മണ്ണിനെ പൊന്നാക്കും ഈ പോലീസുകാരൻ
Thursday, June 12, 2025 6:17 PM IST
കാക്കിക്കുള്ളിലെ കലാകാരനെ എന്ന പോലെ കാക്കിക്കുള്ളിലെ കർഷകനെയും അടുത്തറിയാൻ അവസരമുണ്ടായിരിക്കുന്നു. കോട്ടയം ജില്ലയിൽ മലരിക്കൽ മുപ്പതിൽ ചിറയിൽ റിട്ട. അസിസ്റ്റന്റ് എസ്ഐ എം.വേലു സർവീസിൽ നിന്നു വിരമിച്ചിട്ടും വെറുതെയിരിക്കാൻ തയാറായില്ല.
പുരയിടത്തോടു ചേർന്നു കിടക്കുന്ന രണ്ടേക്കർ പാടത്ത് നൂറ് മേനി വിളയിച്ചിട്ട് തന്നെ കാര്യമെന്ന തീരുമാനത്തോടെ തുനിഞ്ഞിറങ്ങുകയായിരുന്നു. മക്കളും മരുമക്കളും നൽകിയ പിന്തുണ ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്തു.
അതോടെ കപ്പയും പയറും പാവലും പടവലവും ചീരയുമൊക്കെയായി പുരയിടവും കൃഷി സമൃദ്ധമായി. രാവിലെ മുതൽ തന്നെ വേലു കൃഷിയിടത്തിൽ സജീവമാണ്. രാസവളങ്ങൾ തെല്ലും ഉപയോഗിക്കാതെ പൂർണമായും ജൈവ വളങ്ങളെയാണ് ആശ്രയിക്കുന്നത്.
ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, ചാരം എന്നിവ ഉപയോഗിച്ച് തയാറാക്കുന്ന കൂട്ടുവളങ്ങളാണ് ഏറെയും. സാന്പത്തിക ലാഭം മാത്രം നോക്കിയല്ല കൃഷിയിലേക്ക് ഇങ്ങിയത്. 29 വർഷത്തെ സർവീസിൽ നിന്ന് വിരമിച്ച ശേഷം വീട്ടിൽ വെറുതെ ഇരിക്കാൻ മനസ് വന്നില്ല.
ജോലിക്കു പോയിരുന്ന കാലത്തും അത്യാവശ്യം പച്ചക്കറികളൊക്കെയുള്ള അടുക്കളത്തോട്ടമുണ്ടായിരുന്നു. റിട്ടയർ ചെയ്തതോടെ കൃഷിയിൽ ശ്രദ്ധിക്കാൻ കൂടുതൽ സമയം കിട്ടി.അങ്ങനെയാണ് പാടത്ത് നെല്ല് വിതയ്ക്കാൻ തീരുമാനിച്ചത്.
കുമരകം കൃഷി ഓഫീസിൽ നിന്നാണ് ആവശ്യമായ വിത്ത് ശേഖരിച്ചത്. വൈകാതെ നിലമൊരുക്കി വിത്തിട്ടു. ആദ്യ വിളവെടുപ്പ് കഴിഞ്ഞതോടെ ആത്മവിശ്വാസം ഇരട്ടിയായി. ഇനി കൃഷി തന്നെ എന്നുറപ്പിച്ചു.
നെല്ലിനൊപ്പം ചീരയും പാവലും പടവലവും കോവലുമൊക്കെ നട്ടു പരിപാലിച്ചു. വെള്ളത്തിനു ക്ഷാമമില്ലാത്തതിനാൽ വേനൽക്കാലത്തും കൃഷി സുഗമമായി. കൃഷി ഓഫീസിൽ പുതിയ വിത്ത് എത്തുന്പോൾത്തന്നെ വാങ്ങും.
പിന്നെ പാടത്തും പറന്പിലും അത് നടുന്ന തിരക്കിലാകും. ജോലിക്ക് പോയിരുന്ന സമയത്ത് ചെറിയൊരു അടുക്കളത്തോട്ടം ഉണ്ടാക്കിയിരുന്നു. അത് ഭാര്യയും മക്കളുമൊക്കെയാണ് പരിപാലിച്ചിരുന്നത്. അവധി ദിവസങ്ങളിൽ മുഴുവൻ സമയവും ഇവിടെത്തന്നെയായിരുന്നു.
ഇപ്പോഴും ഭാര്യയും മക്കളും മരുമക്കളുമൊക്കെയാണ് സഹായത്തിനുള്ളത്. നെല്ലാണ് അധികവും കൃഷിചെയ്യുന്നത്. ഡി1 ഇനം നല്ലാണ് വിതയ്ക്കുന്നത്. 130 ദിവസത്തിനുള്ളിൽ ഇത് വിളഞ്ഞ് പാകമാകും. വിതയ്ക്കുന്നതും വളമിടുന്നതും കൊയ്യുന്നതുമെല്ലാം വീട്ടിലെ അംഗങ്ങളെല്ലാവരും ചേർന്നാണ്.
സീസണ് അനുസരിച്ച് മറ്റുള്ള പച്ചക്കറികളും നടും. കുറച്ച് മുന്തിരിത്തൈകളും നട്ടിട്ടുണ്ട്. അച്ഛനെപ്പോലെ മക്കളും കൃഷിയിൽ തത്പരരാണ്. മക്കളായ ജിഷയും ഷീജയും ആ പാത പിന്തുടരുന്നു. ജിഷക്ക് മീൻ വളർത്തലിലാണ് താത്പര്യം.
വലിയ മൂന്ന് കുളങ്ങളിലായി കരിമീൻ, സിലോപ്പി, കട്ല, രോഹു എന്നിങ്ങനെ വിവിധങ്ങളായ മീനുകളുണ്ട്. ഇളയ മകൾ ഷീജയും കൃഷിയുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. പഞ്ചായത്തുമായി സഹകരിച്ച് കസ്സാവ ഗ്രൂപ്പിന്റെ കാർഷിക വിളകൾ കൃഷിചെയ്യാനുള്ള സംഘത്തിൽ ഷീജ അംഗമാണ്.
ഭാര്യ രാധയും മകൻ സജീഷും മരുമകളും വേലുവിന് പിന്തുണയുമായി കൂടെയുണ്ട്. വേലുവിന്റെ കൃഷിയോടുള്ള ആഭിമുഖ്യം തിരിച്ചറിഞ്ഞ് തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത് മികച്ച കർഷകനെന്ന ബഹുമതി നൽകി ആദരിച്ചത് അടുത്ത നാളിലാണ്. ഇപ്പോൾ കോട്ടയം കാർഷിക ഗ്രാമ വികസന ബാങ്ക് ഡയറക്ടർ ബോർഡ് അംഗമാണ് വേലു.
ഫോണ്: 9072915070