""പൈങ്കിളിയേ! പൈങ്കിളിയേ!
കളിയാടീടാൻ വരുമോ നീ?’’ കുട്ടിത്തം നിറഞ്ഞ ഈ ചോദ്യം കേൾക്കാത്ത മലയാളികൾ മുതിർന്ന തലമുറയിൽ ഉണ്ടാവില്ല. അതിന്റെ ഉത്തരവും മലയാളമനസ്സിന് സുപരിചിതമാണ്:
""പാടില്ലാ ചുള്ളികളാൽ
കൂടു ചമയ്ക്കാൻ പോകുന്നു.’’
ചോദ്യവും ഉത്തരവും തുടരുകയാണ്. അടുത്തത് വണ്ടത്താനാണ്. "പാടില്ലാ, പൂക്കളിലെ തേൻ നുകരാൻ പോകുന്നു’വെന്നാണ് മറുപടി. കുട്ടിക്കന്ന് അഥവാ പശുക്കുട്ടിയാകട്ടെ കാടുകളിൽ മേയാനായ്പ്പോവുകയാണ്. അടുത്തത് ചെറുനായയുടെ ഉൗഴമാണ്. അതിനാണെങ്കിൽ യജമാനന്റെ വാതിലു കാക്കാൻ പോകണം. നാലു ചെറുവരികൾകൊണ്ട് കവിത തീരുന്നത് ഇങ്ങനെയാണ്:
""കളിയാതെ വേലയ്ക്കായ്
എല്ലാരും പോയപ്പോൾ
നാണിച്ചാച്ചെറുപയ്യൻ
പോയല്ലോ കളരിയിലും.’’ ഈ അധ്യയനവർഷാരംഭത്തിലും മലയാളബാലകർക്ക് നൽകാൻ ഇതിനേക്കാൾ നല്ല സന്ദേശം വേറെന്താണുള്ളത്? മഹാകവി പന്തളം കേരളവർമയുടെ "കളിക്കുട്ടി’ എന്ന വിഖ്യാതമായ ബാലകവിത കാലത്തെ കടന്നുനിൽക്കുന്നത് നാമിന്നും തിരിച്ചറിയുന്നു. 1879 ജനുവരി 22-ന് പന്തളം രാജകുടുംബത്തിൽ ജനിച്ച കേരളവർമത്തന്പുരാൻ മലയാളകവി, "കവനകൗമുദി’ എന്ന സന്പൂർണകവിതാപ്രസിദ്ധീകരണത്തിന്റെ പത്രാധിപർ, അധ്യാപകൻ എന്നീ നിലകളിൽ പ്രശോഭിച്ചു. തിരുവിതാംകൂർ മഹാരാജാവിന്റെ വിദ്വൽസദസ്സിലെ അംഗത്വവും കൊച്ചി രാജാവിന്റെ കവിതിലകൻ ബിരുദവും നേടി. 1919 ജൂണ് 11-ന് ചരമം പ്രാപിച്ചു.
"രുഗ്മാംഗദചരിതം’ മഹാകാവ്യവും നൂറിൽപ്പരം ഖണ്ഡകാവ്യങ്ങളും ഇതരകാവ്യകൃതികളും പോരാഞ്ഞ് വാർത്തകൾ, മുഖപ്രസംഗങ്ങൾ, കത്തുകൾ, പുസ്തകനിരൂപണങ്ങൾ, അറിയിപ്പുകൾ, വിവർത്തനങ്ങൾ തുടങ്ങിയവയൊക്കെ കവിതയിലാവിഷ്കരിക്കാൻ ധൈര്യവും സമയവും കണ്ടെത്തിയ കേരളവർമയുടെ ബാലകവിതകൾ, കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽത്തന്നെ പ്രസിദ്ധീകൃതമായ പദ്യപാഠാവലി, പദ്യമാലിക എന്നീ ബാലകവിതാഗ്രന്ഥങ്ങളിലൂടെയാണ് വെളിച്ചം കണ്ടത്. "സന്മാർഗമാല’ എന്ന കവിതാസമാഹാരവും പന്തളത്തിന്റെ ബാലകവിതകളുമാണ് വിവിധ പ്രസാധകരിലൂടെ ഇപ്പോഴും പുറത്തിറങ്ങുന്നത്. ഒരു നൂറ്റാണ്ടിനപ്പുറം എഴുതപ്പെട്ട ഈ കവിതകളിൽ കാണുന്ന കാലാതിവർത്തിയായ നിരീക്ഷണങ്ങൾ നമ്മെ അദ്ഭുതപ്പെടുത്തും. പഴക്കംകൊണ്ടും പ്രചാരംകൊണ്ടും പഴഞ്ചൊല്ലുകൾക്കും നാടൻപാട്ടുകൾക്കും സമാനമായൊരു സ്ഥാനമാണ് പന്തളത്തിന്റെ ബാലകവിതകൾക്കുള്ളത്.
