‘തോൽവിക്കായി കാത്തിരിക്കുന്നു’ ഇംഗ്ലണ്ടിന്റെ തോൽവിക്കായാണ് ആളുകൾ കാത്തിരിക്കുന്നതെന്ന് ഇംഗ്ലീഷ് ഓപ്പണർ ജോണി ബെയർസ്റ്റോ പറഞ്ഞു. മുൻ ഇംഗ്ലീഷ് താരങ്ങൾ ഉൾപ്പെടെയുള്ളവരുടെ പ്രതികരണങ്ങളുടെ പശ്ചാത്തലത്തിലാണ് ബെയർസ്റ്റോയുടെ പ്രതികരണം. ഇംഗ്ലണ്ടിന്റെ തോൽവിക്കുകാരണം മോശവും ദയനീയവുമായ മാനസികാവസ്ഥയാണെന്ന് മുൻ താരം മൈക്കിൾ വോണ്‍ പറഞ്ഞിരുന്നു.
ക്യാപ്റ്റൻ ഇയോൻ മോർഗൻ, ജോസ് ബട്ലർ, ബെയർസ്റ്റോ, ബെൻ സ്റ്റോക്, ജോഫ്ര ആർച്ചർ എന്നിവരുടെ പ്രകടനമാകും ഇന്ന് ഇംഗ്ലണ്ടിന്റെ തലവര നിശ്ചയിക്കുക. ആർച്ചറും ഇന്ത്യൻ മുൻനിര ബാറ്റ്സ്മാന്മാരും തമ്മിലുള്ള പോരാട്ടവും ജസ്പ്രീത് ബുംറ - ഇംഗ്ലീഷ് ബാറ്റ്സ്മാന്മാർ ഏറ്റുമുട്ടലുമാണ് ഇന്നത്തെ ഹൈലൈറ്റ്.
പ്രിയപ്പെട്ട ശാസ്ത്രീ, വിജയ് ശങ്കറെ മാറ്റരുത്... ഇംഗ്ലണ്ടിനെതിരേ ലോകകപ്പ് പോരാട്ടത്തിന് ഇന്ന് ഇറങ്ങുന്ന ഇന്ത്യൻ ടീമിന് ഇംഗ്ലീഷ് മുൻ താരം കെവിൻ പീറ്റേഴ്സണ് ചുളുവിലൊരു ഉപദേശം നല്കുന്നു. അത് ഇങ്ങനെ: പ്രിയപ്പെട്ട വിരാടിനും രവി ശാസ്ത്രിക്കും, നിങ്ങൾ വിജയ് ശങ്കറെ ടീമിൽ നിന്ന് ഒഴിവാക്കരുത്. അദ്ദേഹം കഴിവിന്റെ പരമാവധിയിലേക്ക് വരുന്നുണ്ട്. ഇംഗ്ലണ്ടിനെതിരേ ഇന്ത്യയെ വിജയിപ്പിക്കാൻ അയാൾക്ക് സാധിക്കും. പന്തിനെ കുറിച്ച് ചിന്തിക്കുകയേ അരുത്. ലോകകപ്പ് ടീമിൽ കയറാൻ അദ്ദേഹത്തിന് മൂന്നാഴ്ചത്തെ പരിശീലനം കൂടി വേണം.
ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ പരിക്കേറ്റ് പുറത്തായതോടെ ടീമിലെത്തിയതാണ് യുവതാരം ഋഷഭ് പന്ത്. എന്നാൽ, ഇതുവരെ കളിക്കാൻ അവസരം ലഭിച്ചിട്ടില്ല. ലോകകപ്പിൽ മൂന്ന് മത്സരങ്ങൾ കളിച്ചിട്ടും പറയത്തക്ക മികച്ച പ്രകടനമൊന്നും വിജയ് ശങ്കറിനു കാഴ്ചവയ്ക്കാൻ സാധിച്ചിട്ടില്ല. പന്തിന് മൂന്ന് ആഴ്ചകൂടി പരിശീലനം നല്‍കണമെന്ന് നിർദേശിക്കുന്ന പീറ്റേഴ്സണ്, പരിഹസിക്കുന്നത് ഈ ലോകകപ്പിൽ യുവതാരത്തിന് കളിക്കാൻ സാധിക്കില്ലെന്നതാണ്. മൂന്നാഴ്ച കൂടി കഴിയുന്പോൾ ലോകകപ്പ് അവസാനിക്കും.
വണ്‍ ഡേ 4 ചിൽഡ്രൻ യുണിസെഫിന്റെ കുട്ടികൾക്കായി ഒരു ദിനം എന്ന പദ്ധതിയുടെ ഭാഗം കൂടിയായാണ് ഇന്ത്യൻ ടീം ഇന്ന് ഓറഞ്ച് ജഴ്സി അണിയുന്നത്. ഈ ലോകകപ്പിൽ ഏവേ ജഴ്സി പ്രാവർത്തികമാക്കിയെങ്കിലും ഇന്ത്യ ഇതുവരെ എവേ ജഴ്സി അണിഞ്ഞിരുന്നില്ല. ക്രിക്കറ്റ് ഫോർ ഗുഡ് എന്ന ഐസിസിയുടെ പരിപാടിയുടെ ഭാഗംകൂടിയാണ് വണ്‍ ഡേ ഫോർ ചിൽഡ്രൻ. ഇന്ത്യൻ ടീമിന്റെ ഏവേ ജഴ്സിയിൽ വണ്‍ ഡേ ഫോർ ചിൽഡ്രൻ എന്ന് ആലേഖനം ചെയ്തിട്ടുണ്ട്.