ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ചകൾ ഏറെയുണ്ടെങ്കിലും ഇന്തോനേഷ്യയിലെ ബാലി ദ്വീപിലേക്ക് സഞ്ചാരികൾ ഒഴുകിയെത്തുന്നതിനു പിന്നിൽ മറ്റൊരു രഹസ്യമുണ്ട്. ലോകത്തിലെ ഏറ്റവും വിലകൂടിയ കാപ്പി കുടിക്കണമെങ്കിൽ ഇവിടെയെത്തണം. കാപ്പി കുടിക്കുക മാത്രമല്ല അതിന്റെ നിർമാണ രീതി അറിയുന്നതും കാണുന്നതും ഒരു രസം തന്നെയാണ്. വരൂ, ഈ സുന്ദര കാഴ്ചകൾക്കായി ബാലി ദ്വീപിലേക്കു പോകാം.
മനംകവരുന്ന കടൽത്തീരങ്ങൾ, വെള്ളിത്തേരിലെത്തുന്ന വെള്ളച്ചാട്ടങ്ങൾ, നോക്കെത്താദൂരത്തോളം തട്ടുകളായുള്ള വയലേലകൾ, കുന്നുകൾ, താഴ്വരകൾ അങ്ങനെ എല്ലാത്തരം ഭൂപ്രകൃതിയും ഇണങ്ങിച്ചേർന്ന പ്രദേശമാണ് ബാലി. ഇതിനൊപ്പം വേറിട്ട ഭക്ഷണരീതികളും സാംസ്കാരിക വൈവിധ്യവുമൊക്കെയാകുന്പോൾ ബാലിയിൽനിന്നു മടങ്ങാൻ പലരും മടിക്കും. കേരളത്തിനു സമാന ഭൂപ്രകൃതിയുള്ള ഇവിടുത്തെ ജനങ്ങളുടെ മുഖ്യ ജീവിതമാർഗം കൃഷിയും ടൂറിസവുമാണ്. നമ്മുടെ നാട്ടിൽ കാണുന്ന ഒട്ടുമിക്ക മരങ്ങളും സസ്യങ്ങളും ബാലിയിലും കാണാം.
കോപ്പി ലുവാക്
ബാലി യാത്രയിലെ മറക്കാനാവാത്ത അനുഭവമായിരുന്നു "കോപ്പി ലുവാക് (Kopy Luwak)'. ലോകത്തിലെ ഏറ്റവും വിലകൂടിയ കാപ്പി കുടിക്കാൻ കഴിയുന്നതുതന്നെ ഒരു ത്രിൽ അല്ലേ. കുടിക്കാൻ മാത്രമല്ല, ലുവാക്കിന്റെ നിർമാണ രീതി ആരെയും അദ്ഭുതപ്പെടുത്തിക്കളയും. അഞ്ചു ദിവസത്തെ സന്ദര്‍ശന പദ്ധതിയുമായാണ് ഭാര്യ അനു, മക്കളായ നീൽ, നേവ എന്നിവർക്കൊപ്പം ബാലിയിൽ എത്തിയത്.
ഗൈഡ് വെയാൻ അർഡിയൻ ഉബുദ് മേഖലയിലുള്ള തമ്പക്സിറിംഗ് പ്രദേശത്തെ ഒരു ഫാം ഹൗസിലേക്കാണ് ഇന്നു ഞങ്ങളെ കൊണ്ടുപോകുന്നത്. ടൂർ പരിപാടിയിൽ ആദ്യം ഇവിടം ഇല്ലായിരുന്നെങ്കിലും ഈ അപൂർവ കാപ്പിയെക്കുറിച്ചു നേരത്തേ കേട്ടിട്ടുള്ളതിനാൽ ലുവാക് കോഫി ഫാം സന്ദർശനം അങ്ങോട്ട് ആവശ്യപ്പെട്ടു തരപ്പെടുത്തുകയായിരുന്നു.
