പ്രായപൂർത്തിയായ ഓരോ യഹൂദനും ആണ്ടുതോറും പങ്കെടുക്കാറുള്ള പതിവനുസരിച്ച് പെസഹാത്തിരുനാളിനു ഞാൻ ജറുസലേമിൽ പോയതായിരുന്നു. പെസഹാക്കുഞ്ഞാടിനെ ബലിയർപ്പിക്കുന്ന തിരുനാൾ കഴിഞ്ഞ്, ബത്ലഹേമിലെ സ്വഭവനത്തിൽ തിരിച്ചെത്തിയ ഞാൻ പെസഹാ അപ്പം തയ്യാറാക്കി എല്ലാവരുമൊത്ത് ഭക്ഷിച്ചു. തിരുനാൾത്തിരക്കിന്റെ ആലസ്യവും ക്ഷീണവും കാരണം അധികം താമസിയാതെ ഞാൻ കിടക്കയെ അഭയം പ്രാപിച്ചു. പിന്നെ മയക്കത്തിലേക്ക് വീഴാൻ കൂടുതൽ സമയം വേണ്ടി വന്നില്ല.
ഇതിനിടയ്ക്ക് അന്നു നടന്ന സംഭവങ്ങൾ എന്റെ ഓർമ്മയിലേക്ക് കടന്നുവന്നു. മനസിൽ നിറഞ്ഞു നിന്നത് ദൈവാലയസമുച്ചയത്തിൽ കണ്ടെത്തിയ ആ ബാലന്റെ മുഖമായിരുന്നു. എന്തൊരു ശോഭയും തേജസ്സും പ്രസരിപ്പുമായിരുന്നു, ആ ബാലന്റെ മുഖത്ത്! കണ്ണുകളിൽ തിളക്കവും. അധരങ്ങളിൽ നിന്ന് ഉതിർന്നുവീഴുന്ന അമൃതവചസ്സുകൾ ആരുടെയും ശ്രദ്ധയെ ഹഠാദാകർഷിക്കുന്നവയായിരുന്നു. യഹൂദ റബ്ബിമാരുടെ ആധികാരിക പ്രബോധനം പോലെ.
ഇപ്പോൾ ആ കുട്ടിക്ക് ഒരു 12 വയസ്സിന്റെ വളർച്ച കാണും. ദൈവാലയമന്ദിര പരിസരത്ത് ഇരിക്കുന്ന അവന്റെ ചുറ്റും നിയമജ്ഞരും, പുരോഹിതരും, ഫരിസേയരും കാതുകൾ കൂർപ്പിച്ച് ചുറ്റുംകൂടിയിട്ടുണ്ട്. പണ്ഡിതരായ ഈ യഹൂദനേതാക്കളോട് അവൻ ചോദ്യങ്ങൾ ചോദിക്കുകയും അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. അവന്റെ വിജ്ഞാനോക്തികളിൽ അവർ അദ്ഭുതപ്പെട്ടു. ദൈവഹിതം അവന്റെ അധരങ്ങളിൽ നിന്ന് ഹൃദയഹാരിയായ ഭാഷയിൽ നിറഞ്ഞു തുളുന്പുന്നു. അത് അവരുടെ കാതുകൾക്ക് ആശ്വാസവചസ്സുകളായോ?
നിദ്രാലസനായി കിടന്നതേ മയക്കം അയാളെ പൂർണ്ണമായും കീഴടക്കി. ചിന്തകൾ ഗതകാല സ്മരണകളിലേക്ക് കടന്നു. ഇന്നു താൻ കണ്ട ആ ബാലന്റെ മുഖമല്ലേ വർഷങ്ങൾക്കു മുന്പ് കാലിത്തൊഴുത്തിൽ കണ്ടത്. അപ്പോൾ വർഷങ്ങൾക്കു മുന്പ് നടന്ന സംഭവം ഒരു സ്ക്രീനിലെന്നതുപോലെ ഓരോന്നായി അയാളുടെ മനോമുകുരത്തിൽ തെളിഞ്ഞു വന്നു.
