെപ്പോലെ നിന്നു. ഇരിക്കാൻ പറഞ്ഞിട്ടു കൂട്ടാക്കിയില്ല.
ദാമു: അതിന് ഇനിയും സമയമുണ്ടല്ലോ. വേണമെങ്കിൽ ജീപ്പിൽകൊണ്ടുപോയി വിടാം.
ദാമു: ബാബുവിനുവേണ്ടി ഞാനിനി എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?
ഭാരതി: മോനല്ല, മോനുവേണ്ടി ഇനി ഞങ്ങളാണ് ചെയ്യേണ്ടത്.
ദാമു: ഞാൻ പോകട്ടെ.
ഭാരതി: ഇങ്ങനെ തിടക്കുമായാലോ മോനെ? അല്പനേരം സംസാരിക്കാൻപോലും നിൽക്കാതെ...
ദാമു: എനിക്ക് ഒന്നും സംസാരിക്കാനില്ല. നിങ്ങളോടാരോടുമില്ല. ഈ ബാബുവിനോടുമില്ല. ഇവനെ രക്ഷിച്ചത്, ഇവനോടുള്ള സ്നേഹംകൊണ്ടല്ല. എന്നെപ്പോലുള്ള ഒരു കുട്ടി അപകടത്തിൽപ്പെട്ടു മരിക്കുന്നതു കാണാനുള്ള വിഷമംകൊണ്ട് ഞാനെന്റെ അച്ഛന് മരുന്നുവാങ്ങാൻ പോകുകയായിരുന്നു. അപ്പോഴാണിത് കണ്ടത്.
വിക്രമൻ: അച്ഛന് എന്താണ്?
ദാമു: ആസ്ത്മാ രോഗിയാണ്. സുഖമില്ലാതെ കിടപ്പിലാ. ബാബുവിനെ രക്ഷിച്ചവിവരം അച്ഛനോട് പറഞ്ഞപ്പോൾ, വികാരഭരിതനായി നിറഞ്ഞകണ്ണുകളോടെയാണ് എന്നെ പിടിച്ചുനിർത്തിയത്.
വിക്രമൻ പോക്കറ്റിൽനിന്ന് കുറെ രൂപയെടുത്ത് ഒരു സമ്മാനമെന്ന നിലയിൽ ദാമുവിനു നീട്ടി. ദാമു വാങ്ങിയില്ല.
ദാമു: അച്ഛൻ എന്നെ മാറോടണച്ചു മുത്തിയപ്പോൾ എനിക്ക് ഏറ്റവും വലിയ സമ്മാനം ലഭിച്ചു. അതാണ് ഞാൻ വിലമതിക്കുന്ന സമ്മാനം. എനിക്കിതുവേണ്ട.
വിക്രമൻ: അതുസാരമില്ല. ഇതു വാങ്ങിച്ചോളൂ. ഞാനല്ലേ തരുന്നത്.
ദാമു: (വാങ്ങാതെ) താങ്കളെപ്പോലുള്ള ഒരു ഇൻസ്പെക്ടറിൽനിന്ന് ഇത്രയും കരുണ ഞാൻ പ്രതീക്ഷിച്ചില്ല. ഇത്തരം ദയയും സന്മനസും എല്ലാ കാര്യത്തിലും ഉണ്ടായിരുന്നെങ്കിൽ...
വിക്രമൻ: (പിടികിട്ടാതെ) മനസിലായില്ല. എന്താണിങ്ങനെ പറയാൻ?
ദാമു: പറയുന്നതിൽ ക്ഷമിക്കണം. താങ്കളോട് എനിക്ക് വലിയ മതിപ്പില്ല. (വിക്രമനും ഭാരതിയും ബാബുവും ഇതുകേട്ട് അന്പരന്നു, ദാമു തുടർന്നു)
താങ്കളെ ഞാൻ ശരിക്കറിഞ്ഞതു രണ്ടാഴ്ച മുന്പാണ്. ഇവിടെ ഗാന്ധി ശതാബ്ദി ആഘോഷിച്ച ദിവസം! അന്ന് അധ്യക്ഷതവഹിക്കാനെത്തിയ ഗാന്ധിശിഷ്യനായ ആ വലിയ നേതാവിനെ കാണാൻ ജനങ്ങൾ തിങ്ങിക്കൂടി. അവിടെവച്ച് ഗാന്ധിഭക്തനായ ഒരു പാവപ്പെട്ട മനുഷ്യനെ താങ്കൾ കഴുത്തിനുപിടിച്ച് തള്ളി. ഒരു തെറ്റും ചെയ്യാത്ത ആ പാവം താങ്കളുടെ നടപടിയിൽ പ്രതിഷേധിച്ച് എന്തോ പറഞ്ഞു. ഉടനെ പിടിച്ചു വാനിൽ കയറ്റി. അന്നു രാത്രി താങ്കൾ ആ പാവത്തിനെ ലോക്കപ്പിലിട്ടു കഠിനമായി മർദിച്ചു. അപ്പോഴും ആ പാവം പ്രതിഷേധിച്ചു. അതിനു ബൂട്ടിട്ട കാലുകൊണ്ടു വയറ്റിൽ ചവിട്ടുകയാണ് ചെയ്തത്.
