അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിരികെ വയ്ക്കുക. ഇതു തൃശൂരിലെ സ്ട്രീറ്റ് ലൈബ്രറി
നഗരത്തിൽ ഒന്നു നടക്കാനിറങ്ങുന്പോൾ, ആരെങ്കിലും കാത്തുനിൽക്കുന്പോൾ, ബസ് കാത്തുനിന്നു മടുക്കുന്പോൾ, തിരക്കിൽ അലഞ്ഞു മടുക്കുന്പോൾ വഴിയോരത്ത് എവിടെങ്കിലും ഇരുന്ന് അല്പനേരം റിലാക്സ് ചെയ്യണമെന്നു തോന്നാത്തവർ കാണുമോ? വെറുതെ വഴിയോരത്തു കുത്തിയിരുന്നാൽ ആളുകളെന്തു വിചാരിക്കുമെന്നോർത്തു പലർക്കും ഒറ്റ നിൽപ്പു തന്നെ ശരണം. എന്നാൽ, ഇപ്പോൾ തൃശൂരിലേക്കു പോന്നോളൂ...
കാണുന്പോൾത്തന്നെ മനംകുളിർപ്പിക്കുന്ന ഒരു കാഴ്ച കാണാം. ആളുകൾക്ക് എളുപ്പത്തിൽ എടുക്കാൻ പാകത്തിൽ വഴിയോരത്തെ ഷെൽഫിൽ പുസ്തകങ്ങൾ നിരന്നിരിക്കുന്നു. സമയം പോക്കേണ്ടവർ ഈ പുസ്തകങ്ങളെടുത്ത് വഴിയോരത്ത് മരത്തണലിലും മറ്റുമിരുന്നു വായിക്കുന്നു. വായന കഴിയുന്പോൾ പുസ്തകം തിരികെ ഷെൽഫിൽ വച്ചു യാത്രയാകുന്നു. ഒാർക്കുന്പോൾത്തന്നെ രസകരമെന്നു തോന്നുന്നില്ലേ. തെരുവു ലൈബ്രറി ഒരുക്കി ഒരു പുതിയ പരീക്ഷണത്തിനു തുടക്കമിട്ടിരിക്കുകയാണ് തൃശൂർ നഗരം.
അംഗത്വം വേണ്ട
തൃശൂരിനെ ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള യുനെസ്കോ പഠിപ്പു നഗരങ്ങളുടെ അന്തർദേശീയ ശൃംഖലയിൽ (Global Network of Learning Cities -- GNLC) ഉൾപ്പെടുത്തിയതിനെത്തുടർന്നാണ് ഇങ്ങനെ ഒരു ലൈബ്രറി രൂപപ്പെട്ടത്. ഒരു സ്വയംഭരണ സ്ഥാപനത്തിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന തെരുവു വായനശാലയുള്ള, രാജ്യത്തെ പ്രഥമ പ്രദേശമായി പൂരനഗരി മാറിയിരിക്കുന്നു!
തൃശൂർ കോർപറേഷൻ ഓഫീസ് കെട്ടിടത്തിന്റെ പ്രവേശന കവാടത്തിനു സമീപം പാതയോരത്താണ് സ്ട്രീറ്റ് ലൈബ്രറി സ്ഥാപിച്ചിരിക്കുന്നത്. അലമാരകൾ തുറന്നു പുസ്തകങ്ങളെടുത്തു വായിക്കുന്നവർ, അതുവഴി കടന്നുപോകുന്ന മറ്റുള്ളവർക്കും പ്രചോദനമായി മാറുന്നു. മറ്റു ലൈബ്രറികളിൽ ചെല്ലുന്നതുപോലെയുള്ള നൂലാമാലകൾ ഒന്നുമില്ല. അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക പുസ്തകമെടുക്കുക, വായിക്കുക, തിരികെ വയ്ക്കുക.
76 രാജ്യങ്ങളിൽ
ആജീവനാന്ത പഠനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളും പ്രവർത്തനങ്ങളും സ്ഥിരമായി പിന്തുടരുന്ന ഭരണസംവിധാനമുള്ളൊരു പട്ടണത്തെയാണ് ജിഎൻഎൽസിയിലെ അംഗമായി യുനെസ്കോ സ്വീകരിക്കുന്നത്. ഇപ്പോൾ 76 രാജ്യങ്ങളിലായി 294 നഗരങ്ങളാണ് ശൃംഖലയിലുള്ളത്.
