കോവിഡിനെതിരായ പോരാട്ടം രാജ്യം ഒറ്റക്കെട്ടായി നടത്തേണ്ടതാണ്. അതിൽ ഒരുതരം രാഷ്ട്രീയവും കലരാൻ പാടില്ല. മുതലെടുപ്പും വേണ്ട.
കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാസമർപ്പണം ഇന്നലെ ആരംഭിച്ചിരിക്കെ ചൂടേറിയ പ്രചാരണത്തിനുള്ള ദിനങ്ങളാണ് ഇനിയുള്ള മൂന്നാഴ്ചക്കാലം. മുന്നണികളും പാർട്ടികളും സ്ഥാനാർഥികളും വിജയത്തിനുവേണ്ടി ഗോദയിലേക്കിറങ്ങി കൈയും മെയ്യും മറന്നു പ്രവർത്തിക്കും. പ്രചാരണം മൂർച്ഛിക്കുന്പോൾ ഇതു കോവിഡ് കാലമാണെന്ന് എല്ലാവരും മറക്കാൻ സാധ്യതയുണ്ട്. പക്ഷേ, അതു വലിയ അപകടത്തിലേക്കാവും നയിക്കുകയെന്ന് ആരും മറക്കാൻ പാടുള്ളതല്ല. കോവിഡ് - 19ന്റെ തുടക്കകാലത്തു രോഗവ്യാപനം നിയന്ത്രിക്കുന്നതിൽ വലിയ വിജയം നേടി അന്താരാഷ്ട്ര തലത്തിൽതന്നെ പ്രശംസ പിടിച്ചുപറ്റിയ കേരളത്തിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുശേഷം രോഗികളുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായതും നമ്മുടെ മുന്നിലുണ്ട്. തെരഞ്ഞെടുപ്പു പ്രചാരണത്തിൽ നിയന്ത്രണങ്ങൾ കൈവിട്ടുപോയതാണ് അതിനു കാരണമെന്നു വിലയിരുത്തലുകളുണ്ട്. അതിനു വലിയ വിലയും കൊടുക്കേണ്ടിവന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അതുണ്ടാകാൻ പാടില്ല.
അതേസമയം, കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നത് വലിയ ആശ്വാസമാണെന്നും പറയേണ്ടതുണ്ട്. ഫെബ്രുവരി 11ന് 64,000 സജീവ കോവിഡ് രോഗികളുണ്ടായിരുന്ന സംസ്ഥാനത്ത് മാർച്ച് 11 ആയപ്പോൾ അതു 35,000 ആയി കുറഞ്ഞു. ഈ നേട്ടത്തിനു കേന്ദ്രസർക്കാർ കേരളത്തെ അഭിനന്ദിക്കുകയുണ്ടായി. ഒരു മാസത്തിനിടെ സംസ്ഥാനത്തു രോഗികളുടെ എണ്ണത്തിലുണ്ടായ കുറവ് ശുഭസൂചകമാണെന്നു കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനങ്ങളിലൊന്നായിരുന്നു കേരളം. ഒരു മാസം മുന്പ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളിൽ 70 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലും ആയിരുന്നു.
അതേസമയം, മഹാരാഷ്ട്രയിലെ ചില ജില്ലകളിൽ കോവിഡ് വ്യാപനം ഇനിയും കുറയുന്നില്ലന്നു കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന എന്നിവിടങ്ങളിലും കോവിഡ് കേസുകൾ കൂടുകയാണെന്ന റിപ്പോർട്ട് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. പ്രതിരോധമാർഗങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം പരമാവധി പേർക്കു കോവിഡ് വാക്സിൻ നൽകാനാണു സർക്കാർ ലക്ഷ്യമിടുന്നത്.
