കാലങ്ങൾക്കു മുന്പാണ്. പെരുമഴ പെയ്യുന്ന ഒരു സായാഹ്നം. അന്നത്തെ ബോംബെയിലെ ഒരു ഹോട്ടൽ മുറിയിൽ ജനലരികിലിരുന്ന് സിഗരറ്റിനു തീകൊളുത്താൻ ശ്രമിക്കുകയായിരുന്നു കവി. തീപ്പെട്ടിയുരച്ചതും മഴ ഒരു സീൽക്കാരത്തോടെ അതു കെടുത്തി. ഒരു നിമിഷാർധം. മിന്നൽപോലെ കവിയുടെ മനസിലേക്കു പാട്ടിന്റെ ആദ്യവരിയെത്തി- ഒരു തീപ്പൊരി പടരാൻ തുടങ്ങുന്പോഴേക്ക് മഴയതിനെ കെടുത്തിക്കളയുന്നു... മഴതന്നെയാണ് തീയുമായെത്തുന്നതെങ്കിലോ... ആർക്കണയ്ക്കാനാവും അതിനെ?
വരികൾ മാത്രമല്ല, അതിനൊത്തൊരു ഈണവും കവിയുടെ ഉള്ളിൽ തെളിഞ്ഞിരുന്നു. പിന്നീടൊരിക്കൽ കവി ആ വരികളും ഈണവും പ്രശസ്തനായൊരു സംവിധായകനെ കേൾപ്പിച്ചു. സംവിധായകൻ തന്റെ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു. പാട്ടുമായി പ്രണയത്തിലായ അദ്ദേഹം തന്റെ സിനിമയിൽ അതുൾപ്പെടുത്താനുറച്ചു. എന്നാൽ കഷ്ടമെന്നു പറയട്ടെ, പാട്ടിനു പറ്റിയ സന്ദർഭം ആ സിനിമയുടെ തിരക്കഥയിലില്ലായിരുന്നു. എന്നിട്ടും അദ്ദേഹം കവിയോടു പറഞ്ഞു- സന്ദർഭം ഞാനുണ്ടാക്കും!
സംവിധായകൻ വാക്കുപാലിച്ചു. സിനിമയിൽ ആ പാട്ടുവന്നു. ലോകം അത് കിഷോർ കുമാറിന്റെ ശബ്ദത്തിൽ ഇങ്ങനെ കേട്ടു- ചിങ്കാരീ കോയി ഭഡ്കേ.., തോ സാവൻ ഉസേ ബുജ്ഹായേ.... ആനന്ദ് ബക്ഷിയായിരുന്നു ആ കവി., സംവിധായകൻ ശക്തി സാമന്തയും. സിനിമയാകട്ടെ, ഹിന്ദിയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ അമർ പ്രേം.
പുഴയും വഞ്ചിയും പാട്ടുസീനുകളിൽ കൊണ്ടുവരുന്നത് ശക്തി സാമന്തയ്ക്ക് ഏറെ പ്രിയങ്കരമായിരുന്നു. ആൻ ഈവനിംഗ് ഇൻ പാരിസും കട്ടീ പതംഗും അടക്കം ഒട്ടേറെ ഉദാഹരണങ്ങളുണ്ട് അതിന്. അമർ പ്രേമിലെ ഈ പാട്ടിനുവേണ്ടിയും ശക്തി ബോട്ട് സീക്വൻസ് കൊണ്ടുവന്നു. ബോംബെയിലെ നടരാജ് സ്റ്റുഡിയോയ്ക്കകത്താണ് ബോട്ട് തുഴഞ്ഞതെന്നു മാത്രം. പിന്നീട് ഈ ദൃശ്യങ്ങൾ ഹൂഗ്ലി നദിയും ഹൗറാ പാലത്തിനു മുകളിലുള്ള രാത്രിയാകാശത്തിന്റെ കാഴ്ചകളും കൂട്ടിച്ചേർത്ത് മനോഹരമാക്കുകയും ചെയ്തു. ചിത്രീകരണം അതിഗംഭീരമായി., പാട്ടും.
