സിസ്റ്റര് റോസ്ലിന് എംടിഎസ് ബേസ് തോമാ ദയറ, പാലമറ്റം
വിശുദ്ധ ഗ്രന്ഥത്തിലെ ലെഗിയോൻ നമുക്കു പരിചിതനാണ്. “ഞങ്ങൾ പലരാകയാൽ ലെഗിയോൻ എന്നറിയപ്പെടുന്നു” എന്നു പറഞ്ഞുകൊണ്ട് ഈശോയ്ക്കു സ്വയം പരിചയപ്പെടുത്തുന്ന ആ പിശാച് (മർക്കോ 5,9) നമ്മിൽ കൗതുകം ജനിപ്പിക്കാറുണ്ട്. നമ്മുടെ ഉള്ളിൽ വിഘടിക്കപ്പെട്ട നിലയിലായിരിക്കുന്ന നാം ചിലപ്പോഴെങ്കിലും ഈ ലെഗിയോനെപ്പോലെയാണ്.
പറയുന്നതൊന്ന്, പ്രവർത്തിക്കുന്നതു മറ്റൊന്ന്, ചിന്തിക്കുന്നത് വേറൊന്ന്... എത്രയോ മുഖംമൂടികളാണ് ഒരു ദിവസം നാം അണിയുക... ഒരുപക്ഷേ, “ഞങ്ങൾ പലരാകയാൽ ലെഗിയോൻ എന്ന് അറിയപ്പെടുന്നു” എന്നതു നമ്മുടെയും ആത്മാർഥത നിറഞ്ഞ പരിചയപ്പെടുത്തലാകും. വിശുദ്ധ ഗ്രന്ഥത്തിലെ ലെഗിയോനൊപ്പം സുറിയാനി താപസിക പിതാക്കന്മാർ വരച്ചുകാട്ടുന്ന മറ്റൊരാളെ, അതായത് ‘ഈഹീദായ’യെ നാം പരിചയപ്പെടേണ്ടിയിരിക്കുന്നു. ആരാണ് ഈ ഈഹീദായ?
ഈഹീദായ എന്ന വാക്കിന്റെ അർഥം ഏകജാതൻ, ഏകാഗ്രചിത്തൻ, ഏകാന്തവാസി എന്നൊക്കെയാണ്. യഥാർഥ ഈഹീദായ പിതാവിന്റെ ഏകജാതനായ ഈശോ തന്നെയാണ്. പിതാവുമായി സത്തയിൽ ഒന്നായിരിക്കുന്ന പുത്രൻ. എന്നാൽ വിശുദ്ധ ഗ്രന്ഥത്തിലും സുറിയാനിസഭകളുടെ ആധ്യാത്മിക പാരന്പര്യത്തിലും മറ്റു ചിലരും ഈ നാമത്തിൽ അറിയപ്പടുന്നുണ്ട്.
പറുദീസായിൽ ദൈവത്തോടൊപ്പം നടന്നിരുന്ന ആദം ഈഹീദായയാണ്. മാർ അപ്രേമിന്റെ അഭിപ്രായത്തിൽ, മാമ്മോദീസാ സ്വീകരിച്ചവർ യഥാർഥ ഈഹീദായ ആയ മിശിഹായെ ധരിച്ച് ഈഹീദായമാരാകുന്നു. ഇവരെ കൂടാതെ ദയറാകൾ ആരംഭിക്കുന്നതിനു മുന്പ് സുറിയാനിസഭയിൽ ആദ്യ നൂറ്റാണ്ടുകളിൽ ഉണ്ടായിരുന്ന ഉടന്പടിയുടെ മക്കൾ എന്നറിയപ്പെട്ടിരുന്ന താപസികരായ അല്മായരും ഈഹീദായമാർ എന്ന പേരിൽ വിഖ്യാതരായിരുന്നു.
വിവാഹിതരും ബ്രഹ്മചാരികളുമായ സ്ത്രീപുരുഷന്മാർ ഈ ഗണത്തിൽ ഉൾപ്പെട്ടിരുന്നു. ദൈവത്തെ ഗുഹകളിലും മരുഭൂമികളിലും തേടി അലയാതെ സഭയിൽ കർത്താവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ് തങ്ങളുടെ പ്രാദേശിക സഭയിൽ, സഭാസമൂഹത്തിന്റെ ഹൃദയമായി സഭയുടെ ശുശ്രൂഷകൾക്കു നേതൃത്വം നൽകി, ആരാധനാവേളകളിൽ ഗായകരായി, വിശ്വാസപരിശീലകരായി, സുവിശേഷ പ്രഘോഷകരായി, ഉപവിയുടെ കാവൽക്കാരായി, ഒപ്പം അതീവ നിഷ്ഠ പുലർത്തുന്ന താപസികരായി സഭയുടെ പുളിമാവായി വർത്തിച്ചിരുന്ന അവർ നമുക്കെന്നും മാതൃകയാണ്. തങ്ങളുടെ ഹൃദയത്തിന്റെ ഏകാഗ്രത നിമിത്തം നഗരങ്ങളിലും ജനമധ്യത്തിലും മരുഭൂമികൾ സൃഷ്ടിച്ച അവർ ഏകനായവനിൽ ഹൃദയത്തിന്റെ നങ്കൂരമുറപ്പിച്ച് ഈഹീദായമാരായി.
കേരളത്തിലെ നസ്രാണിസമൂഹവും പൗരാണികരായ ഈ ഈഹീദായക്കാരുടെ ചൈതന്യം കാത്തുസൂക്ഷിക്കുന്നവരാണ്. വർഷത്തിൽ 225 ദിവസത്തോളം നോന്പ് നോക്കിയിരുന്ന, പള്ളിക്കാര്യങ്ങളിൽ അതീവ ശുഷ്കാന്തിയുണ്ടായിരുന്ന നമ്മുടെ നസ്രാണിസമൂഹം സ്വഭാവത്താലേ താപസികരായിരുന്നു.
തങ്ങൾ ഏതു ജീവിതാവസ്ഥയിൽപ്പെട്ടവരായിരുന്നെങ്കിലും കർത്താവിനും അവന്റെ പള്ളിക്കുംവേണ്ടി സ്വയം സമർപ്പിച്ചു തങ്ങളുടെ കലർപ്പില്ലാത്ത വിശ്വാസം ജീവിച്ച്, കുറവില്ലാതെ വരുംതലമുറയ്ക്കു കൈമാറിയ നമ്മുടെ പൂർവികർ ലെഗിയോന്റെ അവസ്ഥ വെടിഞ്ഞ് ഈഹീദായയുടെ മഹനീയതയിലേക്കുയരാൻ നമുക്ക് പ്രചോദനമാവട്ടെ.