നദികളുടെ ഹൃദയതാളമറിയുന്നവർ
നിത്യവും മധുരഗീതം പൊഴിച്ചുകൊണ്ട് സ്വച്ഛന്ദം ഒഴുകിക്കൊണ്ടിരിക്കുന്ന നദികൾ ലോകത്തെമ്പാടുമുണ്ട്. എല്ലാ സാംസ്കാരികത്തനിമയുടെയും അടിവേരുകൾ ചെന്നെത്തുന്നത് നദീതടങ്ങളിലാണ്. ഭാരതത്തിനും ഒരു സിന്ധുനദീതട സംസ്കാരമുണ്ട്. അതിനാലാണ് ലോകത്തെ പല പ്രമുഖ നഗരങ്ങളും ഒരു ചരിത്രാവശിഷ്ടം പോലെ നദികളുടെ തീരത്ത് സ്‌ഥിതിചെയ്യുന്നത്. ചിലപ്പോൾ പുഴകൾക്ക് മനുഷ്യന്റെ സ്വഭാവമാണ്. ഒരു നാണംകുണുങ്ങി പെണ്ണായി ലജ്‌ജിച്ച് തലതാഴ്ത്തിക്കൊണ്ടൊഴുകും. ചുവന്നു കലങ്ങിയ കണ്ണുകളുമായി പുഴയെ ഇളക്കി മറിക്കും.

രൗദ്രഭാവങ്ങളണിഞ്ഞ് കുളിക്കുന്നവനെ മുക്കിക്കൊല്ലും. ക്ഷണനേരംകൊണ്ട് ശാന്തമായി മാറോടണച്ചു സ്നേഹചുംബനങ്ങളാൽ തലോടും. നമ്മുടെ വലിയ നദിയായ പെരിയാർ പ്രകൃതിയെ പുണർന്ന് പ്രണയപരവശയായി ഒഴുകുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. മലയാളിക്ക് അഭിമാനിക്കാൻ പശ്ചിമഘട്ടത്തിൽനിന്ന് ഒഴുകിയെത്തുന്ന നാൽപ്പത്തിനാല് നദികൾ നമുക്കുണ്ട്. അതിൽ പലതും മനുഷ്യന്റെ തൊണ്ട വരണ്ടുണങ്ങിയതുപോലെ രോഗികളാകുന്നു. ഇന്ത്യയിലെ പാവങ്ങളെപ്പോലെ നമ്മുടെ നദികൾ മാറത്തടിച്ച് നിലവിളിച്ചൊഴുകുന്നതെന്താണ്?

പർവ്വതശിഖരങ്ങളിൽനിന്ന് പൊട്ടിച്ചിതറി പെരിയാറിലെത്തുന്ന തെളിനീരിനെക്കുറിച്ച് എത്രയെത്ര കാവ്യങ്ങൾ, ചിത്രങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. യൂറോപ്പിലെ ഏറ്റവും വലിയ നദിയായ റഷ്യയിലെ വോൾഗ, ലോകത്തെ ചെറിയൊരു സുന്ദരനഗരമായ വിയന്ന ഡാന്യൂബ് നദിയുടെ തീരത്താണ് സ്‌ഥിതിചെയ്യുന്നത്. പത്ത് യൂറോപ്യൻ രാജ്യങ്ങളിലൂടെ പലവിധ പേരുകളാൽ ഈ നദിയൊഴുകുന്നു.