അക്കാലത്ത് ബേത്ലഹേമിലെ കുന്നിൻ മുകളിൽ ആടുകൾക്കു വേണ്ടി തയ്യാറാക്കിയ ആലയുടെ കവാടത്തിൽ കഴിഞ്ഞിരുന്ന സമയം. ആട്ടിടയന്മാരായ ഞങ്ങളുടെ തൊഴിൽ ആട്ടിൻ കൂട്ടങ്ങളെ സുലഭമായി പുല്ലുനിറഞ്ഞ മേച്ചിൽപ്പുറങ്ങളിലേക്കും, ജലസമൃദ്ധമായ നീർച്ചാലുകളിലേക്കും നയിക്കുക എന്നതാണ്. ആടുകളില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് ഞങ്ങൾക്ക് ചിന്തിക്കാനാകുമായിരുന്നില്ല. പാലും, മാംസവും, രോമവസ്ത്രങ്ങളും തുടങ്ങി ഞങ്ങളുടെ ഭൗതികാവശ്യങ്ങളെ നിറവേറ്റിയിരുന്നത് ഒരു പരിധിവരെ ആടുകളായിരുന്നു. ആടുകളെ മേയ്ക്കൽ ഞങ്ങളുടെ ഉപജീവന മാർഗ്ഗമായിരുന്നു.
പലസ്തീനായിലെ സാമൂഹ്യശ്രേണിയിൽ ഏറ്റവും താഴെത്തട്ടിലായിരുന്ന ഞങ്ങൾ വയലുകളിൽ താമസിച്ചുകൊണ്ട് ആടുകൾക്ക് രാവും പകലും വിശ്രമമില്ലാതെ ചിലപ്പോൾ ഉറക്കമിളച്ചും കാവലിരുന്നു. കാനാൻ ദേശത്തേക്കു പുതിയ മേച്ചിൽപ്പുറങ്ങൾ തേടി ആടുകളുമായി ഒരു നാടോടിയെപ്പോലെ അലഞ്ഞു നടന്ന, ദൈവത്തിന്റെ അജഗണത്തിന് ജന്മം നൽകിയ ഗോത്രപിതാവായ അബ്രാഹവും, ആടുകളെ മേയ്ക്കുന്നതിന് മാത്രമല്ല അവയെ പെരുകിക്കുന്നതിനും പ്രത്യേക വൈദഗ്ദ്ധ്യം കാണിച്ച പൂർവ്വപിതാവുമായ യാക്കോബും, ഹോറെബ് മലയുടെ അടിവാരത്തിൽ അമ്മായിയപ്പൻ ജത്രോയുടെ ആടുകളെ മേയിച്ചിരുന്ന ഇസ്രയേൽ വിമോചകനായ മോശയും ചരിത്രം സാക്ഷ്യപ്പെടുത്തുന്ന വലിയ ആട്ടിടയന്മാരായിരുന്നു. ഇസ്രയേൽ ജനത്തെ മേയിക്കാൻ ദൈവം വിളിച്ച ദാവീദ് രാജാവും ആടുകളെ മേയ്ക്കാൻ സാവൂളിന്റെ അടുക്കൽനിന്ന് ബത്ലഹേമിൽ പോയി വരിക പതിവായിരുന്നു.
