ജൈവകൃഷിക്ക് ഊന്നൽ നൽകണമെന്ന് ബിഷപ് മാർ ജോസ് പൊരുന്നേടം
സ്റ്റാഫ് റിപ്പോർട്ടർ
Monday, July 15, 2024 3:47 PM IST
വിഷമില്ലാത്ത ഭക്ഷണം ആഗ്രഹിക്കുന്ന മനുഷ്യരുടെ എണ്ണം ഏറി വരികയാണെന്നും അതുകൊണ്ട് ആരോഗ്യത്തെ പരിപോഷിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനത്തിന് ഊന്നൽ നൽകുന്ന കൃഷി രീതി വികസിപ്പിച്ചെടുക്കണമെന്നും മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം.
പെരുകുന്ന മാരകരോഗങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും കാരണം ഒരു പരിധിവരെ ഗുണനിലവാരമില്ലാത്തതോ മായം കലർന്നതോ ആയ ഭക്ഷ്യവസ്തുക്കളുടെ ഉപയോഗമാണ്. ജൈവ ഉത്പന്നങ്ങളുടെ ലഭ്യതക്കുറവും പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
പ്രകൃതിയിലും കാലാവസ്ഥയിലും വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ പ്രകൃതിയെയും കാലാവസ്ഥയെയും മാത്രമാശ്രയിച്ചുള്ള കൃഷി ഇനി ലാഭകരമാവില്ല. പരന്പരാഗത കൃഷി രീതിക്കു പകരം ശാസ്ത്രീയ കൃഷി രീതി സ്വായത്തമാക്കണം.
സാങ്കേതിക വിദ്യകളുടെ വികസനം കാർഷിക രംഗത്ത് വലിയ മാറ്റങ്ങളാണു കൊണ്ടുവരുന്നത്. കൃഷിരംഗത്ത് വിജയിക്കാൻ അതൊക്കെ നമ്മുടെ കർഷകരും സ്വീകരിക്കേണ്ടിയിരിക്കുന്നു. ഉത്പന്നങ്ങളുടെ ഗുണനിലവാരത്തിൽ കാര്യമായ മെച്ചമുണ്ടായങ്കിലേ അന്താരാഷ്ട്ര മാർക്കറ്റിൽ പിടിച്ചു നിൽക്കാനാവൂ. അതിനുള്ള മാതൃക എന്ന നിലയിലാണു മാനന്തവാടിയിൽ ബയോവിൻ അഗ്രോ റിസേർച്ച് ആരംഭിച്ചത്. - അദ്ദേഹം ചൂണ്ടിക്കാട്ടി.
കുറച്ചു ഭൂമിയിൽ കൂടുതൽ ഉത്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യകളൊക്കെ എത്തിക്കഴിഞ്ഞു. ഉത്പന്നങ്ങൾ തനതു രൂപത്തിൽ മാർക്കറ്റിലെത്തിച്ചാൽ കർഷകർക്കു കാര്യമായ പ്രയോജനം ലഭിക്കില്ല. അതിനുപകരം കാർഷിക വിളകളെ മൂല്യവർധിത ഉത്പന്നങ്ങളാക്കി വിപണിയിലെത്തിക്കുകയാണു വേണ്ടത്. അതിനു സാധിച്ചാൽ കർഷകർക്കു മാന്യമായി ജീവിക്കാനുതകുന്ന വരുമാനം ലഭിക്കും.
അതെല്ലാം യാഥാർഥ്യമാക്കാൻ കാർഷിക വിദ്യാഭ്യാസം അനിവാര്യമാണ്. കൃഷി ചെയ്യുന്നതിനൊപ്പം പുതിയ സാങ്കേതിക വിദ്യകളും സ്വന്തമാക്കാൻ പഠനവും പരിശീലനവും അത്യാവശ്യമാണ്. കൃഷി കൊണ്ട് ജീവിക്കാൻ സാധിക്കുന്ന സ്ഥിതിയുണ്ടായാൽ യുവാക്കളുടെ വിദേശത്തേക്കുള്ള കുത്തൊഴുക്ക് ഒരു പരിധിവരെ തടയാനാവും.
കൃഷി ആസ്വദിച്ചു ചെയ്യാനുള്ള വിദ്യകളാണു പുതിയ തലമുറയെ പരിശീലിപ്പിക്കേണ്ടത്. നന്നായി കൃഷി ചെയ്തു മാന്യമായി ജീവിക്കുന്നവരുടെ വിജയഗാഥകൾ മറ്റുള്ളവരിലെത്തിക്കാനും കഴിയണം. ശാസ്ത്രീയ കൃഷി രീതികൾ പരിശീലിപ്പിക്കാനും പരിശീലിക്കാനുമുള്ള സ്ഥാപനങ്ങളും സംവിധാനങ്ങളുമാണ് ഇനിയുണ്ടാവേണ്ടത്. ഇക്കാര്യത്തിൽ കൃഷിവകുപ്പിന് ഏറെ ചെയ്യാനാകുമെന്നും ബിഷപ് കൂട്ടിച്ചേർത്തു.
വയനാട്ടിലേയും പ്രത്യേകിച്ച് മാനന്തവാടി രൂപതയിലെയും ഭൂരിഭാഗം ജനങ്ങളും കൃഷിയുമായി ബന്ധപ്പെട്ടു ജീവിക്കുന്നവരാണ്. അതുകൊണ്ട് തന്നെ എക്കാലത്തും കൃഷിയും കർഷകരും രൂപതയുടെ പ്രധാന വിഷയം തന്നെയാണ്.
രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി 1974ൽ പ്രവർത്തനം തുടങ്ങിയതു തന്നെ മികച്ചയിനം തൈകൾ കർഷകർക്ക് ലഭ്യമാക്കാനുള്ള നഴ്സറി ആരംഭിച്ചുകെണ്ടാണ്. കാർഷിക മേഖലയിലെ പുതിയ കാൽവയ്പായ ബയോവിൻ ആരംഭിച്ചതോടെ അതിന്റെ ഗുണം വയനാട്ടിലെ കർഷകർക്കു കിട്ടിത്തുടങ്ങിയിട്ടുണ്ട്.
കൃഷിക്ക് ആവശ്യമുള്ള വെള്ളത്തിന്റെ വിതരണം ഒരിടത്തും ശാസ്ത്രീയമാണെന്നു പറയാനാവില്ല. പൈപ്പ് ഇടുന്നതും കനാലുകൾ നിർമിക്കുന്നതിലും ഒതുങ്ങരുത് ജലവിതരണം. അതു കൃഷിഭൂമിയിൽ എത്തുന്നുണ്ടെന്നു കൂടി ഉറപ്പാക്കണം.
ഫാം ടൂറിസത്തിന് അനന്ത സാധ്യതകളാണുള്ളതെന്നും മാർ ജോസ് പൊരുന്നേടം ചൂണ്ടിക്കാട്ടി. കൃഷിയിൽ നിന്നുള്ള ആദായത്തോടൊപ്പം ടൂറിസ്റ്റുകളുടെ സന്ദർശനം വഴി കർഷകർക്ക് അധികവരുമാനവും ലഭിക്കുമെന്നതാണ് അതിന്റെ പ്രത്യേകത.