അവരിപ്പോഴും പട്ടിണിയിലാ
പത്തനംതിട്ട സ്വദേശിനിയായ രേഖ എസ്. നായർ നേതൃത്വം കൊടുക്കുന്ന ഒരു ഫേസ്ബുക്ക് കൂട്ടായ്മയാണ് സ്നേഹപ്പച്ച. ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയയിലെ ഗ്രൂപ്പ്. ഇതിലെ അംഗങ്ങൾക്കൊപ്പം വനവാസികളുടെ ജീവിതം കാണാനെത്തിയ ലേഖകൻ പറയുന്നു...

"ഉള്ളുവനത്തിൽ കേറാൻ പറ്റത്തില്ല, റോട്ട് സൈഡിൽ വന്ന് താമസിക്കുമ്പോൾ നാട്ടുകാർ പീഷണിപ്പെടുത്തും’ ഭാസ്കരന്‍റെ പത്നി രാജിയുടെ വാക്കുകളാണിത്... കഴിഞ്ഞ കുറെ നാളുകളായി ഞങ്ങളെ കണ്ട് പരിചയം ഉണ്ടായതുകൊണ്ട് മാത്രമാണ് രാജി മനസ് തുറന്നത്. നാട്ടുകാരുമായോ വനപാലകരുമായോ ഇവർ ഒന്നും സംസാരിക്കാറില്ല.

പത്തനംതിട്ട ജില്ലയിൽ ശബരിമല റൂട്ടിൽ പമ്പയ്ക്ക് സമീപം കൊടുംവനത്തിൽ താമസിക്കുന്ന ഭാസ്കരന്‍റെയും സഹോദരിമാരുടെയും കുടുംബം കഴിയുന്നത് ശരിക്കും ചെങ്കുത്തായ പ്രദേശത്ത് പ്ലാസ്റ്റിക് ഷീറ്റും വെറും കമ്പുകളും കൊണ്ട് നിർമിച്ച ഒറ്റമറയ്ക്കുള്ളിൽ ഓരോ വീടുകൾക്കു സമീപം ഒരാൾക്ക് കഷ്ടിച്ച് ഇരിക്കാൻ മാത്രം കഴിയുന്ന മറ്റൊരു ചെറിയ ഷെഡും കാണാൻ ഇടയായി. അതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഓള് "വെളിയിൽ’ ആകുമ്പോൾ താമസിക്കുന്ന ‘വീട്‌ 'എന്ന ഉത്തരവും.

ഇത്തരത്തിൽ നൂറിൽപരം വീടുകളാണ് മൂഴിയാർ, ളാഹ, ആങ്ങാമൂഴി, അട്ടത്തോട്, ചാലക്കയം തുടങ്ങിയ വനപ്രദേശങ്ങളിൽ ദുഃസഹ ജീവിതം നയിക്കുന്നത്. ഇവർ പെട്ടെന്നു ദേഷ്യം വരുന്ന കൂട്ടത്തിലായതിനാൽ അയൽവീട്ടുകാരുമായി അല്പം പിണക്കം ഉണ്ടായാൽ മറ്റൊരിടത്തേക്ക് ഉടൻ താമസം മാറും.

യാതൊരു വിഷമവും അവർക്ക് ഇക്കാര്യത്തിലുണ്ടാകാറില്ല. വെറും കമ്പുകൾ കൊണ്ടും കാട്ടുവള്ളികൾ കൊണ്ടും പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ടും നിർമിച്ചവയാണ് ഭൂരിഭാഗം ഷെഡുകളും. ഞങ്ങൾക്ക് കാണാൻ കഴിഞ്ഞ മറ്റൊരു കാഴ്ച, വനപാലകർ എത്തിച്ച പയറും പഞ്ചസാരയും ഉപ്പും ഉൾപ്പെടെയുള്ള ഭക്ഷ്യ കിറ്റുകൾ വെറും നിലത്ത് വാരിവലിച്ചിട്ടിരിക്കുന്നു. അതൊന്നു സൂക്ഷിച്ചുവയ്ക്കാൻ പോലും സൗകര്യമില്ലാത്ത അതിദയനീയമായ കാഴ്ച ആരുടെയും മനസിനെ പിടിച്ചുലയ്ക്കും.

