സാന്പത്തിക പുനരുജ്ജീവനമാണു റോം ഉച്ചകോടിയുടെ പ്രധാന അജൻഡയെങ്കിലും ആഗോളതാപനം കുറയ്ക്കുന്നതിനുവേണ്ട നടപടികളെപ്പറ്റിയും ചർച്ചയുണ്ടാകും.
കോവിഡനന്തര കാലത്തെ ലോകഗതിയെ സ്വാധീനിക്കുന്ന രണ്ടു സുപ്രധാന ഉച്ചകോടികൾ ഈ ദിവസങ്ങളിൽ നടക്കുകയാണ്. ഇറ്റലിയുടെ തലസ്ഥാനമായ റോമിൽ ഇന്നും നാളെയുമായി നടക്കുന്ന ജി-20 ഉച്ചകോടിയാണ് ഇതിലാദ്യത്തേത്. മഹാമാരിയിൽ തളർന്ന ലോക സന്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നയങ്ങളും തന്ത്രങ്ങളുമാണ് അവിടെ ചർച്ചചെയ്യുക. സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിൽ നടക്കുന്ന യുഎൻ കോപ്-26 ഉച്ചകോടിയാണു രണ്ടാമത്തേത്. ലോകം ഇന്നു നേരിടുന്ന ആഗോളതാപനം അടക്കമുള്ള ഗൗരവപ്രശ്നങ്ങൾ ഈ സമ്മേളനത്തിൽ ചർച്ചയ്ക്കു വരും.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ഉച്ചകോടികളിലും പങ്കെടുക്കുന്നുണ്ട്. ആഗോള കത്തോലിക്കാസഭയുടെ തലവനായ ഫ്രാൻസിസ് മാർപാപ്പയുമായി റോമിൽ ഇന്നു നടത്തുന്ന കൂടിക്കാഴ്ചയാണു പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിലെ മറ്റൊരു പ്രധാന പരിപാടി. ഇന്ത്യയും വത്തിക്കാനുമായുള്ള ബന്ധത്തിൽ പുതിയ അധ്യായം രചിക്കാൻ ഈ കൂടിക്കാഴ്ച വഴിയൊരുക്കുമെന്നാണു പ്രതീക്ഷ.
കോവിഡ് മഹാമാരിക്കു ശേഷം ലോകനേതാക്കൾ നേരിട്ടു പങ്കെടുക്കുന്ന ആദ്യത്തെ യോഗം എന്ന പ്രത്യേകത റോമിലെ ജി-20 ഉച്ചകോടിക്കുണ്ട്. അമേരിക്ക, ചൈന, റഷ്യ, ജർമനി, ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, യൂറോപ്യൻ യൂണിയൻ, ജപ്പാൻ, കാനഡ, ഇന്ത്യ, ഓസ്ട്രേലിയ, ബ്രസീൽ, അർജന്റീന, ഇന്തോനേഷ്യ, മെക്സിക്കോ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, ദക്ഷിണകൊറിയ, ടർക്കി എന്നീ പ്രബല രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി-20. സ്പെയിൻ ഇതിൽ സ്ഥിരം ക്ഷണിതാവുമാണ്. സാന്പത്തിക പുനരുജ്ജീവനമാണു റോം ഉച്ചകോടിയുടെ പ്രധാന അജൻഡയെങ്കിലും ആഗോളതാപനം കുറയ്ക്കുന്നതിനുവേണ്ട നടപടികളെപ്പറ്റിയും ചർച്ചയുണ്ടാകും.
താപനില ഉയരാനിടയാക്കുന്ന ഹരിതാലയ വാതകനിർഗമനം കുറയ്ക്കുന്നതിനു ദരിദ്രരാജ്യങ്ങളെ സഹായിക്കാനായി പ്രതിവർഷം 10,000 കോടി ഡോളർ നൽകുമെന്നു ജി-20 നേരത്തേ വാഗ്ദാനം ചെയ്തിരുന്നു. ഇതു നടപ്പാക്കുന്നതു സംബന്ധിച്ച തീരുമാനം റോം ഉച്ചകോടിയിൽ ഉണ്ടാകണമെന്നാണ് ഐക്യരാഷ്ട്രസംഘടന ആഗ്രഹിക്കുന്നത്. എന്നാൽ, സാന്പത്തിക വളർച്ചാനിരക്ക് പഴയ നിലയിലേക്കു കൊണ്ടുവരികയാണ് ഇപ്പോൾ സന്പന്ന രാഷ്ട്രങ്ങളുടെപോലും മുഖ്യ ആലോചനാവിഷയം. ജി-20 രാജ്യങ്ങളിലെല്ലാം മിനിമം കോർപറേറ്റ് നികുതി 15 ശതമാനമാക്കണമെന്ന നിർദേശവും ചർച്ചയ്ക്കു വരാം. അഫ്ഗാനിസ്ഥാൻ പ്രശ്നംപോലെ ഭീകരതയുമായി ബന്ധപ്പെട്ട വിഷയങ്ങളും ജി-20 ഉച്ചകോടിയിൽ പരിഗണനയ്ക്കു വരും.
ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ഓൺലൈനായി പങ്കെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും സംബന്ധിച്ചുള്ള ജി-20 ചർച്ചകൾ ചൈന സജീവമായി പങ്കെടുക്കാതെ ഫലപ്രദമാകില്ലെന്നാണു വിലയിരുത്തൽ. ലോകത്ത് ഏറ്റവും കൂടുതൽ കാർബൺ വാതകങ്ങൾ പുറന്തള്ളുന്ന രാജ്യം ചൈനയാണ്. അമേരിക്കയും ഫ്രാൻസും തമ്മിലുള്ള ബന്ധം വഷളായതിന്റെ പ്രതിഫലനം ഉച്ചകോടിയിലുണ്ടാകാമെന്നാണു മറ്റൊരു നിരീക്ഷണം.
ഇന്ത്യ-പസഫിക് മേഖലയിൽ ചൈനയുടെ ഭീഷണി നേരിടുന്നതിനു ബ്രിട്ടനും ഓസ്ട്രേലിയയുമായി ചേർന്ന് അമേരിക്ക പുതിയ പ്രതിരോധസഖ്യം രൂപീകരിച്ചതു ഫ്രാൻസിനെ ചൊടിപ്പിച്ചിരുന്നു. അമേരിക്കയും ബ്രിട്ടനും ഓസ്ട്രേലിയയ്ക്ക് ആണവ അന്തർവാഹിനികൾ വിൽക്കുമെന്ന തീരുമാനം ഫ്രാൻസിനു തിരിച്ചടിയായി. ഓസ്ട്രേലിയയ്ക്ക് 6600 കോടി ഡോളറിന്റെ ആണവ അന്തർവാഹിനികൾ വിൽക്കാനുള്ള ഫ്രാൻസിന്റെ പദ്ധതി അതോടെ പൊളിഞ്ഞു. ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, കോവിഡ് മഹാമാരിയെത്തുടർന്നുള്ള ആരോഗ്യ പുനരുജ്ജീവന പദ്ധതികളെപ്പറ്റിയുള്ള നിർദേശങ്ങൾ അവതരിപ്പിക്കുമെന്നാണു കരുതുന്നത്.
ആഗോളതാപനം മൂലമുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്തഫലങ്ങൾ ഇന്നു ലോകമെങ്ങും അനുഭവപ്പെടുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിലുള്ള പ്രായോഗിക തീരുമാനങ്ങൾ ഗ്ലാസ്ഗോ യുഎൻ കോപ്-26 ഉച്ചകോടിയിൽ ഉണ്ടാകണമെന്നാണു ലോകം ആഗ്രഹിക്കുന്നത്. ജി-20 രാജ്യങ്ങളിൽനിന്നുള്ള കാർബൺ നിർഗമനത്തിനു കുറവുണ്ടായിട്ടില്ല. ഇക്കാര്യത്തിൽ 2030-ലേക്കു നിശ്ചയിച്ചിരിക്കുന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
കഴിഞ്ഞ 25 വർഷത്തിനിടെ ഇന്ത്യയുടെ ഹരിതാലയ വാതക നിർഗമനത്തിന്റെ അളവ് ഇരട്ടിയോളമായിട്ടുണ്ടെങ്കിലും ജി-20 ശരാശരിയേക്കാൾ കുറവാണത്. പാരീസ് കാലാവസ്ഥാ ഉടന്പടിയിലെ ധാരണയനുസരിച്ച് ആഗോള താപനില വർധന 1.5 ഡിഗ്രി സെൽഷസ് കുറയ്ക്കാനുള്ള ഉത്തരവാദിത്വം എല്ലാ രാജ്യങ്ങളും പങ്കിടണമെന്നതാണ് ഇന്ത്യയുടെ നിലപാട്. ലോകത്തിൽ ഏറ്റവും കൂടുതൽ വാതകമലിനീകരണം ഉണ്ടാക്കുന്ന രാജ്യമായ ചൈന തങ്ങളുടെ കാർബൺ നിർഗമനം കുറയ്ക്കുന്നതിനുള്ള പുതിയൊരു പദ്ധതി യുഎന്നിനു മുന്പാകെ വച്ചിട്ടുണ്ട്.
2060-നു മുന്പ് തങ്ങൾ കാർബൺ ന്യൂട്രാലിറ്റി നേടുമെന്നാണ് അവരുടെ വാഗ്ദാനം. ചൈന കഴിഞ്ഞാൽ അമേരിക്കയും യൂറോപ്യൻ യൂണിയനുമാണു കൂടുതൽ കാർബൺ വാതകം പുറന്തള്ളുന്നത്. വികസ്വര രാജ്യങ്ങളുടെ ഊർജോപയോഗം കുറവായതിനാൽ അവരുണ്ടാക്കുന്ന വാതകമലിനീകരണത്തിന്റെ അളവും കുറവാണ്. ഊർജോപയോഗ നിയന്ത്രണത്തിൽ നീതിപൂർവകമായ സമീപനം വേണമെന്നാണ് ഇന്ത്യയുടെ നിലപാട്. സമ്പന്നരാജ്യങ്ങൾ അതിനു തയാറാകുമോ എന്നാണു ഗ്ലാസ്ഗോയിൽ അറിയേണ്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.