ഡിപി വേൾഡും കേരള സർക്കാരും വിവിധ കരാറുകൾക്ക് രൂപം നൽകി
Monday, October 22, 2018 9:33 PM IST
ദുബായ്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ യുഎഇ സന്ദർശനം അവസാന ദിവസത്തിലേക്ക് കടക്കവേ പ്രമുഖ പോർട്ട് മാനേജ്‌മെന്‍റ് കമ്പനികളിലൊന്നായ ഡി പി വേൾഡുമായി നിരവധി ഉഭയകക്ഷി കരാറുകൾക്ക് രൂപം നൽകി.

ദുബൈയിൽ ഡി പി വേൾഡിന്‍റെ ഹെഡ് ഓഫീസിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ഉന്നത ഉദ്യോഗസ്ഥർ ചേർന്നു സ്വീകരിക്കുകയും പുതിയ അനവധി കരാറുകൾക്ക് രൂപം നൽകുമെന്ന് വാക്കുകൊടുക്കുകയും ചെയ്തു.

കൊച്ചി കേന്ദ്രീകരിച്ചുകൊണ്ട് ഒരു ലോജിസ്റ്റിക്‌സ് പാർക്ക് വികസിപ്പിച്ചെടുക്കാൻ ഡി പി വേൾഡ് താത്പര്യമറിയിച്ചു. വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിന്‍റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ പുരോഗമിക്കുന്നതുകൊണ്ടാണ് ഇത്തരമൊരു സംരംഭത്തിന് ഡിപി വേൾഡ് തുനിയുന്നത്. ലോജിസ്റ്റിക്‌സ് ആൻഡ് ഇൻഡസ്ട്രിയൽ പാർക്കിനു വേണ്ട സ്ഥലം തെരഞ്ഞെടുത്തു നൽകാമെന്ന് മുഖ്യമന്ത്രി ഡി പി വേൾഡിന് ഉറപ്പുനൽകി. ഈ സംരംഭം കേരള സർക്കാറും യു എ ഇയും തമ്മിലുള്ള സർക്കാർ തലത്തിലെ ഒരു ഉഭയകക്ഷി സംരംഭമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഡി പി വേൾഡിന്റെ ചെയർമാൻ സുൽത്താൻ അഹ്മദ് ബിൻ സുലായവും ഉറപ്പുനൽകി.

കേരളത്തിന്‍റെ അനന്ത വ്യാവസായിക വ്യാപാര സാധ്യതയായി മാറാനിടയുള്ള ഉൾനാടൻ ജലഗതാഗത മേഖലയിലും വികസന പരിപാടികൾ നടത്താൻ ഡി പി വേൾഡ് താത്പര്യം പ്രകടിപ്പിച്ചു. കാസർഗേഡി മുതൽ തിരുവനന്തപുരം വരെയുള്ള ജലപാതയിൽ ഉൾനാടൻ ജലഗതാഗതത്തിന്‍റെ സർവസാധ്യതകളും വികസിപ്പിച്ചെടുക്കാനാണ് തീരുമാനം. 2020ൽ ഈ സ്വപ്ന പദ്ധതി പൂർത്തീകരിക്കാൻ വേണ്ട ഇടപെടലുകൾ നടത്താൻ ഡി പി വേൾഡ് താത്പര്യമറിയിച്ചു. ചരക്കുനീക്കം സുഗമമായി നടത്താൻ പദ്ധതികൊണ്ട് കഴിയുമെന്ന കാര്യത്തിൽ കേരള സർക്കാരും ഡി പി വേൾഡും ശുഭാഭ്തി വിശ്വാസം പ്രകടിപ്പിച്ചു.

