സഞ്ചാരികളേ ഇതിലെ, ഇതിലെ... കാണാം കാന്തല്ലൂരിലെ സ്ട്രോബെറി ഫാമുകൾ
Thursday, May 29, 2025 11:32 AM IST
ഇടുക്കി ജില്ലയിൽ കാന്തല്ലൂരിലെ ഹരിതാഭമായ മലനിരകളെ വർഷം മുഴുവൻ കുളിരണിയിക്കുന്ന മഞ്ഞിന്റെ തൂവെള്ള നിറത്തെ സ്ട്രോബറി പഴങ്ങൾ കൊണ്ട് ചുവപ്പണിയിക്കുകയാണു രാജൻ - പത്മാവതി ദന്പതികൾ.
കാന്തല്ലൂരിൽ നിറയെ കൃഷിക്കാഴ്ചകളാണ്. ആപ്പിളും കുങ്കുമപൂവും കാരറ്റും കാബേജും കോളിഫ്ളവറുമൊക്കെ വിളഞ്ഞു കിടക്കുന്ന മലയോരങ്ങൾ. അടുത്ത കാലത്ത് ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഇടപെടൽ വഴി കാന്തല്ലൂർ രാജ്യത്തെ മികച്ച ടൂറിസം വില്ലേജ് അവാർഡ് നേടിയതോടെ ഇവിടുത്തെ കൃഷിയും കൃഷിക്കാരും വൻ ഹിറ്റായി.
കൃഷിയും ടൂറിസവും കോർത്തിണക്കി കാന്തല്ലൂരിലെ കർഷകർ വൻ നേട്ടമാണ് ഉണ്ടാക്കുന്നത്. സമൃദ്ധമായി വിളയുന്ന സ്ട്രോബെറിയും ബ്ലാക്ബെറിയുമാണ് വിനോദ സഞ്ചാരികളെ പ്രധാനമായും ആകർഷിക്കുന്നത്.
മെലീസ വിന്റർ ഡോണ്, നബില, സ്വീറ്റ് ചാർലി എന്നിങ്ങനെയുള്ള ഇനങ്ങളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. കൃഷി ഭവൻ വഴി പൂനയിൽ നിന്നാണു രാജൻ സ്ട്രോബെറി തൈകൾ വാങ്ങിയത്. ഒരെണ്ണത്തിന് 15 രൂപ പ്രകാരം 20,000 തൈകൾ വാങ്ങി നട്ടു.
രാജൻ-പത്മാവതി ദന്പതികൾ പാട്ടത്തിനെടുത്ത നാലേക്കർ ഭൂമിയിൽ രണ്ടേക്കർ സ്ട്രോബറിയാണ്. ബാക്കി രണ്ടേക്കറിൽ വെളുത്തുള്ളി, കാബേജ്, കോളിഫ്ളവർ തുടങ്ങിയ ശീതകാല വിളകളും. ഒപ്പം ജമന്തിയും സൂര്യകാന്തിയുമുണ്ട്.
വീടിനോട് ചേർന്ന് കോഴി, ആട് വളർത്തലുമുണ്ട്. സ്ട്രോബെറി കൃഷിയിൽ നിന്നുമാത്രം വർഷം രണ്ട് മുതൽ അഞ്ചു ലക്ഷം രൂപ വരെ വരുമാനം നേടാൻ ഇവർക്കാകുന്നുണ്ട്. സ്ട്രോബെറി ഫാം കാണാൻ എത്തുന്ന സഞ്ചാരികളിൽ നിന്ന് ഇവർ ഫീസ് ഈടാക്കാറില്ല.
എന്നാൽ, കണ്നിറയെ കാണുന്നതിനും ചിത്രങ്ങളെടുക്കുന്നതിനും സൗകര്യമുണ്ടുതാനും. യൂക്കാലി മരത്തിന്റെ കന്പുകൾകൊണ്ടും വലകൾ കൊണ്ടും അതിര് തിരിച്ച് സംരക്ഷിക്കുന്നതിനാൽ ആർക്കും തോട്ടത്തിനുള്ളിലേക്ക് കയറാനാവില്ലന്നു മാത്രം.