ചുറ്റും മതിൽ കെട്ടി സംരക്ഷിച്ചിരുന്ന ഒരു തൊഴുത്തിലായിരുന്നു എന്റെ ആടുകൾ. ആടുകളെയെല്ലാം ആലയിലാക്കിയശേഷം ഞാനും എന്നോടു കൂടിയുണ്ടായിരുന്നവരും അടച്ചുറപ്പില്ലാത്ത വാതിൽക്കൽ കിടന്നിരുന്നു. കാരണം ആ പ്രദേശങ്ങളിൽ സ്വതന്ത്രമായി വിഹരിച്ചിരുന്ന കവർച്ചക്കാരും, കൊള്ളക്കാരും ആടുകളെ മോഷ്ടിക്കാൻ സാധ്യതയുണ്ടെന്നതായിരുന്നു. മാത്രമല്ല കുറുക്കൻ, ചെന്നായ് തുടങ്ങിയ വന്യമൃഗങ്ങൾക്ക് ഇരയാകാതെ പരിപാലിക്കണം. അവയുടെ ഉപദ്രവത്തിൽ നിന്നും ആടുകളെ ഒരുമിച്ചു നിർത്തി, കൂട്ടിലടച്ച് സംരക്ഷിക്കണം. ശരിയാണ് ആ വയൽ ഞങ്ങളുടെ സ്വന്തമായിരുന്നില്ല. അതിന്റെ യഥാർത്ഥ ഉടമസ്ഥൻ ആ സമയങ്ങളിൽ സ്വന്തം വീടിന്റെ സുരക്ഷിതത്വത്തിൽ സുഷുപ്തിയിലായിരിക്കും.
അന്നത്തെ പൊതുസമൂഹമാകട്ടെ അപരന്റെ വയലുകളിൽ ആടുകളെ മേയിച്ചു കഴിയുന്നവരും നിരാലംബരുമായ ഞങ്ങളെ അവജ്ഞയോടെ വീക്ഷിച്ചിരുന്നു. എന്നാൽ തൊഴിലുമായി ഇഴുകിച്ചേർന്ന ഞങ്ങളാകട്ടെ രാത്രികാലങ്ങളിൽ താമസിക്കുന്നിടത്ത് ഒന്നിച്ചു കൂടി തീകാഞ്ഞും മനോഹര സങ്കീർത്തനങ്ങളാലപിച്ചും സന്തോഷത്തോടെ ശാന്തരായി കൂട്ടായ്മയിൽ കഴിഞ്ഞിരുന്നു. ഞങ്ങൾ ആ സ്നേഹത്തിന്റെ സൗന്ദര്യം അനുഭവിച്ചറിഞ്ഞു ജീവിച്ചവരായിരുന്നു. കന്പിളി വസ്ത്രം നിർമ്മിക്കുന്നതിനുള്ള രോമം ആടുകളിൽ നിന്നായിരുന്നു വെട്ടിയെടുത്തിരുന്നത്. ചിലപ്പോഴൊക്കെ ജറുസലേം ദൈവാലയത്തിലെ ബലിയർപ്പണത്തിൽ ഞങ്ങൾ മേയിച്ചിരുന്ന ആടുകളും അതിപ്രധാന ഘടകമായി ഉൾപ്പെട്ടിട്ടുണ്ടെന്നുള്ളത് വലിയ ഇടയനായ യാഹ്വേയുടെ അജഗണമായ ഞങ്ങൾക്ക് വലിയ സന്തോഷത്തിന് കാരണമായിരുന്നു. കാണാതാവുന്ന ആടുകളെപ്പോലും കണ്ടെത്തുന്നതുവരെ ക്ഷമയോടെ അന്വേഷിച്ചു കണ്ടെത്തി, തലോടി ചുമലിലേറ്റി അതിനെയും കൂട്ടത്തിൽ ചേർത്തിരുന്നു. ആടുകളുമായി ഞങ്ങൾ നല്ല ആത്മബന്ധത്തിലായിരുന്നു.
സായാഹ്നമെത്തുംമുന്പേ അന്തരീക്ഷത്തിൽ തണുപ്പു പടരുന്ന കാലമായിരുന്നു അത്. പുറത്ത് തണുത്ത കാറ്റ് മെല്ലെ വീശിക്കൊണ്ടിരുന്നു. ആ രാത്രിയിൽ ഞങ്ങൾ ഞങ്ങളുടെ ആലകളിൽ പതിവു ക്രമീകരണങ്ങളിലേർപ്പെട്ടിരിക്കുകയായിരുന്നു. പെട്ടെന്ന് ഞങ്ങളുടെ അടുത്ത് ഒരു ദൈവദൂതൻ അഭൗമീക തേജസ്സോടെ പ്രത്യക്ഷപ്പെട്ടു. ആകാശത്ത് നക്ഷത്രവും തെളിഞ്ഞു നിന്നു. ഭയന്നു വിറച്ചു നിന്ന ഞങ്ങളോട് ആ മാലാഖ മൊഴിഞ്ഞു: “ഞാൻ ദൈവസന്നിധിയിൽ നിൽക്കുന്ന ഗബ്രിയേൽ ആണ്”.
