പ്രാർഥനയെന്ന ലൈഫ്ബോട്ട്
Saturday, August 26, 2017 1:58 PM IST
1912 ഏപ്രിൽ 10 ബുധനാഴ്ച ആയിരുന്നു ടൈറ്റാനിക് എന്ന ഭീമാകാരനായ കപ്പൽ ഇംഗ്ലണ്ടിലെ സൗത്താംപ്ടണ് എന്ന തുറമുഖത്തുനിന്നു ന്യൂയോർക്കിലേക്കു യാത്രതിരിച്ചത്. കപ്പൽ ജീവനക്കാരും യാത്രക്കാരും ഉൾപ്പെടെ 2201 പേർ ആ കപ്പലിൽ ഉണ്ടായിരുന്നു. കപ്പൽ യാത്രതിരിച്ച് അഞ്ചാം ദിവസമായ ഞായറാഴ്ച രാത്രി 11.40-നു കപ്പൽ ഒരു വന്മലയുടെ വലിപ്പമുള്ള മഞ്ഞുകട്ടയുമായി കൂട്ടിയിടിച്ചു.
ഒരിക്കലും മുങ്ങുവാൻ പോകുന്നില്ലെന്നു കരുതപ്പെട്ടിരുന്ന ആ കപ്പൽ പിറ്റെ ദിവസമായ തിങ്കളാഴ്ച അതിരാവിലെ 2.20-ന് അറ്റ്ലാന്റിക് സമുദ്രത്തിന്റെ അഗാധതയിലേക്കു താഴ്ന്നുപോയി. അപ്പോൾ ആ കപ്പലിൽ ഉണ്ടായിരുന്നവരിൽ 706 പേർ മാത്രമാണ് ലൈഫ് ബോട്ടുകളുടെ സഹായത്തോടെ രക്ഷപ്പെട്ടത്.
കപ്പൽയാത്രയിൽ അപകടം സംഭവിച്ചാൽ ആളുകളുടെ ജീവൻ സംരക്ഷിക്കുവാൻ വേണ്ടിയാണു ലൈഫ് ബോട്ടുകൾ കപ്പലിൽ സൂക്ഷിക്കുക. ടൈറ്റാനിക്കിൽ യാത്രചെയ്തവർക്കുവേണ്ടി കണക്കനുസരിച്ച് 64 ലൈഫ് ബോട്ടുകൾ വേണ്ടിയിരുന്നതാണ്. എന്നാൽ അപകടസാധ്യത മുന്നിൽ കാണാതിരുന്നതുകൊണ്ടു ലൈഫ് ബോട്ടുകളുടെ എണ്ണം ഇരുപതായി കപ്പലിന്റെ ഉടമകൾ കുറയ്ക്കുകയുണ്ടായി.
കപ്പലിലെ യാത്രക്കാരുടെ കണക്കനുസരിച്ച് 64 ലൈഫ് ബോട്ടുകൾ കപ്പലിൽ ഉണ്ടായിരുന്നുവെങ്കിൽ ആരുംതന്നെ ടൈറ്റാനിക് ദുരന്തംവഴിയായി മരിക്കുകയില്ലായിരുന്നു.
ടൈറ്റാനിക് കപ്പൽ മഞ്ഞുകട്ടയുമായി കൂട്ടിയിടിക്കുന്പോൾ ആ കപ്പലിന്റെ മുകൾത്തട്ടിൽ ഫാ. തോമസ് ബോയിൽസ് കാനോന നമസ്കാരം ചൊല്ലിക്കൊണ്ടിരിക്കുകയായിരുന്നു. ഇംഗ്ലണ്ടുകാരനായ ഈ വൈദികൻ ന്യൂയോർക്കിൽ താമസിക്കുന്ന തന്റെ സഹോദരനായ വില്യമിന്റെ വിവാഹം ആശീർവദിക്കുവാൻ വേണ്ടി യാത്രതിരിച്ചതായിരുന്നു.
