കഴിഞ്ഞ ഞായറാഴ്ച. സന്ധ്യ മയങ്ങിത്തുടങ്ങി.
തൃശൂർ ചേർപ്പിലെ ഒരു സ്കൂൾ അങ്കണത്തിൽ തിങ്ങിനിറഞ്ഞ ആയിരങ്ങൾക്കു മുന്നിൽ പൂർണചന്ദ്രനെപ്പോലെ പ്രകാശംപരത്തി ഉസ്താദ് സാക്കിർ ഹുസൈൻ കച്ചേരിക്കായി ഇരുന്നു. തബലയുടെ ശ്രുതി ചേർത്തശേഷം അദ്ദേഹം ഇടതുവശത്തേക്കു കൈചൂണ്ടി- ഇതാ, ഇദ്ദേഹത്തെ കാണൂ എന്ന അർഥത്തിൽ. സാക്കിറിൽനിന്ന് പ്രകാശവും ഉൗർജവും ഉൾക്കൊണ്ട് എന്നപോലെ അവിടെ ഒരുനക്ഷത്രം ഉദിച്ചിരിക്കുന്നു. ആ യുവാവിന്റെ നെഞ്ചോടുചേർന്നിരിക്കുന്ന സംഗീതോപകരണം ആ സദസ്സിലെ ഭൂരിഭാഗത്തിനും അത്ര പരിചയമുള്ളതല്ല- സാരംഗി. പതിയെ, ചെറുചിരിയോടെ അയാളതു വായിച്ചുതുടങ്ങി. സദസ്സ് ശ്വാസമടക്കി കാതോർത്തു. ആദ്യത്തെ ഇടവേളയിൽത്തന്നെ ആ അടക്കിപ്പിടിച്ച ശ്വാസവും ആഹ്ലാദവും അത്ഭുതവുമെല്ലാം കെട്ടുപൊട്ടിച്ചു- ഹർഷാരവം. സാരംഗിയെ ജനസഹസ്രം സ്വന്തമാക്കി., അതു വായിച്ചിരുന്നയാളെയും. അത് ഉസ്താദ് ദിൽഷാദ് ഖാൻ ആയിരുന്നു. രാജസ്ഥാനിലെ സികർ ഘരാനയിൽനിന്നുള്ള, മുതുമുത്തച്ഛൻ ഉസ്താദ് അസിം ഖാൻ സാബിന്റെ ഒന്പതാം തലമുറയിൽപ്പെട്ട സംഗീതകാരൻ. ലോകം വാഴ്ത്തിയ സാരംഗി വാദകൻ പത്മഭൂഷൺ ഉസ്താദ് സുൽത്താൻ ഖാന്റെ മരുമകൻ, പ്രിയശിഷ്യൻ. സാരംഗിയെ മാറോടടക്കിപ്പിടിച്ചുള്ള ദിൽഷാദിന്റെ കൂപ്പുകൈയിൽ ഒരു സംഗീതപരന്പരയുടെ മുഴുവൻ സുകൃതവും നിറഞ്ഞിരുന്നു.
നാലുദിവസംമുന്പ് മുംബൈയിൽനിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ വീണുകിട്ടിയ ഇടവേളയിൽ ഹാർമണിയോടു സംസാരിക്കുന്പോഴും ഉസ്താദ് ദിൽഷാദ് ഖാന്റെ മനസിലെ ആഹ്ലാദം അലകളൊതുക്കിയിട്ടില്ല. കേരളത്തിൽ ഉസ്താദ് സാക്കിർ ഹുസൈനൊപ്പം രണ്ടാമത്തെ കച്ചേരിയാണ് തൃശൂരിൽ കഴിഞ്ഞത്. "വിസ്മയിപ്പിക്കുന്ന അന്തരീക്ഷവും ശ്രോതാക്കളും.., എന്തൊരു സന്തോഷമാണ് കേരളത്തിൽ വായിക്കുന്പോൾ'- ദിൽഷാദ് ഖാൻ പറഞ്ഞു. "ഉസ്താദ്ജിയോടൊപ്പം (സാക്കിർ ഹുസൈൻ) കച്ചേരിയിൽ പങ്കെടുക്കുകയെന്നത് ഒരു ബഹുമതിയായാണ് ഞാൻ കാണുന്നത്. തൃശൂരിൽ മേള, വാദ്യകലയിലെ ഒട്ടേറെ മാസ്റ്റേഴ്സിനെ മുന്നിലിരുത്തിയാണ് വായിക്കാൻ കഴിഞ്ഞത്. തീർച്ചയായും അതൊരു മഹത്തായ അവസരമായിരുന്നു'... സാരംഗിയുടെ സുന്ദരനാദംപോലെ വിനയത്തിന്റെ മധുകിനിയുന്ന വാക്കുകൾ.
