ടൊറോന്റോ: ടൊറോന്റോ രാജ്യാന്തരചലച്ചിത്രമേളയുടെ അൻപതാം പിറന്നാളാഘോഷിക്കപ്പെടുന്ന ഈ സെപ്റ്റംബറിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 74 പ്രധാനചിത്രങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള നാലു ചിത്രങ്ങളാണ് ഇതുവരെ ഇടം പിടിച്ചിട്ടുള്ളത്. കാന്‍ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട നീരജ് ഗയ്വാന്റെ ’ഹോംബൗണ്ട്’, അനുരാഗ് കാശ്യപിന്റെ ’മങ്കി ഇന്‍ എ കെയ്ജ്’, ബികാസ് മിശ്രയുടെ ’ബയാന്‍’, രമേഷ് സിപ്പിയുടെ ’ഷോലെ’ (പുതിയ പതിപ്പിന്റെ പ്രദര്‍ശനം) എന്നിവയാണവ. ബാക്കിയുള്ള മുന്നൂറിലധികം ചിത്രങ്ങളുടെ പേരുകള്‍ വരുന്ന ആഴ്ചകളിലായി പുറത്തുവരും.
കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷമായി തെന്നിന്ത്യന്‍ ചിത്രങ്ങളുടെ അഭാവം ചലച്ചിത്രമേളയില്‍ പ്രകടമായിരുന്നു. ഇഷാന് ഖട്ടര്‍, വിശാല്‍ ജെത്വ, ജാൻവി കപൂര്‍ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ വരുന്ന ഹോംബൗണ്ടിന്റെ സംവിധാനം നിര്‍വഹിച്ചിട്ടുള്ളത്, നീരജ് ഗയാവാനാണ്. രണ്ടു ബാല്യകാലസുഹൃത്തുക്കളുടെ കഥപറയുന്ന ഈ ചിത്രം നീരജ് ഗയാവാന്റെ രണ്ടാമത്തെ കഥാചിത്രമാണ്.
വിക്കി കൗശലും റിച്ചാ ഛദ്ദയും അഭിനയിച്ച, ആദ്യചിത്രമായ ’മസാന്’ 2015 ലെ കാന്‍ ചലച്ചിത്രമേളയില്‍ ഫിപ്രസി ഉള്‍പ്പടെ രണ്ട് പുരസ്കാരങ്ങൾ നേടിയിരുന്നു. ടൊറോന്റോയില്‍ ആദ്യമായാണ് ഗയാവാന്റെ ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഇവിടുത്തെ ഇന്ത്യന്‍ പ്രേക്ഷകര്‍ വളരെ ആകാംക്ഷയോടെ കാണാന്‍ കാത്തിരിക്കുന്ന ചിത്രമാണിത്.
നടനും സംവിധായകനുമായ അനുരാഗ് കാശ്യപിന്റെ ഏറ്റവും പുതിയ ചിത്രമായ ’മങ്കി ഇന്‍ എ കെയ്ജ്’ ന്റെ ആഗോളപ്രദര്‍ശനോദ്ഘാടനം ടൊറോന്റോ മേളയിലായിരിക്കും. ഇന്ത്യയില്‍ അൻപതാം വാര്‍ഷികമാഘോഷിക്കുന്ന രമേഷ് സിപ്പിയുടെ ’ഷോലെ’ യ്ക്ക് ആദരമെന്നോണം ആ ചിത്രത്തിന്റെ പുതിയ ഡിജിറ്റല്‍ പ്രിന്റാണ് ടൊറോന്റോ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നത്.
പ്രശസ്ത നടി ഹുമ ഖുറേഷിയോടൊപ്പം ചന്ദ്രചൂഢ് സിങും സച്ചിന് ഖേഡേക്കറും പ്രധാനവേഷങ്ങളില്‍ വരുന്ന, ബികാസ് മിശ്രയുടെ ’ബയാന്‍’ ആണ് വേറൊരു ചിത്രം.വരുന്ന ദിവസങ്ങളില്‍ മറ്റ് ഇന്ത്യന്‍ ഭാഷാചിത്രങ്ങളുടെ പേരുകളില്‍ ചിലതുകൂടി പുറത്തുവരുമെന്നുള്ള പ്രതീക്ഷയിലാണ് കാനഡയിലെ ഇന്ത്യക്കാര്‍.
തെരഞ്ഞെടുക്കപ്പെട്ട പ്രധാനചിത്രങ്ങളുടെ പേരുകളില്‍ അലെക്സ് വിന്ററിന്റെ ’അഡല്‍റ്റ്ഹുഡ്’, സ്കാര്‍ലറ്റ് ജോഹാന്‍സന്റെ ’എലിനോര്‍ ദ് ഗ്രേറ്റ്’, അസീസ് അന്‍സാരിയുടെ ’ഗുഡ് ഫോര്ച്യുണ്’, ജെയിംസ് വാന്ഡെര്ബില്റ്റിന്റെ ’ന്യൂറംബർഗ്’, ആലിസ് വിനോകോറിന്റെ ’കൗച്ചര്‍’, ഗ്വിലേര്‍മോ ഡെല്‍ടോറോയുടെ ’ഫ്രാങ്കൻസ്റ്റീൻ’, ജാഫെര്‍ പനാഹിയുടെ ’ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്സിഡെന്റ്’, മാര്‍ക് ജെൻകിന്റെ ’റോസ് ഒഫ് നെവാദ’, മാമോറു ഹൊസോദയുടെ ’സ്കാര്‍ലറ്റ്’, സ്റ്റീവെന് സോഡെര്‍ബെര്‍ഗിന്റെ ’ദ് ക്രിസ്റ്റോഫേര്‍സ്’ എന്നിവയും ഉള്‍പ്പെട്ടിട്ടുണ്ട്.
കാനഡയിലെ ’ഉത്സവങ്ങളുടെ ഉത്സവ’മായാണ് ടൊറോന്റോ രാജ്യാന്തരചലച്ചിത്രോത്സവം അറിയപ്പെടുന്നത്. നഗരത്തിലെ മുപ്പതിലധികം വേദികളിലായി പ്രദര്‍ശിപ്പിക്കപ്പെടുന്ന നാനൂറില്‍ താഴെ വരുന്ന ചിത്രങ്ങള്‍ കാണാനായി ലോകത്തിന്റെ പലഭാഗത്തുനിന്നുമായി എത്തിച്ചേരുന്നത് പ്രതിവര്‍ഷം അഞ്ചുലക്ഷത്തോളം പേരാണ്. രണ്ടായിരത്തോളം മാധ്യമപ്രതിനിധികളാണ് ഇതിനായി ഇവിടേക്കെത്തുന്നത്.
രണ്ടായിരത്തഞ്ഞൂറോളം വൊളന്റിയര്‍മാരും മേളയുടെ സുഗമമായ നടത്തിപ്പിനായി വേദികളിലുണ്ടാവും. വരുന്ന സെപ്റ്റംബര്‍ 4 മുതല്‍ 14 വരെയാണ് ചലച്ചിത്രോത്സവം നടക്കുന്നത്. ഇവിടെ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങളാണ് സാധാരണയായി ഓസ്കര് വേദികളിലും എല്ലാവര്‍ഷവും തിളങ്ങിനില്‍ക്കാറുള്ളത്.