പുത്തൻ ചുവട് വയ്പുമായി ഹെെറേഞ്ച് ഹണി; വിൽക്കാനുണ്ട് അടത്തേൻ
Friday, June 13, 2025 1:39 PM IST
ശുദ്ധമായ തേൻ എന്ന ലേബലിൽ കുപ്പിയിലടച്ച് മാർക്കറ്റിൽ കിട്ടുന്നതെല്ലാം നല്ല തേനാണെന്നു വിചാരിക്കേണ്ട. എന്നാൽ, തേനീച്ചകൾ പണിതുണ്ടാക്കിയ തേൻ നിറഞ്ഞ അടത്തേൻ നേരിട്ടു കിട്ടിയാലോ? അവിശ്വസിക്കേണ്ട കാര്യവുമില്ല.
അതിൽനിന്ന് ഒരു കഷണം മുറിച്ചെടുത്തു വായിലിട്ടു നുണഞ്ഞാൽ നല്ല തേൻ മധുരം ആസ്വദിക്കുകയും ചെയ്യാം. ബാക്കി വരുന്നതു സ്വന്തമായി പിഴിഞ്ഞെടുത്തു കുപ്പിയിൽ നിറച്ചു സൂക്ഷിക്കുകയും ചെയ്യാം.
ഇങ്ങനെ തേനീച്ച കൂട്ടിൽ നിന്നു നേരിട്ട് എടുക്കുന്ന അടത്തേൻ കിട്ടുന്ന സ്ഥലം ഇടുക്കി ജില്ലയിൽ ഹൈറേഞ്ചിലെ ഹണി നഗറിലുണ്ട്. നാലു പതിറ്റാണ്ടിലേറെക്കാലമായി തേനീച്ചകൾക്കൊപ്പം ജീവിക്കുന്ന ടി. കെ. രാജുവിന്റെ നാച്ച്വറൽ ഹൈറേഞ്ച് ഹണിയാണ് അടത്തേനുമായി രംഗത്തെയിരിക്കുന്നത്.
തേനീച്ചക്കൂട്ടിൽ റാണി താമസിക്കുന്ന അടിത്തട്ടിനു മുകളിലെ തേൻ തട്ടുകളിലാണ് അടത്തേനുവേണ്ടി പ്രത്യേക ഫൈബർ നിർമിത ബോക്സുകൾ സ്ഥാപിക്കുന്നത്. തേനീച്ചകൾ ഈ ബോക്സുകളിൽ കയറി അറകളുണ്ടാക്കി അതിൽ തേൻ നിറയ്ക്കും.
സീസണാകുന്നതോടെ അടത്തേൻ നിറഞ്ഞ ബോക്സുകൾ പുറത്തെടുത്തു കാറ്റു കടക്കാതെ സീൽ ചെയ്ത് മാർക്കറ്റിലെത്തിക്കുന്നതാണു രീതി. മനുഷ്യസ്പർശമേൽക്കാത്തതും തേനീച്ചകൾ നേരിട്ടു രൂപപ്പെടുത്തിയെടുക്കുന്നതുമായ ഈ തേനിന് ആഭ്യന്തര, വിദേശ മാർക്കറ്റുകളിൽ വലിയ ഡിമാൻഡാണ്.
യാത്രകൾക്കിടയിലും അല്ലാതെയും കുട്ടികൾക്കും മുതിർന്നവർക്കും ആസ്വദിക്കാവുന്ന പ്രകൃതിദത്ത മധുരമെന്ന പ്രത്യേകതയും ഇതിനുണ്ട്. സാന്ദ്രത വളരെ കൂടുതലുള്ള തേനിന്, അതിൽ ഇട്ടു കൊടുക്കുന്ന വസ്തുക്കളുടെ സത്ത് ആഗീരണം ചെയ്യാനുള്ള പ്രത്യേക കഴിവുണ്ട്.
ഇതു മനസിലാക്കിയ രാജു, ഔഷധ തേനുകൾ പുറത്തിറക്കി നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. വെളുത്തുള്ളി, കൂവളം, കിഴാർനെല്ലി, മാതളം, കാന്താരി, മഞ്ഞൾ, നെല്ലിക്ക, ഏലയ്ക്ക, ഇഞ്ചി, ബ്രഹ്മി തുടങ്ങിയ ഔഷധങ്ങളുടെ സത്ത് തേനിൽ ലയിപ്പിച്ച് പുറത്തിറക്കിയ മൂല്യവർധിത തേൻ ഉത്പന്നങ്ങൾ ഇപ്പോഴും വിപണിയിൽ ഏറെ പ്രിയപ്പെട്ടതാണ്.
തേനീച്ച കോളനികളിൽ നിന്നു ശേഖരിക്കുന്ന തേൻ ശുദ്ധീകരിച്ച് ചേർക്കേണ്ട ഒൗഷധ വസ്തുക്കൾ പച്ചയായി 1:5 അനുപാതത്തിൽ കൃത്യമായി ചേർത്ത് 45 മുതൽ 60 ദിവസം വരെ നിശ്ചിത അന്തരീക്ഷ ഊഷ്മാവിൽ സൂക്ഷിച്ച ശേഷമാണു വില്പനയ്ക്കായി കുപ്പികളിൽ നിറയ്ക്കുന്നത്.
