ഇന്ത്യയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചതും കേരളത്തിലാണ്. 2020 ജനുവരി 30ന് ചൈനയിൽനിന്നു കേരളത്തിലെത്തിയ വിദ്യാർഥികളിലായിരുന്നു വൈറസ് ബാധ കണ്ടെത്തിയത്. പിന്നീടുണ്ടായതു ചരിത്രമാണ്. എന്നാൽ മങ്കിപോക്സിന്റെ കാര്യത്തിൽ അത്തരമൊരു ആശങ്കയ്ക്ക് വകയില്ല. എന്നാൽ ജാഗ്രത പുലർത്തുകയും വേണം. കാരണം ഇതിനു പ്രത്യേക ചികിത്സയില്ല.
പകർച്ചവ്യാധികളുടെ കാര്യത്തിൽ സ്ഥിരമായി ജാഗ്രത പുലർത്തേണ്ട സ്ഥിതിയിലാണ് മനുഷ്യവംശം. കോവിഡ് 19 ലോകത്തിനു നൽകിയ പ്രഹരം ഇനിയും അവസാനിച്ചിട്ടില്ല. അതിന്റെ മാരകാവസ്ഥയ്ക്ക് വാക്സിൻ കുറവുണ്ടാക്കിയിട്ടുണ്ടെന്നു മാത്രം. കോവിഡിനു പിന്നാലെ ഡെങ്കിപ്പനി, എലിപ്പനി, മലേറിയ, എച്ച്1 എന്‍1, ചിക്കുന്‍ഗുനിയ, മഞ്ഞപ്പിത്തം, കോളറ, സിക, ഷിഗെല്ല എന്നിവയും വ്യാപകമായിരിക്കുന്നു. ഇപ്പോഴിതാ മങ്കിപോക്സ് എന്ന വാനരവസൂരിയും. കോവിഡ് പോലെ ഇതും ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്.
ഭൂമുഖത്തുനിന്ന് ഉന്മൂലനം ചെയ്യപ്പെട്ടെന്നു നാലു പതിറ്റാണ്ടുമുന്‍പ് പ്രഖ്യാപിക്കപ്പെട്ട വസൂരിയോടു സാദൃശ്യമുള്ള ലക്ഷണങ്ങളുമായിട്ടാണ് മങ്കിപോക്സ് മനുഷ്യരാശിക്കു തലവേദനയാകുന്നത്. വസൂരിക്കു കാരണമായ ഓർത്തോപോക്സ് വിഭാഗത്തിൽപെട്ട വീര്യം കുറഞ്ഞ ഡിഎൻഎ വൈറസുകളാണ് മങ്കി പോക്സിനു കാരണം. കഴിഞ്ഞ 12ന് യുഎഇയിൽനിന്നു വന്ന കൊല്ലം സ്വദേശിയായ യുവാവിനാണ് ഇന്ത്യയിൽ ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ചത്. പൂർണമായും രോഗം ഭേദപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞദിവസം ആശുപത്രി വിടുകയും ചെയ്തു. അദ്ദേഹത്തിന്റെ സന്പർക്ക പട്ടികയിൽ ഉണ്ടായിരുന്നവരും നെഗറ്റീവായി. അതേസമയം, തൃശൂരിൽ യുവാവ് മരിച്ചത് മങ്കിപോക്സ് മൂലമാണെന്ന സംശയത്തിൽ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അടുത്തയിടെ യുഎഇയിൽനിന്ന് എത്തിയ 22കാരനാണ് ശനിയാഴ്ച മരിച്ചത്.
