അതങ്ങനെയാണ്., ഓണം വന്നാൽ നൂറായിരം പാട്ടുകളും ചില പാട്ടുകൾ കേട്ടാൽ ഓണക്കാലവും ഓർമവരും. എന്തിന്, ഏതാനും സെക്കൻഡുകൾ മാത്രം നീളുന്ന സംഗീതശകലംപോലും ഇപ്പോൾ ഓണത്തെ അടയാളപ്പെടുത്തുന്നു! തലച്ചോറ് വെറുതെ നമ്മളെ പറ്റിക്കുന്നതല്ല. മണങ്ങളും ഓർമകളും തമ്മിലുള്ള അടുപ്പംപോലെയാണ് പാട്ടുകളും ഓർമകളും തമ്മിലുള്ള കൂട്ടും.
നാടൊട്ടുക്കും പാട്ട്
ആഘോഷങ്ങൾ സന്തോഷവും ആ സന്തോഷം സംഗീതവുമുണ്ടാക്കി എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. വലിയ അധ്വാനങ്ങൾക്കു ശേഷം വരുന്ന ആഘോഷങ്ങൾ, അതിനൊപ്പിച്ചു പാടിപ്പതിഞ്ഞ നാടൻ പാട്ടുകൾ. അവിടെനിന്നാണ് എല്ലാത്തരം സംഗീതവുമെന്നപോലെ ഓണപ്പാട്ടുകൾ അടക്കമുള്ള ഉത്സവഗാനങ്ങളും പിറന്നത്. കാതു തുറന്നുപിടിച്ചാൽ ചുറ്റിലും സംഗീതമുള്ള ലോകമാണ് നമ്മുടേത്. എല്ലാത്തരം ആളുകൾക്കും ജീവജാലങ്ങൾക്കും എല്ലാക്കാലത്തേക്കുമുള്ള സംഗീതമാണത്.
കാടും നാടുമുണ്ടായതുമുതൽ പാട്ടുകളുമുണ്ട്. പല നാടുകളിൽ പല ജനവിഭാഗങ്ങളിൽ പലതരം പാട്ടുകൾ. അവയ്ക്ക് പൊതുവായ ചില സവിശേഷതകളുണ്ടായിരുന്നു. നാടുകളുടെ സംസ്കാരവുമായുള്ള ബന്ധം, ചരിത്രപരവും വ്യക്തിപരവുമായ സംഭവങ്ങളും ആഘോഷങ്ങളും വിവരിക്കുന്ന ഉള്ളടക്കം, നൂറ്റാണ്ടുകളും തലമുറകളും കടന്ന് വാമൊഴിയായി അവ പ്രചരിച്ച രീതി തുടങ്ങിയവയാണ് ആ സവിശേഷതകൾ. എന്ന് എവിടെ ആരുണ്ടാക്കി എന്ന ചിന്തയ്ക്കുപോലും ഇടമില്ലാതെ, കോപ്പിറൈറ്റ് ശങ്കകളില്ലാതെ, പാടുന്പോഴും കേൾക്കുന്പോഴുമുള്ള സന്തോഷം മാത്രം ഉള്ളിൽ!
എഴുത്തും വായനയുമില്ലാത്തവരുടെ പാട്ടുകൾ. കാട്ടരുവിയിലെ വെള്ളംപോലെയും ഇപ്പോൾ മുളച്ച വിത്തുപോലെയും ഭംഗിയുള്ളവ. പാടിയവരെയും അവരുടെ ചരിത്രത്തെയും കുറിച്ചുള്ള കഥകൾ ആ പാട്ടുകളിൽ കേൾക്കാം. പുസ്തകത്തിലെ ചരിത്രമാവണമെന്നില്ലല്ലോ യാഥാർഥ്യം! ഗായകനും പരന്പരാഗത ഗാനങ്ങൾ ശേഖരിക്കുന്നയാളുമായ ഫ്രാങ്ക് ഹാർട്ട് ഒരിക്കൽ പറഞ്ഞതിങ്ങനെ: അധികാരമുണ്ടായിരുന്നവർ ചരിത്രമെഴുതി., കഷ്ടപ്പെട്ടവർ പാട്ടുകളുണ്ടാക്കി.
എത്ര വലിയ സത്യം!
ആടുന്നതെല്ലാം നാടനല്ല
പരന്പരാഗത ഗാനങ്ങളെ ശേഖരിച്ചു സൂക്ഷിച്ചുവയ്ക്കാനും വരികൾ എഴുതിവയ്ക്കാനുമുള്ള ശ്രമങ്ങൾ ലോകമെന്പാടും ഉണ്ടായിട്ടുണ്ട്. ആ ശ്രമങ്ങൾ എത്രകണ്ടു വിജയിച്ചിട്ടുണ്ടാകമെന്ന് പറയുക അസാധ്യം. കുറേയേറെ ഫലംകണ്ടു. ഒന്നുറപ്പ്- പരന്പരാഗത ഗാനങ്ങൾ കേൾക്കാനും പഠിക്കാനും കാലക്രമേണ കൂടുതൽ ആളുകൾ മുന്നോട്ടുവന്നു. അതു നല്ലകാര്യമായിരിക്കത്തന്നെ നാടൻ ശീലുകൾ അതിന്റെ യഥാർഥരീതികളിൽനിന്നു മാറി. നാടൻപാട്ടെന്ന പേരിൽ "കോതയ്ക്കു പാട്ട്' എന്ന മട്ടിലുള്ള പാട്ടുകളും വന്നു. ഇടയ്ക്കെവിടെയോ പണ്ടുണ്ടായിരുന്നവർ പാടിയ വരികളും ഈണവും മറന്നുപോയി.