രാജ്യത്തെ വാക്സിനേഷൻ രണ്ടാം ഘട്ടത്തിലാണിപ്പോൾ. കോവിഡ് മുൻനിര പോരാളികൾക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകിയതെങ്കിൽ മുതിർന്ന പൗരന്മാർക്കും രണ്ടാംഘട്ടത്തിൽ വാക്സിൻ നൽകുന്നു. രണ്ടാം ഘട്ടത്തിൽ ഇതുവരെ 2.1 ലക്ഷം പേർക്കേ വാക്സിൻ നൽകാൻ കഴിഞ്ഞിട്ടുള്ളൂ. ആദ്യഘട്ടത്തിൽ എന്നപോലെ രണ്ടാംഘട്ടത്തിലും ലക്ഷ്യം നേടാൻ കഴിഞ്ഞിട്ടില്ല. വാക്സിന്റെ ഫലപ്രാപ്തിയെപ്പറ്റി സംശയവും പാർശ്വഫലങ്ങളെപ്പറ്റി സംശയവും ഇപ്പോഴും പലർക്കുമുണ്ട്. കോവിഡ് വാക്സിൻ എല്ലാവരിലുമെത്താൻ ഇനിയും സമയമെടുക്കും. രാജ്യത്തെ 130 കോടി ജനങ്ങളിൽ ഒരു ശതമാനത്തിനു പോലും ഇതുവരെ കോവിഡ് വാക്സിൻ നൽകാൻ കഴിഞ്ഞിട്ടില്ല. ഈ നിലയിൽ പോയാൽ എല്ലാവരിലും വാക്സിൻ എത്തിക്കാൻ ഒരു വർഷമെങ്കിലും എടുക്കും. വാക്സിന്റെ രോഗപ്രതിരോധശേഷി പറയുന്നതും ഒരു വർഷത്തേക്കാണ്. കോവിഡ് വാക്സിനേഷനെപ്പറ്റി ശരിയായ ബോധവത്കരണം ഇനിയും ആവശ്യമുണ്ട്. വാക്സിൻ എടുത്ത ഒരാളിൽ കോവിഡ് വൈറസ് ബാധ ഉണ്ടാകാൻ സാധ്യത വളരെ കുറവാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
വാക്സിനേഷന് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡിന്റെ വില കുറയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. 210 രൂപയിൽനിന്ന് 157.50 രൂപയായാണു കുറച്ചത്. ആസ്ട്ര സെനക്കയും ഓക്സ്ഫഡ് സർവകലാശാലയും വികസിപ്പിച്ച് പൂനയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ വാക്സിനാണു കോവിഷീൽഡ്. ഇന്ത്യയിൽ നിർമിക്കുന്ന കോവിഡ് വാക്സിൻ വാങ്ങാൻ നിരവധി രാജ്യങ്ങൾ മുന്നോട്ടുവരുന്നുണ്ട്. ഈ വാക്സിന്റെ ഫലപ്രാപ്തിയിലുള്ള വിശ്വാസംകൊണ്ടാകുമല്ലോ അത്. അതേസമയം ഓക്സ്ഫഡ് വാക്സിൻ വിതരണം താത്കാലികമായി നിർത്തിവയ്ക്കാൻ യൂറോപ്പിലെ ഡെന്മാർക്ക്, നോർവേ, ഐസ്ലൻഡ് എന്നീ രാജ്യങ്ങൾ തീരുമാനിച്ചിട്ടുണ്ട്. വാക്സിൻ സ്വീകരിക്കുന്നവരിൽ രക്തം കട്ടപിടിക്കുന്നതായി റിപ്പോർട്ടുകൾ വന്നതിനെത്തുടർന്നാണിത്. എന്നാൽ, വാക്സിൻ സുരക്ഷിതമാണെന്നു യൂറോപ്യൻ യൂണിയൻ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ പലരും വാക്സിനെടുക്കാൻ മടിക്കുന്നതിനു കാരണം കേന്ദ്രസർക്കാർ ഇതിനെ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുന്നുണ്ടോ എന്ന സംശയമുള്ളതുകൊണ്ടുകൂടിയാണ്. കോവിഡ് വാക്സിനേഷന് സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉൾപ്പെടുത്തിയതു വലിയ വിവാദത്തിനു വഴിതെളിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന കേരളം, പശ്ചിമബംഗാൾ, ആസാം, തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളിൽ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽനിന്ന് നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശപ്രകാരം തീരുമാനിച്ചിട്ടുണ്ട്. കോവിഡിനെതിരായ പോരാട്ടം രാജ്യം ഒറ്റക്കെട്ടായി നടത്തേണ്ടതാണ്. അതിൽ ഒരുതരം രാഷ്ട്രീയവും കലരാൻ പാടില്ല. മുതലെടുപ്പും വേണ്ട.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.