ഞാൻ വോട്ടുചെയ്തില്ലെങ്കിലും ഒന്നും വരാനില്ല എന്ന നിസംഗതയും ആരു ജയിച്ചാലും നാടു നന്നാകില്ല എന്ന നിഷേധാത്മക മനോഭാവവും വെടിഞ്ഞ് പൗരധർമം നിർവഹിക്കാൻ എല്ലാവരും തയാറാകണം. നാടിന്റെ ഭാഗധേയം നിർണയിക്കുന്നതിൽ താനും പങ്കാളിയാകുകയാണ് എന്ന ചിന്തയാകട്ടെ പോളിംഗ് ബൂത്തിലെത്തുന്ന ഓരോ വോട്ടറെയും നയിക്കുന്നത്.
കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം ഇന്നു നടക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്നു വോട്ടെടുപ്പ്. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ പത്തിനും ബാക്കിയുള്ള ജില്ലകളിൽ 14-നും വോട്ടെടുപ്പു നടക്കും. ഫലപ്രഖ്യാപനം 16-നാണ്. സംസ്ഥാനത്തെ 1199 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 21,865 വാർഡുകളിലേക്കു മുക്കാൽലക്ഷത്തോളം സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. രണ്ടേമുക്കാൽ കോടിയിലേറെ വോട്ടർമാർക്കായി 34,744 പോളിംഗ് ബൂത്തുകൾ ക്രമീകരിക്കുന്നു. സംസ്ഥാനത്ത് അഞ്ചുമാസത്തിനകം നിയമസഭാ തെരഞ്ഞെടുപ്പു വരും. അതിന്റെ മുന്നോടിയായുള്ള ജനഹിത പരിശോധന എന്ന നിലയിൽ ഈ തദ്ദേശ തെരഞ്ഞെടുപ്പിനു രാഷ്ട്രീയ പ്രാധാന്യവും ഏറെയാണ്. പ്രാദേശിക വിഷയങ്ങളും വികസനപ്രശ്നങ്ങളുമാണു തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രധാനമായും ചർച്ചചെയ്യപ്പെടേണ്ടതെങ്കിലും കക്ഷിരാഷ്ട്രീയം മുൻതൂക്കം നേടുന്നതു സ്വാഭാവികം. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി ഇടതുമുന്നണിയും സർക്കാരിനെതിരേ വന്ന അഴിമതി ആരോപണങ്ങൾ ചർച്ചയാക്കി വലതുമുന്നണിയും തങ്ങളുടെ പ്രത്യേക പ്രചാരണവിഷയങ്ങളിലൂന്നി ബിജെപി മുന്നണിയും വോട്ടുപിടിക്കുന്നു. മുന്നണിബന്ധങ്ങളിൽ അടുത്തിടെയുണ്ടായ മാറ്റങ്ങൾ തെരഞ്ഞെടുപ്പുഫലത്തെ എങ്ങനെ സ്വാധീനിക്കും എന്നറിയാനുള്ള ആകാംക്ഷ എല്ലാവർക്കുമുണ്ട്.
രാഷ്ട്രീയ പ്രബുദ്ധതയുള്ളവരാണു കേരളീയർ. അതിനാൽ രാഷ്ട്രീയ അനുഭാവം നോക്കി വോട്ടുചെയ്യുന്നവരാണു ഭൂരിഭാഗവും. ബാക്കിയുള്ള നിഷ്പക്ഷ വോട്ടർമാരുടെ വിധിയെഴുത്തിൽ ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനവുമുണ്ടാകും. എന്നാൽ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ലോക്സഭാ- നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിവിധ മുന്നണികളുടെ സ്ഥാനാർഥികൾക്കു ലഭിക്കുന്നതുപോലെ കൃത്യമായി രാഷ്ട്രീയവോട്ടുകൾ കിട്ടാൻ സാധ്യത കുറവാണ്. കുടുംബബന്ധങ്ങളും അയൽപക്കബന്ധങ്ങളും വ്യക്തിബന്ധങ്ങളുമൊക്കെ പഞ്ചായത്തു തെരഞ്ഞെടുപ്പിലെ വോട്ടിംഗിനെ നന്നായി സ്വാധീനിക്കും. അതുപോലെ പ്രാദേശിക തർക്കങ്ങളും എതിർപ്പുകളും പിണക്കങ്ങളും പാർട്ടി അനുഭാവം നോക്കാതെ വോട്ടുചെയ്യാൻ ആളുകളെ പ്രേരിപ്പിക്കും. നിസാര കാരണങ്ങളുടെ പേരിൽ വോട്ട് ബഹിഷ്കരണവും ഉണ്ടാകാം. പഞ്ചായത്തുകളെന്നതു പണ്ടത്തെപ്പോലെ വെറും നാട്ടുകൂട്ടങ്ങളല്ലെന്നും നാടിന്റെ വികസനത്തിൽ വലിയ പങ്കുവഹിക്കാൻ കഴിയുന്ന വിപുലമായ ഉത്തരവാദിത്വങ്ങളും അധികാരങ്ങളുമുള്ള പ്രാദേശിക സർക്കാരുകളാണെന്നും അതിന്റെ ഭരണസമിതികളെ നിശ്ചയിക്കാനുള്ള വോട്ടെടുപ്പു കുട്ടിക്കളിയല്ലെന്നും വോട്ടർമാരെ ബോധ്യപ്പെടുത്താൻ സ്ഥാനാർഥികൾക്കും പാർട്ടികൾക്കും കഴിയണം. സാന്പത്തികവളർച്ചയിലെ അസന്തുലിതാവസ്ഥ, വികസന സമീപനങ്ങളിലെ ഏകപക്ഷീയ നിലപാടുകൾ, പൗരാവകാശങ്ങൾ കവർന്നെടുക്കാനുള്ള പ്രവണത, വർഗീയത വളർത്തി നിക്ഷിപ്ത താത്പര്യങ്ങൾ നേടാനുള്ള നീക്കങ്ങൾ, കോർപറേറ്റുകളുടെ കൊള്ളലാഭ ആർത്തിയുടെ പൂരണത്തിനുള്ള സർക്കാർ നയങ്ങൾ എന്നിവയോടൊക്കെയുള്ള കൃത്യമായ പ്രതികരണത്തിനും തദ്ദേശ തെരഞ്ഞെടുപ്പുകൾ വേദിയാണെന്നു സമ്മതിദായകർ തിരിച്ചറിയണം. തങ്ങളുടെ അധികാരം പ്രയോഗിക്കാൻ കിട്ടുന്ന അവസരം നന്നായി ഉപയോഗിക്കുന്നതിൽ അവർ ഉപേക്ഷ കാട്ടരുത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പു രോഗവ്യാപനത്തിന് ഇടയാക്കുമോ എന്ന ആശങ്ക പലരും ഉയർത്തിയിരുന്നു. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് അത്തരം കുഴപ്പങ്ങളൊന്നും കൂടാതെ നടന്നു എന്നതു നമുക്കും ആത്മവിശ്വാസം പകരുന്ന കാര്യമാണ്. വേണ്ടത്ര രോഗപരിശോധനകളോ കോവിഡ് കണക്കുകളോ ഇല്ലാത്ത ബിഹാറിലെ സ്ഥിതിഗതികളെ കേരളത്തിലേതുമായി താരതമ്യപ്പെടുത്തുന്നതു ശരിയല്ലായിരിക്കാം. എങ്കിലും പൊതുവേ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുള്ള തെരഞ്ഞെടുപ്പു പ്രചാരണമാണു കേരളത്തിൽ നടന്നത് എന്നത് ആശ്വാസകരമാണ്. ഈ ഉത്തരവാദിത്വബോധം പോളിംഗ് ദിവസങ്ങളിലും ഉണ്ടാകട്ടെ. പരമാവധി ആളുകളെ വോട്ടുചെയ്യിപ്പിക്കാൻ രാഷ്ട്രീയപാർട്ടികളുടെ ഭാഗത്തുനിന്നു ശ്രമമുണ്ടാകും. അതൊരു ശല്യമായി കണക്കാക്കാതെ എല്ലാവർക്കും പോളിംഗിന് അവസരം നൽകാൻ ഉദ്യോഗസ്ഥർ തയാറാകണം. പോളിംഗ് ബൂത്തിലെ ഉദ്യോഗസ്ഥർക്കും പോളിംഗ് ഏജന്റുമാർക്കും കോവിഡ് പ്രതിരോധത്തിനു സൗകര്യങ്ങൾ ചെയ്തുകൊടുത്തിട്ടുണ്ട് എന്നുറപ്പാക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുമുണ്ട്.
ജനാധിപത്യത്തിന്റെ ഉത്സവമാണു തെരഞ്ഞെടുപ്പ്. രാഷ്ട്രത്തിന്റെ യഥാർഥ യജമാനന്മാരായ പൗരജനങ്ങൾക്കു തങ്ങളുടെ അധികാരം വിനിയോഗിക്കാൻ കിട്ടുന്ന സുവർണാവസരം. ഈ അധികാരം അവർ ശരിയായ ചിന്തയോടും വിവേകത്തോടുംകൂടെ വിനിയോഗിക്കുന്പോഴാണ് രാഷ്ട്രത്തിന്റെയും തങ്ങളുടെയും ഭാവി ഭദ്രമാക്കപ്പെടുക. സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിൽ വരുത്തുന്ന ഏതു പിഴവും വീഴ്ചയും നാടിന്റെ തലവിധി മാറ്റിയെഴുതും. ഇന്ത്യയിൽ മാത്രമല്ല, രാജ്യത്തിനു പുറത്തും അതിനു നിരവധി ഉദാഹരണങ്ങളുണ്ട്. ഞാൻ വോട്ടുചെയ്തില്ലെങ്കിലും ഒന്നും വരാനില്ല എന്ന നിസംഗതയും ആരു ജയിച്ചാലും നാടു നന്നാകില്ല എന്ന നിഷേധാത്മക മനോഭാവവും വെടിഞ്ഞ് പൗരധർമം നിർവഹിക്കാൻ എല്ലാവരും തയാറാകണം. നാടിന്റെ ഭാഗധേയം നിർണയിക്കുന്നതിൽ താനും പങ്കാളിയാകുകയാണ് എന്ന ചിന്തയാകട്ടെ പോളിംഗ് ബൂത്തിലെത്തുന്ന ഓരോ വോട്ടറെയും നയിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.