ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ കളിക്കാൻ താനില്ലെന്നു പറഞ്ഞ് കായികലോകത്തെ ഞെട്ടിച്ച നവോമി ഒസാക്ക ലോകത്തിന്റെ പുതിയ നായികയായിരിക്കുന്നു. സ്വന്തം വ്യക്തിത്വത്തിനും സ്വകാര്യതയ്ക്കും മുകളിലല്ല പേരും പ്രശസ്തിയുമെന്ന് അവർ തെളിയിച്ചിരിക്കുന്നു. വർണവിവേചനത്തിനെതിരേയുള്ള പോരാട്ടം ടെന്നീസ് കോർട്ടിലെത്തിച്ചു ശ്രദ്ധേയയായ നവോമി ഒസാക്ക വീണ്ടും തരംഗമായിരിക്കുന്നു.
കായികലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് ഇക്കഴിഞ്ഞ ദിവസം ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽനിന്നു നവോമി ഒസാക്ക പിന്മാറിയത്. പത്രസമ്മേളനമാണ് വിഷയം. ഓരോ കളിയും കഴിയുന്പോൾ ജയിക്കുന്നവരും തോല്‍ക്കുന്നവരും മാധ്യമങ്ങളെ കാണണം. അവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയണം. ഓസാക്ക നോ പറഞ്ഞു. സംഘാടകർ അനുവദിച്ചില്ല. എന്നാൽ കളിക്കാനില്ലെന്നു മറുപടി. കായികലോകം ഞെട്ടിപ്പോയി. ലോക്കൽ ക്ലബ്ബിലെ കളിയല്ല. ഫ്രഞ്ച് ഓപ്പൺ ടെന്നീസാണ്.
പൊതുവേ കുറച്ചു മാത്രം സംസാരിക്കുന്ന, നാണക്കാരിയാണ് ഒസാക്ക. മത്സരത്തിനുശേഷം മാധ്യമങ്ങളെ കാണാൻ താനുണ്ടാകില്ലെന്ന് ഫ്രഞ്ച് ഓപ്പൺ ആരംഭിക്കുന്നതിനു മുമ്പു തന്നെ ഒസാക്ക വ്യക്തമാക്കിയിരുന്നു. പരാജയത്തിനു ശേഷമുള്ള മാധ്യമങ്ങളുടെ ചോദ്യം ചെയ്യൽ വീണുകിടക്കുന്ന ആളെ തൊഴിക്കുന്നതിനു സമാനമാണെന്നായിരുന്നു ഒസാക്കയുടെ നിലപാട്.
പരാജയഭാരത്താൽ മാധ്യമങ്ങൾക്കു മുന്നിലെത്തി അവരുടെചോദ്യം ചെയ്യലിൽ കണ്ണീരണിഞ്ഞ് വിഷാദ രോഗത്തിന് ആരും അടിമപ്പെടാതിരിക്കട്ടെ എന്നും ഒസാക്ക പാഞ്ഞിരുന്നു. പറഞ്ഞതുപോലെ ഒസാക്ക ചെയ്തു. ആദ്യ റൗണ്ട് ജയത്തിനു ശേഷം അവൾ മാധ്യമങ്ങളെ കണ്ടില്ല. കാര്യങ്ങൾ കൈവിട്ടതോടെ കായിക ലോകത്തെ ഞെട്ടിച്ച് ഒസാക്ക ഫ്രഞ്ച് ഓപ്പണിൽനിന്നു പിന്മാറി.
ഇതാണു ഞാൻ
തന്റെ പിൻമാറ്റം ട്വിറ്ററിലൂടെയാണ് ഇരുപത്തിമൂന്നുകാരിയായ ഒസാക്ക ലോകത്തെ അറിയിച്ചത്.
“എല്ലാവർക്കും നമസ്കാരം.