മനുഷ്യരുടെ കൂട്ടായ്മയിലുള്ള ഇണക്കവും സഹവാസവും പ്രകടിപ്പിച്ച് സംസാരിക്കാനായി ദൂതൻ ഞങ്ങളുടെ അടുത്തു തന്നെയാണ് നിലകൊണ്ടത്. അതോടൊപ്പം ദൈവസാന്നിദ്ധ്യത്തിന്റെ അടയാളമായ ദൈവമഹത്വവും ഞങ്ങൾക്ക് ചുറ്റും വ്യാപിച്ചു. അഭൗമികമായ അരൂപിയുടെ ഝടുതിയിലുള്ള പ്രത്യക്ഷപ്പെടൽ ഞങ്ങളെ ഭയത്തിലാഴ്ത്തി. നിശയുടെ നിശബ്ദതയിൽ ആടുകൾക്ക് കാവലിരുന്ന ഞങ്ങൾക്ക് മാലാഖയുടെ മൃദുസ്വരം വീണ്ടും കേൾക്കാനായി. “ ഭയപ്പെടേണ്ട” എന്ന സൗമ്യമായ സാന്ത്വന വചസ്സുകൾ ഞങ്ങളുടെ ഭയത്തെ ലഘൂകരിച്ചു. തുടർന്ന് അരുളിച്ചെയ്ത വാക്കുകൾ ഞങ്ങളുടെ ചിന്തകൾക്ക് പുതിയൊരു അർത്ഥവ്യാപ്തി നൽകുന്നതായിരുന്നു. അതോടൊപ്പം മനസ്സിന് കുളിർമയും ഉന്മേഷവും. അതൊരു സന്തോഷ വാർത്തയായിരുന്നു. മാലാഖ ഞങ്ങളോട് ഉദ്ഘോഷിച്ചു “നിങ്ങളോട് സംസാരിക്കാനും സന്തോഷകരമായ ഈ വാർത്ത നിങ്ങളെ അറിയിക്കാനും ഞാൻ അയയ്ക്കപ്പെട്ടിരിക്കുന്നു”.
വാനവദുതന്റെ അധരങ്ങളിൽ നിന്നും ഉതിർന്നു വീണ ഉജ്ജ്വലമായ ആ പ്രഖ്യാപനം ഞങ്ങൾക്കു മാത്രമല്ല എല്ലാ ജനപദങ്ങൾക്കുമുള്ള സദ്വാർത്ത ആയിരുന്നു. “ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു ഇന്നു ജനിച്ചിരിക്കുന്നു”. അഭിഷിക്തനായ ഈശോയെക്കുറിച്ചും അവിടുത്തെ അദ്ഭുതകരമായ ജനനത്തെക്കുറിച്ചുമുള്ള സന്തോഷവാർത്ത. ഞങ്ങളുടെ കാതുകൾക്കത് അവിശ്വസനീയമായിരുന്നു. വാഗ്ദാനം ചെയ്യപ്പെട്ട രക്ഷകൻ ഇതാ ഇവിടെത്തന്നെ ഒരു യാഥാർത്ഥ്യമായെന്ന മംഗളകരമായ വാർത്ത. ദൈവത്തിന്റെ സൃഷ്ടികളുടെ സന്തോഷം ദൈവത്തിനേറ്റം പ്രിയങ്കരം തന്നെ. ആ സന്തോഷം ഇരട്ടിപ്പിച്ചുകൊണ്ട് ദൈവദൂതൻ ഒരു അടയാളവും നൽകി.
“പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞു പുൽത്തൊട്ടിയിൽ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണൂം”. ദൈവം തന്റെ അവതാരപദ്ധതി ഗബ്രിയേൽ ദൂതനിലൂടെ വിളംബരം ചെയ്യുകയായിരുന്നു. മനുഷ്യകുലത്തിന്റെ നീണ്ട കാത്തിരിപ്പിന് അവസാനമായിരിക്കുന്നു. ഇതിൽപരം മറ്റൊരു സന്തോഷവാർത്ത ഞങ്ങൾക്കില്ലായിരുന്നു. അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം യൂദാക്കുടുംബത്തിലൂടെ മനുഷ്യകുലത്തെ സന്ദർശിച്ച് രക്ഷയും സമാധാനവും നൽകുവാൻ തയാറായിരിക്കുന്നു.
പൊതുസമൂഹധാരയ്ക്ക് വെളിയിലുള്ളവരായ ഞങ്ങൾ രക്ഷകന്റെ ആഗമനത്തിന്റെ സന്ദേശം സ്വീകരിക്കാൻ മാത്രം പാരന്പര്യജ്ഞാനമോ ശാസ്ത്രജ്ഞാനമോ ഉള്ളവരായിരുന്നില്ല. എങ്കിലും, ദൈവത്തിന്റെ സന്ദേശവാഹകനായ മാലാഖ ആ സദ്വാർത്ത ഏറ്റവും ആദ്യം ഞങ്ങളുമായിട്ടാണ് പങ്കുവച്ചത്. അല്പം അസാധാരണത്വം കലർന്ന നടപടി. അവർക്ക് ജറുസലേമിലെ തിരക്കേറിയ തെരുവീഥികളിൽ കാഹളം മുഴക്കി ഉച്ചത്തിൽ ഉദ്ഘോഷിക്കാമായിരുന്നു. സമൂഹത്തിലെ പൊതുസമ്മതരും ഉന്നതസ്ഥാനീയരുമായി പങ്കുവയ്ക്കാമായിരുന്നു.
റോമൻ ചക്രവർത്തി അഗസ്റ്റസ് സീസറിനെപ്പോലുള്ള ശക്തരായ കഥാപാത്രങ്ങളുമായി താരതമ്യം ചെയ്യുന്പോൾ മറിയത്തിന്റെ സ്തോത്രഗീതത്തിലെ വരികളാണ് മനസ്സിൽ കടന്നുവരുന്നത്. “ശക്തന്മാരെ സിംഹാസനത്തിൽ നിന്ന് മറിച്ചിട്ടു. എളിയവരെ ഉയർത്തി.” ദൈവസ്വഭാവത്തിന്റെ തനിമയാർന്ന ഒരു വിനീതപ്രകടനമെന്ന് അഭിമാനാദരവോടെ പറയുവാൻ തോന്നുന്നു. ആടുകൾക്ക് കരുതലോടെയിരുന്ന കാവലിരുപ്പ് യഥാർത്ഥത്തിൽ രക്ഷകന്റെ പിറവിയെ സ്വീകരിക്കാൻ ജാഗരൂകതയോടെയുള്ള കാത്തിരുപ്പായി.
ആട്ടിടയസദസ്സിലൂടെ ദൈവത്തിന് ഒരു പ്രത്യേക ലക്ഷ്യമുണ്ടായിരുന്നോ? ബലിക്കുവേണ്ടി കൊല്ലപ്പെടുവാനുള്ള ആടുകൾക്ക് കാവലിരിക്കുന്ന ഞങ്ങൾ മരണവും ഉത്ഥാനവുമെന്ന ബലിയിലൂടെ ലോകത്തിന്റെ പാപങ്ങൾ മോചിക്കുന്ന കുഞ്ഞാടിനെക്കുറിച്ചുള്ള ദൈവീകസന്ദേശം സ്വീകരിച്ചുവെന്നത് തികച്ചും സാന്ദർഭികമോ?