നമ്മുടെ നാട്ടിലേക്കാൾ ക്വാളിറ്റി അല്പം കൂടിയ കാപ്പിയായിരിക്കും കോപ്പി ലുവാക് എന്നു കരുതിയേക്കരുത്. ലുവാക് എന്നാൽ കാപ്പിയിലെ ഒരു പ്രത്യേക ഇനമല്ല. ഇൻഡോനേഷ്യയിലാണ് പ്രധാന ഉത്പാദന കേന്ദ്രം. ഫിലിപ്പൈൻസ്, വിയറ്റ്നാം, മലേഷ്യ, കംബോഡിയ എന്നിവിടങ്ങളിലും കോപ്പി ലുവാക് ഉത്പാദനമുണ്ട്. വിദേശരാജ്യങ്ങളിലേക്കു വൻ കയറ്റുമതിയുമുണ്ട്.
മരത്തിൽനിന്നു നേരിട്ടുപറിച്ചെടുത്ത കാപ്പിക്കുരു ഉണക്കിപ്പൊടിച്ച് ഉണ്ടാക്കുന്നതല്ല കോപ്പി ലുവാക്. കാപ്പിയുടെ ഒരു ഇനമല്ല, മറിച്ച് ഉണ്ടാക്കുന്ന രീതികൊണ്ടാണ് ഈ കാപ്പി പ്രശസ്തമായിരിക്കുന്നത്. മരപ്പട്ടിയോടു സാമ്യമുള്ള വെരുക് (Asian Palm Civet) എന്ന ജീവിയാണ് ഈ കാപ്പി നിർമിക്കുന്നതിലെ പ്രധാന താരം. അതുകൊണ്ടുതന്നെ "സിവറ്റ് കോഫി'എന്നും ഇതു വിളിക്കപ്പെടാറുണ്ട്.
വെരുക് ആണ് താരം
ഇടതൂർന്ന മരങ്ങളുള്ള പച്ചപ്പാർന്ന ഒരു പ്രദേശത്തേക്ക് ഞങ്ങളുടെ വാഹനമെത്തി പാർക്ക് ചെയ്തു. സെകര വിന്ദു എന്ന കമ്പനിയുടെ കൃഷിയിടത്തിലുള്ള ഫാം ഹൗസിലേക്കു ഞങ്ങള്‍ നടന്നു. തദ്ദേശീയനായ അവിടുത്തെ ഒരു ജീവനക്കാരൻ ഞങ്ങളെ അകത്തേക്കു കൂട്ടിക്കൊണ്ടുപോയി. ചുറ്റും നിറയെ കാപ്പിച്ചെടികള്‍, അതില്‍ അങ്ങിങ്ങ് പിടിച്ചുനില്‍ക്കുന്ന കാപ്പിക്കുരു. ബാലിയിലെ വടക്കുകിഴക്കൻ ഭാഗത്തുള്ള കിന്താമണി എന്ന പ്രദേശത്താണ് കാപ്പികൃഷി കൂടുതലായി ഉള്ളതെന്നും അഗ്രോ ടൂറിസത്തിനായി ഇവിടെ ഇങ്ങനെ ഫാം ഹൗസ് ഒരുക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
കാപ്പിപ്പൊടി കൂടാതെ വിവിധ രുചികളിലുള്ള ചായയും ഇവർ ഉത്പാദിപ്പിക്കുന്നുണ്ടെന്നും പറഞ്ഞു. കുറച്ചു മുന്നോട്ടുപോയ ഞങ്ങൾ ഒരു കൂട്ടിലായി മരപ്പട്ടി പോലത്തെ ഒരു ജീവിയെ കണ്ടു. ഇതാണ് നമ്മുടെ നാട്ടിൽ പറയുന്ന വെരുക്. നല്ല ഉറക്കമായിരുന്ന അതിനെ അഴിക്കിടയിലൂടെ തൊട്ട് നീൽ ഉണർത്തി.
മുഖം ചുളിക്കരുത്!