പത്തിരുപതു റോഡുകൾ വന്നുചേരുന്ന സ്വരാജ് റൗണ്ടിൽ ഏറ്റവും പ്രസിദ്ധമായതാണ് എം.ഒ. റോഡ്. തൃശൂർ പൂരത്തിന്റെ വർണവിസ്മയം എന്നറിയപ്പെടുന്ന കുടമാറ്റം അരങ്ങേറുന്ന തെക്കെ ഗോപുരനടയിൽനിന്നു തുടങ്ങി പോസ്റ്റ് ഓഫീസ് റോഡ് വരെയുള്ള ഏകദേശം 500 മീറ്റർ ദൂരം. വീതിയേറിയ ഈ പാതയിലാണു മുനിസിപ്പൽ ബസ് സ്റ്റാൻഡും പണ്ടുകാലം മുതലുള്ള തുണിക്കടകളും സ്വർണക്കടകളുമെല്ലാം. പാതയുടെ നടുവിൽ തെക്കു ചേർന്നു രാമവർമ തമ്പുരാൻ സ്റ്റാച്ച്യു. അതിന്റെ പടിഞ്ഞാറു ഭാഗത്താണു ടൈമിംഗ് ക്ലോക്ക് ടിക്-ടിക് അടിക്കുന്ന, 1932ൽ പണിതീർത്ത ചരിത്ര സ്മാരകമായ കോർപറേഷൻ കെട്ടിടം.
സിറ്റിയിലേക്കു വരുന്നവരുടെ ഒഴിവു സമയം ഇനി സ്ട്രീറ്റ് ലൈബ്രറിയിൽ വായനയിലൂടെ രസകരമാക്കാം.
സൂക്ഷിപ്പുകാരനില്ല
യുനെസ്കോ മഹാത്മാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷൻ ഫോർ പീസി (MGIEP)ന്റെ സീനിയർ പ്രോഗ്രാം ഓഫീസർ അമാറ മാർട്ടിനസ് നേരിട്ടെത്തിയാണ് തെരുവു ലൈബ്രറി ഉദ്ഘാടനം ചെയ്തത്.
കോർപറേഷന്റെ ആഭിമുഖ്യത്തിലാണ് തെരുവോര വായനശാല പ്രവർത്തിക്കുന്നതെങ്കിലും സൂക്ഷിപ്പുകാരനോ പാറാവുകാരനോ ഇല്ലാതെയുള്ളൊരു ഉദ്യമമാണിത്. 24 മണിക്കൂറും ഈ ലൈബ്രറി തുറന്നു തന്നെയിരിക്കും- മേയർ എം.കെ. വർഗീസ് പറയുന്നു. രാജ്യത്തെവിടെങ്കിലും ഒരു തദ്ദേശ സ്വയം ഭരണസ്ഥാപനം ഇതുപോലൊരു സ്ട്രീറ്റ്് ലൈബ്രറി നടത്തുന്നുണ്ടോയെന്നു സംശയമുണ്ടെന്നും അദ്ദേഹം പറയുന്നു.
ഒരാൾക്ക് ഇരുന്നു വായിക്കാനുള്ള ഇരിപ്പിടം പുസ്തക അലമാരകൾക്കു സമീപമുണ്ട്. മറ്റുള്ളവർക്കു നടപ്പാതയിൽ മാറിനിന്നുകൊണ്ടു വായിക്കാൻ ഇന്റർലോക്ക് വിരിച്ച ഇടവുമുണ്ട്.
"അംഗത്വം, തിരിച്ചറിയൽ രേഖകൾ തുടങ്ങി യാതൊരു ഉപാധികളുമില്ലാതെ ആർക്കും എപ്പോൾ വേണമെങ്കിലും പുസ്തകങ്ങളെടുക്കാം. തെരുവിൽനിന്നു മാത്രമല്ല, വീട്ടിൽ കൊണ്ടുപോയും വായിക്കാം. ഒരാഴ്ചയ്ക്കുള്ളിൽ തിരികെ കൊണ്ടുവന്നുവച്ചാൽ മതി. എല്ലാം വായനക്കാരന്റെ സ്വാതന്ത്ര്യം. രജിസ്റ്ററിൽ ഒന്നും രേഖപ്പെടുത്തുന്നില്ല. ചുമതലകൾ സ്വയം ഏറ്റെടുത്തു ജനങ്ങൾ പെരുമാറുന്നതിലാണ് ഇതിന്റെ വിജയം. അതുകൊണ്ടുതന്നെ ഇതൊരു മാതൃകാപരമായ ദൗത്യമാണ് '- വർഗീസ് വിശദീകരിച്ചു.
പുസ്തകങ്ങളെത്തുന്നു
നിലവിൽ ആയിരത്തിലേറെ പുസ്തകങ്ങൾ വായനശാലയിൽ ഉണ്ടെന്നും കൂടുതൽ പുസ്തകങ്ങൾ സംഭാവനചെയ്യാൻ ധാരാളം പേർ മുന്നോട്ടുവരുന്നുണ്ടെന്നും മേയർ പറയുന്നു.
