ചതിക്കില്ല വെറ്റില, ശശിധരൻ ഹാപ്പി
റോബിൻ ഏബ്രഹാം ജോസഫ്
Thursday, June 26, 2025 4:37 PM IST
വെറ്റില ഇതുവരെ ശശിധരനെ ചതിച്ചിട്ടില്ല. അതുകൊണ്ടാവാം ആയുസിന്റെ നല്ല പങ്കും ഈ കൃഷിക്കുവേണ്ടി അദ്ദേഹം മാറ്റിവച്ചത്. വെറ്റില കൃഷിയിൽ ആഴ്ച്ചതോറും കുറഞ്ഞത് അയ്യായിരം രൂപ വരുമാനം കിട്ടും കോട്ടയം ജില്ലയിൽ നെടുംകുന്നം നെത്തല്ലൂർ പനയ്ക്കവയലിൽ കെ.എൻ.ശശിധരന്.
വെറ്റില വിറ്റു വീടുപോറ്റുന്ന ഇദ്ദേഹം മക്കളുടെ പഠനവും വിവാഹവുമൊക്കെ നടത്താൻ ആശ്രയിച്ചതും മറ്റൊന്നിനെയല്ല. വീട്ടു മുറ്റത്തേക്ക് കയറുന്പോൾ തന്നെ പടങ്ങുകളിലും മരങ്ങളിലും വള്ളിവീശി തിങ്ങി വളരുന്ന വെറ്റില ചെടികൾ കാണാം.
ഹരിതസമൃദ്ധിയുടെ നേർക്കാഴ്ച. രാപകൽ നട്ടുനനയ്ക്കാനും പാകമായ ഇലകൾ യഥാസമയം ജാഗ്രതയോടെ നുള്ളിയെടുത്ത് കെട്ടുകളാക്കാനും 74കാരനായ ശശിധരന് ഏറെ ഇഷ്ടമാണ്. മൂന്നു പതിറ്റാണ്ടു മുന്പു വാഴയോ കപ്പയോ ചേനയോ ചേന്പോ നടാമെന്നു വിചാരിച്ചാണ് ശശിധരൻ ഈ മണ്ണു വാങ്ങിയത്.
മറ്റു കൃഷികൾക്കൊപ്പമാണ് വെറ്റിലയും തുടങ്ങിയത്. ഇപ്പോൾ 350 മൂട് ചെടികളുണ്ട്. എട്ടു ദിവസം ഇടവിട്ട് ഇല നുള്ളി വിൽക്കും. തളിരിലകൾ പാകമാകുന്ന മുറയ്ക്ക് നുള്ളിക്കൊണ്ടിരിക്കും. 120 രൂപയാണ് ഒരു കെട്ട് നാടൻ വെറ്റിലയ്ക്കു കച്ചവടക്കാർ നൽകുന്നത്.
സീസണ് അനുസരിച്ച് വില കൂടിയും കുറഞ്ഞും വരും. എന്നാൽ എല്ലാക്കാലത്തും ശരാശരി വില കിട്ടും. എന്നും വിപണിയുണ്ട് അതുകൊണ്ടാണ് വെറ്റില ചതിച്ചിട്ടില്ലെന്നു ശശിധരൻ പറയുന്നത്. നാട്ടിലെ കച്ചവടക്കാരും നാടൻ വെറ്റില അന്വേഷിച്ചെത്തുന്നവരുമാണ് ആവശ്യക്കാർ.
ഒരേക്കറിൽ വെറ്റിലയ്ക്കുപുറമെ ജാതി, കപ്പ, വാഴ, പച്ചകറികൾ എന്നിവയും കൃഷി ചെയ്യുന്നുണ്ട്. 2018ലാണ് വെറ്റിലയ്ക്ക് ഏറ്റവും ഉയർന്ന വില കിട്ടിയത്. കെട്ടിന് 300 രൂപ. നാട്ടിലെ മുതിർന്ന കർഷകൻ എന്ന നിലയിൽ കഴിഞ്ഞ വർഷം നെടുംകുന്നം പഞ്ചായത്ത് ശശിധരനെ ആദരിച്ചിരുന്നു.