"പദങ്ങളാൽ പന്താടിയ പന്തള’ത്തിന്റെ ഏറ്റവും വലിയ സംഭാവന ബാലകവിതകൾ തന്നെയാണെന്നു പറയാം. മതേതരമായ പ്രാർത്ഥനാഗീതത്തിന് ഉത്തമദൃഷ്ടാന്തമായ "ദൈവമേ കൈതൊഴാം കേൾക്കുമാറാകണം’ പോലെ മലയാളചിത്തത്തിൽ ആണ്ടിറങ്ങിയ ഏതു വരികളാണുള്ളത്? ഏതു മതത്തിൽപ്പെട്ടവർക്കും ഒരുപോലെ ആലപിക്കാവുന്ന ഗീതമാണിത്. ദൈവസങ്കൽപം സമൂഹത്തിന്റെ പൊതുസ്വത്താണെന്ന ധാരണ വളർത്താൻ പര്യാപ്തമാണ് ഹൃദയത്തിന്റെ ഭാഷയിൽ എഴുതിയ ഇതിലെ അവതരണവും ആശയവും. ഡോ. സുകുമാർ അഴീക്കോടിന്റെ അഭിപ്രായത്തിൽ പ്രാർത്ഥന ചൊല്ലിയാൽ ദൈവം പ്രത്യക്ഷപ്പെടുന്ന ഒരു പ്രാർത്ഥനയാണ് "ദൈവമേ കൈതൊഴാം.’ "ദൈവഭക്തി’ എന്ന ലഘുകവിതയിലും ദൈവത്തെ വിശാലവീക്ഷണത്തിൽ അവതരിപ്പിക്കുന്നു. ലാളിത്യം, ഈണം, താളം,മൂല്യബോധം, ഭാഷാപരമായ മികവ് എന്നിവയെല്ലാം പന്തളം കവിതകളിൽ ഒത്തിണങ്ങുന്നു. കുട്ടികളിൽ ധർമബോധമുണർത്താനും ഭാവന വളർത്താനും അവയ്ക്കു കഴിയുന്നു. അതിനുതകുംവിധത്തിൽ ഭാഷയുടെ വിവിധ സാധ്യതകൾ അദ്ദേഹം ഉപയോഗപ്പെടുത്തി. പഴങ്കഥകളും ശൈലികളും പാട്ടുരീതികളും യഥോചിതം കവിതകളിൽ ഉൾച്ചേർക്കുകയും ചെയ്തിട്ടുണ്ട്. പ്രാർത്ഥന, ദൈവഭക്തി, ദിനചര്യ, ഒത്തൊരുമ, ശുചിത്വം, വിദ്യ, വിനയം, ഉത്സാഹം, വിവേകം എന്നീ കവിതകൾ ശീർഷകം സൂചിപ്പിക്കുന്നതുപോലെ ബാലകരിൽ ഉത്തമശീലങ്ങളും ഗുണങ്ങളും പകർന്നുനൽകാൻ ഉദ്ദേശിച്ച് എഴുതിയിട്ടുള്ളവയാണ്.
""കാര്യമായ് നിയമം വേണം
കാര്യം വിട്ടു കളിയ്ക്കൊലാ,
ധൈര്യം വേണം, പഠിക്കേണ്ടും
കാര്യത്തിൽ ശ്രദ്ധവെക്കണം.’’
(ദിനചര്യ)
ശാസ്ത്രവസ്തുതകൾ എത്ര മനോഹരമായി കവിതയിലൂടെ അവതരിപ്പിക്കാമെന്നതിന് ഉദാഹരണങ്ങളാണ് ജലം, വായു എന്നീ കവിതകൾ. പരിസ്ഥിതിബോധമുണർത്തുന്ന ആദ്യബാലകവിതകൾ എന്ന് ഇവയെ വിശേഷിപ്പിക്കാം.
