പലയിടത്തും സ്ഥാനാർഥികളും പ്രവർത്തകരും കൂട്ടത്തോടെ ക്വാറന്റൈനിൽ പോയിരിക്കുന്നു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പു കേരളത്തിൽ കോവിഡ് വ്യാപനത്തിന് ഇടയാകാതിരിക്കാൻ സ്ഥാനാർഥികളും പാർട്ടികളും ആവശ്യമായ നിയന്ത്രണങ്ങൾ പാലിക്കണം.
കേരളം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പ്രചാരണച്ചൂടിലേക്കു കടന്നിരിക്കെ കോവിഡ് വ്യാപനം സംബന്ധിച്ച ആശങ്കകളും വർധിക്കുകയാണ്. പലയിടത്തും സ്ഥാനാർഥികളും പ്രചാരണരംഗത്തെ പ്രവർത്തകരും കൂട്ടത്തോടെ ക്വാറന്റൈനിൽ പോയിരിക്കുന്നു. വോട്ട് അഭ്യർഥിച്ച് ഇവർ സമീപിച്ചവരിൽ എത്രപേർക്കു രോഗം പകർന്നു എന്നതിനു കൃത്യമായ കണക്കുകളൊന്നും പുറത്തുവന്നിട്ടില്ല.
കോവിഡ്കാലത്തെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു വ്യക്തമായ മാർഗനിർദേശങ്ങൾ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനും ആരോഗ്യവകുപ്പുമൊക്കെ നൽകിയിരുന്നു. എന്നാൽ, പ്രചാരണം മുറുകിയതോടെ സ്ഥാനാർഥികളും പാർട്ടികളും അതൊക്കെ മറന്നമട്ടാണ്. ഈ ഉപേക്ഷയുടെ ദോഷഫലവും ഉടനുണ്ടായി. മാസ്ക് ധരിക്കൽ, കൈ കഴുകൽ, ആളകലം പാലിക്കൽ എന്നിവയാണു കോവിഡ് പ്രതിരോധത്തിനുള്ള അടിസ്ഥാന പ്രമാണങ്ങളായി നിർദേശിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ, നിർഭാഗ്യവശാൽ ഇവ മൂന്നും മിക്ക സ്ഥാനാർഥികളും പാലിക്കുന്നില്ല എന്നിടത്താണ് അപകടം.
വായുസഞ്ചാരം കുറഞ്ഞ അടച്ചിട്ട ഇടങ്ങൾ, ആൾക്കൂട്ടം, മുഖാമുഖം സന്പർക്കം എന്നീ മൂന്നു സാഹചര്യങ്ങളിലാണു കോവിഡ് വ്യാപനം ഏറ്റവും കൂടുതൽ നടക്കുന്നത്. പരന്പരാഗത രീതിയിലുള്ള തെരഞ്ഞെടുപ്പു പ്രചാരണ പരിപാടികൾ കോവിഡ് വ്യാപനത്തിനിടയാക്കും എന്നുതന്നെയാണ് അതിനർഥം. അതേസമയം, സ്ഥാനാർഥികൾക്കു വോട്ടർമാരെ പരിചയപ്പെടുകയും വേണം. തങ്ങളുടെ സ്ഥാനാർഥികൾ ആരൊക്കെയെന്നറിയാൻ വോട്ടർമാർക്കും താത്പര്യമുണ്ടാകും. കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചുകൊണ്ടു പ്രചാരണം നടത്തുക മാത്രമാണു പോംവഴി. സ്ഥാനാർഥികളും കൂടെയുള്ളവരും കൃത്യമായി ആളകലം പാലിക്കുകയും മാസ്ക് ധരിക്കുകയും ഇടയ്ക്കിടയ്ക്കു കൈകൾ സോപ്പുപയോഗിച്ചു കഴുകുകയും വേണം. ഭവനസന്ദർശനത്തിനുള്ള ടീമിൽ സ്ഥാനാർഥി ഉൾപ്പെടെ പരമാവധി അഞ്ചുപേരേ പാടുള്ളു എന്നാണു നിർദേശം. വീടിനകത്തു കയറരുത്, ഷേക്ക് ഹാൻഡ് നൽകരുത്, രോഗികൾ, ഗർഭിണികൾ എന്നിവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കണം തുടങ്ങിയ നിർദേശങ്ങളും കർക്കശമായി പാലിക്കണം.