കാട്ടുമൃഗങ്ങൾ ഇതിലും സുരക്ഷിതർ

"വലിയ കാറ്റ് വരുമ്പോഴും പെരുമഴയത്തും ഉരുൾ പൊട്ടലിൽ പെടുമ്പോഴും ഞങ്ങൾ കുട്ടികളെയും കൊണ്ട് വലിയ മരത്തിന്‍റെ മൂട്ടിൽ അഭയം തേടും’. അട്ടത്തോടിലെ ശോഭയുടെ വാക്കുകൾ മനുഷ്യത്വമുള്ളവർക്ക് കേട്ടുനിൽക്കാൻ കഴിയില്ല. കാട്ടുമൃഗങ്ങൾ പോലും ഇതിലും സുരക്ഷിതമായി നമ്മുടെ വനങ്ങളിൽ കഴിഞ്ഞുകൂടുമ്പോൾ ഒരു കൂട്ടം മനുഷ്യ കോലങ്ങൾ വർഷങ്ങളായി ആരുടെയും ശ്രദ്ധയില്ലാതെ നമ്മുടെ വനങ്ങളിൽ! അധികാരികളുടെ ഭാഗത്തുനിന്ന് ആകെ വരുന്നത് ട്രൈബൽ സ്റ്റോറിൽ നിന്നും അരിയും സാധങ്ങളുമായി എത്തുന്ന വനപാലകർ മാത്രമാണ്.

എന്നാൽ കഴിഞ്ഞ ഒരു വർഷക്കാലമായി പത്തനംതിട്ട കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ‘സ്നേഹപ്പച്ച' എന്ന കൂട്ടായ്മ, അരിയും മറ്റു പലവ്യഞ്ജനങ്ങളും ഭക്ഷണസാധനങ്ങളുമായി എല്ലാ മാസവും ഇവരുടെ അടുക്കൽ എത്താറുണ്ട്. പത്തനംതിട്ട സ്വദേശിനിയായ രേഖ എസ്. നായർ നേതൃത്വം കൊടുക്കുന്ന ഒരു ഫേസ്ബുക്ക് കൂട്ടായ്മയാണ് ഇത്. ഇതിലെ ഒരംഗവും സുഹൃത്തുമായ ശിലാ സന്തോഷ് വിവരിച്ച കഥകൾ കേട്ടാണ് കഴിഞ്ഞ ദിവസം ഞാനും ഇവരോടൊപ്പം കൂടിയത്.

സംരക്ഷകർ വേട്ടപ്പട്ടികൾ മാത്രം

ഓരോ കുടുംബങ്ങളുടെയും സംരക്ഷകരായിട്ടുള്ളത് മൂന്നും നാലും വേട്ടപ്പട്ടികളാണ്. കാട്ടാനയുടെയും മറ്റു വന്യജീവികളുടെയും ആക്രമണത്തിൽ നിന്ന് അവരെ രക്ഷിക്കുന്നത് ഈ പട്ടികളാണ്. മറ്റാരും ഇവരെ സംരക്ഷിക്കുവാൻ ഇല്ലായെന്നുള്ളതാണ് വാസ്തവം. കോടിക്കണക്കിനു രൂപ ഇവരുടെ ഉന്നമനത്തിനു വേണ്ടി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുവദിക്കാറുണ്ടെങ്കിലും അതിന്‍റെയൊരംശം പോലും സമയാസമയങ്ങളിൽ ഇവർക്കു ലഭിക്കുന്നുണ്ടോയെന്നു സംശയമാണ്.

രാഷ്‌ട്രീയ നേതൃത്വവും വിവിധ ഡിപ്പാർട്ട്മെന്‍റിലുള്ള ഭരണകർത്താക്കളും നിരന്തരം യാത്ര ചെയ്യുന്ന കാനനപാതയുടെ ഇരുവശങ്ങളിലും കാണാം ഇത്തരം ഷെഡുകൾ. പക്ഷേ ആരും കണ്ടതായിട്ടുപോലും ഭാവിക്കാറില്ല എന്നതാണ് വാസ്തവം. ആകെ അവർ കാണുന്നത് പൊതുതെരഞ്ഞെടുപ്പു കാലത്തെ രാഷ്‌ട്രീയക്കാരെയും ഭരണകർത്താക്കളെയുമാണ്.

