സണ്ണി സ്റ്റീഫന്‌ ഹ്യൂമാനിറ്റേറിയൻ മിഷനറി അവാർഡ്‌
Tuesday, May 3, 2022 12:06 PM IST
ജോണി ഫിലിപ്പ്
സൗത്ത്‌ ആഫ്രിക്ക: വേൾഡ്‌ പീസ്‌ മിഷന്‍റെ നേതൃത്വത്തിൽ ഇരുപത്തേഴു വർഷമായി നടത്തുന്ന ആഗോള ജീവകാരുണ്യ പ്രവർത്തനങ്ങളെ ആദരിച്ച്, ‌ ഉംറ്റാറ്റ രൂപത നൽകുന്ന ഹ്യുമാനിറ്റേറിയൻ മിഷനറി അവാർഡ്‌, സാമൂഹിക പ്രവർത്തകനും സംഗീതജ്ഞനുമായ സണ്ണി സ്റ്റീഫനു ലഭിച്ചു.

"ലോകത്തിന്‍റെ അതിർത്തി വരെ സാക്ഷിയായിരിക്കുക' എന്ന ദൈവ വിളിയുടെആഹ്വാനം ഹൃദയത്തിലേറ്റു വാങ്ങി നിയോഗ ശുദ്‌ധിയോടെ ജീവിക്കുന്ന ഈകാലത്തിന്‍റെ അപ്പോസ്തലൻ, കാലദേശങ്ങൾക്കും ജാതിമത ചിന്തകൾക്കുംഅതീതമായി പ്രവർത്തിക്കുന്ന മനുഷ്യസ്നേഹിയാണ്‌ സണ്ണി സ്റ്റീഫൻ.

പ്രഭാഷകൻ, അധ്യാപകൻ, സംഗീതജ്ഞൻ, ഫാമിലി കൗൺസിലർ എന്നീമികവിനൊപ്പം കവി, ഗാനരചയിതാവ്‌, ഗ്രന്ഥകാരൻ, സംവിധായകൻ, ചിന്തകൻ, എന്നീ നിലകളിൽ സണ്ണി സ്റ്റീഫന്റെ പ്രവർത്തനങ്ങൾ വിപുലമാണ്‌.അഞ്ചുഭൂഖണ്ഡങ്ങളിലായി തന്‍റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ വളർന്നു പന്തലിച്ചുനിൽക്കുന്നത്‌ ഇച്‌ഛാശക്തിയുടേയും നിശ്ചയദാർഢ്യത്തിന്‍റേയും ഫലമാണ്‌.

ലോകസമാധാന പരിശ്രമങ്ങൾക്കും മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കും മതൈക്യത്തിനും ഉപവി പ്രവർത്തനങ്ങൾക്കുമായി കാൽ നൂറ്റാണ്ടിലേറെ ജീവിതംകൊണ്ട്‌ അടയാളപ്പെടുത്തിയ വ്യക്തിത്വത്തെ ജറുസലേം യൂണിവേഴ്സിറ്റി "മാനവികതയുടെ വിശ്വപൗരൻ' എന്ന പുരസ്കാരം നൽകി 2020-ൽ ആദരിച്ചു.

തിരുനാമകീത്തനം പാടിയും സ്നേഹകാരുണ്യം നൽകിയും ആരെന്നു നോക്കാതെ നന്മ ചെയ്ത്‌ ലോകം മുഴുവൻ സമാധാന ദൂതുമായി സഞ്ചരിക്കുന്ന ഈകർമ്മയോഗി സമാനതകളില്ലാത്ത ജീവിത സാക്ഷ്യമാണ്‌.

സൗത്ത് ആഫ്രിക്കൻ കാത്തലിക്‌ ബിഷപ്‌ കൗൺസിൽ പ്രസിഡന്‍റും ഉംറ്റാറ്റ രൂപതാധ്യക്ഷനുമായ ബിഷപ്‌ സിതംബെല്ല സിപൂക്കയിൽ നിന്ന്‌ വേൾഡ്‌പീസ്‌ മിഷൻ (സൗത്ത്‌ ആഫ്രിക്ക) ചീഫ്‌ കോഓർഡിനേറ്റർ സിസ്റ്റർ ഡോ സെബസ്റ്റിൻ മരിയ ഏറ്റുവാങ്ങിയ പുരസ്കാരം മേയ് എട്ടിനു (ഞായർ) ഉച്ചകഴിഞ്ഞു മൂന്നിന് കുടമാളൂർ പീസ്‌ഗാർഡനിൽ നടക്കുന്ന ചടങ്ങിൽ പാലാ രൂപതാ സഹായ മെത്രാൻ ബിഷപ്‌ ജേക്കബ്‌ മുരിക്കൻ സണ്ണി സ്റ്റീഫനു സമ്മാനിക്കും.