കപ്പലിന് അപകടം സംഭവിച്ചു എന്നു മനസിലാക്കിയ ഉടനെ അദ്ദേഹം കപ്പലിന്റെ അടിത്തട്ടിലേക്ക് ഓടി. അവിടെയായിരുന്നു മൂന്നാം ക്ലാസ് യാത്രക്കാരായ സാധാരണക്കാർ താമസിച്ചിരുന്നത്. അവരിൽ ഒട്ടേറെപ്പേരെ മുകളിലെത്തിക്കുവാനും അങ്ങനെ അവരിൽ കുറെപ്പേരെ രക്ഷിക്കുവാനും അദ്ദേഹത്തിനു സാധിച്ചു.
ആവശ്യത്തിനുമാത്രം ലൈഫ് ബോട്ടുകൾ ഇല്ലാതിരുന്നതുകൊണ്ട് എല്ലാവർക്കും രക്ഷപ്പെടുവാൻ സാധിക്കുകയില്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. തന്മൂലം ഭയചകിതരായ യാത്രക്കാർക്ക് ആശ്വാസം പകർന്നുകൊടുത്തുകൊണ്ട് അവരോടൊപ്പം പ്രാർഥിക്കുവാൻ അദ്ദേഹം ശ്രദ്ധിച്ചു. താല്പര്യം പ്രകടിപ്പിച്ചവർക്കു വ്യക്തിപരമായും അല്ലാത്തവർക്കു പൊതുവായും അദ്ദേഹം പാപമോചനം നൽകി.
ഫാ. ബോയിൽസിനോടൊപ്പം ജർമൻകാരനായ ഫാ. ജോസഫ് പെറുഷിറ്റ്സു, ലിത്വേനിയക്കാരനായ ഫാ. ജുവോസാസ് മോണ്ട് വിളയും യാത്രക്കാർക്ക് ആശ്വാസവും ധൈര്യവും നൽകുവാൻ ശ്രമിച്ചു. ലൈഫ് ബോട്ടുകളിൽ രക്ഷപ്പെടുവാൻ അവർക്ക് അവസരം ലഭിച്ചുവെങ്കിലും മറ്റുള്ളവർക്കുവേണ്ടി അവർ വഴിമാറിക്കൊടുത്തു. അവർ കപ്പലിന്റെ മുകൾത്തട്ടിൽ മറ്റുള്ളവരോടൊപ്പം പ്രാർഥനയിൽ ചെലവഴിച്ചു. അങ്ങനെ അവർ പ്രാർഥിച്ചുകൊണ്ടിരിക്കുന്പോഴാണ് അവരുടെയെല്ലാം ജീവൻ അപഹരിച്ചുകൊണ്ടു കപ്പൽ മുങ്ങിത്താഴ്ന്നത്.
കപ്പൽ മുങ്ങിയതിന്റെ തലേദിവസം ഞായറാഴ്ച രണ്ടാം ക്ലാസിലെയും മൂന്നാം ക്ലാസിലെയും യാത്രക്കാർക്കുവേണ്ടി ഫാ. ബോയിൽസ് പ്രത്യേകം പ്രത്യേകം വിശുദ്ധ കുർബാന അർപ്പിക്കുകയുണ്ടായി. ആ കുർബാനയുടെ അവസരത്തിൽ അദ്ദേഹം പ്രാർഥനയെക്കുറിച്ചു പറഞ്ഞതു ലൈഫ് ബോട്ടുകളുമായി താരതമ്യപ്പെടുത്തിക്കൊണ്ടായിരുന്നു.
കപ്പലപകടം ഉണ്ടാകുന്പോൾ ലൈഫ് ബോട്ടുകൾ എപ്രകാരം നമുക്ക് ഉപകാരപ്രദമാകുന്നുവോ അതുപോലെയാണു പ്രാർഥന നമ്മുടെ ജീവിതനൗകയെ അപകടത്തിൽനിന്നു രക്ഷപ്പെടുവാൻ സഹായിക്കുന്നതെന്നാണ് അന്ന് അദ്ദേഹം പ്രസംഗിച്ചത്. ഫാ. ബോയിൽസ് അന്ന് ഉൗന്നൽ നൽകിയത് ആധ്യാത്മികമായ കപ്പലപകടത്തിൽനിന്നു രക്ഷപ്പെടുന്നതിനു പ്രാർഥനയുടെ ആവശ്യകതയെക്കുറിച്ചായിരുന്നു.