"എന്‍റെ പതിനൊന്നാമത്തെ വയസുമുതൽ ഞാൻ കേൾക്കുകയാണ് വീടുതരാം എന്ന പല്ലവി. എല്ലാ ഓട്ടു കാലത്തും അവർ വാഗ്ദാനങ്ങളുമായി വരും, വീടുതരാം, തുണി തരാം, കാശുതരാം, മരുന്ന് തരാം എന്നിങ്ങനെ പറഞ്ഞുകൊണ്ട് . ഓട്ടു കഴിഞ്ഞാൽ പിന്നെ അടുത്ത ഓട്ടിനേ ഇവരെ കാണാറുള്ളൂ’. ആരെങ്കിലും നിങ്ങളുടെ പ്രശ്നങ്ങൾ ചോദിച്ചറിയാൻ വരാറുണ്ടോ എന്ന് ചോദിച്ചപ്പോൾ രജനി തന്‍റെ വളർത്തു പട്ടിയായ ടൈഗറിനെ തലോടിക്കൊണ്ട് പറഞ്ഞു.

ശുചിത്വവും ആരോഗ്യവും വളരെ ദയനീയം

ഞങ്ങൾ സന്ദർശിച്ച ഓരോ വീടുകളും (ഷെഡുകളും ) ഓരോ ദുരിതകഥകളുടെ മാത്രം സാക്ഷിപത്രമാണ്. നിലയ്ക്കൽ പെട്രോൾ പമ്പിന് എതിർവശത്തെ താഴ്ചയിൽ താമസിക്കുന്ന ലേഖയുടെ ഒക്കത്തിരിക്കുന്ന പിഞ്ചുകുഞ്ഞിന്‍റെ ശരീരം മുഴുവൻ ചെരങ്ങും ചൊറിയുമായി വീർത്തുകെട്ടിയിരിക്കുന്നതു കണ്ടപ്പോൾ ആശുപത്രിയിൽ പോയില്ലേ എന്ന ചോദ്യത്തിന് അമ്മൂമ്മയുടെ മറുപടി, "അറുന്നൂറ് രൂപ കൊടുത്ത് ഓട്ടോ പിടിച്ചു വേണം സീതത്തോട് ആയുർവേദ ആശൂത്രിയിൽ പോകാൻ. കായില്ലാത്തോണ്ട് പോയില്ല’.

ഹെൽത്ത് ഡിപ്പാർട്ടുമെന്‍റുമായി ഇവരുടെ രോഗവിവരങ്ങൾ പങ്കുവച്ചപ്പോൾ അവർക്കായി സ്ഥിരം ക്യാമ്പുകൾ നടത്തുന്നുണ്ടെന്ന് മറുപടിയും. മറിച്ച് അങ്ങനെയൊരു ക്യാമ്പിനെക്കുറിച്ച് അറിയുക പോലുമില്ല എന്ന് ആദിവാസികളും.

രജനി തനിക്ക് നേരിട്ട ഒരു വിഷയം ഞങ്ങളുമായി പങ്കുവയ്ക്കുകയുണ്ടായി. "കഴിഞ്ഞ മൂന്ന് വർഷക്കാലമായി കിഡ്നിയുടെ മറ്റ് അനുബന്ധ രോഗങ്ങളുമായി ബന്ധപ്പെട്ട് ആദ്യം പത്തനംതിട്ട ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്. യാത്ര ചെയ്യുവാൻ തീരെ വയ്യാത്ത അവസ്ഥയിൽ ചികിത്സയ്്ക്കായി കൂടുതൽ സമയവും പോയിരുന്നത് പ്രൈവറ്റ് വാഹനത്തിൽ ആയിരുന്നു. കൂടാതെ ചികിത്സയിനത്തിൽ ഇതിനാലകം ഒരു ലക്ഷത്തി ഇരുപത്തിമൂവായിരം രൂപയുടെ ബാധ്യതയുമുണ്ട്’.

‘ഒരു വർഷം മുന്നേ ഇവർ ബന്ധപ്പെട്ട ഓഫീസർക്ക് മുന്പാകെ ചികിത്സാ രേഖകളും മറ്റും ഹാജരാക്കിയിരുന്നു. എന്നാൽ ഈ വർഷത്തെ ഫണ്ട്‌ എല്ലാം തീർന്നു, ഇനി അടുത്ത വർഷമാകട്ടെ എന്നായിരുന്നു അവരുടെ മറുപടി’. രജനിക്ക് ആകെ ലഭിച്ചത് പതിനാലായിരം രൂപ മാത്രമാണ്.