മറക്കില്ല, ആ കച്ചേരികൾ
1983ൽ ജോധ്പുരിലായിരുന്നു ദിൽഷാദ് ഖാന്റെ ജനനം. ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന് ഒട്ടേറെ മഹത്തായ സംഭാവനകൾ നൽകിയ സികർ ഘരാനയിൽനിന്നാണ് ദിൽഷാദിന്റെ വരവ്. മുത്തച്ഛൻ ഉസ്താദ് ഗുലാബ് ഖാൻ സാബിൽനിന്ന് ആറാം വയസിൽ സാരംഗി പഠനം തുടങ്ങി. പിതാവ് ഉസ്താദ് നസീർ ഖാൻ സാബിനു കീഴിലും സംഗീതമഭ്യസിച്ചു. സാരംഗിയുടെ ശബ്ദം ലോകമെന്പാടുമെത്തിച്ച പത്മഭൂഷണ് ഉസ്താദ് സുൽത്താൻ ഖാൻ സാബ് ദിൽഷാദിന്റെ അമ്മാവനായിരുന്നു. അദ്ദേഹമാണ് ദിൽഷാദിലെ പ്രതിഭയെ തേച്ചുമിനുക്കിയെടുത്തത്. പത്താം വയസിൽ ജോധ്പുരിൽ ആകാശവാണിയൊരുക്കിയ യുവജനോത്സവത്തിന്റെ ഭാഗമായായിരുന്നു ദിൽഷാദിന്റെ ആദ്യ കച്ചേരി. അതും ഉസ്താദ് സാക്കിർ ഹുസൈനോടൊപ്പമുള്ള ആദ്യ കച്ചേരിയും ജീവിതത്തിൽ ഒരിക്കലും മറക്കാനാവില്ലെന്ന് ദിൽഷാദ് പറയുന്നു.
ദുഷ്കരം, പ്രിയതരം
മുഖ്യമായും മൂന്നു സ്ട്രിംഗ്സാണ് സാരംഗിയിലുള്ളത്. മുപ്പതു മുതൽ നാല്പതുവരെ അനുബന്ധ കന്പികളുമുണ്ടാവും. വയലിനെപ്പോലെ ബോ കൊണ്ടാണ് വായന. ഇടതുകൈയിലെ നഖങ്ങൾകൊണ്ട് കന്പികളിൽ വലിക്കുന്പോഴാണ് അനുപമമായ ശബ്ദവ്യതിയാനങ്ങൾ വരുന്നത്. പഠിക്കാനും വായിക്കാനും ഒട്ടൊക്കെ ദുഷ്കരമാണ് സാരംഗി. കേൾക്കാൻ അതി സുന്ദരവും. ദിൽഷാദിന് അത്യപൂർവമായ മേധാവിത്തമാണ് സാരംഗിയിലുള്ളത്. മാന്ത്രിക വിരലുകളിൽ മഹാനായ ഗുരുവിന്റെ കഴിവുകൾ പകർന്നുകിട്ടിയ പ്രതിഭ.