ഡൽഹിയിൽ രോഗബാധിതനായ ആൾ ഇതുവരെ വിദേശയാത്ര ചെയ്തിട്ടില്ല എന്നത് എടുത്തുപറയേണ്ടതാണ്. ഇന്ത്യയിൽ ഇത് ഏറെ നാളായി ഉണ്ടായിരുന്നിരിക്കാമെന്നും ചെറിയ ലക്ഷണങ്ങളോടെ വന്നുപോയതിനാൽ തിരിച്ചറിയാതെ പോയിട്ടുണ്ടാകുമെന്നുമാണ് മുംബൈയിലെ ഫൗണ്ടേഷൻ ഫോർ മെഡിക്കൽ റിസർച്ച് ഡയറക്ടർ ഡോ. നെർഗീസ് മിസ്ത്രി പറയുന്നത്. ഏറ്റവും പ്രധാന കാര്യം മങ്കിപോക്സ് ഇനി ഏറെക്കാലം ഇന്ത്യയിൽ ഉണ്ടായിരിക്കുമെന്ന മുന്നറിയിപ്പാണ്. അതുകൊണ്ടുതന്നെ നാം ജാഗ്രത പാലിക്കേണ്ടതുണ്ട്. വാക്സിൻ വികസിപ്പിക്കാൻ ഐസിഎംആർ മരുന്നുകന്പനികളുമായി ബന്ധപ്പെട്ടുവരികയാണ്. ചെറുപ്പത്തിൽ വസൂരി വാക്സിൻ എടുത്തിട്ടില്ലാത്തവർക്കും അപകടസാധ്യതയുള്ളവർക്കും മാത്രം വാക്സിൻ നൽകാനാണ് സാധ്യത. വസൂരിക്കുള്ള വാക്സിൻ മങ്കിപോക്സിനും ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
ഇന്ത്യയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചതും കേരളത്തിലാണ്. 2020 ജനുവരി 30ന് ചൈനയിൽനിന്നു കേരളത്തിലെത്തിയ വിദ്യാർഥികളിലായിരുന്നു വൈറസ് ബാധ കണ്ടെത്തിയത്. പിന്നീടുണ്ടായതു ചരിത്രമാണ്. എന്നാൽ മങ്കിപോക്സിന്റെ കാര്യത്തിൽ അത്തരമൊരു ആശങ്കയ്ക്ക് വകയില്ല. എന്നാൽ ജാഗ്രത പുലർത്തുകയും വേണം. കാരണം ഇതിനു പ്രത്യേക ചികിത്സയില്ല. മരണനിരക്ക് വളരെ കുറവാണെങ്കിലും കാഴ്ചശക്തി കുറയുന്നതുൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കും. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്സ് വൈറസിന് തീവ്രവ്യാപന ശേഷിയില്ലെന്ന് ഡിഎൻഎ ഫലം പുറത്ത് വന്നത് ആശ്വാസകരമാണ്. എ-2 വിഭാഗത്തില്‍ പെടുന്ന വകഭേദത്തെയാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ഡൽഹിയിലെ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജി അറിയിച്ചിട്ടുണ്ട്. വ്യാപനശേഷി കൂടിയ ബി-വൺ വകഭേദമാണ് യൂറോപ്പില്‍ കണ്ടെത്തിയിരിക്കുന്നത്. ഇപ്പോൾ 75 രാജ്യങ്ങളിലായി ഇരുപതിനായിരം പേര്‍ക്ക് ഇതിനോടകം മങ്കിപോക്സ് പിടിപെട്ടിട്ടുണ്ട്. സ്പെയിനിലാണ് ഏറ്റവും കൂടുതൽ. അവിടെ 4300 പേർക്കു രോഗം സ്ഥിരീകരിച്ചതിൽ 3500 പേരും സ്വവർഗാനുരാഗികളായിരുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്.
പനി, കഠിന തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ക്ഷീണം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. രണ്ടാഴ്ചയ്ക്കകം ദേഹത്ത് കുമിളകളുണ്ടാകും. രോഗം ഗുരുതരമാകുന്നത് രോഗിയുടെ ആരോഗ്യനില, പ്രതിരോധശേഷി എന്നിവയെ ആശ്രയിച്ചിരിക്കുന്നു. കുട്ടികളിൽ ഗുരുതരമാകാനിടയുണ്ട്. രണ്ടുമുതൽ നാലാഴ്ചവരെ ലക്ഷണങ്ങൾ നീണ്ടുനിന്നേക്കാം. സങ്കീർണമായാൽ അണുബാധ, ന്യുമോണിയ, സെപ്സിസ്, എന്‍സെഫലൈറ്റിസ്, കോര്‍ണിയയിലെ അണുബാധ, കാഴ്ച നഷ്ടം എന്നിവയും ഉണ്ടാകാം.
രോഗിയുമായി ബന്ധപ്പെടേണ്ടിവന്നാൽ മുൻകരുതലുകളെടുക്കണം. ശരീര സ്രവങ്ങള്‍, ശ്വസന തുള്ളികള്‍, കിടക്ക പങ്കിടൽ എന്നിവ രോഗം പകരുന്നതിനിടയാക്കും. അണ്ണാന്, എലികള്‍, വിവിധ ഇനം കുരങ്ങുകള്‍ എന്നിവയിൽനിന്നും രോഗം പകരാം. രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യവകുപ്പുമായി ബന്ധപ്പെടുകയാണുവേണ്ടത്. ധാരാളം വെള്ളംകുടിക്കുകയും പോഷകപ്രദമായ ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും ചെയ്താൽ നിശ്ചിത സമയത്തിനുള്ളിൽ രോഗം തനിയെ ഭേദമാകും. കരുതലോടെ ജീവിക്കുകയാണ് കരണീയം. ഭയത്തിന്റെയാവശ്യമില്ല, ജാഗ്രത അത്യാവശ്യമാണുതാനും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.