അഴകുവിടർത്തി സജിയുടെ ഡ്രാഗണ്തോട്ടം
Tuesday, September 24, 2024 2:39 PM IST
മണ്ണിനെ സ്നേഹിച്ച് കൃഷിയുടെ ഉപാസകനായി മികച്ച വരുമാനവും അതിലേറെ ആത്മസംതൃപ്തിയും സ്വന്തമാക്കി വിജയഗാഥ രചിക്കുകയാണു സജി ജോസഫ് പൂവത്താനിക്കലും കുടുംബവും. ഇടുക്കി ജില്ലയിൽ തൊടുപുഴ താലൂക്കിൽ വെള്ളിയാമറ്റത്താണ് സജിയുടെ കൃഷിത്തോട്ടം. ഡ്രാഗണ്‍ ഫ്രൂട്ടാണ് പ്രധാന കൃഷി.
അവക്കാഡോ, അബിയു, സപ്പോട്ട, മാങ്കോസ്റ്റിൻ, മിൽക്ക് ഫ്രൂട്ട്, ഫുലാസാൻ, റംബൂട്ടാൻ, ദുരിയാൻ, മിറക്കിൾ ഫ്രൂട്ട്, മരമുന്തിരി, വിവിധയിനം മാവ് എന്നിവയുൾപ്പെടെ 75 സെന്റ് സ്ഥലത്താണ് സജിയുടെ ഫലവൃക്ഷത്തോട്ടം. ഇതിനുപുറമേ ജാതി, കരിമുണ്ടയിനം കുരുമുളക്, കമുക് തുടങ്ങിയവുമുണ്ട്. അഞ്ചേക്കർ തോട്ടത്തിൽ കൃഷിയും പരിപാലനവുമായി ഇഴുകിച്ചേരുന്പോൾ സജിയുടെ മനസ് ശാന്തം.
പഴവർഗ കൃഷിയിലേക്ക്
റബറിന് വില കുറഞ്ഞതോടെയാണ് ഫലവൃക്ഷ കൃഷിയിലേക്ക് സജി തിരിഞ്ഞത്. 2022 ലാണ് ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ആരംഭിച്ചത്. കർഷകരുമായി സംസാരിച്ചും തോട്ടങ്ങൾ സന്ദർശിച്ചും പഠിച്ച ശേഷമായിരുന്നു തുടക്കം.
മലേഷ്യൻ റോയൽ റെഡ് ഇനത്തിൽപ്പെട്ട ചുവപ്പ് നിറമുള്ള 110 ഡ്രാഗണ്‍ ഫ്രൂട്ടാണ് കൃഷിയിടത്തിലുള്ളത്. ഉള്ളിലെ മാംസളമായ ഭാഗത്തിന് പിങ്ക് നിറമാണ്. റാന്നിയിലുള്ള റിട്ട. ബാങ്ക് ജീവനക്കാരനായ ജോസഫിന്റെയും കുമാരമംഗലം സ്വദേശിനിയായ അനിറ്റ ടീച്ചറിന്റെയും പക്കൽ നിന്നാണ് തൈ ശേഖരിച്ചത്.

നടീലും പരിചരണവും
ചൂടുള്ള കാലാവസ്ഥയും ജൈവാംശമുള്ള മണ്ണുമാണ് ഡ്രാഗണ്‍ ഫ്രൂട്ടിന് അനുയോജ്യം. കൃഷിക്കായി മണ്ണ് നന്നായി കിളച്ചു നിലം ഒരുക്കണം. തൈ നടുന്നതിനുമുന്‍പ് തൂണുകൾ സ്ഥാപിക്കും. പിന്നീട് കപ്പയുടെ ഉടലെടുക്കുന്നതുപോലെ തൂണിനോടു ചേർന്ന് ഒരു മീറ്റർ ചുറ്റളവിൽ മണ്ണ് കൂന കൂട്ടും.
തൂണിന്റെ നാലു വശത്തുമായി ഒരിഞ്ചു താഴ്ത്തി തൈകൾ നടും. വേപ്പിൻ പിണ്ണാക്കും എല്ലുപൊടിയും ഉണക്ക ചാണകപ്പൊടിയും ചേർത്തു കുഴി മൂടിയാണ് നടുന്നത്. കുഴികൾ തമ്മിൽ ഏഴ് അടിയും വരികൾ തമ്മിൽ ഒന്പതടിയും അകലമുണ്ട്.
ചെടി വളർന്നു തുടങ്ങിയാൽ പടർന്നു കയറുന്നതിനുസരിച്ച് ഏഴ് അടി ഉയരമുള്ള തൂണുകൾ സ്ഥാപിക്കും. അതോടെ മുട്ടുകളിൽ ഉണ്ടാകുന്ന വേരുകൾ തൂണുകളിൽ ചുറ്റി പിടിക്കും. ഓരോ തൂണുകൾക്ക് മുകളിലും വളയങ്ങൾ സ്ഥാപിക്കും. തൂണിനു മുകളിൽ എത്തുന്നതുവരെയും വേരുകൾ തൂണുകളിൽ ചുറ്റിപ്പിടിക്കുന്നതുവരെയും ചരടുകൊണ്ട് ചെടിയെ തൂണിനോട് ചേർത്തു കെട്ടും.