ഇന്നത്തെ സാഹചര്യത്തിൽ കോവിഡ് ആർക്കും, എപ്പോൾ വേണമെങ്കിലും പിടിപെടാം എന്നതാണു യാഥാർഥ്യം. രോഗലക്ഷണങ്ങൾ പ്രകടമായി കാണണമെന്നുമില്ല. ഇതു മറന്നുകൊണ്ട്, തനിക്കു രോഗമില്ല, അല്ലെങ്കിൽ രോഗം വരില്ല എന്ന മിഥ്യാധാരണയിൽ മറ്റുള്ളവരുമായി ഇടപെടുന്പോൾ നാം ചിലപ്പോൾ രോഗവ്യാപനത്തിന് ഇടയാക്കുന്നവരായി മാറുകയാണ്. അനുവദനീയമായ പ്രചാരണ പരിപാടികൾ മാത്രം നടത്താൻ ശ്രമിക്കുകയാണു കരണീയമായ മാർഗം. നോട്ടീസുകളും ലഘുലേഖകളും പരിമിതപ്പെടുത്തണമെന്നും സമൂഹമാധ്യമങ്ങൾ പ്രയോജനപ്പെടുത്തണമെന്നുമാണു നിർദേശിക്കപ്പെട്ടിട്ടുള്ളത്. നോട്ടീസുകളോ മറ്റോ വാങ്ങിയാൽ വോട്ടർമാർ സോപ്പുപയോഗിച്ചു കൈകഴുകണമെന്നും ഓർമിപ്പിക്കുന്നു. കുടുംബയോഗങ്ങൾ അടുത്തകാലത്തായി തെരഞ്ഞെടുപ്പിലെ ഒരു പ്രധാന പ്രചാരണമാർഗമാണ്. കുടുംബയോഗങ്ങളും കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണു നടത്തുന്നതെന്നു ബന്ധപ്പെട്ടവർ ഉറപ്പുവരുത്തണം.
സ്ഥാനാർഥിക്കു ഹാരം, ബൊക്കെ, നോട്ടുമാല, ഷാൾ എന്നിവയോ മറ്റോ നൽകിക്കൊണ്ടുള്ള സ്വീകരണപരിപാടി പാടില്ല എന്നാണു നിർദേശം. കോവിഡ് പോസിറ്റീവായ രോഗികളുടെയോ ക്വാറന്റൈനിൽ കഴിയുന്നവരുടെയോ വീടുകളിൽ സ്ഥാനാർഥി നേരിട്ടുപോകാതെ ഫോൺവഴിയോ സമൂഹമാധ്യമങ്ങൾ വഴിയോ വോട്ട് അഭ്യർഥിക്കുന്നതാണ് ഉചിതം.
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്ന പഴഞ്ചൊല്ല് ഈ കോവിഡ്കാലത്ത് ഏറെ അന്വർഥമാണ്. കോവിഡിനെതിരേ ഫലപ്രദമായ വാക്സിനോ മരുന്നോ ഇതുവരെ പുറത്തിറങ്ങാത്ത അവസ്ഥയിൽ രോഗം വരാതെ നോക്കുകയാണ് ഏറ്റവും സുരക്ഷിതം. കോവിഡ് വാക്സിൻ തയാറായതായി പല രാജ്യങ്ങളിൽനിന്നും അവകാശവാദങ്ങൾ വന്നിട്ടുണ്ടെങ്കിലും നൂറുശതമാനവും ഫലപ്രദവും പാർശ്വഫലങ്ങൾ ഇല്ലാത്തതുമായ വാക്സിൻ വികസിപ്പിച്ചെടുക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല എന്നതാണു യാഥാർഥ്യം. കോവിഡ് പ്രതിരോധ വാക്സിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം അഹമ്മദാബാദ്, ഹൈദരാബാദ്, പൂന എന്നിവിടങ്ങളിലെ ഗവേഷണകേന്ദ്രങ്ങൾ സന്ദർശിച്ചിരുന്നു. അതിനിടെ, പൂനയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് തയാറാക്കുന്ന ‘കോവിഷീൽഡ് ’ പ്രതിരോധ വാക്സിന്റെ പരീക്ഷണഡോസ് സ്വീകരിച്ചയാൾക്കു നാഡീവ്യൂഹത്തിനു തകരാർ ഉൾപ്പെടെ വിപരീതഫലങ്ങൾ രൂപപ്പെട്ടതായി പരാതി ഉയർന്നിട്ടുണ്ട്.
സംസാരിക്കാനും കാര്യങ്ങൾ മനസിലാക്കാനും കഴിയാത്ത അവസ്ഥയിലെത്തിയതു വാക്സിൻ ഉപയോഗിച്ചതുകൊണ്ടാണെന്നു പരിശോധനയിൽ സ്ഥിരീകരിച്ചുവെന്നു ചെന്നൈ സ്വദേശി പറയുന്നു. പ്രതീക്ഷിച്ച വേഗത്തിലൊന്നും കോവിഡ് വാക്സിൻ വരില്ലെന്നു കരുതണം. ഡൽഹിയുൾപ്പെടെ പല പ്രദേശങ്ങളിലും കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുകയാണ്. അതുകൊണ്ട് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പു കേരളത്തിൽ കോവിഡ് വ്യാപനത്തിന് ഇടയാകാതിരിക്കാൻ സ്ഥാനാർഥികളും പാർട്ടികളും ആവശ്യമായ നിയന്ത്രണങ്ങൾ പാലിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.