കാസര്‍ഗോഡ്: “നമ്മുടെ രാജ്യത്തുനിന്നു പഠനത്തിനായി വിദേശത്തേക്കു പോകുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടായിട്ടുണ്ട്. 2022ല്‍ ഇത് 13.2 ലക്ഷമായി ഉയര്‍ന്നു. വിദേശത്തേക്കു പോകുന്ന മൊത്തം വിദ്യാര്‍ഥികളില്‍ നാലുശതമാനം കേരളത്തില്‍ നിന്നുള്ളവരാണെന്നാണ് കണക്കാക്കപ്പെടുന്നത്” -ഫെബ്രുവരി അഞ്ചിന് ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ സംസ്ഥാന ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞതാണിത്.
പ്രതിവര്‍ഷം 30,000 കുട്ടികള്‍ വിദ്യാഭ്യാസത്തിനായി കേരളം വിടുന്നതായും മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. ഇത്തരത്തിൽ പഠനത്തിനായി കേരളം വിട്ടുപോകുന്നവരിൽ 31 ശതമാനം പേർക്കും സംസ്ഥാനത്തേക്കു മടങ്ങിവരാൻ പദ്ധതിയില്ലെന്നാണ് കേരള അക്കാദമി ഓഫ് സയന്‍സസ് ഇവരിൽ നടത്തിയ സർവേയിൽ കണ്ടെത്തിയിരിക്കുന്നത്.
ഇങ്ങനെ പോയാല്‍ സമീപഭാവിയില്‍ കേരളത്തിലെ ജനസംഖ്യയുടെ 20 ശതമാനവും 60 വയസ് പിന്നിട്ടവരാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സീറ്റുകള്‍ മിച്ചം, സര്‍വേ...
2023-24 അധ്യയനവര്‍ഷത്തില്‍ കേരളത്തിലെ ആകെയുള്ള 2,22,201 ഡിഗ്രി സീറ്റുകളില്‍ 82,230 സീറ്റും (37 ശതമാനം) ഒഴിഞ്ഞുകിടക്കുകയാണ്. എന്തുകൊണ്ടാണ് കുട്ടികള്‍ വിദ്യാഭ്യാസത്തിനായി വിദേശരാജ്യങ്ങളും ഇതരസംസ്ഥാനങ്ങളും തെരഞ്ഞെടുക്കുന്നത്.
ഇതുസംബന്ധിച്ച് വിശദമായൊരു സര്‍വേ നടത്തിയിരിക്കുകയാണ് കേരളത്തിലെ ശാസ്ത്രജ്ഞരുടെ കൂട്ടായ്മയായ കേരള അക്കാദമി ഓഫ് സയന്‍സസ്. ഇതരസംസ്ഥാനങ്ങളിലെ 130 വിദ്യാഭ്യാസസ്ഥാപനങ്ങളിലും 25 വിദേശരാജ്യങ്ങളിലെ 123 വിദ്യാഭ്യാസസ്ഥാപനങ്ങളിലും പഠിക്കുന്ന മലയാളി വിദ്യാര്‍ഥികൾക്കിടയിലാണ് സര്‍വേ നടത്തിയത്.
ഇതില്‍ 62.34 ശതമാനം പെണ്‍കുട്ടികളും 37.34 ശതമാനം ആൺകുട്ടികളുമാണ്. ഇതില്‍ 62 ശതമാനം പേര് ഡിഗ്രി കോഴ്സ് കഴിഞ്ഞാണ് കേരളം വിട്ടതെങ്കില്‍ 38 ശതമാനം പ്ലസ്ടു പഠനശേഷം തന്നെ നാടുവിട്ടു.
കേരളം വിടാന്‍ കാരണം!
