ഫുജൈറ: ശക്തമായ മഴയെ തുടർന്ന് റോഡിലും താമസസ്ഥലങ്ങളിലും അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് വേണ്ടി ഫുജൈറ മുനിസിപ്പാലിറ്റി നടത്തുന്ന ക്ലീനിംഗ് ക്യാമ്പയിനിൽ കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ പങ്കാളിയായി.
ഫുജൈറ അൽ ഹൈൽ പ്രദേശത്തെ ജനവാസ മേഖലയിലാണ് കൈരളിയുടെ അമ്പതിലധികം പ്രവർത്തകർ ശുചികരണ പ്രവർത്തനങ്ങൾ നടത്തിയത്. ജോലി സ്ഥലത്ത് നിന്ന് അവധിയെടുത്താണ് പലരും ക്യാമ്പയിനിൽ പങ്കെടുത്തത്.
അധികൃതരുമായി സഹകരിച്ച് സഹായം ആവശ്യമായി വരുന്ന എല്ലായിടത്തും കൈരളിയുടെ പങ്കാളിത്തമുറപ്പ് വരുത്തുമെന്ന് ലോക കേരളസഭാംഗം സൈമൻ സാമുവേൽ പറഞ്ഞു.കേരളത്തിലെ മഹാപ്രളയത്തെ അതിജീവിച്ച മലയാളിയുടെ ഒരുമയും സ്നേഹവും കരുതലും പ്രവാസ ഭൂമികയിലും ആവർത്തിക്കുകയാണെന്ന് അദ്ദേഹം കൂട്ടി ചേർത്തു. കൈരളി രക്ഷാധികാരി സൈമൻ സാമുവേൽ, ലെനിൻ.ജി. കുഴിവേലി, വിത്സൺ പട്ടാഴി, സുധീർ തെക്കേക്കര, അഷറഫ് പിലാക്കൽ, വിഷ്ണു അജയ്, മനോജ്, ജയരാജ്, ജിജു ഐസക്ക്, അജിത്ത്, രജീഷ്, അബ്ദുൾ ഹഖ്, ജുനൈസ് ,ഷിബിൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
അതേസമയം കൽബയിൽ മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് ഭക്ഷണവും കുടിവെള്ളവും അവശ്യ വസ്തുക്കളും എത്തിച്ചു നൽകുന്ന പ്രവർത്തനം കൈരളി പ്രവർത്തകർ തുടരുകയാണ്.പ്രമോദ് പട്ടാന്നൂർ, പ്രിൻസ്, നബീൽ, നിയാസ്, ബാബു ബാലൻ എന്നിവർ കൽബയിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു. തുടർന്നുള്ള ദിവസങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ശുചികരണ ക്യാമ്പയിനിലും കൈരളി പ്രവർത്തകർ സജീവമായി ഉണ്ടാകുമെന്ന് കൈരളി സെൻട്രൽ കമ്മറ്റി സെക്രട്ടറി പ്രമോദ് പട്ടാന്നൂർ അറിയിച്ചു.