എന്നാൽ ഒരു നല്ലകാര്യംകൂടിയുണ്ടായി- പ്രവേശനമില്ലാത്ത പലയിടങ്ങളിലും, വേദികളിലടക്കം നാടൻപാട്ടുകൾക്ക് സ്വീകാര്യതവന്നു.
ഉത്സവഗാനങ്ങളിലേക്ക്
വാമൊഴിയായി പാടിപ്പടർന്നുവന്ന പാട്ടുകൾതന്നെയാണ് ആഘോഷഗീതങ്ങൾക്കും വഴിയൊരുക്കിയത്. കഥപറയുന്ന, സന്തോഷം പകരുന്ന, ജനങ്ങളെ ഒന്നാക്കിക്കൂട്ടുന്ന പാട്ടുകൾ. പ്രായഭേദമില്ലാതെ ഓണക്കളിയുടെ ഭാഗമായി പാടിയിരുന്ന പാട്ടാണ് മാവേലി നാടു വാണീടും കാലം... നിത്യജീവിതത്തിന്റെ ഭാഗമായ കാർഷികവൃത്തിയുമായി അടുത്ത ബന്ധമുള്ളതാണ് വരികൾ. (സംഗതിവശാൽ ഈ പാട്ടുതന്നെയാണ് മലയാള സിനിമയിലെ ആദ്യത്തെ ഓണപ്പാട്ട്. 1955ൽ പുറത്തിറങ്ങിയ ന്യൂസ് പേപ്പർ ബോയി എന്ന ചിത്രത്തിനുവേണ്ടി കമുകറ പുരുഷോത്തമനും ശാന്താ പി. നായരും സംഘവുമാണ് ഈ പാട്ടു പാടിയത്).
പ്രാദേശികഭേദങ്ങളോടെ പ്രചാരത്തിലുണ്ടായിരുന്ന ആരോമൽ പൈങ്കിളി പെണ്കിടാവേ എന്നു തുടങ്ങുന്ന ഒരു പുരാതനമായ പാട്ടിന്റെ ഭാഗമാണ് ഈ ഓണപ്പാട്ട്. പാടിപ്പതിഞ്ഞുവന്നതിനാൽ ഇതിന്റെ കർത്താവ് ആരെന്നത് അജ്ഞാതം. പലർ പാടി പ്രചരിച്ചതുതന്നെയാവാം. ഈ പാട്ടിന് മഹാബലി ചരിതമെന്നും പേരുണ്ട്. രചനാകാലം ഒന്പതോ പത്തോ ശതകങ്ങളാണെന്ന് മഹാകവി ഉള്ളൂർ തന്റെ സാഹിത്യ ചരിത്രത്തിൽ പറയുന്നുണ്ട്. ഹെർമൻ ഗുണ്ടർട്ട് ജർമനിയിലെത്തിച്ച മലയാള കൃതികൾ അവിടെ കണ്ടെടുത്ത ഡോ. സ്കറിയ സക്കറിയ ഈ പാട്ടിന്റെ മറ്റൊരു പാഠഭേദം അവതരിപ്പിച്ചിട്ടുണ്ട്. കേരള സർവകലാശാലയുടെ പാട്ടുകൾ ഒന്നാം ഭാഗത്തിൽ ഓണവിജ്ഞാനകോശത്തിൽ മറ്റൊരു പാഠഭഭേദം. നവോഥാനകാലത്തെ സാമൂഹിക നവീകരണ ശ്രമങ്ങളുടെ ഭാഗമായി സഹോദരൻ അയ്യപ്പൻ ഈ പാട്ടിനെ അവലംബമാക്കി മറ്റൊരു സ്വതന്ത്രകൃതിയും രചിച്ചു.
ഒരു പാട്ട് സമൂഹത്തെ എത്രകാലം ഏതൊക്കെവിധം സ്വാധീനിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് മാവേലി നാടുവാണീടും കാലം.
പിന്നീട് സിനിമാ പാട്ടുകളിലും ഗ്രാമീണഗാനങ്ങളിലും ഓണം സുന്ദരസുരഭിലമായി വിടർന്നു. അതിമനോഹരങ്ങളായ ഓണപ്പാട്ടുകളുമായി ഒട്ടേറെ ആൽബങ്ങൾ പിറന്നു. കാസറ്റുകാലത്ത് ആൽബങ്ങൾക്ക് ഇന്നത്തെ തലമുറയ്ക്ക് സങ്കല്പിക്കാൻപോലും കഴിയാത്തവിധം സ്വീകാര്യതയുണ്ടായിരുന്നു. ഇന്ന് സോഷ്യൽ മീഡിയക്കാലത്ത് സാങ്കേതികത്തികവോടെ ഒട്ടേറെ ഓണപ്പാട്ടുകൾ ഇറങ്ങുന്നു. എല്ലാറ്റിന്റെയും വഴികളും ലക്ഷ്യവും സന്തോഷംതന്നെ.
പാട്ടുകൾ കൂട്ടായ്മകളുടെ ഇഴയടുപ്പം കൂട്ടട്ടെ., നല്ലോണം!
ഹരിപ്രസാദ്