ടൂർണമെന്റിന്റെ നടത്തിപ്പിനും മറ്റു താരങ്ങളുടെ ക്ഷേമത്തിനും എന്റെ തന്നെ നന്മയ്ക്കും പാരിസിൽ പുരോഗമിക്കുന്ന ഫ്രഞ്ച് ഓപ്പണിൽനിന്ന് ഞാൻ തൽക്കാലം പിൻമാറുന്നതാണ് നല്ലതെന്ന് കരുതുന്നു.
ആർക്കും ഒരിക്കലും ഒരു ശല്യമാകാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. 2018ലെ യുഎസ് ഓപ്പൺ മുതൽ ഞാൻ കടുത്ത രീതിയിൽ വിഷാദം അനുഭവിക്കുന്നുണ്ടെന്നതാണ് വാസ്തവം.
അധികമൊന്നും സംസാരിക്കാത്ത പ്രത്യേക തരക്കാരിയാണ് ഞാനെന്ന് എന്നെ അടുത്തറിയാവുന്നവർക്ക് കൃത്യമായി അറിയാം. ടൂർണമെന്റുകളുടെ സമയത്ത് ഞാൻ ഹെഡ്ഫോൺ ഉപയോഗിക്കുന്നതുതന്നെ മറ്റുള്ളവർക്കു പിടികൊടുക്കാതെ ഉൾവലിഞ്ഞു നിൽക്കാനാണ്.
ഒരുപാടു സംസാരിക്കാൻ കഴിവുള്ള വ്യക്തിയല്ല ഞാൻ. ഓരോ തവണ മാധ്യമങ്ങളെ കാണുമ്പോഴും എനിക്ക് ആശങ്കയാണ്. നിങ്ങളെ നേരിട്ടു കാണാനും ചോദ്യങ്ങളോടു പ്രതികരിക്കാനും സാധിക്കാത്ത വിധത്തിൽ മിക്കപ്പോഴും ഈ ആശങ്ക എന്നെ കീഴ്പ്പെടുത്തുന്നു.”
രോഷം വിവേചനത്തോടും
ഇതോടൊപ്പം കൂട്ടിവായിക്കേണ്ട ഒരു പ്രസ്തവന ഒസാക്ക കഴിഞ്ഞ വർഷം നടത്തി. “ഞാനൊരു മകളാണ്, ഒരു സഹോദരിയും സുഹൃത്തും പെണ്‍സുഹൃത്തുമാണ്. ഏഷ്യനാണ്, കറുന്പിയാണ്, ഒരു വനിതയാണ്. എന്റെ പ്രായത്തിലുള്ള എല്ലാവരെയുംപോലെതന്നെ സാധാരണ വ്യക്തി. ഏക വ്യത്യാസം ടെന്നീസിൽ മികവു തെളിയിക്കാനായി എന്നതുമാത്രം.'
ഈ വാർത്ത വെറുതേ വായിച്ച് പോകേണ്ട ഒന്നല്ല. ലോകത്തിന്റെ ഇരുണ്ട മുഖം വെളിപ്പെടുത്തുന്ന, മാറ്റത്തിന്റെ കാഹളമുഴക്കമാണ്. വെറുപ്പിന്റെ കറുത്ത രാഷ്ട്രീയത്തിനെതിരേ പിടിച്ച കണ്ണാടിയാകുകയാണ് ഈ ചെറുപ്രായക്കാരി.
ഞാൻ കറുപ്പിനെ പ്രതിനിധീകരിക്കുന്നു എന്ന് ഉറക്കെ പറയാൻ, കോടാനുകോടി പ്രതിഫലം ലഭിക്കുന്ന ടെന്നീസിന്റെ മായിക വേദിയിൽനിന്ന് പ്രതിഷേധ സൂചകമായി ഇറങ്ങിപ്പോകാൻ, കൗമാരം കടന്നപ്പോൾതന്നെ ലോകത്തിന്റെ നെറുകയിലേക്കെത്തിയ ഒരു താരത്തെ പ്രേരിപ്പിക്കുന്നത് നടന്നു തീർത്ത വെറുപ്പിന്റെ ഇരുണ്ട വഴികൾതന്നെയെന്നതിൽ മറുപക്ഷമില്ല.