ഫാം സന്ദർശിക്കാനെത്തുന്നവർ പഴത്തിന്റെ ഭംഗിയും രുചിയും കണ്ടെറിഞ്ഞ് ഫാമിൽ നിന്നു തന്നെ വാങ്ങുന്നതിനാൽ വിപണി പ്രശ്നമായിട്ടില്ല. 250 ഗ്രാം വരുന്ന സ്ട്രോബെറി പഴങ്ങളുടെ പാക്കറ്റിന് 120 രൂപയാണ് ഫാം വില. ഫ്രഷ് ജ്യൂസും ലഭിക്കും.
ഗ്ലാസിന് 50 രൂപ. റെഡി ടു ഡ്രിങ്ക് ഇനത്തിൽ സ്ട്രോബെറി ജ്യൂസിന്റെ ചെറു ബോട്ടിലുകളം വാങ്ങാൻ കിട്ടും. ബോട്ടിലിന് 50 രൂപയാണ് വില. വില്പനയ്ക്കുള്ള ഫാം ഫ്രഷ് കാബേജിനും കാരറ്റിനും സൂര്യകാന്തി പൂക്കൾക്കും നല്ല ഡിമാൻഡാണ്.
പഴുത്തു പാകമായാൽ രണ്ടോ മൂന്നോ ദിവസങ്ങൾ മാത്രമാണ് സ്ട്രോബറി പഴങ്ങൾക്ക് ആയുസുള്ളത്. വിളവെടുത്ത പഴങ്ങൾ വിറ്റഴിക്കാൻ കഴിയാതെ വന്നാൽ അവ മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതാണ് രീതി.
സ്ട്രോബറി ജാം, വൈൻ എന്നിവയാണ് പ്രധാന മൂല്യവർധിത ഉത്പന്നങ്ങൾ. ഇതിനു നല്ല ഡിമാൻഡാണെന്ന് ഇരുവരും പറഞ്ഞു. ഈ ഉത്പന്നങ്ങളും സന്ദർശർക്ക് വാങ്ങാൻ കിട്ടും. വേനൽ അവധിയായതോടെ അതിരാവിലെ തന്നെ ഫാമിലേക്ക് സന്ദർശകരുടെ ഒഴുക്ക് തുടങ്ങും.
2017-18 ലെ സംസ്ഥാന ഹോർട്ടി കൾച്ചർ മിഷൻ ഏറ്റെടുത്ത സ്ട്രോബറി കൃഷി വ്യാപന പദ്ധതിയുടെ ഭാഗമായാണ് കാന്തല്ലൂർ മേഖലയിൽ സ്ട്രോബെറി കൃഷി ആരംഭിച്ചത്. ചെടി നട്ട് മൂന്നാം മാസം വിളവെടുപ്പ് തുടങ്ങും.
സാധാരണ നിലയിൽ അത് ആറുമാസം മുതൽ എട്ടുമാസം വരെ തുടരും. നല്ല തണുപ്പും നൂൽ മഴയുമാണ് സ്ട്രോബറി കൃഷിക്ക് വേണ്ടത്. പ്രതികൂല കാലാവസ്ഥയും വിപണനത്തിന്റെ പോരായ്മകളും മൂലം മൂന്നു വർഷം മുന്പു വരെ മറയൂരിലെ കർഷകർ സ്ട്രോബെറിയിൽ നിന്നു പിന്തിരിഞ്ഞിരുന്നു.
എന്നാൽ, ഇപ്പോൾ സ്ട്രോബെറി കാന്തല്ലൂരിലെ ചെറുകിട കർഷകരുടെ ആദായവിളയാണ്. സ്ട്രോബെറി പാടമെന്ന ബോർഡ് ഉണ്ടെങ്കിൽ സഞ്ചാരികൾ കൃഷിയിടത്തിലേക്ക് ഒഴുകിയെത്തുന്ന പ്രവണതയാണ് കാന്തല്ലൂരിലുള്ളത്.
അതുകൊണ്ടുതന്നെ ഒന്നും രണ്ടും സെന്റിൽ ആരംഭിച്ച സ്ട്രോബെറികൃഷി ഇപ്പോൾ ഏക്കറുകളിലേക്കു വളർന്നിട്ടുണ്ട്. മക്കളായ കാളീശ്വരി, കബില, കനിഹ എന്നിവരും മാതാപിതാക്കളെ സഹായിക്കാൻ ഫാമിൽ എപ്പോഴുമുണ്ട്.
ഫോണ്: 70129 59894, 94958 79020.