പാട്ടുമിനുക്കി പഞ്ചം
ആനന്ദ് ബക്ഷി വരികൾക്കൊപ്പം നൽകിയ ഈണത്തിനു നിറങ്ങളും അലങ്കാരങ്ങളും ചേർക്കുകയായിരുന്നു സംഗീതസംവിധായകൻ ആർ.ഡി. ബർമൻ. ഭൈരവി രാഗച്ഛായയുള്ള സൗന്ദര്യത്തോടെയാണ് പാട്ട്. ഗിറ്റാർ സ്ട്രമ്മിംഗ് അസാധരണമായ അനുഭൂതി പാട്ടിനു നൽകി. പ്രതിഭാശാലിയായ ഗായകനും അതിനേക്കാൾ മികച്ച ഗിറ്റാറിസ്റ്റുമായ ഭുപീന്ദറാണ് പാട്ടിന്റെ നട്ടെല്ലുതന്നെയായ ആ സ്ട്രമ്മിംഗ് ചെയ്തത്. പഞ്ചമിന്റെ പ്രിയപ്പെട്ട ഗിറ്റാറിസ്റ്റായിരുന്നു ഭുപീന്ദർ.
അമർ പ്രേമിലെ എല്ലാ പാട്ടുകളും ഒന്നിനൊന്നു മികച്ചതായിരുന്നു. ആർ.ഡി. ബർമന്റെ സംഗീതജീവിതത്തിലെ ഏറ്റവും മികച്ച ആൽബമെന്നുതന്നെ വിശേഷിപ്പിക്കാം (ഒപ്പം കിഷോർ കുമാറിന്റെയും). ചിങ്കാരിയ്ക്കൊപ്പം കുച്ഛ് തോ ലോഗ് കഹേംഗെ, യേ ക്യാ ഹുവാ, രേനാ ബീതി ജായേ, ബഡ് നട്ഖട് ഹേ യെ തുടങ്ങിയ പാട്ടുകളെല്ലാം സൂപ്പർഹിറ്റുകളായി. ഇന്നും ആ പാട്ടുകൾ അതേ വികാരവായ്പോടെ കേൾക്കപ്പെടുന്നു- ഒരിക്കലും ഹൃദയത്തിൽനിന്ന് ഇറങ്ങിപ്പോകാതെ. ഇവയിലൊന്നുപോലും യുഗ്മഗാനങ്ങളായിരുന്നില്ല എന്നതാണ് ഒരു പ്രത്യേകത.
സരോദ് മാന്ത്രികൻ ഉസ്താദ് അംജദ് അലി ഖാനോട് ഒരിക്കൽ ചോദിച്ചുവത്രേ: താങ്കൾ ഹിന്ദി സിനിമാ പാട്ടുകൾ കേൾക്കാറുണ്ടോ?
ഉണ്ട്, ഞാൻ കേൾക്കാറുണ്ട്. സിനിമയുടെ പേര് ഓർമയില്ലെങ്കിലും ഏറെ ഇഷ്ടമുള്ളൊരു പാട്ട് ഞാൻ പാടാം എന്നായിരുന്നു ഖാൻ സാഹിബിന്റെ മറുപടി. എന്നിട്ടദ്ദേഹം പാടി: ചിങ്കാരീ കോയീ ഭഡ്കേ...
