തിരുവനന്തപുരം: തിരുവനന്തപുരത്തെയും വിഴിഞ്ഞം തുറമുഖത്തെയും ബന്ധിപ്പിച്ച് സംസ്ഥാനത്തിന്റെ രണ്ടാമത്തെ റെയിൽവേ കോറിഡോറായി നിർമാണമാരംഭിച്ച അങ്കമാലി ശബരി റെയിൽപാതയെ ബാലരാമപുരത്തേക്കു ദീർഘിപ്പിക്കണമെന്ന് ആവശ്യം.
വിഴിഞ്ഞം തുറമുഖം പ്രവർത്തനക്ഷമമാകുന്നതോടെ റെയിൽപാത കൂടി നിലവിൽ വന്നാൽ സംസ്ഥാനത്തിന്റെ വികസനത്തിനു കുതിപ്പേകാൻ ഇതു സഹായിക്കുമെന്ന് ശബരി റെയിൽവേ ആക്ഷൻ കൗണ്‍സിലുകളുടെ സംസ്ഥാന ഫെഡറഷൻ ചൂണ്ടിക്കാട്ടുന്നു.
ശബരി റെയിൽ പാത എരുമേലിയിൽനിന്ന് തിരുവനന്തപുരത്തേക്കു നീട്ടുന്നതിന് റെയിൽവേ സർവേ നടത്തിയിട്ടുണ്ട്. അങ്കമാലി ശബരി റെയിൽവേയുടെ രണ്ടാം ഘട്ടമായി എരുമേലിയിൽനിന്ന് റാന്നി, പത്തനംതിട്ട, കോന്നി, പത്തനാപുരം, പുനലൂർ, അഞ്ചൽ, കിളിമാനൂർ, വെഞ്ഞാറമൂട്, നെടുമങ്ങാട്, കാട്ടാക്കട നഗരങ്ങളെ ബന്ധിപ്പിച്ച് ബാലരാമപുരത്തേയ്ക്ക് സമാന്തര റെയിൽവേയായി നിർമിക്കുന്പോൾ ശബരി റെയിൽവേ പദ്ധതി വഴി കേരളത്തിന് പുതിയതായി 25 റെയിൽവേ സ്റ്റേഷനുകൾ കൂടി ലഭിക്കും.
പത്തനംതിട്ട ജില്ലാ ആസ്ഥാനത്തേയ്ക്ക് സംസ്ഥാന തലസ്ഥാനത്തുനിന്നും റെയിൽവേ യാത്രാ സൗകര്യം ലഭിക്കുന്നതാണ് വിഴിഞ്ഞം ഗ്രീൻ ഫീൽഡ് റെയിൽവേ പദ്ധതിയുടെ മറ്റൊരു നേട്ടം. പെരുന്പാവൂരിലെ പ്ലൈവുഡ് വ്യവസായ മേഖലയെയും ഇന്ത്യയുടെ പൈനാപ്പിൾ സിറ്റിയായ വാഴക്കുളത്തെയും തൊടുപുഴയിലെ കിൻഫ്രാ സ്പൈസെസ് പാർക്കിനെയും കോതമംഗലം നെല്ലിക്കുഴിയിലെ ഫർണീച്ചർ ക്ലസ്റ്ററിനെയും മൂവാറ്റുപുഴ നെല്ലാടിലെ കിൻഫ്രാ ഫുഡ് പാർക്കിനെയും പുതിയ റെയിൽവേ കോറിഡോർ വഴി വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിക്കുന്നത് വ്യവസായ കേന്ദ്രങ്ങളുടെയും തുറമുഖത്തിന്റെയും വികസനത്തിന് സഹായകരമാകും. മേഖലയിൽനിന്ന് ദിനംപ്രതി 850 ട്രക്ക് ഉത്പന്നങ്ങൾ ദേശീയ-അന്തർദേശീയ മാർക്കറ്റുകളിലേക്കു കയറ്റുമതി ചെയ്യുന്നുണ്ട്.
കിഴക്കൻ മേഖലയിൽനിന്നുള്ള കാർഷിക ഉത്പന്നങ്ങൾ ദേശീയ-അന്തർദേശീയ വിപണികളിലെത്തിക്കാൻ തുറമുഖവും സമാന്തര റെയിൽവേ കോറിഡോറും സഹായകരമാകും. കിഴക്കൻ മേഖലയിലുള്ള വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനും സാധിക്കും. ക്രൂയിസ് ഷിപ്പിൽ വിഴിഞ്ഞം തുറമുഖത്ത് എത്തിച്ചേരുന്ന വിദേശ സഞ്ചാരികൾക്കും പാത ഉപയോഗിക്കാനാകും.
ഗ്രീൻ ഫീൽഡ് റെയിൽവേ കൊല്ലം-ചെങ്കോട്ട റെയിൽപാതയുമായി പുനലൂരിൽ ചേരുന്നതിനാൽ തെക്കൻ തമിഴ്നാട്ടിൽനിന്നുള്ള ശബരിമല തീർഥാടകർക്കുള്ള റെയിൽവേ സൗകര്യങ്ങളും വർധിക്കും.
അങ്കമാലി ശബരി റെയിൽവേയ്ക്കായി നടപ്പ് സാന്പത്തിക വർഷം 100 കോടി രൂപ ബജറ്റിൽ കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുണ്ട്. ശബരി റെയിൽവേയുടെ പുതുക്കിയ എസ്റ്റിമേറ്റ് റെയിൽവേ ബോർഡിന്റെ പരിശോധനയ്ക്കായി ദക്ഷിണ റെയിൽവേ സമർപ്പിച്ചിരിക്കുകയാണ്.
സംസ്ഥാന സർക്കാർ മുൻകൈ എടുത്ത് അങ്കമാലി-ശബരി റെയിൽവേയെ വിഴിഞ്ഞം തുറമുഖത്തേക്കും തലസ്ഥാനത്തേക്കുമുള്ള രണ്ടാമത്തെ റെയിൽവേ കോറിഡോറായി വികസിപ്പിക്കുന്നത് കേരളത്തിന്റെ വ്യാവസായിക ടൂറിസം മേഖലകളുടെയും വിഴിഞ്ഞം തുറമുഖത്തിന്റെയും വേഗത്തിലുള്ള വളർച്ചയ്ക്ക് സഹായകരമായിരിക്കുമെന്ന് ശബരി റെയിൽവേ ആക്ഷൻ കൗണ്‍സിലുകളുടെ സംസ്ഥാനതല ഫെഡറഷൻ ഭാരവാഹികളായ ഡിജോ കാപ്പൻ, മുൻ എംഎൽഎ ബാബു പോൾ, ജിജോ പനച്ചിനാനി, അനിയൻ എരുമേലി, അജി ബി. റാന്നി, ദിപു രവി എന്നിവർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.