കേരളം വിടാനുള്ള കാരണമായി 26 ശതമാനം പേര് പറഞ്ഞത് കൂടുതല്‍ അവസരങ്ങളും സ്വാതന്ത്ര്യവും പുറത്തുനിന്നുള്ള പഠനത്തില്‍ ലഭിക്കും എന്നതാണ്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരക്കുറവ്, കാലഹരണപ്പെട്ട കരിക്കുലവും അധ്യാപനരീതികളും ഗവേഷണത്തിനുള്ള സൗകര്യക്കുറവ്, ജോലിസാധ്യത-കാമ്പസ് പ്ലേസ്മെന്റ് എന്നിവയുടെ കുറവ്, ലാബ് സൗകര്യങ്ങളുടെ അപര്യാപ്തത, പഠനത്തോടൊപ്പം ജോലി ചെയ്യാനുള്ള അവസരമില്ലായ്മ, സാമൂഹ്യസാഹചര്യങ്ങള്‍, അക്രമാസക്തമായ കാമ്പസ് രാഷ്ട്രീയം എന്നിവയാണ് മറ്റു കാരണങ്ങള്‍.
പ്രിയം സയന്‍സിനോട്
വിദ്യാര്‍ഥികള്‍ക്ക് സയന്‍സ് വിഷയങ്ങളോടാണ് പ്രിയം. 31 ശതമാനം പേര് ഡിഗ്രി സയന്‍സ് കോഴ്സും 23 ശതമാനം പേര് പിജി സയന്‍സ് കോഴ്സും പഠിക്കുന്നു. പ്രഫഷണല്‍ ഡിഗ്രി കോഴ്സ് (17 ശതമാനം), ഡിഗ്രി ആര്‍ട്സ്, കൊമേഴ്സ് വിഷയങ്ങള്‍ (10 ശതമാനം), പിജി പ്രഫഷണല്‍ കോഴ്സ് (ഏഴു ശതമാനം), പിജി ആര്‍ട്സ്, കൊമേഴ്സ് (നാലു ശതമാനം), എംഫില്‍/പിഎച്ച്ഡി (മൂന്നു ശതമാനം) എന്നിങ്ങനെയാണ് മറ്റു കോഴ്സുകളുടെ സ്ഥിതി.
നാട്ടിലേക്കില്ല
പഠനത്തിനായുള്ള ചെലവുകള്‍ക്ക് 37 ശതമാനം പേരും രക്ഷിതാക്കളെ ആശ്രയിക്കുന്നു. സ്കോളര്‍ഷിപ് (25 ശതമാനം), വിദ്യാഭ്യാസ വായ്പ (15 ശതമാനം), പഠനത്തോടൊപ്പം ജോലി (എട്ടു ശതമാനം), ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായം (അഞ്ചു ശതമാനം), മുമ്പ് ജോലി ചെയ്ത വകയിലുള്ള സമ്പാദ്യം (അഞ്ചു ശതമാനം), സ്വത്ത് വില്പന (ഒരു ശതമാനം) എന്നിവയിലൂടെയാണ് മറ്റുള്ളവര്‍ പണം കണ്ടെത്തിയത്.
കേരളത്തിലേക്ക് എന്നെങ്കിലും മടങ്ങിവരാന്‍ പദ്ധതിയുണ്ടോ എന്ന ചോദ്യത്തിന് 31 ശതമാനം പേരും ഇല്ല എന്നാണ് മറുപടി നല്‍കിയത്. 41 ശതമാനം പേര് തീരുമാനിച്ചിട്ടില്ലെന്നും 28 ശതമാനം തിരിച്ചുവരുമെന്നും പറയുന്നു.
കുടിയേറ്റം യൂറോപ്പിലേക്ക്
യൂറോപ്പിനെയാണ് തങ്ങളുടെ കരിയര്‍ കെട്ടിപ്പടുക്കാനായി ഭൂരിഭാഗം വിദ്യാര്‍ഥികളും തെരഞ്ഞെടുത്തിരിക്കുന്നത്. യുകെയിലാണ് ഏറ്റവുമധികം വിദ്യാര്‍ഥികള്‍ പഠിക്കുന്നത്. 29 ശതമാനം പേര്. കാനഡ (19 ശതമാനം), ജര്‍മനി (18 ശതമാനം), യുഎസ്എ (ഒമ്പത് ശതമാനം) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ വിദ്യാര്‍ഥികളുടെ എണ്ണം.