ആനന്ദമായൊരാൾ
വിഭജനകാലത്ത് ഒരു പ്രിയഗായിക രാജ്യംവിട്ടുപോയെങ്കിൽ സുന്ദരഗാനങ്ങളുമായി ഒരു കവി അതിർത്തികടന്ന് ഇപ്പുറത്തേക്കുവന്നു. നൂർജഹാനായിരുന്നു ഗായിക. ഇങ്ങോട്ടെത്തിയത് ആനന്ദ് ബക്ഷിയും. 1930ൽ റാവൽപിണ്ടിയിലാണ് ആനന്ദ് ബക്ഷി ജനിച്ചത്. അഞ്ചാം വയസിൽ അമ്മ മരിച്ചു. വിഭജനകാലത്ത് ഇന്ത്യയിലേക്കെത്തുന്പോൾ ബക്ഷിക്ക് പതിനേഴു വയസായിരുന്നു. ഡക്കോട്ട വിമാനത്തിൽ ഡൽഹിയിലെത്തിയ കുടുംബം പുനെയിലേക്കും പിന്നീട് മീററ്റിലേക്കും മാറി. ഒടുവിൽ ഡൽഹിയിൽത്തന്നെ സ്ഥിരതാമസവുമാക്കി.
യൗവനകാലം മുതൽതന്നെ ഗാനശകലങ്ങൾ എഴുതുന്നതിൽ തത്പരനായിരുന്നു ആനന്ദ് ബക്ഷി. തുടക്കത്തിൽ സൈനികസേവനത്തിലായിരുന്നു. അതുകൊണ്ടുതന്നെ എഴുതാൻ സമയക്കുറവും. കിട്ടുന്ന സമയങ്ങളിൽ എഴുതുകയും സിനിമാഗാന രംഗത്ത് എത്തിപ്പെടാൻ പരിശ്രമിക്കുകയും ചെയ്തിരുന്നു അദ്ദേഹം. 1958ൽ ഭലാ ആദ്മി എന്ന ചിത്രത്തിലൂടെ അദ്ദേഹത്തിന് ആ വഴിതുറന്നുകിട്ടി. ഒട്ടേറെ ചിത്രങ്ങളിൽ പാടുകയും ചെയ്തു. ഷോലെയിലെ പ്രശസ്തമായ ഖവാലി ചാന്ദ് സാ കോയി ചെഹരാ പാടിയവരിൽ മന്നാ ഡേ, കിഷോർ കുമാർ, ഭുപീന്ദർ എന്നിവർക്കൊപ്പം ആനന്ദ് ബക്ഷിയുമുണ്ടായിരുന്നു.
സാവൻ കാ മഹീനാ (മിലൻ), കോറാ കാഗസ് ഥാ യെ മൻ (ആരാധന), ഹം തും ഇക് കമരേ മേ ബന്ദ് ഹോ (ബോബി), മേരേ നേനാ സാവൻ ഭാദോം (മെഹബൂബ), ദർദേ ദിൽ ദർദേ ജിഗർ (കർസ്), തേരേ മേരേ ബീച്ച് മേ (ഏക് ദൂജേ കേ ലിയേ), ചോളീ കേ പീച്ഛേ ക്യാ ഹേ (ഖൽ നായക്), തുജേ ദേഖാ തോ യെ (ദിൽവാലേ ദുൽഹനിയാ ലേ ജായേംഗേ), ഇഷ്ഖ് ബിനാ (താൾ) തുടങ്ങിയവ ആനന്ദ് ബക്ഷിയുടെ പ്രശസ്തമായ രചനകളിൽ ചിലതാണ്.
മരണത്തിന്റെ തീപ്പൊരി
ചിങ്കാരീയുടെ പിറവിക്കൊപ്പമുണ്ടായിരുന്ന സിഗരറ്റ് ബക്ഷിക്കൊപ്പം എന്നുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ രോഗങ്ങൾ അദ്ദേഹത്തെ അലട്ടി. 2002 മാർച്ച് 30ന് എഴുപത്തിരണ്ടാം വയസിൽ മുംബൈയിലായിരുന്നു ബക്ഷിയുടെ അന്ത്യം. തീയായും മഴയായും വന്ന ആ വരികൾ അങ്ങനെ ചരിത്രത്തിന്റെ ചെരാതു കൊളുത്തി.