ഡേവിഡ് വാലിയംസ് രചിച്ച "റാറ്റ്ബർഗർ' എന്ന പ്രശസ്ത ഇംഗ്ലീഷ് പുസ്തകം മുഴുകിയിരുന്നു വായിക്കുകയാണ് എൻ.കെ. രാജീവ് എന്ന യാത്രക്കാരൻ. എം.ഒ. റോഡിൽ തെക്കോട്ടും വടക്കോട്ടും ഇടതടവില്ലാതെ ഓടുന്ന ബസുകളുടെ ആരവങ്ങളോ അവിരാമം ഒഴുകുന്ന ഓട്ടോറിക്ഷകളുടെ ആക്രന്ദനങ്ങളോ അദ്ദേഹം അറിയുന്നേയില്ല!
"സ്പെക്സേവേഴ്സ് നാഷണൽ ബുക്ക് അവാർഡിൽ ചിൽഡ്രൻസ് ബുക്ക് ഓഫ് ദ ഇയർ പുരസ്കാരം നേടിയ പുസ്തകമാണിത്. വാലിയംസിന്റെ അഞ്ചാമത്തെ വർക്ക്. മുമ്പ് ഒരുപാടു സ്ഥലങ്ങളിൽ തെരഞ്ഞെങ്കിലും ലഭിച്ചില്ല. ഒട്ടും പ്രതീക്ഷിക്കാതെയാണ് ഇതു സ്ട്രീറ്റ്് ലൈബ്രറിയിൽ കണ്ടത്. അതിനാൽ പുസ്തകം വായിച്ചു തീർന്നേ ഇവിടെനിന്ന് ഇന്നു പോകുന്നുള്ളൂ- അത്താണിയിൽനിന്നെത്തിയ രാജീവ് സന്തോഷം മറച്ചുവച്ചില്ല.
ഷോപ്പിംഗിനെത്തിയ മൂന്നാലു സ്ത്രീകളുടെ ദൃഷ്ടിയിൽ പട്ടണപ്പാതയിലെ പുസ്തകാലയം അപ്രതീക്ഷിതമായാണ് പതിഞ്ഞത്. ധൃതിയിൽ നടന്നെത്തി പുസ്തകങ്ങൾ പലതും അവർ എടുത്തു തുറന്നുനോക്കി. ഒരു നിമിഷം അതിലൊരാൾ റീഡേഴ്സ് സീറ്റിലുമിരുന്നു. അടുത്തയാഴ്ച നേരത്തേ വന്നു കൂടുതൽ സമയം പുസ്തകങ്ങളോടൊപ്പം കഴിയാമെന്നു പരസ്പരം പറഞ്ഞുകൊണ്ടവർ അടുത്തുള്ള തുണിക്കടയിലേക്കു നീങ്ങി.
മറ്റൊരു സന്ദർശകൻ പരാതിപ്പെട്ടത് തെരുവു വായനശാലയിൽ വേണ്ടത്ര മലയാളം പുസ്തകങ്ങൾ ലഭ്യമല്ലാത്തതിനെക്കുറിച്ചാണ്.
കൂടുതൽ തെരുവുകളിലേക്ക്
ഘട്ടം ഘട്ടമായി എല്ലാ കുറവുകളും പരിഹരിക്കും. കൂടുതൽ പുസ്തകങ്ങൾ എത്തിക്കാനുള്ള പദ്ധതികളുണ്ട്. സ്വരാജ് റൗണ്ടിലും രാമവർമ പാർക്കിലും നെഹ്രു പാർക്കിലും വടക്കേ സ്റ്റാൻഡിലും സ്ട്രീറ്റ് ലൈബ്രറികൾ വ്യാപിപ്പിക്കുന്നതോടുകൂടി മാത്രമേ ലേണിംഗ് സിറ്റിയുടെ വികസനം പൂർണമാകൂ.- തെരുവോര വായനശാലകളുടെ ഉത്തരവാദിത്വമുള്ള കൗൺസിലർ സുബി സുകുമാരൻ വിശദീകരിച്ചു.
ലേണിംഗ് സിറ്റിയുടെ വികസനം സുഗമമാക്കാൻ എം.ഒ.റോഡിൽ നഗരസഭയുടെ ഉടമസ്ഥതയിൽതന്നെയുള്ള മറ്റൊരു കെട്ടിടത്തിൽ അഖിൽ കുര്യൻ, സുഹൈൽ, സാരംഗ്, അബ്ദുൾ റാവൂഫ്, ഐറിൻ ജോയ്, ട്വിങ്ക്ൾ കെ. സണ്ണി, റാഫേൽ ജോസ് മുതലായ യുവസാരഥികളുടെ ഒരു നിരയുമുണ്ട്.
വിജയ് സിയെച്ച്