250 ഗ്രാമിന്റെ ബോട്ടിലുകളിലാണ് ഔഷധ തേനുകൾ വില്പനയ്ക്കെത്തിക്കുന്നത്. 350 രൂപ മുതലാണു വില. ശുദ്ധമായ തേനും വില്പനയ്ക്കുണ്ട്. കിലോ 440 രൂപ. കോളനികളിൽ റാണി ഈച്ചകളുടെ ഭക്ഷണമായി കരുതി വയ്ക്കുന്ന റോയൽ ജെല്ലിയും പൂന്പൊടിയും ഹൈറേഞ്ച് ഹണിയിൽ വാങ്ങാൻ കിട്ടും.

6-12 ദിവസം വരെ പ്രായമുള്ള വേലക്കാരി ഈച്ചകളുടെ തലയിൽ നിന്നു ഉറിവരുന്ന ഇളം മഞ്ഞ നിറമുള്ള കൊഴുത്ത ദ്രാവകമാണ് റോയൽ ജെല്ലി. വിദേശ രാജ്യങ്ങളിൽ വൻ ഡിമാൻഡുള്ള ഇതിന് മോഹവിലയാണ്. പൂന്പൊടിക്ക് കിലോ 4000- 5000 രൂപയാണ് വില.
കിലോ കണക്കിന് തേൻ ആവശ്യമുള്ള മൂല്യവർധന സംരംഭത്തിന് കൂടുതലായും സ്വന്തമായി ഉത്പാദിപ്പിക്കുന്ന തേനാണ് രാജു ഉപയോഗിക്കുന്നത്. ഇടുക്കി ജില്ലയുടെ പലഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ആറായിരത്തോളം തേനീച്ച കോളനികളാണു പ്രധാന തേൻ സ്രോതസുകൾ. ചെടികളും പൂക്കളും നിറഞ്ഞ ഒരു കൃഷിയിടത്തിൽ 25 പെട്ടികൾ എന്നതാണു കണക്ക്.
പെട്ടികൾ തമ്മിൽ 15-20 അടി വരെ അകലമുണ്ടാകും. ഇടുക്കിയിൽ റബർ തോട്ടങ്ങൾ കുറവായതിനാൽ റബർ തേനിനേക്കാൾ പലവിധ പൂക്കളിൽ നിന്നുള്ള തേനാണ് കൂടുതൽ ലഭിക്കുന്നത്. കോളനികൾ സ്ഥാപിച്ചിട്ടുള്ള ഭൂവുടമകൾക്ക് വിളവെടുപ്പ് വേളയിൽ ഒരു കിലോ തേനോ അല്ലെങ്കിൽ അതിന്റെ വിലയോ പാരിതോഷികമായി നൽകും.
ഇരുനൂറോളം കർഷകരിൽ നിന്നു നിശ്ചിതവിലയ്ക്ക് തേൻ സ്ഥിരമായി വാങ്ങുന്നുമുണ്ട്. കർഷകർ ആവശ്യപ്പെട്ടാൽ ഈച്ചയോടുകൂടി കോളനികൾ പുരയിടത്തിലെത്തിച്ച് സ്ഥാപിച്ചു കൊടുക്കുകയും ചെയ്യും. അതിന് നിശ്ചിത ഫീസുണ്ട്.
ജനുവരി-ഏപ്രിൽ വരെയാണു സീസണ്. ഒരു തവണ ഒരു പെട്ടിയിൽ നിന്ന് അഞ്ച് കിലോ മുതൽ 15 കിലോ വരെ തേൻ സമാഹരിക്കാനാകും. ജൂണ്-നവംബർ വരെ വറുതിക്കാലമാണ്. ഈ സമയത്ത് തേനീച്ചകൾക്ക് പഞ്ചസാര ലായനി തീറ്റയായി കൊടുക്കേണ്ടി വരും. അതിനുള്ള സൗകര്യത്തിനായി കോളനികൾ വീടിനു സമീപത്തേക്ക് മാറ്റി സ്ഥാപിക്കും.
ഔഷധ ഗുണമേറെയുള്ള ചെറുതേനും രാജുവിനുണ്ട്. അതിനായി ചെറുതേനീച്ചകളുടെ 600 കോളനികൾ അദ്ദേഹം സംരക്ഷിക്കുന്നു. ചെറിയ പൂക്കളിൽ നിന്നുമാത്രം തേൻ ശേഖരിക്കുന്ന ഇവ ഉത്പാദിപ്പിക്കുന്ന തേനിന്റെ അളവും വളരെ കുറവാണ്. ഒരു സീസണിൽ ഒരു കൂട്ടിൽ നിന്നു 250- 500 ഗ്രാം വരെ മാത്രം. അതുകൊണ്ടു തന്നെ വില അല്പം കൂടുതലാണ്. കിലോ 2500 രൂപ.
