ദുബായിൽ കോവിഡ് നിയന്ത്രങ്ങളിൽ അയവു വരുത്താൻ തീരുമാനം
Tuesday, May 18, 2021 10:57 AM IST
ദുബായ് : ദുബായിൽ കോവിഡ് നിയന്ത്രങ്ങളിൽ അയവു വരുത്താൻ തീരുമാനം. അടുത്ത ഒരു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാകും ഇളവുകൾ നൽകുന്നതെന്നും കർശന നിരീക്ഷണം നടപ്പിലാക്കുമെന്നും അധികൃതർ വ്യക്തമാക്കി. വിവാഹം , സാമൂഹ്യ കൂട്ടായ്മകൾ , കലാപരിപാടികൾ എന്നിവക്ക് ഇളവ് ബാധകമാകും.

കോവിഡ് രോഗവ്യാപനം ശക്തമായപ്പോൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിലാണ് ഇളവ് നൽകുന്നതിന് തീരുമാനിച്ചിരിക്കുന്നത്. ദുബായിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിനോടനുബന്ധിച്ചാണ് പ്രഖ്യാപനം ഉണ്ടായതു. ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നതായും ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ഇളവുകൾ അനുസരിച്ചു ഹോട്ടലുകൾ , കോഫി ഷോപ്പുകൾ , മാളുകൾ എന്നിവിടങ്ങളിലെ ലൈവ് കലാപരിപാടികൾ പുനരാരംഭിക്കും.

കലാപരിപാടികൾ നടക്കുന്ന സ്ഥലങ്ങളിൽ 70 ശതമാനം ശേഷിയിൽ ആളുകളെ പ്രവേശിപ്പിക്കാം . ഹോട്ടലുകളിൽ 100 ശതമാനം ശേഷിയിൽ ആളുകളെ താമസിപ്പിക്കുന്നതിനും അനുമതിയായി . പങ്കെടുക്കുന്നവർ എല്ലാം കോവിഡ് വാക്‌സിൻ സ്വീകരിച്ചവരാണെങ്കിൽ , സംഗീത പരിപാടികൾ , കായിക പരിപാടികൾ , സാമൂഹ്യ പരിപാടികൾ എന്നിവക്ക് അനുമതി നൽകും. റെസ്റ്റോറന്റുകളിലെ ഒരു മേശയിൽ 10 പേർക്ക് വരെ ഇരുന്നു ഭക്ഷണം കഴിക്കാം . കോഫി ഷോപ്പുകളിൽ ഒരു മേശയിൽ 6 പേർക്ക് ഇരിക്കാം. മാളുകളിലും ,റെസ്റ്റോറന്റുകളിലും സാമൂഹ്യ അകലം 3 മീറ്ററിൽ നിന്നും 2 മീറ്ററായി കുറച്ചു. ഹാളുകളിൽ നടക്കുന്ന വിവാഹങ്ങളിൽ 100 പേർക്ക് വരെ പങ്കെടുക്കാമെങ്കിലും , ചടങ്ങിൽ എത്തുന്നവരും , വെഡിങ് ഹാൾ ജീവനക്കാരും കോവിഡ് വാക്‌സിൻ സ്വീകരിച്ചവരായിരിക്കണം .

വീടുകളിൽ നടക്കുന്ന വിവാഹ ചടങ്ങിൽ 30 പേർക്ക് വരെ പങ്കെടുക്കാം .അധികൃതരുടെ അനുമതിയോടെ നടത്തുന്ന വലിയ പൊതുപരിപാടികൾ തുറസ്സായ സ്ഥലത്താണ് നടത്തുന്നതെങ്കിൽ 2500 പേർക്കും ഇൻഡോർ സ്ഥലത്താണെങ്കിൽ 1500 പേർക്കും പങ്കെടുക്കാം . മാസ്‌ക്ക് ധരിക്കുന്ന കാര്യത്തിൽ ഇളവ് നൽകിയിട്ടില്ലെന്നും , പൊതുസ്ഥലങ്ങളിൽ മാസ്‌ക്ക് ധരിക്കാത്തവർക്കും 3000 ദിർഹം പിഴ നൽകുമെന്നും അധികൃതർ വ്യക്തമാക്കി . സാമൂഹ്യ ജീവിതത്തെ തിരികെ കൊണ്ട് വരുന്നതിനുള്ള ശ്രമങ്ങളിൽ പൊതുജനങ്ങൾ സഹകരിക്കണമെന്നും നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

റിപ്പോർട്ട്: അനിൽ സി ഇടിക്കുള