ഉസ്താദ് സാക്കിർ ഹുസൈനെക്കൂടാതെ ഉസ്താദ് ഗുലാം മുത്സഫാ ഖാൻ, പണ്ഡിറ്റ് അജയ് പൊഹാങ്കർ, ത്രിലോക് ഗുർത്തു, ഉസ്താദ് റഷീദ് ഖാൻ, ശിവമണി, പണ്ഡിറ്റ് അനിന്ദോ ചാറ്റർജി, ലൂയിസ് ബാങ്ക്സ്, ആബിദാ പർവീണ്, ഹരിഹരൻ, പങ്കജ് ഉദാസ്, ശങ്കർ മഹാദേവൻ, സെൽവഗണേശ്, ഉസ്താദ് ഫസൽ ഖുറേഷി, ജൂലിയറ്റ് റോബർട്സ്, മിക്കി ഹാർട്ട് എന്നിവർ തുടങ്ങി ഇങ്ങ് മലയാളത്തിൽ രമേശ് നാരായണ്, ഉന്പായി, സ്റ്റീഫൻ ദേവസി തുടങ്ങിയവർ വരെയുള്ള സംഗീതപ്രതിഭകളോടൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ദിൽഷാദ് ഖാൻ കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്.
ഉസ്താദ് സാക്കിർ ഹുസൈനോടൊപ്പമുള്ള ഗ്ലോബൽ ഡ്രം പ്രോജക്ട് എന്ന ആൽബത്തിലൂടെയാണ് 2009ൽ ഗ്രാമി അവാർഡിന് അർഹനായത്. ആ അവസരം അത്രമേൽ പ്രിയതരമാണെന്ന് മുപ്പത്തിമൂന്നു കാരനായ ദിൽഷാദ് പറയുന്നു. ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത അനുഭവമേതെന്ന ചോദ്യത്തിന് ദിൽഷാദിന്റെ ഉത്തരവും മറ്റൊന്നല്ല.
500 സിനിമകൾ
സാരംഗിയുടെ മുഴുവൻ സാധ്യതകളും ഉപയോഗപ്പെടുത്തിയ പാട്ടുകളായിരുന്നു 2002ൽ പുറത്തിറങ്ങിയ ദേവ്ദാസ് എന്ന ചിത്രത്തിലേത്. സംഗീതസംവിധായകനായ ഇസ്മയിൽ ദർബാറിന്റെ ആദ്യത്തെയും രണ്ടാമത്തെയും ചോയ്സ് ദിൽഷാദിൽതന്നെ ഉറച്ചു. ഇതിലെ ഗാനങ്ങളിൽ സന്തൂറിനൊപ്പം പ്രാധാന്യമാണ് സാരംഗിക്ക്. റോക്ക്സ്റ്റാർ, മൊഹബ്ബത്തേ, നമസ്തേ ലണ്ടൻ, ഫാൾടൂ, മൗസം, ഗുസാരിഷ്, തേരേ നാം തുടങ്ങി അഞ്ഞൂറിലേറെ സിനിമകൾക്കുവേണ്ടി ദിൽഷാദ് സാരംഗി വായിച്ചു. സംഗീതസംവിധായകൻ ഗോപിസുന്ദറിനൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്.
ഗുരുക്കന്മാർ, കുടുംബം
ഒഴുകിയെത്തുന്ന നേട്ടങ്ങളുടെ പ്രഭവസ്ഥാനമായി ദിൽഷാദ് കാണുന്നത് ഗുരുക്കന്മാരെയും സ്വന്തം മാതാപിതാക്കളെയുമാണ്. ആ ചിരിയും കൂപ്പുകൈയും അതുറക്കെപ്പറയുന്നുണ്ട്. സംഭാഷണമവസാനിപ്പിക്കുന്പോൾ ഉസ്താദ് ദിൽഷാദ് ഖാൻ ഇതുകൂടി പറഞ്ഞു: കേരളത്തിലെ എല്ലാ ശ്രോതാക്കൾക്കും എന്റെ നന്ദി, സ്നേഹം...
ഹരിപ്രസാദ്