ആദിവാസികളുടെ ആരോഗ്യസംരക്ഷണത്തിനായി കോടിക്കണക്കിനു രൂപ ചികിത്സാ ധനസഹായമായി മാറ്റിവയ്ക്കുമ്പോഴും ഒരു രൂപയുടെ പോലും സഹായമോ ചികിത്സകളോ ആരോഗ്യ ബോധവത്കരണമോ പലയിടത്തും നടക്കുന്നില്ല എന്നത് ഏതൊരു സാധാരണ മനുഷ്യനും ബോധ്യപ്പെടും. പോഷകാഹാരക്കുറവുമൂലമുള്ള വിളർച്ചയും ക്ഷീണവും എല്ലാ മുഖങ്ങളിലും വ്യക്തമാണ്. മഴക്കാലമാകുമ്പോൾ സാംക്രമിക രോഗങ്ങളും പകർച്ചവ്യാധികളും ഇവരെ പിടികൂടാൻ സാധ്യത ഏറെയാണ്.

രേഖകൾ ആധികാരികത ഇല്ലാതെ

ഭൂരിഭാഗം പേർക്കും സ്വന്തമായി വസ്തുവോ വീടോ ഇല്ല. എന്നാൽ റേഷൻകാർഡുകൾ ഓരോ വീട്ടിലുമുണ്ട്. വീട്‌ അഡ്രസോ, വീട്ടുനമ്പറോ, ആരോഗ്യ കാർഡുകളോ ഒന്നും തന്നെ ഇവർക്കു ലഭിച്ചിട്ടില്ല. ട്രൈബൽ ഓഫീസിൽനിന്നു വിതരണം ചെയ്ത ഈ രേഖയാണ് അവരുടെ കൈയിൽ ആകെയുള്ളത്. ഇത് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങി കഴിക്കുന്നവരാണ് ഭൂരിഭാഗവും. "ഓരോ ഓട്ടെടുപ്പ് വരുമ്പോഴും വീടും വസ്തുവും ഉൾപ്പെടെയുള്ള മോഹന വാഗ്ദാനങ്ങൾ എല്ലാ രാഷ്‌ട്രീയകക്ഷികളും നല്കാറുണ്ടെന്നു ഗൗരിയുടെ വാക്കുകൾ.’

കാട്ടുവിഭവശേഖരണം ഏകവരുമാനം

സ്ഥിരമായിട്ടുള്ള വരുമാന മാർഗങ്ങളൊന്നും അവർക്കില്ല. നാട്ടുകാർ പുറംപണിക്കൊന്നും അവരെ വിളിക്കാറില്ല. അവരൊട്ട് പോകാറുമില്ല. " വേട്ട നായ്ക്കളുടെ സഹായത്തോടെ ഉള്ളുവനങ്ങളിൽ പോയി തേനും കുന്തിരിക്കവും ഇഞ്ചയും മറ്റു സുഗന്ധദ്രവ്യങ്ങളും കൊണ്ടുവന്നു പുറത്ത് വിയ്ക്കും. എന്നാൽ കൂടുതൽ പേരും ഞങ്ങൾക്ക് യഥാർഥ വില തരാറില്ല. പിണങ്ങിപ്പിണങ്ങി വില കുറപ്പിക്കും. വല്ലപ്പോഴും കിട്ടുന്ന അരിയും പയറുമല്ലാതെ മറ്റ് സഹായങ്ങളോ സാമ്പത്തിക സഹായങ്ങളോ ഗേർമെന്‍റിന്‍റെ ഭാഗത്തൂന്നു കിട്ടാറില്ല.’ ഗോമതിയുടെ വാക്കുകൾ. "പള്ളിക്കാരും ലേഖയുമാണ് ഞങ്ങൾക്കിപ്പോൾ ആകെ ആശ്രയം.’ ഗോമതി കൂട്ടിച്ചേർത്തു.

അക്ഷരങ്ങളില്ലാത്ത വിദ്യാഭ്യാസം

നാലും അഞ്ചും വയസ് തോന്നിക്കുന്ന കുറെ കുഞ്ഞുങ്ങൾ നല്ല ഒരു വസ്ത്രം പോലുമില്ലാതെ ഓരോ വീട്ടിലും കഴിയുന്നു. വെള്ളം കണ്ടിട്ട് തന്നെ ദിവസങ്ങളായി. അവർക്കായി നീട്ടിയ ബിസ്കറ്റ് കവറുകളും മിഠായികളും കണ്ടപ്പോൾ അവരുടെ മുഖത്ത് കാണാൻ കഴിഞ്ഞ സന്തോഷം ഒരിക്കലും മറക്കാൻ കഴിയില്ല. (എന്നാൽ മുതിർന്നവർ ഞങ്ങളെ കാണുന്നത് അല്പം നീരസത്തോടെയാണ്. ഞങ്ങൾ സർക്കാരിന്‍റെ ഭാഗമാണെന്നോ ഇത് ഞങ്ങളുടെ അവകാശമാണെന്നോ ഒക്കെയാണ് അവരുടെ മനോഭാവം).