മുകളിൽ എത്തിയാൽ വളയത്തിന് അകത്തുകൂടി താഴേക്ക് ശിഖരങ്ങൾ വളർത്തിവിടും. മറ്റു ചെടികൾക്ക് നൽകുന്നതുപോലെ ഇതിന് ജലസേചനം ആവശ്യമില്ല. വേനൽക്കാലത്ത് ചെറിയ നന മതി. വർഷത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം വളം നൽകും. ചാണകം പുളിപ്പിച്ച് ഒഴിച്ചുകൊടുക്കുന്നതിനു പുറമെ കോഴിവളവും നൽകും.
വിളവെടുപ്പ്
മാർച്ച് -ജൂലൈ കാലയളവിലാണ് ചെടികൾ പൂക്കുന്നത്. വൈകുന്നേരം വിരിഞ്ഞു തുടങ്ങുന്ന പൂക്കൾ പിറ്റേദിവസം രാവിലെ ചുരുങ്ങും. കായ് പിടുത്തം കൂടാനും മികച്ച വിളവ് ലഭിക്കാനും പരാഗണം ആവശ്യമാണ്. തേനീച്ചകളും ശലഭങ്ങളുമാണ് പ്രധാനമായും പരാഗണം നടത്തുന്നത്.
പൂക്കൾ വിരിഞ്ഞ് 28 - 32 ദിവസത്തിനകം വിളവെടുക്കാം. ഒരു ചെടിയിൽ നിന്ന് ആറു പ്രാവശ്യം വരെ വിളവു ലഭിക്കും. ഒരു പഴത്തിന് 400 മുതൽ 700 ഗ്രാം വരെ തൂക്കം ഉണ്ടാകും.
പോഷകസമൃദ്ധം
പോഷക ഗുണങ്ങളാൽ സന്പന്നമാണ് ഡ്രാഗണ്‍ ഫ്രൂട്ട് . ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ള ഈ പഴം പ്രമേഹം, കൊളസ്ട്രോൾ, സന്ധിവേദന, ആസ്തമ എന്നിവയ്ക്ക് ശമനം നൽകാൻ ഉത്തമം . കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും നല്ലതാണ്.
കാത്സ്യം, ധാതുലവണങ്ങൾ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. ക്ഷീണമകറ്റാനും ശരീരത്തിന് കുളിർമ പകരാനും അത്യുത്തമം. ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുമെന്നതിനാൽ ഇതിനു നല്ല ഡിമാൻഡാണ്.

വിപണിയും ഉപയോഗവും
പ്രാദേശിക മാർക്കറ്റുകളിലാണ് സജി കൂടുതലായും വിൽപന നടത്തുന്നത്. കിലോയ്ക്ക് 150 രൂപ മുതൽ മുകളിലേക്ക് ലഭിക്കും. വീട്ടിലെത്തി പഴങ്ങൾ വാങ്ങുന്നവരും ഉണ്ട്. ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പുറംതൊലി കളഞ്ഞ് കഷണങ്ങളാക്കി നേരിട്ട് ഭക്ഷിക്കാം.
ഇതിനുപുറമേ ഷേക്ക് ഉണ്ടാക്കിയും കഴിക്കാം. സലാഡിൽ ചേർത്താൽ രുചിയേറും. കേക്ക് നിർമാണത്തിനും ചില ഭക്ഷ്യവസ്തുക്കളുടെ നിർമാണത്തിനും ചേരുവയായി ഇതുപയോഗിച്ചുവരുന്നു.
പുതുതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാനും പുതിയ കൃഷി രീതികൾ പരിചയപ്പെടുത്താനും അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് സജിയുടെ അഭിപ്രായം. കേന്ദ്ര-സംസ്ഥാന ബജറ്റുകളിൽ കൃഷിക്കു കൂടുതൽ തുക മാറ്റി വയ്ക്കണം.
കാർഷികമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ, പലിശരഹിത വായ്പ എന്നിവ ലഭ്യമാക്കുക, ഗുണനിലവാരമുള്ള വിത്തുകളും തൈകളും സൗജന്യനിരക്കിൽ വിതരണം ചെയ്യുക തുടങ്ങി വിവിധ പ്രോത്സാഹന പദ്ധതികൾ ആവിഷ്കരിച്ച് കർഷകർക്ക് ആത്മവിശ്വാസം പകർന്നു കൊടുക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിച്ചാലേ ഈ രംഗത്ത് പുത്തൻ ഉണർവ് സൃഷ്ടിക്കാനാവു എന്നാണ് ഈ കർഷകന്റെ നിരീക്ഷണം. ഭാര്യ: ഷിമ്മി, മക്കൾ: റോസന്ന, റോഷൻ.
ഫോണ്‍: 9744516372