ഫ്രാൻസിലെ വൻ നദിയായ ലോയിർ, പാരീസ് നഗരത്തിലൂടെയൊഴുകുന്ന ശാന്തസുന്ദരിയായ സെൻ, ജർമനിയിലെ റിഹിൻ, ഇറ്റലിയിലെ വൻ നദിയായ റിബർ ഇവ ഒഴുകുന്നത് ഹർഷപുളകത്തോടെ ഞാൻ നോക്കിനിന്നിട്ടുണ്ട്. ഇവരെല്ലാം സ്വന്തം കുഞ്ഞിനെ സംരക്ഷിക്കുന്നതുപോലെയാണ് നദികളെ സംരക്ഷിക്കുന്നത്. ഈ ജലധാരയിലൂടെയെല്ലാം വിനോദസഞ്ചാരികൾ കുട്ടികളുമൊത്ത് തുറസായ ബോട്ടുകളിൽ നവോന്മേഷത്തോടെ യാത്ര ചെയ്യുന്നു. ഈ പുഴകളിലൊന്നും അഴുക്കുപുരണ്ട മാലിന്യങ്ങളോ, രാസമാലിന്യങ്ങളോ ഒഴുകുന്നില്ല. മത്സ്യങ്ങൾ ചത്തുപൊങ്ങുന്നില്ല, ആരും രോഗികളാകുന്നില്ല. നീർച്ചാലുകളും തോടുകളും കിണറുകളും വരണ്ടുണങ്ങുന്നില്ല. അഴിമതിയുടെ ആനച്ചന്തമുള്ള കാമദേവന്മാരാൽ മണൽവാരൽ നടക്കുന്നില്ല. ടൂറിസത്തിന്റെ പേരിലും പല പേരുകളിലും പാവങ്ങളുടെ വിയർപ്പിന്റെ പങ്ക് ചെലവാക്കി സഞ്ചരിക്കുമ്പോൾ നമ്മെ ഭരിച്ച നേതാക്കന്മാർ ബ്രിട്ടനിൽ പലവട്ടം വന്നിട്ടും മാലിന്യങ്ങൾ എങ്ങനെ നിർമാർജനം ചെയ്യണം, നദികളെങ്ങനെ സംരക്ഷിക്കണം എന്നൊക്കെ പഠിക്കാതെ പോയത് എന്താണ്?

ഇംഗ്ലണ്ടിലെ ഏറ്റവും വലുതും വശ്യസൗന്ദര്യം നിറഞ്ഞതുമായ നദിയാണ് തെംസ്. ബ്രിട്ടനിലെ ഏറ്റവും വലിയ നദി സെവനാണ്. താമരയ്ക്ക് സൂര്യനെന്നപോലെ ലണ്ടൻ നഗരത്തിൽ തെംസ് നദി ഒരു പുണ്യമാണ്, സൗന്ദര്യ റാണിയാണ്. അതിൽ കുളിച്ചാൽ ശുദ്ധിവരുമെന്നുള്ള അന്ധവിശ്വാസങ്ങളൊന്നും അവർക്കില്ല. അപകടകാരികളായ ചൂഴികളില്ലാത്ത തെംസിനെ മൂന്നായി തിരിച്ചിരിക്കുന്നു. തെംസ് വാലി, തെംസ് ഗേറ്റ്വേ, തെംസ് എസ്റ്റുയറി. ഇതിൽ തെംസ് വാലി ഓക്സ് ഫഡിലും വെസ്റ്റ് ലണ്ടനിലുമായി ഒഴുകുന്നു. ഈ നദിയുടെ പേരിൽ ധാരാളം സ്‌ഥാപനങ്ങളുണ്ട്. അതിൽ ചിലതാണ് തെംസ് വാലി യൂണിവേഴ്സിറ്റി, തെംസ് വാട്ടർ, സൗത്ത് തെംസ് കോളജ് എന്നിവ. ഇതിനൊക്കെ അവരെ പ്രേരിപ്പിക്കുന്നത് ഒരു നദിയുടെ മഹത്വം അവർ തിരിച്ചറിയുന്നു എന്നതാണ്. ബ്രിട്ടീഷ് സാമ്രാജ്യം പോലെ തന്നെ ജനസാമ്രാജ്യത്തെ അവർ ആദരിക്കുന്നു. ദരിദ്രരാജ്യങ്ങളെക്കാൾ അവർ സമ്പന്നരായത് അല്ലെങ്കിൽ അവരെ സമ്പന്നരാക്കിയത് ഈ നദികളും കടലുമാണെന്നവർക്കറിയാം. അതിന്റെ കാരണം കാലാതീതമായ അറിവാണ്. അറിവുള്ള മനുഷ്യരെന്നും ആരോഗ്യമുള്ള മനസിനുടമകളാണ്. അതവർ കരസ്‌ഥമാക്കിയത് വായനയിലൂടെയാണ്. അല്ലാതെ അഭിനവ സിനിമകൾ കണ്ടല്ല. അത് ബുദ്ധിജീവികളെഴുതിയ അക്ഷരങ്ങളെന്നവർ തിരിച്ചറിയുന്നു. ജലം മനുഷ്യരെ ആശ്രയിക്കുന്നില്ല. മനുഷ്യനാണ് ജലത്തെ ആശ്രയിച്ച് ജീവിക്കുന്നത്.