അസര്ബൈജാന്, ചിലി, പോളണ്ട്, സ്ലൊവാക്യ എന്നീ രാജ്യങ്ങളില്‍പോലും മലയാളി വിദ്യാര്‍ഥികള്‍ പഠിക്കുന്നു. ഇന്ത്യയില്‍ അയല്‍സംസ്ഥാനമായ കര്‍ണാടകയാണ് ഒന്നാമത്. 32 ശതമാനം വിദ്യാര്‍ഥികളും ഇവിടെയാണ് പഠിക്കുന്നത്. തമിഴ്നാട് (18 ശതമാനം), ഡല്‍ഹി (17 ശതമാനം), തെലങ്കാന (അഞ്ച് ശതമാനം) എന്നിങ്ങനെയാണ് വിദ്യാര്‍ഥികളുടെ എണ്ണം.
വിദ്യാര്‍ഥികള്‍ പറയുന്നു
“ഒരു മുഴുവന്‍സമയ പിഎച്ച്ഡി വിദ്യാര്‍ഥി തന്റെ അഞ്ചു വര്‍ഷമാണ് പഠനത്തിനായി നീക്കിവയ്ക്കേണ്ടിവരുന്നത്. അവര്‍ക്ക് മാന്യമായ തുക സര്‍ക്കാര്‍ സ്കോളര്‍ഷിപ്പായി നല്‍കണം. ദക്ഷിണ കൊറിയയില്‍ ഒരു വിദ്യാര്‍ഥിക്ക് പ്രതിമാസം ഒരുലക്ഷം രൂപ സര്‍ക്കാര്‍ സ്കോളര്‍ഷിപ് നല്കുന്നു”.
(വിദ്യാര്‍ഥി, പുസാന്‍ നാഷണല്‍ യൂണിവേഴ്സിറ്റി, സൗത്ത് കൊറിയ)
“സ്ത്രീകളോടുള്ള വിവേചനം, സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഇല്ലായ്മ, ജോലിസ്ഥലത്തെ അസമത്വം, അധികാര ദുര്‍വിനിയോഗം എന്നീ കാരണങ്ങള്‍ കൊണ്ടാണ് എനിക്ക് നാടു വിടേണ്ടിവന്നത്”.
(വിദ്യാര്‍ഥി, ഫ്രഡറിക് ഷില്ലര്‍ യൂണിവേഴ്സിറ്റി, ജര്‍മനി)
“ഗവേഷണങ്ങള്‍ക്കോ സ്വതന്ത്രചിന്തയ്ക്കോ കേരളത്തില്‍ യാതൊരു പ്രോത്സാഹനവുമില്ല. വിദ്യാര്‍ഥി പുതുതായി ഒരു കാര്യം കണ്ടെത്തിയാല്‍ അധ്യാപകര്‍ അതിന്റെ മുഴുവന്‍ ക്രെഡിറ്റും തട്ടിയെടുക്കുന്ന സ്ഥിതിവിശേഷമാണുള്ളത്”.
(വിദ്യാര്‍ഥി, ഐഐടി ഖരഗ്പുര്‍)
“ദേശീയതലത്തില്‍ അറിയപ്പെടുന്ന ഒരു കോളജോ സര്‍വകലാശാലയോ ഇല്ലെന്നതാണ് കേരളത്തിന്റെ ഏറ്റവും വലിയ പോരായ്മ”.
(വിദ്യാര്‍ഥി, ഐഐടി ജോധ്പുര്‍)
“കേരളത്തില്‍ പിഎച്ച്ഡി പൂര്ത്തിയാക്കിയവര്പോലും ജോലിക്കായി കഷ്ടപ്പെടുന്ന സാഹചര്യം”.
(ഗവേഷകന്, സിഎസ്ഐആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഡല്‍ഹി)