ഭീഷണിയെ തള്ളിയ നിലപാട്
ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിൾസിൽ ആദ്യ റൗണ്ട് ജയത്തിനുശേഷം മാധ്യമങ്ങളെ കാണാതെ പോയതാണ് ഒസാക്ക ചെയ്ത പാപം. അതിന് ഫ്രഞ്ച് ഓപ്പണ്‍ അധികാരികൾ നൽകിയത് 15,000 ഡോളർ (10.92 ലക്ഷം രൂപ) പിഴ ശിക്ഷ. ഒപ്പം നാല് ഗ്രാൻസ്ലാം ടൂർണമെന്റുകളുടെയും സംഘാടകർ സംയുക്തമായി ഒരു താക്കീതും, ഇത്തരം നടപടി ആവർത്തിച്ചാൽ ടൂർണമെന്റിൽനിന്ന് പുറത്താക്കും. ഓരോ റൗണ്ടിലും ലക്ഷങ്ങൾ പ്രതിഫലമുള്ളപ്പോൾ പറയുന്നത് അനുസരിച്ച് കളിച്ചിട്ടു പോയിക്കൂടെ എന്നതായിരുന്നു താക്കീതിന്റെ അടിസ്ഥാനം.
എന്നാൽ, അത്തരമൊരു ഭീഷണിക്കു വഴങ്ങാൻ ഒസാക്ക ഒരുക്കമല്ലായിരുന്നു. ആ ഉറച്ച തീരുമാനത്തിനൊപ്പം കായിക ലോകത്തിലെ പ്രമുഖർ അണിനിരന്നു. 2020 യുഎസ് ഓപ്പണിനുശേഷം വന്ന ഒസാക്ക രണ്ടാം തരംഗമായിരുന്നു അത്.
അമേരിക്കയിൽ സംഭവിച്ചത്
2018 യുഎസ് ഓപ്പണ്‍ ആണ് ഒസാക്കയുടെ കരിയറിലെ ആദ്യ ഗ്രാൻസ്ലാം കിരീടം. തന്റെ ആരാധ്യതാരമായ സെറീന വില്യംസിനെ ഫൈനലിൽ കീഴടക്കിയായിരുന്നു ഒസാക്കയുടെ കന്നി ഗ്രാൻസ്ലാം നേട്ടം. ഫൈനലിൽ റഫറിക്കെതിരേ കടുത്ത ആരോപണമുയർത്തിയാണ് സെറീന മത്സരം അവസാനിപ്പിച്ചത്.
അതിന്റെ ആഘാതമുണ്ടായത് അന്ന് ഇരുപതുവയസുകാരിയായിരുന്ന ഒസാക്കയ്ക്കും. ഒസാക്ക കിരീടം ഏറ്റുവാങ്ങാൻ പോഡിയത്തിൽനിന്നപ്പോൾ സെറീന ആരാധകർ കൂവി. സെറീന ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. വിജയിയായിട്ടും തൊപ്പികൊണ്ട് മുഖം മറച്ച് നിൽക്കുന്ന ഒസാക്കയുടെ ചിത്രം ടെന്നീസ് ആരാധകർ മറന്നിരിക്കില്ല. കന്നി ഗ്രാൻസ്ലാം കിരീടനേട്ടത്തിലും കണ്ണീരിന്റെ ഉപ്പ് ഒസാക്കയ്ക്ക് രുചിക്കേണ്ടിവന്നു.