എന്നിട്ടും ജീവനും ശുദ്ധിയും നല്കിയ, ജീവൻ നല്കുന്ന ശക്‌തിയെ ഭൗതിക പുരോഗതിക്കായി ശ്വാസം മുട്ടിച്ചു കൊല്ലുന്നു. ഒരു പുഴയുടെ സംസ്കാരവും ഹൃദയത്തുടിപ്പും ഉള്ളതുകൊണ്ടാണ് തെംസ് നദി മന്ദഹാസ പ്രഭ ചൊരിഞ്ഞുകൊണ്ട് ഒഴുകുന്നത്. തെംസ് നദിയിലെ ബോട്ടു സവാരി ഒരു വിനോദം മാത്രമല്ല കൗതുക കാഴ്ചകൾ കൂടിയാണ്. ചരിത്രപ്രസിദ്ധങ്ങളായ ബ്രിട്ടീഷ് പാർലമെന്റ്, ചരിത്ര മന്ദിരങ്ങൾ, ദേവാലയങ്ങൾ, ആർട്ടു ഗാലറികൾ, മ്യൂസിയങ്ങൾ, ഉദ്യാനങ്ങൾ, ചരിത്ര സുഗന്ധിയായ ശില്പങ്ങൾ, ലണ്ടൻ ഐ, യൂണിവേഴ്സിറ്റികൾ ഇതിന്റെയെല്ലാം തീരങ്ങളിലൂടെയാണ് തെംസ് ഒഴുകുന്നത്. ചില ഭാഗങ്ങളിൽ വെളുത്ത അരയന്നങ്ങൾ മന്ദം മന്ദം സഞ്ചരിക്കുന്നതും കാണാം.
വർണ വൈവിദ്ധ്യമാർന്ന കാഴ്ചകൾ കണ്ണുകൾക്ക് കുളിർമ നല്കു ന്നുണ്ടെങ്കിലും മലയാളിയായ എനിക്ക് കേരളം പോലെ ഹരിതസുന്ദരമല്ല എന്നാണ് അഭിപ്രായം. നിർഭാഗ്യമെന്ന് പറയട്ടെ ആ ഹരിതസുന്ദരഭൂമിയെ ജാതിമതരാഷ്ട്രീയക്കാർ കളങ്കപ്പെടുത്തിക്കൊണ്ടിരിക്കുന്നു. എന്തിന് പറയണം നദികൾ മാത്രമല്ല ചക്രശ്വാസം വലിക്കുന്നത് മാലിന്യങ്ങൾ പരിസ്‌ഥിതിയെ കാർന്നുതിന്നുകൊണ്ടിരിക്കുന്നു. മലകൾ ഇടിച്ചു നിരത്തി സുന്ദര ഹർമ്യങ്ങളുണ്ടാക്കുന്നു. കാർബൺ പുറത്തേക്ക് തള്ളുന്നതും, കടലിലെ താപനില വർദ്ധിക്കുന്നതും, കാലാവസ്‌ഥ മാറ്റങ്ങളും ആരും ശ്രദ്ധിക്കുന്നില്ല. ഇതിനായുള്ള പഠനഗവേഷണ കേന്ദ്രങ്ങളൊന്നും ഉയരുകയോ വൈകാരികമായി കാണുകയോ ചെയ്യുന്നില്ല. കണ്ണും കാതും അടച്ചിരിക്കുന്ന ഭരണാധിപന്മാരുണ്ടായാൽ നാടിന് നാശമല്ലാതെ മറ്റൊന്നുമുണ്ടാകില്ല. എത്രയെത്ര നദികളാണ് ഇന്ത്യയിലുള്ളത്. എന്നിട്ടും മുപ്പത് കോടിയിലധികം ജനങ്ങൾക്ക് വൈദ്യുതി ലഭിക്കുന്നില്ല. നമ്മുടെ ഭരണാധിപന്മാർ, ഉന്നത ഉദ്യോഗസ്‌ഥർ പാവങ്ങളുടെ പണമെടുത്ത് ഒരു വിനോദസഞ്ചാരിയെപ്പോലെ ലോകം ചുറ്റി സഞ്ചരിക്കുകയാണ്. സ്വന്തം നദികളെപ്പോലും സംരക്ഷിക്കാനറിയാത്തവർ എങ്ങനെയാണ് ഒരു സമൂഹത്തെ സംരക്ഷിക്കുന്നത്?