വിലപിടിച്ച ഈ കാപ്പിയുടെ നിർമാണ രീതി അറിഞ്ഞാൽ ചിലരെങ്കിലും കുടിക്കാൻ മടിക്കുമെന്നതാണ് മറ്റൊരു യാഥാർഥ്യം. ലുവാക് കോഫിയുടെ നിർമാണത്തിന്റെ രീതികൾ ജീവനക്കാരൻ ഞങ്ങളോടു വിവരിച്ചുതുടങ്ങി. കാപ്പിത്തോട്ടത്തിൽനിന്നു പഴുത്ത നല്ലയിനം കാപ്പിക്കുരു കൂട്ടിൽ കിടക്കുന്ന വെരുകിന് ഭക്ഷിക്കാൻ നൽകും. കാപ്പിക്കുരു അകത്താക്കുമെങ്കിലും ദഹിക്കാതെ വെരുകിന്റെ വിസർജ്യത്തിനൊപ്പം പുറത്തേക്കു വരും.
പിന്നത്തെ ജോലി വിസർജ്യത്തിൽനിന്ന് ഇവ വേർതിരിച്ചെടുക്കുകയെന്നതാണ്. വിസർജ്യത്തിൽനിന്നു ലഭിക്കുന്ന ആ കാപ്പിക്കുരു കഴുകി വൃത്തിയാക്കും. പിന്നെ ഉണക്കി വറുത്ത് പൊടിച്ചാണ് കോപ്പി ലുവാക്ക് ഉണ്ടാക്കുന്നത്. "കോഫീ അറബിക്ക', "കോഫി റോബെസ്റ്റ' എന്നീ രണ്ട് കാപ്പി ഇനങ്ങളാണ് ഇതിനു പ്രധാനമായും ഉപയോഗിക്കുന്നത്.
വെരുക് തിന്നുന്ന കാപ്പിക്കുരു അവയുടെ കുടലിൽ രാസപ്രക്രിയകൾക്കു വിധേയമായി പുളിക്കുന്നു, അതുകൊണ്ടുതന്നെ വിസർജ്യത്തിലൂടെ പുറന്തള്ളുന്ന ഈ കാപ്പിക്ക് ഒരു പ്രത്യേക മണവും രുചിയും ഗുണവുമാണത്രേ. വലിയ ഒൗഷധ മൂല്യമുള്ളതും പ്രകൃതിയുടെ ഒരു വരദാനവുമായിട്ടാണ് നാട്ടുകാർ ഇതിനെ കാണുന്നത്. കേട്ടാൽ ഇത്തിരി അരോചകമായ നിർമാണരീതിയാണെങ്കിലും കാപ്പിയുടെ വില കേട്ടാൽ ആരും ഞെട്ടും. ആയിരം ഡോളറിനു മുകളിലാണത്രെ ഒരു കിലോഗ്രാം കോപ്പി ലുവാക്കിന്റെ വില. ഒരു കപ്പ് കോഫിക്ക് 5,000 രൂപ ഈടാക്കും.
വെരുകിൻ കാഷ്ഠം
കുറച്ച് വെരുകിൻകാഷ്ഠം അവിടെ വച്ചിരുന്നത് ഞാന്‍ കൈയിലെടുത്തുനോക്കി. ഞാൻ അതെടുക്കുന്നതു കണ്ടപ്പോൾ അനുവും നീലും മുഖം ചുളിച്ച് എന്നെ നോക്കി. ഇതിനിടെ, നിർമാണത്തിന്റെ ഒാരോ ഘട്ടത്തെക്കുറിച്ചും ജീവനക്കാരൻ വിശദമായി പറയുന്നുണ്ടായിരുന്നു. വെരുകുകൾ ഭക്ഷണത്തിനായി തെരഞ്ഞെടുക്കുന്നത് നല്ലയിനം കാപ്പിക്കുരു മാത്രമാണ്.
തിന്നു കഴിയുന്പോൾ കുരുവിനു പുറത്തെ മാംസളമായ ഭാഗം ദഹിച്ചുപോവുകയും കുരു വിസർജിക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെ കിട്ടുന്ന കാപ്പിക്കുരു വൃത്തിയാക്കി ആൺപെൺ വേർതിരിച്ച ശേഷം ഉണക്കി വറക്കും. സമീപത്ത് വിറകു തീയില്‍ അതു വറക്കുന്നുണ്ടായിരുന്നു. പിന്നീട് തടി ഉരലിൽ ഇട്ട് പൊടിക്കുന്നതും കാണിച്ചുതന്നു. കാപ്പിപ്പൊടിയുടെ ലഹരിപിടിപ്പിക്കുന്ന സുഗന്ധമായിരുന്നു അവിടെയാകമാനം.