പെട്ടെന്ന് ഒരു മാലാഖയെന്നതുമാറി. അതാ ഒരു ഗണം മാലാഖമാർ ആകാശത്ത് പ്രത്യക്ഷപ്പെട്ടു. സ്വർഗകുമാരന്റെ പുറപ്പാടിൽ സ്വർഗീയദൂതരെല്ലാം തല്പരരാണ്. തങ്ങളുടെ സൃഷ്ടാവിന്റെ ദൗത്യങ്ങളെ നിറവേറ്റുക സ്വർഗീയസൈന്യത്തിന്റെ സന്തോഷമായിരുന്നു. സമാധാനത്തിന്റെ രാജാവിനെ ബഹുമാനിക്കാൻ, ദൈവമഹത്ത്വം ശിശുവിന്റെ മാതാപിതാക്കളെ ബോദ്ധ്യപ്പെടുത്തുവാൻ, ദിവ്യശിശുവിനെക്കുറിച്ച് എന്ത് ചിന്തിക്കണം, എന്ത് പ്രഘോഷിക്കണം എന്ന് ഞങ്ങളെ പഠിപ്പിയ്ക്കാൻ ഒരു സ്വർഗീയ സൈന്യവ്യൂഹംതന്നെ സ്വർഗ്ഗത്തിൽ നിന്നിറങ്ങി വന്നു, ഗ്ലോറിയാ ഗീതം ആലപിച്ചു.
യൂദയായിലെ ആകാശം മാലാഖവൃന്ദത്തിന്റെ ശോഭയാൽ പ്രകാശപൂരിതമായി. അവരുടെ സംഗീതസ്വരം ആകാശഗോളങ്ങളിൽ പ്രതിധ്വനിച്ചു. അന്തരീക്ഷം അവരുടെ സ്തുതിപ്പുകളാൽ മുഖരിതമായി. “അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്ത്വം. ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്ക് സമാധാനം”. ആയിരങ്ങളുടെ ഇന്പമായ സ്വരവീചികൾ ഉണർന്നപ്പോൾ, അവരുടെ ശ്രുതിലയ സമന്വിതമായ ഗാനധാരയിലൂടെ ദൈവസ്തുതി ഗീതങ്ങൾ ഉയരുകയായിരുന്നു. ആ മേച്ചിൽപ്പുറം ഒരു സ്വർഗീയ അന്തരീക്ഷത്തിന്റെ പ്രതീതി ഉളവാക്കി. വിവരിക്കാനാവാത്ത ദൈവസ്നേഹം എന്റെ മുഴുവൻ സത്തയേയും കോരിത്തരിപ്പിച്ചു. വർണിക്കാനാവാത്ത വിധം അത് എന്റെ മുഴുവൻ സിരകളെയും തഴുകിയൊഴുകി. ആ മാലാഖപൂഞ്ചിറകുകൾ ഞങ്ങൾക്ക് വാത്സല്യത്തണലേകി.
തിരുപ്പിറവിയുടെ അനുഗൃഹീത ഫലങ്ങളെക്കുറിച്ചാണ് മാലാഖമാർ ആലപിച്ചത്. ദൈവമഹത്ത്വവും മനുഷ്യസമാധാനവും. അവിടുത്തെ സ്തുതിപ്പുകൾ പാടുന്നതിലും അവിടുത്തെ മഹത്ത്വം പ്രതിഫലിപ്പിക്കുന്നതിലും അവർ ആനന്ദം കണ്ടെത്തി.
ദൈവപ്രകാശത്തിന്റെ അവസാനത്തെ കിരണവും മറഞ്ഞു കഴിഞ്ഞപ്പോൾ ആട്ടിടയന്മാർ പരസ്പരം പറഞ്ഞു: “നമുക്ക് ബേത്ലഹേം വരെ പോകാം. കർത്താവ് നമ്മെ അറിയിച്ച ഈ സംഭവം നമുക്ക് കാണാം”. മറ്റ് ആട്ടിടയന്മാരെപ്പോലെ എനിക്കും നേരിട്ട് കാണണം. ഞങ്ങൾ ധൃതിയിൽ പുറപ്പെട്ടു. അറിയിക്കപ്പെട്ട അദ്ഭുതം അടുത്തു കാണുവാനുള്ള അഭിനിവേശമായിരുന്നത്.