വിക്രമൻ: അവന്റെ ധിക്കാരത്തിനുള്ള ശിക്ഷയാണു കൊടുത്തത്. കുട്ടി ഇതെല്ലാം എങ്ങനെയറിഞ്ഞു?
ദാമു: (തെല്ലൊരമർഷത്തോടെ) എങ്ങനെയറിഞ്ഞു എന്നല്ല ആര് പറഞ്ഞു എന്നു ചോദിക്കൂ! ഇൻസ്പെക്ടർ സാർ, താങ്കൾക്കറിയണോ ഗാന്ധിഭക്തനായ ആ പാവപ്പെട്ട മനുഷ്യൻ .... മറ്റാരുമല്ല.... എന്റെ അച്ഛനാണ്.
(വിക്രമൻ നടുങ്ങിപ്പോയി. ബാബുവും ഭാരതിയും അന്ധാളിച്ചു). ആസ്ത്മാ രോഗിയായ എന്റെ അച്ഛനെയാണു താങ്കളടിച്ചത്. ബൂട്ടിട്ടു ചവിട്ടിയത് (പതറിയ സ്വരം) അഹിംസാമൂർത്തിയായ മഹാത്മജിയുടെ ശതാബ്ദി ആഘോഷിക്കുന്ന അവസരത്തിൽ ഗാന്ധിഭക്തനായ എന്റെ അച്ഛന് താങ്കൾകൊടുത്ത പാരിതോഷികം!
വിക്രമൻ: (എന്തുപറയണമെന്നറിയാതെ) ദാമു! ഞാൻ... ഞാനറിഞ്ഞില്ല.
ദാമു: (വികാരഭരിതനായി) ഞാനറിഞ്ഞു.... ഇൻസ്പെക്ടർ സാർ, താങ്കളുടെ മകനാണെന്നറിഞ്ഞുകൊണ്ടുതന്നെയാണ് ഞാനിവനെ രക്ഷിച്ചത്. വേണമെങ്കിൽ ഇവൻ വെള്ളംകുടിച്ചു... മുങ്ങിത്തുടിച്ചു... ശ്വാസംമുട്ടി മരിക്കുന്നതു നോക്കിനിന്നു രസിക്കാമായിരുന്നു. അങ്ങനെ എന്റെ വൈരാഗ്യം തീർക്കാമായിരുന്നു (കണ്ഠമിടറി) പക്ഷേ, എന്റെ അച്ഛൻ എന്നെ പഠിപ്പിച്ചത് അതല്ല. സ്നേഹംകൊണ്ടു പ്രതികാരം ചെയ്യാൻ - നന്മകൊണ്ടു പകരം വീട്ടാൻ- അതാണ് അച്ഛനെന്നെ പഠിപ്പിച്ചത്. ഞാനതു ചെയ്തു. ഞാനതിൽ അഭിമാനംകൊള്ളുന്നു. (തിരിഞ്ഞ്, താൻ രക്ഷിച്ച ബാബുവിനെ നോക്കി) ക്ഷമിക്കണം ബാബു (വിക്രമനോട്) പോകട്ടെ സാർ (കണ്ണു തുടച്ചുകൊണ്ടു ദാമു ഇറങ്ങിപ്പോയി).
ഇവിടെ ഏകാങ്കനാടകം തീരുന്നു. അന്ന് തേക്കിൻകാട്ടിലുണ്ടായ സംഭവം എന്നിലുണ്ടാക്കിയ വികാരമാണ് "പ്രതികാരം' എന്ന നാടകമാക്കി ഞാൻ മാറ്റിയത്. എന്നാൽ, അത് അതേപടി ആവിഷ്കരിക്കുകയല്ല ചെയ്തത്. നാടകം എഴുതിവന്നപ്പോൾ തികച്ചും പുതുമയുള്ള ഒന്നായിത്തീർന്നു. എന്റെ സുഹൃത്തായ പ്രഫസർക്കുണ്ടായ അനുഭവത്തേക്കാൾ തള്ളിയിടപ്പെട്ട കാരണവർക്കു പ്രാധാന്യം കൊടുക്കണമെന്നു ഞാൻ കരുതിയിരുന്നു. പക്ഷേ, വിചിത്രമെന്നു പറയട്ടെ, നാടകത്തിൽ കാരണവർ രംഗത്തുവരുന്ന ഒരു കഥാപാത്രമേയല്ല, ജീവിതത്തിൽനിന്നു നാടകത്തിലേക്കു വന്നപ്പോഴുണ്ടായ രാസപരിണാമം!
സി.എൽ. ജോസ്