""ഉലകിൽക്കണ്ടിടുന്നോരു
സകലത്തിനുമെത്രയും
പരമാശ്രയമായിട്ടു
ജലമൊന്നാണ് നിർണയം.’’ (ജലം)
""ശുദ്ധവായു ഭവിക്കാഞ്ഞാൽ
ബുദ്ധിദേഹങ്ങൾ കെട്ടുപോം
നല്ല കാറ്റെന്നുമേറ്റീടിൽ
തെല്ലും രോഗങ്ങളാർത്തിടാ.’’ (വായു)
""മഹാകവി പന്തളം കേരളവർമയുടെയുള്ളിൽ ഒരു കുട്ടിയും ആ കുട്ടിയെ നേർവഴിക്കു നയിക്കുന്ന ഒരു ഗുരുവും എപ്പോഴുമുണ്ടായിരുന്നു എന്നൊരു തോന്നലാണ് അദ്ദേഹത്തിന്റെ ബാലകവിതകൾ നൽകുന്നത്.’’ കടമ്മനിട്ട രാമകൃഷ്ണന്റെ ഈ നിരീക്ഷണം ശരിവയ്ക്കുന്നവയാണ് തത്തമ്മയും പെണ്കുട്ടിയും, കാക്കയും കുറുക്കനും, കള്ളനായ എലി, സുന്ദരവിഡ്ഢി, മന്തൻ ചന്തയിൽ പോയത്, ഒരു തർക്കം തുടങ്ങിയ കവിതകളൊക്കെ. "നക്ഷത്രങ്ങൾ’ എന്ന കവിതയുടെ സമാപനം ഇങ്ങനെയാണ്:
""ചെറുതായാലും പരനുപകാരം
തരമൊടു ചെയ്യുന്നവനാം കേമൻ.’’ "നാഴികമണി’യിലാകട്ടെ കവി ഇപ്രകാരം ഓർമ്മിപ്പിക്കുന്നു:
""അതിനെപ്പോലെ നിത്യം കൃത്യം
കൃത്യമതായി ചെയ്തിടേണം.’’
മനുഷ്യരും മൃഗങ്ങളും വിവിധ ജീവജാലങ്ങളുമൊക്കെ പന്തളത്തിന്റെ ബാലകവിതകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ആ കവിതകളിൽ കഥയുണ്ട്, ആ കഥകളിൽ ഗുണപാഠമുണ്ട്, അവയിലൂടെ കുട്ടികളിൽ ജീവിതാവബോധം സന്നിവേശിപ്പിക്കാൻ കവിക്കു കഴിയുന്നു. മലയാളഭാഷയും സാഹിത്യവും എക്കാലവും ആദരവോടെ സ്മരിക്കേണ്ട അതുല്യപ്രതിഭയാണ് പന്തളം കേരളവർമ. അദ്ദേഹത്തിന്റെ അകാലനിര്യാണത്തിൽ അനുശോചിച്ചുകൊണ്ട് 1919 ജൂണ് 17-ന് "നസ്രാണിദീപിക’യെഴുതിയ മുഖപ്രസംഗത്തിലെ അവസാനവരികൾ, ആ കവിവര്യന്റെ ചരമശതാബ്ദിവേളയിൽ ഒരു സ്നേഹപ്രണാമമായി ഉദ്ധരിക്കട്ടെ: ""മരിക്കുന്പോൾ 40 വയസ്സിലധികം പ്രായമില്ലായിരുന്നു എന്ന സംഗതി ഓർക്കുന്പോഴാണ് തന്പുരാന്റെ വിപ്രയോഗമുഖമായ സന്താപാഗ്നി ആളിപ്പടരുന്നത്. കുറെക്കൂടി ജീവിച്ചിരുന്നെങ്കിൽ തന്പുരാന്റെ സ്ഥിതിക്ക് ഇപ്പോഴത്തെക്കാൾ വളരെയധികം സന്പാദ്യം ഭാഷാസാഹിത്യത്തിന് അദ്ദേഹത്തിൽനിന്ന് ലഭിക്കുമായിരുന്നു. ......... തന്പുരാന്റെ അകാലനിര്യാണം നിമിത്തം ഭാഷാസാഹിത്യത്തിനുണ്ടായിരിക്കുന്ന നഷ്ടം അടുത്ത കാലത്തെങ്ങും പരിഹരിക്കപ്പെടുമെന്നും വിശ്വസിക്കാൻ മാർഗം കാണുന്നില്ല. ദൈവവിധി അനുസരിക്കയല്ലാതെ ഗത്യന്തരമില്ലല്ലോ.’’
ഷാജി മാലിപ്പാറ