കോവിഡ് കാലത്ത് ഗർഭിണികൾക്കാവശ്യം കൂടുതൽ കരുതൽ
കോവിഡ് കാലത്ത് ഗർഭിണികൾക്കാവശ്യം  കൂടുതൽ കരുതൽ
Friday, August 27, 2021 6:13 PM IST
കാത്തിരിപ്പിന്‍റെയും പ്രതീക്ഷയുടെയും സമയമാണ് ഗർഭകാലം. എന്നാൽ കോവിഡ് മഹാമാരി പലരുടെയും ഗർഭകാലത്തെ ഭയത്തിന്‍റെയും അനിശ്ചിതത്വത്തിന്‍റെയും കാലമായി മാറ്റിയിരിക്കുന്നു. കോവിഡിന്‍റെ ഒന്നാം തരംഗത്തെക്കാളേറെ രണ്ടാം തരംഗം ഗർഭിണികളെ കൂടുതൽ ഭയപ്പെടുത്തുന്നതായി കാണാം. തങ്ങളുടെയോ പങ്കാളിയുടെയോ ജോലിയും വരുമാനവും നഷ്ടപ്പെടുന്നതും കുറയുന്നതുമെല്ലാം ആശങ്കയ്ക്ക് ആക്കം കൂട്ടുന്ന ഘടകങ്ങളാണ്.

എന്നാൽ, അമിതമായ ഭയവും ഉത്കണ്ഠയും ഗർഭകാലത്ത് നല്ലതല്ല. അനാവശ്യമായ ഭീതി മാറ്റിവച്ച് ശ്രദ്ധയും കരുതലുമായി മുന്നോട്ടു പോവുകയാണ് ഈ മഹാമാരിക്കാലത്ത് ഗർഭിണികൾ ചെയ്യേണ്ടത്. ഒന്നാമത്തെ തരംഗത്തിലും രണ്ടാമത്തെ തരംഗത്തിലും ഗർഭിണികൾക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെങ്കിലും ഗർഭിണിയോ ഗർഭസ്ഥ ശിശുവോ കോവിഡ്മൂലം മരിച്ച സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. കോവിഡിന്‍റെ മറ്റെല്ലാ മേഖലകളെയും പോലെ ഇക്കാര്യത്തിലും ശാസ്ത്രീയമായ തുടർപഠനങ്ങളുടെ അടിസ്ഥാനത്തിലെ ആധികാരികമായ വിവരങ്ങൾ ലഭ്യമാകൂ.

ഗർഭം ഒരു രോഗമല്ല

കോവിഡ് കാലത്ത് അടിവരയിട്ടു പറയേണ്ട കാര്യമാണ് ഗർഭാവസ്ഥ രോഗമല്ല എന്നത്. ഗർഭിണി രോഗിയുമല്ല. ഗർഭം അനുബന്ധരോഗങ്ങളിൽ (കോ മോർബിഡിറ്റി) പെടുന്നുമില്ല. അതിനാൽ തന്നെ, ഗർഭിണികൾ കോവിഡിനെ ഭയക്കേണ്ടതില്ല. ഗർഭാവസ്ഥ ശരീരത്തിലും രോഗപ്രതിരോധശേഷിയിലും പല മാറ്റങ്ങളും ഉണ്ടാക്കുമെന്നതിനാൽ കൂടുതൽ ശ്രദ്ധ അനിവാര്യമാണെന്നുമാത്രം.

ഗർഭിണികൾക്കും മറ്റുള്ളവരെപ്പോലെ തന്നെ കോവിഡ് ബാധിച്ചേക്കാം. കൃത്യമായ മാനദണ്ഡങ്ങൾക്കനുസരിച്ചു ചികിൽസിച്ചാൽ സാധാരണഗതിയിൽ രോഗം ഭേദമാവുകയും ചെയ്യും. എന്നാൽ, രോഗം മൂർച്ഛിക്കുന്നത് പ്രശ്നം സങ്കീർണമാക്കും. അമിതഭാരം, പ്രായക്കൂടുതൽ, ഹൈപ്പർ ടെൻഷൻ, പ്രമേഹം എന്നിവ ഗർഭിണികളിൽ കോവിഡ് ഗുരുതരമാക്കാൻ കാരണമാകാം. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിനൊപ്പം രോഗലക്ഷണങ്ങൾ കണ്ടാൽ വൈദ്യസഹായം തേടണം.

കോവിഡ് കാലത്ത് ഇതു ശ്രദ്ധിക്കാം

1. എസ്എംഎസ്

കോവിഡിനെ പടിക്കുപുറത്ത് നിർത്താനായി എസ്എംഎസ് എന്ന ത്രയക്ഷരി മന്ത്രം മുറുകെ പിടിക്കുക. Sanitaisation (ശുചിത്വം), Mask ( മാസ്ക്ക്), Social Distancing (ശാരീരിക അകലം) എന്നതാണ് എസ്എംഎസ് സൂചിപ്പിക്കുന്നത്.