സ്റ്റെറാമില്ലും ചാണകവുമാണ് വെറ്റിലയ്ക്കു വളമായി നൽകുന്നത്. ചുവട്ടിൽ എപ്പോഴും നനവ് ഉണ്ടായിരിക്കണമെന്നതിനാൽ ഇടയ്ക്കിടെ നനച്ചു കൊടുക്കണം. വള്ളികൾ പന്തലിട്ടു പടർത്തിയാലാണ് കൂടുതൽ ആദായം കിട്ടുന്നത്.
മുൻകാലങ്ങളിൽ മുള ഉപയോഗിച്ചാണ് പന്തലിട്ടിരുന്നത്. എന്നാൽ, ഇപ്പോൾ ഇരുന്പു പൈപ്പുകളിലും. എല്ലാ വർഷവും മേട മാസത്തിലാണ് കൃഷിയുടെ തുടക്കം. വെറ്റില കൃഷി ലാഭത്തിലാകണമെങ്കിൽ ഇതുമായി ബന്ധപ്പെട്ട എല്ലാ ജോലികളും തനിയെ ചെയ്യണം.
രാവിലെ വെറ്റില തോട്ടത്തിലേക്ക് ഇറങ്ങിയാൽ വൈകുന്നേരമാണ് ശശിധരന്റെ മടക്കം. കൃഷിയിടത്തിൽ കരുത്ത് പകർന്ന് ഭാര്യ സുകുമാരിയും മക്കളും ഒപ്പമുണ്ട്.
കൃഷി ചെയ്യുന്ന വിധം
മറ്റു വിളകൾക്ക് ഇടയിലാണു വെറ്റില കൃഷി. പത്തു മുതൽ 15 സെന്റീമീറ്റർ നീളവും 25 സെന്റീമീറ്റർ വീതം വീതിയും ആഴവുമുള്ള ചാലുകൾ കീറിയാണ് കൃഷി ചെയ്യുന്നത്. ചാലുകൾ തമ്മിൽ ഒരു മീറ്റർ അകലം ഉണ്ടായിരിക്കണം.
ചാണകവും പച്ചിലയും ചാരവും മേൽമണ്ണുമായി കലർത്തി കൃഷി ആരംഭിക്കാം. മൂന്നു വർഷം പ്രായമായ കൊടികളുടെ തലപ്പ് കൃഷിക്ക് മികച്ചതാണ്. ആരോഗ്യമുള്ള മൂന്നു മുട്ടുകളും ഒരു മീറ്റർ നീളവുമുള്ള വള്ളികൾ നടാൻ ഉപയോഗിക്കാം.
ഒരു ഹെക്ടറിൽ നടാൻ ഏകദേശം 20000 മുതൽ 25000 വരെ തലപ്പുകൾ വേണ്ടിവരും. നേരത്തെ തയാറാക്കിയിട്ടുള്ള ചാലുകൾ നനച്ചശേഷം 20 സെന്റീമീറ്റർ അകലെ തലപ്പുകൾ നടാം. ഒരു മുട്ട് മണ്ണിനടിയിൽ ആകത്തക്ക വിധമാണ് നടേണ്ടത്.
അതിനുശേഷം ചുറ്റുമുള്ള മണ്ണ് അമർത്തി കൊടുക്കണം. നട്ട ഉടനെ തണൽ നൽകണം. വളർച്ചയുടെ ആദ്യ ഘട്ടത്തിൽ കൊടികളിൽ വെള്ളം തളിച്ചുകൊടുക്കുന്നതു നല്ലതാണ്. രാവിലെയോ വൈകുന്നേരമോ ആണ് നനയ്ക്കേണ്ടത്.
ഫോണ് : 6238022475