അദ്ദേഹത്തിന്റെ ആ പ്രസംഗം കേട്ടവർ തങ്ങളുടെ ആധ്യാത്മികജീവിതത്തിന് അപ്പോൾ എന്തുമാത്രം പ്രാധാന്യം കൊടുത്തിട്ടുണ്ടാവും എന്നറിയില്ല. എന്നാൽ അവരുടെ കപ്പൽ മുങ്ങിത്താഴുവാൻ തുടങ്ങിയപ്പോൾ തീർച്ചയായും അവരുടെ ശാരീരികരക്ഷയോടൊപ്പം ആധ്യാത്മികരക്ഷയ്ക്കുവേണ്ടിയും അവർ പ്രാർഥിച്ചിട്ടുണ്ടാകുമെന്നുറപ്പാണ്.
ഫാ. ബോയിൽസ് തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചതുപോലെ പ്രാർഥനയാകുന്ന ലൈഫ് ബോട്ട് നമുക്കു കൂടിയേ തീരൂ. അല്ലെങ്കിൽ ജീവിതമാകുന്ന ദുഃഖസാഗരത്തിൽ നാം മുങ്ങിത്താഴുകതന്നെ ചെയ്യും. നാം പ്രാർഥിക്കുന്പോൾ ദൈവത്തിൽനിന്നു പ്രധാനമായും നമുക്കു ലഭിക്കുന്നത് അവിടത്തെ അനുഗ്രഹമാണല്ലോ. ദൈവത്തിൽനിന്നു ലഭിക്കുന്ന അവിടത്തെ അനുഗ്രഹമാണു നമ്മുടെ ജീവിതത്തിലെ പ്രതിസന്ധികളെയൊക്കെ അഭിമുഖീകരിക്കുവാനുള്ള ശക്തിയും ധൈര്യവും നമുക്കു നല്കുന്നത്.
ടൈറ്റാനിക്കിലെ ഭൂരിപക്ഷം പേർക്കും രക്ഷപ്പെടുവാൻ സാധിക്കാതെ പോയതു കപ്പലിൽ ആവശ്യത്തിനു വേണ്ടിയിരുന്ന ലൈഫ് ബോട്ടുകളുടെ അഭാവമാണ്. ഇതുപോലെ, നമ്മുടെ ജീവിതത്തിലെ എല്ലാ ധാർമിക തകർച്ചകളുടെയും കാരണം നമ്മുടെ ജീവിതത്തിലെ പ്രാർഥനയുടെ അഭാവമാണെന്നതിൽ സംശയംവേണ്ട.
നമ്മുടെ ജീവിതത്തിൽ മതിയായ പ്രാർഥനയുണ്ടെങ്കിൽ ഏതു പ്രതിസന്ധിക്കിടയിലും പതറാതെ നാം പിടിച്ചുനിൽക്കുമെന്നു തീർച്ചയാണ്. അതുപോലെ, നമ്മുടെ ജീവിതത്തിൽ പ്രാർഥനയുണ്ടെങ്കിൽ അതുവഴിയായി നമ്മുടെ ആധ്യാത്മികരക്ഷ ഉറപ്പാണെന്നു തീർച്ചയുമാണ്. നമ്മുടെ ജീവിതത്തിലെ ലൈഫ് ബോട്ടാണു പ്രാർഥന എന്നതു നമുക്കു മറക്കാതിരിക്കാം. ആ ലൈഫ് ബോട്ട് എപ്പോഴും നമ്മുടെ കൂടെ ഉണ്ടായിരിക്കട്ടെ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