* അണുബാധ ഒഴിവാക്കാനായി ഗർഭകാലത്ത് ശ്വസനശുചിത്വം പാലിക്കണം.
ചുമയ്ക്കുന്പോഴും തുമ്മുന്പോഴും വായും മുഖവും മറയ്ക്കുക.

* കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളിൽ തൊടരുത്.


* കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക.

* സോപ്പും വെള്ളവും ലഭ്യമാകാത്തപ്പോൾ സാനിറ്റെസർ ഉപയോഗിക്കാം.

* രോഗബാധയ്ക്ക് സാധ്യത കൂട്ടുന്ന ആൾക്കൂട്ടം പോലുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക.

* അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്പോഴും ആളുകളുമായി ഇടപഴകേണ്ടി
വരുന്പോഴും ശരിയായ രീതിയിൽ മാസ്ക് ഉപയോഗിക്കണം.

* സാധ്യമെങ്കിൽ ഇരട്ട മാസ്ക് തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കുക

* സാമൂഹിക അകലം നിർബന്ധമായും പാലിക്കണം.

2. ഗർഭകാല പരിശോധനകൾ

ഗർഭകാല പരിശോധനകളും കുത്തിവെപ്പുകളും മുടക്കേണ്ടതില്ല. എന്നാൽ, അനാവശ്യമായി ആശുപത്രിയിൽ പോകുന്നത് ഒഴിവാക്കുക. പരിശോധന മുടക്കുന്നതും അയണ്‍, ഫോളിക് ആസിഡ് ഗുളികകൾ കഴിക്കാതിരിക്കുന്നതും മാസം തികയാതെയുള്ള പ്രസവത്തിനു കാരണമാകും. കുഞ്ഞിനു തൂക്കക്കുറവ്, പ്രായത്തിനനുസരിച്ചു വളർച്ച ഉണ്ടാകാതിരിക്കുക എന്നിവയും ഇതുമൂലം ഉണ്ടാകാം.

* പ്രസവത്തിനു മുന്പ് അഞ്ചു പ്രാവശ്യവും പ്രസവശേഷം മൂന്നു പ്രാവശ്യവുമാണ് സാധാരണ
പരിശോധനക്കായി പോകേണ്ടത്.

* അനാവശ്യ സ്കാനിംഗുകൾ ഒഴിവാക്കണം.

3. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ

വീട്ടിലുണ്ടാക്കുന്ന ആഹാരം സമയത്ത് ചൂടോടെ കഴിക്കുക. ഭക്ഷണത്തിൽ ധാരാളം നാരുകൾ (ഫൈബർ) ഉൾപ്പെട്ടതായി ഉറപ്പുവരുത്തണം. തിളപ്പിച്ചാറിയ വെള്ളം നന്നായി കുടിക്കുക. ഒരു കിലോയ്ക്ക് 30 മില്ലി ലിറ്റർ എന്ന തോതിൽ ശരീരഭാരത്തിനനുസരിച്ചു പ്രതിദിനം വെള്ളം കുടിക്കണം. ഇതാണ് ആരോഗ്യകരമായ ജീവിത ശൈലി. ഭക്ഷണം പാകം ചെയ്യാനും കഴിക്കാനും വൃത്തിയുള്ള പാത്രങ്ങൾ ഉപയോഗിക്കുക. പറ്റാവുന്ന തരത്തിൽ ഡോക്ടറുടെ ഉപദേശമനുസരിച്ചു വ്യായാമം ചെയ്യാം.

* ഫ്രഷ് പച്ചക്കറികളും പഴങ്ങളും കഴിക്കുക.

* ദിവസവും അഞ്ചു ഗ്രാം ഉപ്പു മതി.

* പ്രതിദിനം ആറു സ്പൂണ്‍ പഞ്ചസാരയിൽ കൂടുതൽ കഴിക്കരുത്.

* ഗർഭിണികൾക്ക് ആവശ്യമായ പോഷകങ്ങൾ അടങ്ങിയ മീനും അണ്ടിപരിപ്പും പോലെയുള്ള
ഭക്ഷണങ്ങൾ കഴിക്കാം.

* ലഹരി പദാർത്ഥങ്ങൾ ഒരു കാരണവശാലും ഉപയോഗിക്കരുത്.

4. കോവിഡ് വാക്സിനേഷൻ

ഇന്ത്യയിൽ നിലവിൽ ഗർഭിണികൾക്ക് കോവിഡ് വാക്സിൻ നൽകേണ്ടതില്ല എന്നതാണ് സർക്കാർ തീരുമാനം.

സീമ മോഹൻലാൽ
വിവരങ്ങൾക്ക് കടപ്പാട്: ഡോ.എൻ.എസ് അയ്യർ, യുനിസെഫ്