കറുപ്പിന്റെ രാഷ്ട്രീയം
2020 സിൻസിനാറ്റി മാസ്റ്റേഴ്സ് സെമിയിലായിരുന്നു ഒസാക്ക മുന്നോട്ടുവച്ച കറുപ്പിന്റെ രാഷ്ട്രീയം ലോകം കണ്ടത്. ജേക്കബ് ബ്ലേക്ക് എന്ന കറുത്തവർഗക്കാരനെ പോലീസ് വെടിവച്ചുകൊന്നതിൽ പ്രതിഷേധിച്ച് സിൻസിനാറ്റി മാസ്റ്റേഴ്സിന്റെ സെമിയിൽനിന്ന് ഒസാക്ക പിന്മാറി. എൻബിഎ, ഡബ്ല്യുഎൻബിഎ വേദികളിൽ അലയടിച്ച കറുത്ത ജീവിതത്തിന്റെ കാര്യം (ബ്ലാക്ക് ലൈവ്സ് മാറ്റർ) പ്രതിഷേധത്തിനു പിന്തുണ നൽകിയായിരുന്നു ഒസാക്കയുടെ പിന്മാറ്റം.
ഒസാക്കയെ പിന്തുണച്ച് ഡബ്ല്യുടിഎ, എടിപി ടൂർണമെന്റിലെ മത്സരങ്ങളെല്ലാം ഒരു ദിവസത്തേക്ക് മാറ്റിവച്ചു. അതോടെ ആതിഥേയർക്കുണ്ടായ വിഷമതകൾ മാനിച്ച് ഒസാക്ക ടൂർണമെന്റിൽ തിരിച്ചെത്തി.
തൊട്ടുപിന്നാലെ നടന്ന 2020 യുഎസ് ഓപ്പണിൽ വേറിട്ട പ്രതിഷേധമായിരുന്നു ഒസാക്ക നടത്തിയത്. ടൂർണമെന്റിലെ ഓരോ റൗണ്ടിലും അമേരിക്കയിൽ പോലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ട കറുത്ത വർഗക്കാരുടെ പേര് ആലേഖനം ചെയ്ത മാസ്ക് അണിഞ്ഞായിരുന്നു അവർ എത്തിയത്.
ബ്രെയോണ ടെയ്ലർ, ഏലിഷ മക് കെയ്ലൻ, അഹമൂദ് അർബെറി, ട്രെയ്വണ്‍ മാർട്ടിൻ, ജോർജ് ഫ്ളോയ്ഡ്, ഫിലാൻഡൊ കാസ്റ്റിൽ, തമിർ റെയ്സ് എന്നിവരുടെ പേരുകൾ ഒസാക്കയുടെ മാസ്കുകളിൽ പ്രത്യക്ഷപ്പെട്ടു. പ്രതിഷേധിക്കുകമാത്രമല്ല, യുഎസ് ഓപ്പണ്‍ കിരീടവുമായാണ് ഒസാക്ക മടങ്ങിയതെന്നതും ചരിത്രം.
ജാപ്പനീസ് അറിയാത്ത ജപ്പാൻകാരി
ജപ്പാനെ പ്രതിനിധീകരിച്ചു കളത്തിലിറങ്ങുന്ന ഒസാക്കയ്ക്കു ജാപ്പനീസ് ഭാഷ വശമില്ലെന്നു പറഞ്ഞാൽ നെറ്റിചുളിക്കേണ്ട, അതാണ് വാസ്തവം. ജാപ്പനീസ് എഴുതാനും വായിക്കാനും അറിയില്ല, കേട്ടാൽ മനസിലാകും. കാരണം, ഒസാക്കയ്ക്ക് മൂന്ന് വയസുള്ളപ്പോൾ അവളുടെ മാതാപിതാക്കൾ അമേരിക്കയിലേക്ക് കുടിയേറി.
ഒസാക്കയുടെ അച്ഛൻ ലിയൊനാർഡ് ഫ്രാൻസ്വാ ഹെയ്തി സ്വദേശിയും അമ്മ തമാകി ഒസാക്ക ജപ്പാൻ സ്വദേശിയുമായിരുന്നു. ഹൊകൈഡൊ സ്വദേശിയായ തമാകി കറുത്ത വർഗക്കാരനായ ഒരു വിദേശിയെ വിവാഹം കഴിച്ചത് അവരുടെ കുടുംബത്തിന് ദഹിച്ചില്ല. ന്യൂയോർക്കിലെ പഠനത്തിനിടെ ഹൊകൈഡൊ സന്ദർശിക്കുന്നതിനിടെയായിരുന്നു ലിയൊനാർഡൊ തമാകിയെ കണ്ടത്.
