ലണ്ടൻ: ലോകത്തെ ഭൂരിപക്ഷം മേഖലകളെയും കോവിഡ് കാലം പ്രതിസന്ധിയിലാക്കിയപ്പോൾ, ഏറ്റവും ധനികരായ 10 ആളുകളുടെ സന്പത്ത് റെക്കോർഡ് വേഗത്തിൽ കുതിച്ചുയർന്നുവെന്ന് റിപ്പോർട്ട്. ഓക്സ്ഫാം ഗ്രൂപ്പ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് വിവരങ്ങൾ.
കോവിഡ് മഹാമാരി 160 ദശലക്ഷം ആളുകളെ ദാരിദ്രത്തിലേക്ക് തള്ളിവിട്ടപ്പോൾ ധനികരുടെ സന്പത്ത് പ്രതിദിനം 1.3 ബില്യണ്‍ ഡോളർ എന്ന നിരക്കിൽ 700 ബില്യണ്‍ ഡോളറിൽ നിന്ന് 1.5 ട്രില്യണ്‍ ഡോളറായി ഉയർന്നതായാണ് റിപ്പോർട്ട്.
ലഭ്യമായ ഏറ്റവും കാലികവും സമഗ്രവുമായ ഡാറ്റാ സ്രോതസുകളെ അടിസ്ഥാനമാക്കിയാണ് സാന്പത്തിക കണക്കുകൂട്ടലുകൾ നടത്തിയതെന്നും യുഎസ് ബിസിനസ് മാഗസിനായ ഫോർബ്സ് സമാഹരിച്ച 2021ലെ ശതകോടീശ്വരൻമാരുടെ പട്ടികയാണ് ഉപയോഗിച്ചതെന്നും ഓക്സ്ഫാം ഗ്രൂപ്പ് പറഞ്ഞു.
ടെസ്ല, സ്പേസ് എക്സ് മേധാവി ഇലോണ്‍ മസ്ക് , ആമസോണിന്റെ ജെഫ് ബെസോസ്, ഗൂഗിൾ സ്ഥാപകരായ ലാറി പേജ്, സെർജി ബ്രിൻ, ഫേസ്ബുക്കിന്റെ മാർക്ക് സക്കർബർഗ്, മുൻ മൈക്രോസോഫ്റ്റ് സിഇഒമാരായ ബിൽ ഗേറ്റ്സ്, സ്റ്റീവ് ബാൾമർ, മുൻ ഒറാക്കിൾ സിഇഒ ലാറി എല്ലിസണ്, യുഎസ് നിക്ഷേപകൻ വാറൻ ബഫറ്റും ഫ്രഞ്ച് ലക്ഷ്വറി ഗ്രൂപ്പായ എൽവിഎംഎച്ചിന്റെ തലവൻ ബെർണാഡ് അർനോൾട്ടും തുടങ്ങിയവരാണ് ശതകോടീശ്വരന്മാരുടെ പട്ടികയിലുള്ളത്.
രണ്ട് വർഷത്തിനിടെ ആരോഗ്യ സംരക്ഷണം, ലിംഗാധിഷ്ഠിത അക്രമം, പട്ടിണി, കാലാവസ്ഥാ വ്യതിയാനം എന്നിവ കാരണം ലോകത്ത് പ്രതിദിനം 21,000 ആളുകളുടെ മരണത്തിന് കാരണമായിട്ടുണ്ടെന്ന് ഓക്സ്ഫാം പറഞ്ഞു.
ജോസ് കുന്പിളുവേലിൽ