കേരളത്തിലെ ചെറുകിട തുറമുഖ വികസന പരിപാടിക്കും ഡി പി വേൾഡ് സന്നദ്ധത അറിയിച്ചു. അഴീക്കൽ തുറമുഖമടക്കമുള്ളവ ഈ പദ്ധതിയിലുൾപെടുത്തി വികസിപ്പിക്കുമെന്ന് ഡി പി വേൾഡ് മാനേജ്‌മെന്റ് വ്യക്തമാക്കി. നിലവിലുള്ള കബോട്ടാഷ് നിയമം ഭേദഗതി ചെയ്യാൻ കേന്ദ്രമന്ത്രി നിധിൻ ഗഡ്ഗരിയുമായി സംഭാഷണം നടത്തുമെന്നും വൻകിട കപ്പലുകളിൽ നിന്ന് ചരക്കുനീക്കം സുഗമമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി പ്രിൻസിപ്പൽ സെക്രട്ടറി ഇളങ്കോവൻ ചർച്ചകൾക്ക് തുടക്കം കുറിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡി പി വേൾഡിന്‍റെ സംരംഭകത്വ സഹായം വഴി തൊഴിലവസരം കേരളത്തിൽ ഗണ്യമായി വർധിക്കുമെന്ന് മുഖ്യമന്ത്രി വിശ്വാസം പ്രകടിപ്പിച്ചു. മറ്റുള്ള സ്ഥലങ്ങൾ പോലെയല്ല കേരളത്തിനു വേണ്ടി എന്ത് ഇടപെടലും ചുരുങ്ങിയ സമയംകൊണ്ട് തന്നെ തങ്ങൾ നടത്തുമെന്ന് ഡി പി വേൾഡിന്റെ ചെയർമാൻ ചർച്ചയിൽ വ്യക്തമാക്കി. സ്ഥിരോത്സാഹത്തോടുകൂടി കഠിനപ്രയത്‌നം ചെയ്യുന്ന മലയാളികളെ ഡി പി വേൾഡ് അഭിനന്ദിക്കുകയും ചെയ്തു. മറ്റുള്ള സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഡി പി വേൾഡിന് ഏറ്റവും നന്നായി പ്രവർത്തിക്കാൻ കഴിയുന്ന മേഖല കേരളമാണെന്ന് തിരിച്ചറിയുന്നതായും ചെയർമാൻ വ്യക്തമാക്കി.

വരാനിരിക്കുന്ന ലോജിസ്റ്റിക്‌സ് ആൻഡ് ഇൻഡസ്ട്രിയൽ പാർക്ക് വഴി ഒരു പുതിയ കൊച്ചി-ബംഗളൂരു ഇൻഡസ്ട്രിയൽ കോറിഡോർ (വ്യാവസായിക പാത) തുറന്നുകിട്ടുമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.

വ്യവസായ പ്രമുഖൻ എം.എ. യൂസഫലി, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഇളങ്കോവൻ, മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ് എന്നിവരും ഡി പി വേൾഡിൽ നിന്ന് സിഎഫ്ഒ രാജ്ജിത്ത് സിംഗ് വാലിയ, വൈസ് പ്രസിഡന്‍റ് ഉമർ അൽ മുഹൈരി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

നേരത്തെ ദുബായ് ഹോൾഡിംഗ്‌സ് ചെയർമാൻ അബ്ദുള്ള ഹബ്ബായിയുമായും മുഖ്യമന്ത്രി പിണറായി വിജയനും എം.എ. യൂസഫലിയും ചർച്ച നടത്തിയിരുന്നു. സ്മാർട് സിറ്റി പദ്ധതികളുടെ പുരോഗതിയും കേരള സർക്കാർ നൽകുന്ന പിന്തുണയും ദുബായ് ഗവൺമെന്‍റിന് കൂടുതൽ ഊർജം പകർന്നിട്ടുണ്ടെന്ന് അബ്ദുള്ളല ഹബ്ബായി മുഖ്യമന്ത്രിയെ അറിയിച്ചു.

റിപ്പോർട്ട്: അനിൽ സി ഇടിക്കുള