മാരി, നവോമി എന്നിങ്ങനെ രണ്ട് കുട്ടികളായതോടെ സ്വദേശംവിടാൻ അവർ തീരുമാനിച്ചു. അങ്ങനെ ജാപ്പനീസ് പട്ടണമായ ഒസാക്കയിൽ ജനിച്ച നവോമി ന്യൂയോർക്കിന്റെ പ്രാന്തമായ വാലി സ്ട്രീമിലെത്തി.
നവോമിക്ക് ഒന്‍പത് വയസായപ്പോൾ ടെന്നീസിനു വളക്കൂറുള്ള ഫ്ളോറിഡയിലേക്ക് അവർ ചേക്കേറി. ഭാവിയിൽ നവോമി ഒരു രാജ്യത്തെ പ്രതിനിധീകരിക്കുന്നുണ്ടെങ്കിൽ അത് ജപ്പാൻ ആയിരിക്കുമെന്ന് ഇരുവരും അന്നുതന്നെ നിശ്ചയിച്ചിരുന്നു എന്നതും ചരിത്രം. മെലിഞ്ഞതും അധികം ഉയരമില്ലാത്തതുമായ കൊച്ചു നവോമിക്ക് റാക്കറ്റ് കൈയിലേന്താനുള്ള കരുത്തുപോലും ചെറുപ്പത്തിൽ ഇല്ലായിരുന്നു എന്നതും മറ്റൊരു വസ്തുത.
സങ്കരവർഗക്കാരിയെന്ന ആക്ഷേപവും രണ്ടു രാജ്യക്കാരായ തന്റെ മാതാപിതാക്കൾ കണ്ടുമുട്ടിയത് ഉൾപ്പെടെയുള്ള കഥകൾ വിവരിക്കേണ്ടിയതുമായ ദുരിതവും കളിയാക്കലും കുട്ടിക്കാലം മുതൽ നവോമി ഒസാക്കയ്ക്കു കൂട്ടുണ്ടായി. വീനസ്-സെറീന വില്യംസ് സഹോദരിമാരെ അവരുടെ പിതാവ് വില്യംസ് സ്വയം ടെന്നീസ് ലോകത്തേക്ക് കൈപിടിച്ചു നടത്തിയതിന്റെ ആവേശം ഉൾക്കൊണ്ടായിരുന്നു ഒസാക്കയുടെ പിതാവ് ലിയൊനാർഡൊയുടെ ഓരോ നീക്കവും. ഇല്ലാത്ത സൗകര്യങ്ങൾ ഉണ്ടാക്കി കളി കണ്ട് പഠിച്ച് ലിയൊനാർഡൊ മക്കളെ ടെന്നീസ് ലോകത്തേക്ക് നയിച്ചു.
ചേച്ചി മാരി ഒസാക്ക ടെന്നീസിനോട് വഴിപിരിഞ്ഞെങ്കിലും നവോമി കരുത്തോടെ മുന്നേറി. ഇന്റർനാഷണൽ ടെന്നീസ് ഫെഡറേഷന്റെ (ഐടിഎഫ്) ജൂണിയർ പോരാട്ടവേദിയിൽനിന്ന് മാറിനിൽക്കുക എന്നതുൾപ്പെടെയുള്ള ധീരമായ തീരുമാനങ്ങൾ കൈക്കൊണ്ടായിരുന്നു നവോമിയുടെ ഒരോ ചുവടും.