സത്രവും കാലിത്തൊഴുത്തും കണ്ടുപിടിക്കുന്നതിന് അധികം ക്ലേശിക്കേണ്ടി വന്നില്ല. മറിയത്തേയും ജോസഫിനേയും പുൽത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും ഞങ്ങൾ കണ്ടു. കാലിത്തൊഴുത്തിൽ കാലികളുടെമദ്ധ്യേ ചുണ്ടുകളിൽ വിരിയുന്ന ഇളംചിരിയുമായി പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ് കിടക്കുന്ന ദിവ്യഉണ്ണി. വിണ്ണിൽ നിന്നും ദൈവകുമാരൻ ഈ മണ്ണിൽ മനുഷ്യനായി വന്നു പിറന്നിരിക്കുന്നു. മനുഷ്യശരീരം സ്വീകരിക്കാൻ ജീവന്റെ നാഥൻ തിരുമനസായിരിക്കുന്നു. ഞങ്ങളുടെ ആത്മാവിന്റെ ഉപരിതലങ്ങളിൽ ശക്തമായ വിസ്മയത്തിന്റെ തരംഗങ്ങൾ അലയടിച്ചു. പുൽത്തൊട്ടിയിൽ കിടക്കുന്ന രക്ഷകനെ കണ്ടു. കണ്കുളിർക്കെ കണ്ടു. ആരാധിച്ചു വണങ്ങി ദൈവത്തെ ഉച്ചത്തിൽ സ്തുതിച്ചു. മയക്കത്തിൽനിന്ന് പെട്ടെന്ന് ഉണർന്നപ്പോൾ താൻ അദ്ഭുത ലോകത്തായിരുന്നോ എന്ന് തോന്നി. ആ അപൂർവ്വ സംഭവം സ്മൃതിപഥത്തിൽ അലയടിച്ചുയരുകയായിരുന്നു.
വർഷങ്ങൾക്ക്മുന്പ് ആ തണുപ്പുള്ള രാത്രിയിൽ ബത്ലഹേം വരെ പോകാനും പിള്ളക്കച്ചയിൽ പൊതിഞ്ഞ ദിവ്യശിശുവിനെ കാണാനും, ദൈവത്തെ മഹത്ത്വപ്പെടുത്തി തിരികപ്പോരാനും, തങ്ങളോടു പറയപ്പെട്ട കാര്യങ്ങൾ മറ്റുള്ളവരെ അറിയിക്കാനും സാധിച്ചത് വലിയൊരു അനുഗ്രഹത്തിന്റെ വരം തന്നെ. ദൈവത്തിന്റെ ഹൃദയത്തിൽ ഞങ്ങൾക്ക് പകരം വയ്ക്കാൻ ഞങ്ങളല്ലാതെ മറ്റാരുമില്ലായിരിക്കാം. ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിച്ച ഒരപൂർവ്വഭാഗ്യം. എന്നാൽ എല്ലാ മനുഷ്യ മനസുകളിലും അത് അനേകം പ്രാവശ്യം ഇന്ന് സംഭവിക്കുന്നു. ദൈവാനുഭവത്തിന്റെ വരപ്രസാദമേകിയ ആ നിമിഷങ്ങൾ എനിക്കു മണ്മറഞ്ഞുപോയൊരു സ്മരണയായിരുന്നില്ല. അടങ്ങാത്ത തീവ്രസ്നേഹവുമായി, മനുഷ്യനെ അന്വേഷിച്ചിറങ്ങിയ ദൈവമായ കർത്താവിനെ തേടിയുള്ള യാത്രയായിരുന്നു ഞങ്ങളുടേത്. ദൈവത്തെ ജീവിതാനുഭവത്തിൽ തൊട്ടറിഞ്ഞ ഞങ്ങൾക്ക് ആ ദർശനം നൽകിയ ആനന്ദവും ഹൃദയശാന്തതയും ആർക്ക് വർണ്ണിക്കാനാവും?
ഡോ. സൈറസ് വേലംപറന്പിൽ