കോളനികളിൽ നിന്ന് എക്സ്ട്രാക്ടർ ഉപയോഗിച്ചാണ് തേൻ ശേഖരിക്കുന്നത്. ഇങ്ങനെയെടുക്കുന്ന തേനിൽ 25 ശതമാനത്തിലേറെ ജലാംശമുണ്ടാകും. ശുദ്ധീകരണ പ്രക്രിയവഴി 20 ശതമാക്കി കുറയ്ക്കണം. ഒപ്പം പൊടി പടലങ്ങൾ നീക്കുകയും വേണം. ഇതിനായി ഹണി നഗറിൽ സ്ഥാപിച്ച സൂക്ഷ്മവും വിപുലമായ യന്ത്രവത്കൃത ശുദ്ധീകരണ സംവിധാനം 2017 മുതൽ പ്രവർത്തിക്കുന്നു.
11 മോട്ടോറുകളുടെ സഹായത്തോടെ മൂന്നു ചേംബറുകളിലൂടെ നടക്കുന്ന ശുദ്ധീകരണത്തിനൊടുവിൽ ലഭിക്കുന്ന ശുദ്ധമായ തേൻ ബോട്ടിലുകളിൽ നിറച്ചു വിപണികളിലെത്തിക്കുന്നതാണ് രീതി. മറ്റു കർഷകർ കൊണ്ടുവരുന്ന തേനും ഇവിടെ ശുദ്ധീകരിച്ച് നൽകും. ചെറിയ ഫീസുണ്ടെന്നു മാത്രം.
ഇടുക്കി കാഞ്ചിയാർ പഞ്ചായത്തിലെ മൂന്നാം വാർഡിൽ അഞ്ചുരുളി, കോഴിമല, ഇടുക്കി വനങ്ങളുടെ നടുവിൽ തൊപ്പിപ്പാളയിലാണ് ഹണി നഗർ. ഹണി നഗറിനോട് ചേർന്നു കിടക്കുന്ന 18 ഏക്കർ ചെറു വനത്തിൽ നിറയെ കാട്ടുപൂക്കൾ.
അവയ്ക്കു ചുറ്റും പാറിപ്പറക്കുന്ന തേനീച്ചകൾ. പരാഗണവൃത്തിയിൽ ഏറെ മുന്നിലുള്ള തേനീച്ചകളുടെ സാന്നിധ്യമുള്ളതിനാൽ ചുറ്റുമുള്ള കൃഷിയിടങ്ങളിലാകെ വിളസമൃദ്ധി. സൂര്യനുദിച്ചുവരുന്ന സമയമാണ് പരാഗണത്തിന് ഏറ്റവും അനുയോജ്യം. പൂക്കൾ വിരിഞ്ഞു വരുന്ന ആ സമയത്താണ് തേനും പൂന്പൊടിയും തേടി തേനീച്ചകൾ കൂട്ടമായി ഇറങ്ങുന്നതും.

മൂല്യവർധിത തേൻ ഉത്പന്നങ്ങൾ നിർമിക്കുന്ന ഹൈറേഞ്ച് ബീ കീപ്പിംഗ് യൂണിറ്റും ഹണി പ്രോസസിംഗ് സെന്ററും തേൻ ശുദ്ധീകരണ ശാലയും ഹണി നഗറിൽ രാജുവിന്റെ വീട്ടിൽ നിന്ന് അധികം അകലെയല്ല. പായ്ക്കിംഗിലും ഓഫീസിലുമൊക്കെയായി നാല്പതോളം തൊഴിലാളികളുണ്ട്.
എല്ലാറ്റിനും മേ?ൽനോട്ടം നൽകി ഭാര്യ രമണിയും മക്കളായ രശ്മിയും രേഷ്മയും മരുമക്കളായ സുമേഷും ജോലറ്റും കൊച്ചുമക്കളും. നേരിട്ടും ഓണ്ലൈനിലും ഉത്പന്നങ്ങൾ ലഭ്യമാണ്. തൊപ്പിപ്പാള, കുമളി, കട്ടപ്പന, ഇടുക്കി എന്നിവിടങ്ങളിൽ ഒൗട്ട്ലെറ്റുകളും പ്രവർത്തിക്കുന്നു.
തേനീച്ച വളർത്തലിൽ പ്രകടിപ്പിക്കുന്ന മികവ് പരിഗണിച്ച് നിരവധി പുരസ്കാരങ്ങളും രാജുവിനെ തേടിയെത്തിയിട്ടുണ്ട്. പുതുതായി തേനീച്ച കൃഷിയിലേക്കു വരുന്നവർക്കായി എല്ലാ രണ്ടാം ശനിയാഴ്ചയും ഹണിനഗറിൽ അദ്ദേഹം പരിശീലനം നൽകി വരുന്നുണ്ട്.
പരിശീലനം പൂർത്തിയാക്കി, സ്വയം തൊഴിൽ സംരംഭകരാകൻ ആഗ്രഹിക്കുന്നവർക്ക് ഈടില്ലാതെ ഒരു ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്നതിനുള്ള മാർഗനിർദേശങ്ങളും നൽകും. മുൻകൂട്ടി പേര് രജിസ്ട്രർ ചെയ്യണമെന്നു മാത്രം.
ഫോണ്: 9526704612, 9061704612.