എെവാൻ ലെൻഡൽ, മാർട്ടിന ഹിൻഗിസ്, റോജർ ഫെഡറർ അടക്കമുള്ളവർ ഐടിഎഫ് ജൂണിയർ ടൂർണമെന്റിൽ ശോഭിച്ചാണ് പ്രഫഷണൽ രംഗത്തേക്കുയർന്നത്. അതൊഴിവാക്കിയ ഒസാക്ക 2013ൽ തന്റെ പതിനാറാം വയസിൽ നവോമി പ്രഫഷണൽ രംഗത്തേക്ക് ചുവടുവച്ചു. 2016ൽ യുഎസ് ഓപ്പണ്‍ യോഗ്യതാ റൗണ്ടിൽ കളിച്ചു. 2018ൽ കന്നി ഗ്രാൻസ്ലാം സ്വന്തമാക്കി. 2019ൽ ഓസ്ട്രേലിയൻ ഓപ്പണും 2020ൽ യുഎസ് ഓപ്പണ്‍ രണ്ടാംവട്ടവും 2021ൽ വീണ്ടും ഓസ്ട്രേലിയൻ ഓപ്പണും സ്വന്തമാക്കി.
ഒന്നാമത്
ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന ആദ്യ ഏഷ്യൻ താരം, നാല് ഗ്രാൻസ്ലാം സിംഗിൾസ് കിരീടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യക്കാരി തുടങ്ങിയ റിക്കാർഡുകൾ നവോമി ഒസാക്കയെ തേടിയെത്തി. 2020ൽ ലോകത്തിൽ ഏറ്റവും അധികം വരുമാനമുള്ള വനിതാ കായിക താരങ്ങളിൽ ഒന്നാം സ്ഥാനത്തും ഈ ഇരുപത്തിമൂന്നുകാരി പ്രതിഷ്ഠിക്കപ്പെട്ടു. ജാപ്പനീസ് മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ ഒസാക്കയെ വിളിച്ചത് നിഹോണ്‍ നോ ഹോകോരി (ജപ്പാന്റെ രത്നം) എന്നാണ്.
സ്ത്രീ ശക്തീകരണം
ഇതിനിടെ അമേരിക്കൻ നാഷണൽ വനിതാ സോക്കർ ലീഗിലെ നോർത്ത് കരോളൈന കറേജ് ക്ലബ്ബിനെ നവോമി ഒസാക്ക സ്വന്തമാക്കി. ഒസാക്ക ടീമിന്റെ സഹ ഉടമയായി. ഒരുപാട് പേർക്കു മാതൃകയും പ്രചോദനവുമാവുന്ന വിസ്മയിപ്പിക്കുന്ന ഈ സ്ത്രീകളിലാണ് തന്റെ നിക്ഷേപം എന്നായിരുന്നു ഒസാക്കയുടെ വാക്കുകൾ.
അമേരിക്കയും ജപ്പാനുമായി ഒരു ടെന്നീസ് പന്ത് പോലെ അങ്ങോട്ടും ഇങ്ങോട്ടുമുള്ളതാണ് നവോമി ഒസാക്കയുടെ ജീവിതം. ജപ്പാനിലേക്കു പോകുന്പോൾ എന്താണു തോന്നുക എന്ന ചോദ്യത്തിന് ഒസാക്ക പറയുന്നത് ഇങ്ങനെ: വെക്കേഷനിൽ മനോഹരമായ ഒരു സ്ഥലത്തേക്ക് ടൂർ പോകുന്നതു പോലെ...
അതെ, ജീവിതം അത്രമേൽ രസകരമാണെങ്കിലും എല്ലാറ്റിനുമുപരിയായി നിലപാടുകൾ ഉറച്ചതായിരിക്കണമെന്ന് നവോമി ഒസാക്ക അടിവരയിടുന്നു. കാരണം, നവോമി എന്നാൽ എല്ലാറ്റിനുമുപരി, സൗന്ദര്യം എന്നിങ്ങനെയെല്ലാമാണ് അർഥം. തന്റെ പേരിനെ സാധൂകരിക്കുന്നതുപോലെ എല്ലാറ്റിനുമുപരിയായ സുന്ദര തീരുമാനങ്ങൾ ഒസാക്കയുടെ ഭാഗത്തുനിന്ന് വീണ്ടും വരുമെന്ന പ്രതീക്ഷയോടെ...
അനീഷ് ആലക്കോട്