സിറിയയിൽ ആഭ്യന്തരയുദ്ധം രൂക്ഷമായിട്ട് 12 വർഷം കഴിഞ്ഞു. ഇപ്പോൾ ഭൂകന്പമുണ്ടായിരിക്കുന്ന പ്രദേശം അഞ്ച് അധികാരകേന്ദ്രങ്ങളുടെ നിയന്ത്രണത്തിലാണ്. കുർദിഷ് സൈന്യം, ജിഹാദി സേന, സിറിയൻ സർക്കാർ, സിറിയൻ വിമതർ, തുർക്കിയുടെ പിന്തുണയുള്ള സിറിയൻ വിമതരും തുർക്കി സൈന്യവും എന്നിങ്ങനെയാണ് അഞ്ചു വിഭാഗങ്ങൾ. പക്ഷേ, നാശം പതിച്ചത് ഈ വിവേചനമൊന്നുമില്ലാതെയാണ്. അധികാരവും മതഭ്രാന്തും വെറുപ്പും വിദ്വേഷവുമൊന്നും ആരെയും സഹായിക്കാനെത്തിയില്ല.
നമ്മുടെ നിലവിളികൾക്ക് ഒരേ തീവ്രതയാണെന്നും അതു ശമിപ്പിക്കാൻ സഹജീവിക്കു മാത്രമേ കഴിയൂ എന്നുമുള്ള വിസ്മരിക്കപ്പെടുന്ന സത്യമാണ് തുർക്കിയിലെയും സിറിയയിലെയും ഭൂകന്പം മനുഷ്യരെ ഓർമിപ്പിക്കുന്നത്. ബാക്കിയെല്ലാം ഹോമോ സാപ്പിയൻസ് എന്ന മനുഷ്യവംശത്തിന്റെ കെട്ടുകാഴ്ചകളാണ്. ഒരു കഷണം റൊട്ടിയുടെയോ ഒരു തുള്ളി വെള്ളത്തിന്റെയോ ഒരു പുതപ്പിന്റെയോ വിലപോലുമില്ലാത്ത കെട്ടുകാഴ്ചകൾ!
തെക്കുകിഴക്കൻ തുർക്കിയിലും വടക്കൻ സിറിയയിലുമുണ്ടായ അതിശക്തമായ ഭൂകന്പത്തിൽ മരിച്ചവരുടെ 16,000ലേറെ മൃതദേഹങ്ങൾ പുറത്തെടുത്തു. പരിക്കേറ്റ പതിനായിരങ്ങൾക്ക് ചികിത്സ നൽകാൻ സൗകര്യങ്ങളില്ല. രണ്ടര കോടിയോളം മനുഷ്യർ വിവരണാതീതമായ ദുരിതങ്ങളിലൂടെ കടന്നുപോകുകയാണ്. ലോകം അതിന്റെ സഹായഹസ്തങ്ങൾ തുർക്കിയിലെയും സിറിയയിലെയും മനുഷ്യരുടെ കണ്ണീരൊപ്പാൻ നീട്ടിക്കഴിഞ്ഞു. വിശ്വസാഹോദര്യത്തിന്റെ വിമാനങ്ങൾ തുർക്കിയിലേക്കും സിറിയയിലേക്കും പറക്കുന്നു. മരുന്നും ഭക്ഷണവുമായി ഇന്ത്യയും അവിടെയുണ്ട്. തിങ്കളാഴ്ച വെളുപ്പിനായിരുന്നു റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തിയ ഭൂകന്പം നാശം വിതച്ചത്. തുർക്കിയിലെ ഗാസിയാൻടെപ് ആയിരുന്നു പ്രഭവകേന്ദ്രം. രക്ഷാപ്രവർത്തനം തുടരുന്നതിനിടെയുണ്ടായ തുടർചലനങ്ങളും നാശനഷ്ടം വിതച്ചു.
ആഭ്യന്തരകലാപമെന്ന മനുഷ്യനിർമിത ദുരന്തത്തിൽ ലക്ഷക്കണക്കിനാളുകൾ കൊല്ലപ്പെട്ട സിറിയയിൽ പ്രകൃതിദുരന്തംകൂടിയായപ്പോൾ ജനജീവിതം അത്യന്തം ദുഷ്കരമായിരിക്കുകയാണ്. ഇവിടെ സർക്കാർ അനുകൂല പ്രദേശം, പ്രതിപക്ഷ സ്വാധീന പ്രദേശം എന്നിങ്ങനെ മേഖല രണ്ടായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. രണ്ടിടത്തും നാശമുണ്ടായിട്ടുണ്ട്. പ്രതിപക്ഷ സ്വാധീനമേഖലയിൽ സിറിയയുടെ മറ്റു ഭാഗങ്ങളിൽനിന്നെത്തിയ 40 ലക്ഷം പേരെങ്കിലുമുണ്ട്. കലാപത്തിനിടെ ബോംബിംഗിൽ തകർന്ന കെട്ടിടങ്ങളിലും ക്യാന്പുകളിലുമായിരുന്നു ഇവരിലേറെയും താമസിച്ചിരുന്നത്. ഇതെല്ലാം തകർന്നടിഞ്ഞു.
