സ്വന്തം നാട്ടുചന്തയുമായി ഉഴവൂർ
Monday, June 30, 2025 1:04 PM IST
ഉഴവൂർ എന്ന പേരിൽ തന്നെയുണ്ട് മണ്ണിന്റെ, ഉഴവിന്റെ, കൃഷിചര്യയുടെയൊക്കെ ഒരു സുഗന്ധം. പേരുപോലെ കൃഷിയാണ് ഉഴവൂരിന്റെ മുഖമുദ്ര. ജനതയുടെ പ്രധാന ഉപജീവന മാർഗവും കൃഷി തന്നെ. വാഴ, വിവിധയിനം പച്ചക്കറികൾ, കിഴങ്ങുവർഗ വിളകൾ തുടങ്ങിയവയുടെ കേന്ദ്രമാണിത്.
കാർഷികോത്പന്നങ്ങളുടെ സമൃദ്ധി സ്വാഭാവികമായ വിലയിടിവിനും കാരണമായി. വിലക്കുറവ് മാത്രമല്ല, കുറഞ്ഞ വിലയാണെങ്കിലും അതു കൃത്യമായി കിട്ടാതായതോടെ കർഷകരും കൃഷിവകുപ്പും ഉഴവൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി "കർഷകരുടെ സ്വന്തം കാർഷിക വിപണി' എന്ന ആശയവുമായി മുന്നിട്ടിറങ്ങുകയായിരുന്നു.
കർഷകർക്കായി കർഷകർ തന്നെ നടത്തുന്ന വിപണിയായിരുന്നു ലക്ഷ്യം. അതിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണീസ് സ്റ്റീഫന്റെയും കൃഷി ഓഫീസർ തെരേസ അലക്സിന്റെയും നേതൃത്വത്തിൽ കർഷകരുടെ വിപുലമായ യോഗം ചേർന്നു.
നാട്ടുചന്തയുടെ നടത്തിപ്പിനാവശ്യമായ കർഷകരുടെ ഭരണസമിതിയെ തെരഞ്ഞെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായും കൃഷി ഓഫീസർ കണ്വീനറായും കമ്മിറ്റി പ്രവർത്തനമാരംഭിച്ചു.
അങ്ങനെ ഉഴവൂരിലെ പരന്പരാഗത നാട്ടുചന്തയിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി വെള്ളിയാഴ്ചകളിൽ കർഷകരുടെ സ്വന്തം വിപണിക്ക് തുടക്കമിട്ടു. പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും പൊതുസമൂഹത്തിന്റെയും നിറഞ്ഞ പിന്തുണയാണ് ഈ കർഷക വിപണിക്ക് ലഭിച്ചത്.
വെള്ളിയാഴ്ചകളിൽ ഉച്ചകഴിഞ്ഞ് ഒരുമണി മുതൽ കാർഷികോത്പന്നങ്ങൾ എത്തിത്തുടങ്ങും. മൂന്നു മണി വരെ രജിസ്ട്രേഷൻ. മൂന്നു മണി മുതൽ പരസ്യ ലേലം.

വിവിധയിനം പച്ചക്കറികൾ, വാഴക്കുലകൾ, കിഴങ്ങ് വർഗവിളകൾ, കാർഷിക മൂല്യവർധിത ഉത്പന്നങ്ങൾ എന്നു തുടങ്ങി കോഴിയും താറാവും ആടുമൊക്കെ ഇവിടെ കൊടുക്കാനും വാങ്ങാനും കഴിയും.
ചുരുക്കിപ്പറഞ്ഞാൽ കൈപ്പിടിയിലെ കാന്താരി മുതൽ കറവപ്പശുവിനെ വരെ കൈമാറ്റം ചെയ്യാനാകുന്ന ഇടമായി ഉഴവൂർ നാട്ടു ചന്ത മാറി. പരസ്യ ലേലത്തിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന ഉത്പന്നങ്ങളുടെ വില അടുത്ത വെള്ളിയാഴ്ച കർഷകന്റെ കൈകളിലെത്തും.
അഞ്ചു ശതമാനം തുക വിപണി നടത്തിപ്പിനായി കർഷകർ നൽകുന്നുമുണ്ട്. രണ്ടു വർഷമായി പ്രതിവർഷം കാൽ കോടിയിലധികം തുകയ്ക്കുള്ള കാർഷികോത്പന്നങ്ങളാണ് നാട്ടുചന്തവഴി വിറ്റഴിക്കപ്പെടുന്നത്.
കൂടാതെ വിപണിയുടെ നേതൃത്വത്തിൽ വിവിധ നവമാധ്യമ കൂട്ടായ്മകൾ വഴിയും കാർഷികോത്പന്നങ്ങളുടെ കൈമാറ്റം നടക്കുന്നുണ്ട്. ടി.കെ. രഘു പാറയിൽ പ്രസിഡന്റായും സ്റ്റീഫൻ കാപ്പുകയം സെക്രട്ടറിയായുമുള്ള ഭരണസമിതിയാണ് ചന്തയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.
കൃഷി ഓഫീസർ തെരേസ അലക്സും, അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ അനൂപ് കെ. കരുണാകരനും ഷാജു വർഗീസുമെല്ലാം വിപണി ഇടപെടലുകളിൽ മത്സരബുദ്ധിയോടെയാണ് പ്രവർത്തിച്ചുവരുന്നത്.
ഫോണ്: 9383470782, 9446546659.