ഓരോ കുട്ടിയോടും എത്രാം ക്ലാസിലാ പഠിക്കുന്നതെന്നു ചോദിച്ചാൽ എല്ലാവർക്കും ഒരേ മറുപടി "മൂന്നാം ക്ലാസിൽ’. അഞ്ചാം ക്ലാസിൽ പഠിക്കുന്ന അരവിന്ദിന് കൊടുത്ത മിഠായികൾ എത്രയുണ്ടെന്ന് ചോദിച്ചപ്പോൾ അറിയാൻ കഴിയാത്ത സ്ഥിതി. ഇവരെല്ലാം പഠിക്കാൻ പോകുന്നത് അട്ടത്തോട് ട്രൈബൽ സ്‌കൂളിലാണ്. എന്നാൽ ഒരാൾക്കുപോലും അക്ഷരങ്ങളോ അക്കങ്ങളോ പറയാൻ അറിയില്ല. "സ്കൂൾ തുറക്കുമ്പോൾ ആകെ കിട്ടുന്നത് മൂന്ന് പുസ്തകങ്ങൾ മാത്രം. പിന്നെ വർഷം ഇരുനൂറ്റമ്പത്‌ രൂപ സ്റ്റൈപ്പെൻഡ് ആണെന്നും പറഞ്ഞ് തരും.’ 

വീട്ടമ്മയായ റാണിയുടെ വാക്കുകൾ. മുതിർന്നവരിൽ നാലാം ക്ലാസ് വരെ പഠിച്ച രജനിക്ക് മാത്രമാണ് വായിക്കാനറിയാവുന്നത്. സ്‌കൂളിൽ പോകുന്ന കാര്യം ചോദിച്ചപ്പോൾ അഞ്ചാം ക്ലാസിൽ പഠിക്കുന്ന സച്ചിൻ നൽകിയ മറുപടി ഇതായിരുന്നു. "രാവിലെ വാൻ വരും, സ്‌കൂളിലെത്തിയാൽ രാവിലെയും ഉച്ചക്കും വൈകിട്ടും കയിക്കാൻ കിട്ടും. അത്‌ കഴിഞ്ഞ് വാനിൽ തിരിച്ച് കൊണ്ട് വിടും.' ഇത്രയും പറഞ്ഞുകൊണ്ട് അകത്തുനിന്ന് കീറിപ്പറിഞ്ഞ ഒരു പുസ്തകവുമായി അവൻ തിരികെയെത്തി.

ആചാരങ്ങളും ചടങ്ങുകളും

പല വീടുകളിലും കണ്ട മറ്റൊരു കാഴ്ചയാണ് കൈക്കുഞ്ഞുങ്ങളുമായി നിൽക്കുന്ന പന്ത്രണ്ടോ പതിമൂന്നോ മാത്രം പ്രായം വരുന്ന അമ്മമാർ. വിവാഹം എന്ന ചടങ്ങൊന്നും അവിടെയില്ല. അതിനെക്കുറിച്ചു ചോദിച്ചപ്പോൾ ഭാസ്കരൻ നൽകിയ മറുപടി," അങ്ങനെ പ്രത്യേകിച്ച് ചടങ്ങൊന്നുമില്ല, കൈപിടിച്ച് അടുത്ത ഷെഡിലേക്ക് കൊണ്ടുപോകുന്നു അത്രതന്നെ'.

പ്രായം തികയാത്ത അമ്മമാരും അച്ഛനില്ലാത്ത കുട്ടികളും ഇവിടങ്ങളിൽ ധാരാളമാണ്. ഒരാൾ മരണപ്പെട്ടാൽ എന്തുചെയ്യും എന്ന് ചോദിച്ചപ്പോൾ ഇവിടെ എവിടെയെങ്കിലും കുഴിച്ചിടും എന്നു മറുപടി. വനപാലകരുടെ ഭാഗത്തുനിന്ന് ആരെങ്കിലും വന്നെങ്കിലായി ഇല്ലെങ്കിലായി. ഇതുപോലെ ഈ വനത്തിൽ എത്ര കുടുംബങ്ങൾ ഉണ്ടെന്നുള്ള വ്യക്തമായ കണക്കുകൾ പോലും അധികൃതർക്കും പറയാൻ കഴിയുന്നില്ല.

സുഗതൻ എൽ. ശൂരനാട്