നൂറുകണക്കിനാളുകൾ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയിലുണ്ട്. സിറിയയിൽ 3000 പേർ ഭൂകന്പത്തിൽ മരിച്ചെന്നാണ് ഇന്നലെവരെയുള്ള ഔദ്യോഗിക കണക്ക്. രക്ഷപ്പെട്ടവർ അഭിമുഖീകരിക്കുന്നതു കടുത്ത പ്രതിസന്ധികളാണ്. തണുത്തുറഞ്ഞ കാലാവസ്ഥയും ഭക്ഷണത്തിന്റെ ദൗർലഭ്യവും പരിഹരിക്കാനായിട്ടില്ല. 10 ഇന്ത്യക്കാർ തുർക്കിയിലെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. കടുത്ത ശൈത്യം രക്ഷാദൗത്യത്തിനു തടസമാണെങ്കിലും ആയിരക്കണക്കിനു രക്ഷാപ്രവർത്തകർ വിശ്രമമില്ലാതെ പണിയെടുക്കുകയാണ്.
54 അംഗ മെഡിക്കൽ സംഘത്തിനൊപ്പം ഇന്ത്യയിൽനിന്നെത്തിയ ദേശീയ ദുരന്തനിരവാരണ സേനയുടെ നാലു ടീമും തുർക്കിയിലുണ്ടെന്നത് അഭിമാനകരമാണ്. ആളും അർഥവുമായി ഇന്നലെ ഇന്ത്യയിൽനിന്നുള്ള ആറാമത്തെ വിമാനം ‘ഓപ്പറേഷൻ ദോസ്തി’ന്റെ ഭാഗമായി തുർക്കിയിലെത്തി. തീവ്രവാദത്തിലും കാഷ്മീർ വിഷയത്തിലും പാക്കിസ്ഥാനെ പിന്തുണയ്ക്കുന്ന തുർക്കി, പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ തുർക്കി സന്ദർശനം റദ്ദാക്കി. പാക്കിസ്ഥാനിൽനിന്നു പുറപ്പെടുന്നതിനു തൊട്ടുമുന്പാണ് വരേണ്ടതില്ലെന്നുള്ള അറിയിപ്പ് തുർക്കിയിൽനിന്നെത്തിയത്. ഇന്ത്യയുടെ വിമാനങ്ങളെ ഹാർദമായി സ്വാഗതം ചെയ്ത തുർക്കി തങ്ങളുടെ മന്ത്രിമാരും ഉദ്യോഗസ്ഥരും ദുരന്തമുഖങ്ങളിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ പാക് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ നിർവാഹമില്ലെന്ന് അറിയിച്ചതായി ഇംഗ്ലീഷ് ദിനപത്രങ്ങൾ റിപ്പോർട്ട് ചെയ്തു.
തീവ്രവാദവും വിദ്വേഷവുമല്ല, വീഴ്ചയിൽ കൈപിടിക്കാനെത്തുന്നവരാണ് യഥാർഥ ദോസ്തെന്നു തുർക്കിയും തിരിച്ചറിയട്ടെ. രാഷ്ട്രങ്ങളുടെ അതിർത്തികൾക്കും മതവിശ്വാസങ്ങൾക്കും ഇടുങ്ങിയ ദേശീയവാദങ്ങൾക്കും അപ്പുറമാണ് മനുഷ്യത്വവും വിശ്വസാഹോദര്യവുമെന്ന് ഈ ദുരന്തകാലം നമ്മെയെല്ലാം ഓർമിപ്പിക്കുന്നു. ഇന്നലെകളിൽ മറ്റു പല രാജ്യങ്ങളിലും സംഭവിച്ചിട്ടുള്ളതാണ് ഇന്നു തുർക്കിയിലും സിറിയയിലും സംഭവിക്കുന്നത്. നാളെ ലോകത്തിന്റെ ഏതു മൂലയിലും ഇതു സംഭവിക്കാം. തുർക്കിയിലും സിറിയയിലുമുള്ളവരെ മാത്രമല്ല, ലോകത്തെവിടെയും ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ എല്ലാ മനുഷ്യർക്കും കടപ്പാടുണ്ട്.
സിറിയയിൽ ആഭ്യന്തരയുദ്ധം രൂക്ഷമായിട്ട് 12 വർഷം കഴിഞ്ഞു. ഇപ്പോൾ ഭൂകന്പമുണ്ടായിരിക്കുന്ന പ്രദേശം അഞ്ച് അധികാരകേന്ദ്രങ്ങളുടെ നിയന്ത്രണത്തിലാണ്. കുർദിഷ് സൈന്യം, ജിഹാദി സേന, സിറിയൻ സർക്കാർ, സിറിയൻ വിമതർ, തുർക്കിയുടെ പിന്തുണയുള്ള സിറിയൻ വിമതരും തുർക്കി സൈന്യവും എന്നിങ്ങനെയാണ് അഞ്ചു വിഭാഗങ്ങൾ. പക്ഷേ, നാശം പതിച്ചത് ഈ വിവേചനമൊന്നുമില്ലാതെയാണ്.
അധികാരവും മതഭ്രാന്തും വെറുപ്പും വിദ്വേഷവുമൊന്നും ആരെയും സഹായിക്കാനെത്തിയില്ല. “മറ്റൊന്നും വേണ്ട, ഇത്തിരി ഭക്ഷണവും ഒരു കന്പിളിപ്പുതപ്പും തരൂ” എന്നു വിലപിക്കുന്ന മനുഷ്യരെ നോക്കി ലോകം അതിന്റെ മുൻഗണനാ പട്ടികകളിൽ അഴിച്ചുപണി നടത്താൻ ഇതാണു സമയം. തുർക്കിയിലെ കഹ്റാമാൻമറാസിലെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ മരിച്ചുകിടന്ന പതിനഞ്ചുകാരിയായ മകൾ ഇർമാകിന്റെ മരവിച്ച കൈകളിൽ പിടിച്ച് കോൺക്രീറ്റ് പാളികളിലിരിക്കുന്ന മെസൂദ് ഹാൻസറിന്റെ ചിത്രം ലോകത്തോടു പറയുന്നത് അതുകൂടിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.