കോഫി കുടിക്കുന്നതിനെ പ്രകീർത്തിച്ചുള്ള വാചകങ്ങൾ പലേടത്തും ഭംഗിയായി എഴുതിവച്ചിട്ടുണ്ട്. പിന്നീട് സമീപമുള്ള അവരുടെ കോഫി ഷോപ്പിലേക്ക് ഞങ്ങളെ നയിച്ചു. ഒരു ട്രേയിൽ ഞങ്ങൾക്കായി ജിൻജർ ടീ, ലെമൺഗ്രാസ് ടീ, മംഗോസ്റ്റിൻ ടീ, ടർമേറിക് ടീ, കാർഡമം ടീ, തുടങ്ങി വിവിധയിനം ചായകളും കിന്താമണി കോഫി, അവക്കാഡോ കോഫി, ജിഞ്ചർ കോഫി, ചോക്ലേറ്റ് കോഫി, വാനില കോഫി, ജിൻസെംഗ് കോഫി തുടങ്ങിയ വ്യത്യസ്തമായ കോഫികളും സൗജന്യമായി കൊണ്ടുതന്നു. കൊറിക്കാനായി വറുത്ത കപ്പയും മധുരക്കിഴങ്ങും. ഞങ്ങൾ ഓരോന്നും രുചിച്ചുനോക്കി. വാനില കോഫിക്കും മാങ്കോസ്റ്റീൻ ടീക്കും നല്ല രുചിയുണ്ടായിരുന്നു. ജിൻജർ കോഫി നമ്മുടെ ചുക്ക് കാപ്പി തന്നെ, നല്ല എരിവ്.
നല്ല കടുപ്പം
ഇതൊക്കെ സൗജന്യമായി കിട്ടിയെങ്കിലും പക്ഷേ, ലുവാക് കോഫി പ്രത്യേകം പണം നൽകി വാങ്ങണം. അതിനുള്ള മാർക്കറ്റിംഗ് തന്ത്രമാണ് ആദ്യം നൽകിയ സൗജന്യം. 80,000 ഇന്തോനേഷ്യൻ റുപ്പിയ ആണ് അതിന്റെ ഒരു കപ്പിനു വില. ഞങ്ങൾ ഒരു കപ്പ് ലുവാക് കോഫി വാങ്ങാൻ തീരുമാനിച്ചു. അല്പ സമയത്തിനു ശേഷം ഒരു ബാലി സുന്ദരി എത്തി. പ്രത്യേക കോഫി ബ്രൂവറി പാത്രത്തിൽ വെള്ളം മേശപ്പുറത്തു വച്ചുതന്നെ തിളപ്പിച്ച് ലുവാക് കാപ്പിപ്പൊടി അതിലേക്ക് ഇട്ട് കോഫി തയാറാക്കാൻ തുടങ്ങി.
ബ്ലാക്ക് കോഫി ആവിയായി ഊറിവന്നത് മറ്റൊരു കപ്പിൽ ശേഖരിച്ചു ഞങ്ങൾക്ക് നൽകി. അനുവും ഞാനും അതു കുറേശ്ശെ കുടിച്ചു തുടങ്ങി, നല്ല മണവും വീര്യവും. ഇതുവരെ കുടിച്ച കോഫികളേക്കാൾ കുറച്ച് കടുപ്പമേറിയതാണ് ഇതെന്ന് തോന്നി. നീലിനും നേവയ്ക്കും നിർമിക്കുന്ന രീതിയും കടുപ്പവും കാരണം ആദ്യം കുടിക്കാൻ അത്ര താത്പര്യം ഇല്ലായിരുന്നു. പിന്നീട് നിർബന്ധിച്ചപ്പോൾ പാൽപ്പൊടി ചേർത്ത് അവരും ലുവാക് കോഫി രുചിച്ചു. തികച്ചും വേറിട്ട ഒരനുഭവം.
