"ലോക കേരള പ്രതിഷേധ സഭ', സാന്നിധ്യമായി സോഷ്യൽ വെൽഫെയർ അസോസിയേഷനും
Saturday, June 27, 2020 7:33 PM IST
മനാമ : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രവാസി ദ്രോഹ നടപടികൾക്ക് എതിരെ ലോക മലയാളികളുടെ താക്കീതായി വെൽഫെയർ പാർട്ടി വെർച്വൽ പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ച ലോക കേരള പ്രതിഷേധ സഭയിൽ കേരളത്തിലെ ജന പ്രതിനിധികളും 30 ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി സംഘടനാ നേതാക്കളോടൊപ്പം ബഹറിനിൽ നിന്നും സോഷ്യൽ വെൽഫെയർ അസോസിയേഷനും സാമൂഹിക നേതൃ രംഗത്തുള്ളവരും പങ്കെടുത്തു.

വെൽഫെയർ പാർട്ടി ദേശീയ പ്രസിഡന്‍റ് എസ്.ക്യൂ.ആർ ഇല്യാസ് ലോക കേരള പ്രതിഷേധ സഭ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്‍റെ സമ്പദ്ഘടനയുടെ നട്ടെല്ലാണ് പ്രവാസികൾ. ലോക രാജ്യങ്ങളെല്ലാം അവരവരുടെ നാട്ടിലെ പൗരൻമാരെ തിരികെ കൊണ്ടു പോകാൻ വിപുലമായ സൗകര്യങ്ങളേർപ്പെടുത്തിയപ്പോൾ ഇന്ത്യാ സർക്കാർ പ്രവാസികളുടെ മടങ്ങിവരവിന് തടസം നിൽക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എംബസികളിൽ കെട്ടിക്കിടക്കുന്ന ഐ.സി.ഡബ്ല്യൂ ഫണ്ടും പി.എം കെയർ ഫണ്ടും വിനിയോഗിച്ച് പ്രവാസികളുടെ മടക്കയാത്ര സൗജന്യമാക്കണമെന്നും തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്ക് പുനരധിവാസം ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാർലമെന്‍റ് നിർത്തിവച്ച് കോവിഡ് പ്രതിരോധത്തിനുവേണ്ട നടപടി വേണമെന്ന ആവശ്യം കേന്ദ്രം നിരസിക്കുകയായിരുന്നുവെന്ന് കെ.മുരളീധരൻ എംപി പറഞ്ഞു. രോഗപ്രതിരോധം നടത്തേണ്ട സമയത്ത് മധ്യപ്രദേശ് സർക്കാറിനെ അട്ടിമറിക്കാനുള്ള പ്രവർത്തനങ്ങളിൽ ആയിരുന്നു ബിജെപി സർക്കാറിന് താല്പര്യം. പുറമേ സ്നേഹമുണ്ടെന്ന് നടിക്കുകയും കേന്ദ്രവുമായി ചേർന്ന് മറുനാട്ടിൽ തന്നെ പ്രവാസികളെ തളച്ചിടാനുമാണ് സംസ്ഥാന സർക്കാർ ശ്രമിച്ചത്. പ്രവാസികൾ വരുന്ന വിമാനങ്ങൾ റദ്ദാക്കുക, അവർക്കുള്ള ക്വാറന്‍റൈൻ സംവിധാനം നിർത്തലാക്കുക, കൃത്യമായ വിവരങ്ങൾ കൈമാറാതിരിക്കുക തുടങ്ങിയ തടസങ്ങൾ പലപ്പോഴായി സംസ്ഥാന സർക്കാർ സ്വീകരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു

പ്രവാസികളുടെ തിരിച്ചുവരവ് എന്നത് ഏറെ കടമ്പകൾ നിറഞ്ഞതായി മാറിയിരിക്കുകയാണെന്നും ഗവൺമെന്‍റ് മുൻകൈയെടുത്ത് വളരെക്കുറച്ചു പ്രവാസികൾ മാത്രമാണ് നാട്ടിലെത്തിയതെന്നും ഇ. ടിമുഹമ്മദ് ബഷീർ എംപി പറഞ്ഞു. മറ്റു രാജ്യങ്ങൾ സർക്കാർ ചെലവിൽ ആളുകളെ നാട്ടിലെത്തിക്കുമ്പോൾ സ്വന്തം ചിലവിൽ നാട്ടിൽ എത്തുന്ന പ്രവാസിയുടെ യാത്ര തന്നെ മുടക്കാനാണ് കേന്ദ്രവും സംസ്ഥാനവും ശ്രമിക്കുന്നത്. നാട്ടിലെത്തിയാൽ അവരുടെ ജീവിതവും പുനരധിവാസവും എങ്ങനെ എന്നത് ഒരു വലിയ ചോദ്യമായി നിലനിൽക്കുന്നു. ജോലിയും വരുമാനവും ഇല്ലാതെ നാട്ടിൽ എത്തുന്നവർക്ക് പ്രത്യേക പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചു പ്രവാസികളെ പുനരധിവസിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രവാസി ദ്രോഹത്തിൽ പരസ്പരം മത്സരിക്കുകയാണെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം പറഞ്ഞു. ഇവാക്വേഷനായി എല്ലാവിധ അന്താരാഷട്ര ഇളവുകളും ലഭിച്ചിട്ടും വന്ദേ ഭാരത് മിഷനിൽ അമിത ചാർജ് ഈടാക്കാൻ വിമാന കമ്പനികൾക്ക് കേന്ദ്രം അനുമതി നൽകുകയായിരുന്നു. മടക്കയാത്രക്കായി ചാർട്ടേഡ് ഫ്ലൈറ്റുകൾ സന്നദ്ധ സംഘടനകൾ വഴി ആരംഭിച്ചപ്പോൾ അതിനെ തടയിടാനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചത്. രണ്ടര ലക്ഷം റൂം ക്വാറൻറൈൻ സൗകര്യം ഏർപ്പെടുത്തി എന്നവകാശപ്പെട്ട കേരള സർക്കാർ ഏതാനും ആയിരം പ്രവാസികൾ എത്തിയപ്പോൾ തന്നെ ക്വാറൻറൈൻ സംവിധാനങ്ങളില്ലെന്നു പറഞ്ഞ് പിൻമാറുന്നതാണ് കണ്ടത്. നിതാഖാത്ത് കാലത്ത് വാഗ്ദാനം ചെയ്ത തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്ക് 6 മാസത്തെ ശമ്പളം പ്രവാസികൾക്ക് സംസ്ഥാന സർക്കാർ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെ. സുധാകരൻ എംപി, എൻ.കെ പ്രേമചന്ദ്രൻ എംപി, പി.വി ആബ്ദുൽ വഹാബ് എംപി, മുൻ പ്രവാസി മന്ത്രി എം.എം ഹസൻ, സിഎംപി നേതാവ് സി. പി ജോൺ, സാഹിത്യകാരൻ പി. സുരേന്ദ്രൻ, അഡ്വ മുരളീധരൻ, വിവിധ പ്രവാസി സംഘടനാ നേതാക്കളായ ഡോ.ഷീബ (ഖത്തർ), മൻസൂർ പള്ളൂർ (സൗദി), സത്താര്‍ താമരത്ത് (റിയാദ്), വി വി ശരീഫ് (സിങ്കപ്പൂർ), ഖലീല്‍ഹംദാന്‍ (തുർക്കി), അഷറഫ് താമരശേരി, മോഹന്‍ദാസ് നെല്ലിക്കുന്ന് (സലാല), ഷമീം അഹ്മദ് (യുകെ), അബ്ദുസലാം ചാലക്കല്‍ (സോമാലിയ), .മുഹമ്മദ് റിയാസ് (സ്വീഡന്‍), കെ.പി ശംസുദ്ദീന്‍(യുഎഇ), അബ്ദുല്‍ കരീം (ചൈന), ഷഫീഖ് വി.കെ ( യുഎസ്എ), മുഹമ്മദ് സാലിഹ് (കുവൈറ്റ്) , എം.സി.എ നാസര്‍ ( യുഎഇ, ഇ.പി. ജോൺസൺ (യു.ഇ), ഡയസ് ഇടിക്കുള ( യു.എ.ഇ), ഹരികുമാര്‍ ( ഒമാന്‍) , തഴവ രമേശ് ( സലാല), അബുലൈസ് എടപ്പാള്‍ ( യു.എ.ഇ), നഹ്‌ല ടി.എം ( റഷ്യ) ബിനു കുന്നന്താനം, ജമാൽ നദ് വി ഇരിങ്ങൽ, അബ്രഹാം ജോൺ, ഷെമിലി പി ജോൺ, മുഹമ്മദലി മലപ്പുറം, ജമീല അബ്ദുറഹിമാന്‍, വി' കെ. അനീസ് (ബഹറിൻ) തുടങ്ങിയ വിവിധ നേതാക്കളും സംബന്ധിച്ചു. പ്രവാസി വെൽഫെയർ ഫോറം പ്രസിഡന്‍റ് റസാഖ് പാലേരി സ്വാഗതവും സെക്രട്ടറി ബന്ന മുതുവല്ലൂർ നന്ദിയും പറഞ്ഞു.