തെംസ് നദിയിലൂടെ ചെറിയ കപ്പലുകളും സഞ്ചരിക്കാറുണ്ട്. ഉയരം കൂടിയ കെട്ടിടങ്ങളിൽ നിന്ന് താഴേക്കു നോക്കിയാൽ ലണ്ടൻ നഗരം തെംസിന്റെ ശരീരമായി തോന്നും. ഇതിന്റെ മുകളിൽ കുറുകെയായി ധാരാളം ചെറുതും വലുതുമായ പാലങ്ങളുണ്ട്. ഈ നദിയിലൂടെ സഞ്ചരിച്ചാൽ തരംഗമാലകളെ തഴുകിയെത്തുന്ന കുളിർകാറ്റുമാത്രമല്ല, നമ്മൾ സഞ്ചരിക്കുന്നത് സ്വച്ഛജലത്തിലൂടെയെന്ന് തോന്നും. നദിയുടെ ഇരുഭാഗങ്ങൾ ഏറ്റവും ശ്രേഷ്ഠവും സുന്ദരവുമായ വിധത്തിലാണ് കെട്ടിയുയർത്തിയിരിക്കുന്നത്.

ശുദ്ധമായ നദിയിലെ വെള്ളം പോലെ തന്നെ അതിവിശുദ്ധമായ ആദരവും സ്നേഹത്തിന്റെ കരുതലുമാണ് ജനങ്ങൾ കാട്ടുന്നത്. ഇവിടത്തെ നദികൾക്കുപോലും നീതി ലഭിക്കുന്നുണ്ട്. താജ്മഹലിനെ പ്രണയാർദ്രമായി ആലിംഗനം ചെയ്ത് ഗംഗ ഒഴുകുന്നതുപോലെയാണ് ലണ്ടൻ നഗരത്തെ ആലിംഗനം ചെയ്തു തെംസ് ഒഴുകുന്നത്. ഇന്ത്യൻ നദികളിൽ ഒഴുകി നടക്കുന്ന മനുഷ്യമൃഗശവശരീരങ്ങളോ മറ്റ് മാലിന്യങ്ങളോ ഇവിടുത്തെ നദികളിൽ ഇല്ല എന്നുള്ളതാണ് വാസ്തവം. എല്ലാ നദികൾക്കും ശക്‌തവും ശുദ്ധവുമായ ഒഴുക്കാണുള്ളത്. കേരളത്തിലെ നദികൾ നേരിടുന്ന ഭീഷണികളൊന്നും ഇവിടത്തെ നദികൾക്കില്ല. പൗരബോധമുള്ള ജനങ്ങൾ, സർക്കാരുകൾ ക്രിയാത്മകമായ പുഴകളെ സംരക്ഷിക്കാൻ മുന്നോട്ട് വരാത്തതുകൊണ്ടാണ് നമ്മുടെ പുഴകൾ വീർപ്പുമുട്ടുന്നത്. ദുരാഗ്രഹികൾക്കും വിവേകരഹിതർക്കുമേ സൃഷ്ടിയെ സംഹരിക്കാൻ കഴിയൂ. ഇവരൊക്കെ നദികളുടെ ഹൃദയതാളങ്ങൾ തിരിച്ചറിഞ്ഞ് മഹത്തായ ഒരു സംസ്കാരത്തിന്റെ പ്രതിനിധികളാകുന്നത് എന്നാണ്?

കാരൂർ സോമൻ