ലുവാക് കോഫി കുടിച്ചതിന്റെ നിർവൃതിയിൽ അവിടെനിന്നു കുറച്ചു ഫോട്ടോയുമെടുത്ത ശേഷം സമീപത്തെ അവരുടെ ഫാം ഷോപ്പിലേക്കു പോയി. കുടിക്കാനായി നൽകിയ കാപ്പികളുടെയും ചായയുടെയും മറ്റും പൊടികൾ വില്പനയ്ക്ക് ഉണ്ട്. കുറച്ച് ലുവാക് കോഫിയും തേയിലയും വാങ്ങിയ ശേഷം ഞങ്ങൾ ഫാമിനോടു യാത്ര പറഞ്ഞു. ബാലിയിലെത്തുന്ന സഞ്ചാരികൾ തീർച്ചയായും പരീക്ഷിക്കേണ്ട ഒന്നാണ് ലുവാക് കോഫി ഫാം സന്ദർശനം. ഇത്തരത്തിൽ നിരവധി ഫാംഹൗസുകൾ യാത്രാവേളയിൽ ബാലിയിൽ പല ഭാഗത്തും കാണാൻ സാധിച്ചു.
ഗതികേട് പിന്നെ ലോട്ടറിയായി!
ലുവാക് കാപ്പിയുടെ ജനനത്തിനു പിന്നിലും രസകരമായ ഒരു ചരിത്രമുണ്ട്. പതിനേഴാം നൂറ്റാണ്ടില്‍ ഡച്ച് അധിനിവേശ കാലത്താണ് ബാലിയിൽ കാപ്പിക്കൃഷി തുടങ്ങിയത്. എന്നാൽ, തൊഴിലാളികളെക്കൊണ്ട് കൃഷി ചെയ്യിക്കുമായിരുന്നെങ്കിലും കാപ്പി വിളവെടുത്ത് ഉപയോഗിക്കാൻ അവർക്ക് അനുമതി ഇല്ലായിരുന്നു.
കാപ്പി കുടിക്കാൻ വലിയ മോഹമുണ്ടായിരുന്ന തൊഴിലാളികൾ മറ്റേതെങ്കിലും രീതിയിൽ കാപ്പിക്കുരു കിട്ടാനുള്ള വഴികൾ തേടി. അപ്പോഴാണ് വെരുക് പഴുത്ത കായ തിന്ന ശേഷം വിസർജിക്കുന്നതിലെ കുരു അവരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ തൊഴിലാളികളിൽ ചിലർ ഇതു കഴുകിയെടുത്ത് കാപ്പിയുണ്ടാക്കി കുടിച്ചുതുടങ്ങി.
ഗതികേടുകൊണ്ട് ചെയ്തതാണെങ്കിലും വൈകാതെ ഈ നിർമാണ രീതി പ്രശസ്തി ആർജിച്ചു. ഇന്നു രാജ്യത്തിനു വിദേശനാണ്യം നേടിത്തരുന്ന വന്പൻ ബിസിനസുകളിലൊന്നാണ് ലുവാക് കോഫി. വലിയ ടൂറിസം സാധ്യതയും ഇതു തുറന്നു നൽകി. വൻ വ്യവസായമായി മാറിയപ്പോൾ മൃഗസ്നേഹികൾ വെരുകുകളെ കാപ്പിത്തോട്ടങ്ങളിലെ വേലിക്കെട്ടുകൾക്കുള്ളിൽ വളർത്തുകയും അതിന്റെ സ്വാഭാവിക ജീവിതവും ആഹാരവും നിഷേധിക്കുകയും ചെയ്യുന്നതിൽ പ്രതിഷേധിക്കുന്നുണ്ട്.
ഇതിന്റെ ശാസ്ത്രീയതയെ പറ്റിയും വില്‍ക്കുന്ന കോഫിയുടെ വിശ്വാസ്യതയെപ്പറ്റിയുമൊക്കെ സംശയമുണ്ടെങ്കിലും അനവധി സഞ്ചാരികളെ ആകർഷിക്കുന്ന ഘടകമായി അതു തുടരുന്നു.
സിബി മാത്യു, കൊട്ടാരക്കര